by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ കാമുകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാവായിക്കുളം സ്വദേശിയായ 29 വയസ്സുള്ള അഭിജിത്ത് ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ.
ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയതിനെ തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു
by Midhun HP News | Mar 6, 2025 | Latest News, കേരളം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് എ കെ ബാലൻ പറഞ്ഞു. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. എ കെ ബാലൻ പറഞ്ഞു.
വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്. എന്നും ബാലൻ കൂട്ടിച്ചേർത്തു. പ്രതിനിധി സമ്മേളനം സിപിഎം പി ബി അംഗവും കേന്ദ്രക്കമ്മിറ്റി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണ്. ഹിന്ദുത്വ-കോർപ്പറേറ്റ് ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന രാജ്യത്തെ ശക്തിയാണ് കേരള സിപിഎം. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയാണ് എന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.
ഉച്ചയ്ക്കു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സാധാരണ ഗതിയില്‍ ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് നടക്കാറുള്ളത്. ഇത്തവണ മുഖ്യമന്ത്രിയുടെ നയരേഖ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ നാളെയും മറ്റന്നാളുമായി തുടരും. ഓരോ ജില്ലയിലെയും പങ്കെടുക്കുന്ന പ്രതിനിധികളുടെ അംഗബലം അടിസ്ഥാനമാക്കിയാകും ചര്‍ച്ചയ്ക്കുള്ള സമയം അനുവദിക്കുക. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിന്മേലും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്.
പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായര്‍ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തുടങ്ങിയവ തെരഞ്ഞെടുക്കും. ഇതിനുശേഷം ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും പൊതു സമ്മേളനവും നടക്കും.
by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.
by Midhun HP News | Mar 6, 2025 | Latest News, കേരളം
മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.
by Midhun HP News | Mar 6, 2025 | Latest News, ദേശീയ വാർത്ത
വാഷ്ങ്ടണ്‍: എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!’ ട്രംപ് വ്യക്തമാക്കി.
‘ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. ഹമാസ് നേതൃത്വത്തിന് ഇപ്പോള്‍ ഗാസ വിടാനുള്ള സമയമാണ്. അല്ലെങ്കില്‍ നിങ്ങളുടെ കഥ കഴിഞ്ഞു. തന്നെ അനുസരിച്ചില്ലെങ്കില്‍ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും’, മോചിതരായ ബന്ദികളെ സന്ദര്‍ശിച്ച ശേഷം ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഹമാസുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നല്‍കുമെന്നും ട്രംപ് പറഞ്ഞു. 1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്. ബദല്‍ ഗാസ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചക്കൊരുങ്ങുകയാണ്.
by Midhun HP News | Mar 6, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: പാപനാശം തീരത്തെ ഇരുമ്പുനടപ്പാലം വീണ്ടും അപകടാവസ്ഥയിലായി. കടൽക്കാറ്റടിച്ച് പാലത്തിന്റെ പലഭാഗങ്ങളിലും തുരുമ്പുപിടിച്ചാണ് ബലക്ഷയമുണ്ടായത്. ആൾക്കാൾ നടക്കുന്ന ഭാഗത്ത് ഇരുമ്പുഷീറ്റ് ദ്രവിച്ച് ദ്വാരങ്ങൾ വീണിട്ടുണ്ട്. തീരത്തെത്തുന്ന സഞ്ചാരികളും ഭക്തരും ഉപയോഗിക്കുന്ന പാലമാണ് അപകടാവസ്ഥയിലായത്.
മുൻപ് പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിമാറി തോട്ടിലേക്കു പതിക്കാവുന്ന സ്ഥിതിയിലായിരുന്നു. കർക്കടകവാവിനു തൊട്ടുമുൻപാണ് പുതിയ കൈവരി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കിയത്. ഏഴുമാസങ്ങൾ കഴിഞ്ഞപ്പോഴാണ് പാലം വീണ്ടും തകർച്ചാഭീഷണിയിലായത്. പാപനാശം തീരത്തുകൂടി ഒഴുകി കടലിൽച്ചേരുന്ന തോടിനു കുറുകേയാണ് പാലം നിർമിച്ചിട്ടുള്ളത്. പാപനാശം തീരത്തേക്കു തോട് പ്രവേശിക്കുന്ന് ഭാഗത്ത് ടൂറിസം വകുപ്പാണ് ഇരുമ്പുപാലം നിർമിച്ചത്.
മലിനമായ തോട്ടിലിറങ്ങാതെ മുറിച്ചുകടക്കുന്നതിനുള്ള ഏകമാർഗമാണ് നടപ്പാലം. സഞ്ചാരികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിനുപേരാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. മുൻപ് തടികൊണ്ടുള്ള പാലമാണുണ്ടായിരുന്നത്. അത് ഇടയ്ക്കിടെ തകരുന്നതിനാൽ നാലുവർഷം മുൻപാണ് ഇരുമ്പുപാലം നിർമിച്ചത്. കടൽക്കാറ്റടിച്ചും മറ്റും പാലത്തിൽ തുരുമ്പുകയറി. പാലത്തിന്റെ ഒരുവശത്ത് ദ്വാരങ്ങൾ വീണനിലയിലാണ്. യാത്രക്കാരുടെ കാൽ ഇതിൽപ്പെട്ട് മുറിവേൽക്കാൻ സാധ്യതയുണ്ട്. ദ്വാരങ്ങൾ വീണ ഭാഗത്തിനു സമീപവും ഷീറ്റ് നേർത്ത അവസ്ഥയിലാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ധാരാളംപേർ പാപനാശത്ത് എത്തുന്നുണ്ട്. പാപനാശത്തുനിന്ന് ഹെലിപ്പാഡ് ഭാഗത്തേക്കുള്ള വഴിയിലേക്ക് നടപ്പാലത്തിലൂടെയാണ് പ്രവേശിക്കേണ്ടത്. അതിനാൽ രാത്രിയിൽ സ്ഥലപരിചയമില്ലാത്തവർ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.
ബലിതർപ്പണച്ചടങ്ങുകൾക്ക് എത്തുന്നവർ നീരുറവകളിൽ കുളിക്കാനും ഇതുവഴിയാണ് പോകുന്നത്. അതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. ദ്വാരം വീണ ഭാഗങ്ങളിൽ സമീപത്തെ റിസോർട്ടുകാർ പൂച്ചെട്ടികൾവെച്ചും ചുവന്ന കൊടികൾ കെട്ടിയും ഈ ഭാഗം മറച്ചിട്ടുണ്ട്. ഉപ്പുകാറ്റടിക്കുന്ന സ്ഥലത്ത് ഇരുമ്പുപാലം അശാസ്ത്രീയമായതിനാലാണ് ഇടയ്ക്കിടെ തകർച്ചയുണ്ടാകുന്നത്. ഉപ്പുകാറ്റിനെ അതിജീവിക്കുന്ന മാർഗമുപയോഗിച്ച് സ്ഥായിയായ പരിഹാരത്തിന് അധികൃതർ ശ്രമിക്കണമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവരുടെ ആവശ്യം
Recent Comments