ചൂടിനെ കരുതുക; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

ചൂടിനെ കരുതുക; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഉയർന്ന താപനില. സാധാരണയെക്കാൾ 2 ‍ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

നിർ​ദ്ദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

വർക്കല വട്ടപ്ലാമൂട് ITI ജംഗ്ഷനിൽ ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കിൽ മൂന്നുപേരും എതിർ ദിശയിൽ നിന്നും വന്ന ഡ്യൂക്ക് ബൈക്കിൽ ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു .

വർക്കല ചെറുകുന്നം സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ 25 വയസുള്ള
മുഹമ്മദ് റാസി ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചത്. വട്ടപ്ലാമൂട് സ്വദേശികളായ അഭിജിത്ത് (22), അമൽ(21) എന്നിവരെ ഗുരുതര പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഡ്യൂക്ക് ബൈക്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് വന്ന മുത്താന പാളയംകുന്ന് സ്വദേശിയായ അഭിമന്യു (17) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാവാത്ത കുട്ടിയായതിനാൽ ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അഭിമന്യു സ്കൂൾ യൂണിഫോമിൽ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരണപ്പെട്ട മുഹമ്മദ് റാസി, ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ള അഭിജിത്ത് അമൽ എന്നിവർ സുഹൃത്തുക്കളും ഫുഡ് ഡെലിവറി ബോയ്സും ആണ്.

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു

ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപെട്ടു

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കര സ്വദേശി ഉദയൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പൂവൻപാറ പാലത്തിനു സമീപം പുളിമൂട് ജംഗ്ഷനിലാണ് അപകടം.

ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ഉദയനും ഭാര്യയും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ആൾട്ടോ കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയൻ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്ത്. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്.

പത്താം വാര്‍ഡില്‍ 18ഉം മുണ്ടക്കൈ മേഖലയിലെ പതിനൊന്നാം വാര്‍ഡില്‍ 37ഉം പന്ത്രണ്ടാം വാര്‍ഡില്‍15ഉം കുടുംബങ്ങള്‍ പട്ടികയിലുള്‍പ്പെട്ടു. ഇങ്ങനെ ഏഴുപത് കുടുംബങ്ങളാണ് മൂന്നാം ഘട്ട പട്ടികയിലുള്ളത്. ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും നോ ഗോ സോണിലെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവസാനഘട്ട പട്ടികും പുറത്തുവരുമ്പോള്‍ 393 കുടുംബങ്ങളാണ് ഗുണഭോക്താക്കളായി വരുന്നത്.

ഒന്നാംഘട്ട കരട് പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാംഘട്ടത്തില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ളവരും മൂന്നാംഘട്ട കരട് പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉള്‍പ്പെടുന്നു. ഇനിയും 16 കുടുംബങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താണുള്ള സാധ്യതയുണ്ട്്. ഇത് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

രഞ്ജി ഫൈനലിലെത്തി ചരിത്രമെഴുതി; കേരള ക്രിക്കറ്റ് താരങ്ങൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും, വൻ സ്വീകരണം

രഞ്ജി ഫൈനലിലെത്തി ചരിത്രമെഴുതി; കേരള ക്രിക്കറ്റ് താരങ്ങൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും, വൻ സ്വീകരണം

തിരുവനന്തപുരം: ചരിത്രമെഴുതി രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ഫൈനലിലേക്ക് ആദ്യമായി മുന്നേറിയ കേരള ക്രിക്കറ്റ് ടീം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിന് വൻ സ്വീകരണമൊരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ടീമിനെ നാട്ടിലേക്ക് കൊണ്ടു വരും. ഇതിനായി ഇരുവരും നാ​ഗ്പുരിലെത്തിയിട്ടുണ്ട്.

താരങ്ങളെ തിരികെ എത്തിക്കാൻ കെസിഎ സ്വകാര്യ വിമാനം ചാർട്ടർ ചെയ്തിട്ടുണ്ട്. എയർ എംബ്രെയർ വിമാനത്തിൽ ഇന്ന് രാത്രി 9.30നു ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. കെസിഎ ഭാരവാഹികളും അം​ഗങ്ങളും ചേർന്നു ടീമിനെ സ്വീകരിക്കും.

നാളെ ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 6നു അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും. നാ​ഗ്പുരിൽ നടന്ന കലാശ പോരാട്ടത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് വിദർഭ കിരീടം നേടിയത്. അവരുടെ മൂന്നാം കിരീട നേട്ടമായിരുന്നു നാ​ഗ്പുരിലേത്.

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ സാധിക്കും. കേസ് രജിസ്റ്റര്‍ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാന്‍ സാധിക്കും. ‘തുണ’ വെബ്‌സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനപക്ഷത്തു നിന്നാവണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസ് സ്‌റ്റേഷനുകളില്‍ കയറി വരാന്‍ സാധിക്കണമെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരവുമായി തിരികെ പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റിയാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.