ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്

ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച്

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഭൂനികുതി 50% വർധിപ്പിച്ചതിനെതിരെയുമാണ് പ്രതിഷേധ ധർണ നടത്തിയത്. ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ആർ.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി ജയചന്ദ്രൻ നായർ, എസ് കെ പ്രിൻസ് രാജ്, എസ് രാജേഷ്, വിനയൻ മേലാറ്റിങ്ങൽ, രമാദേവി അമ്മ, എസ്. രഘുറാം, ഇല്യാസ്. എം.,അഷറഫ്., ഷാജി.എസ്, സി.എസ്.ആദർശ്, മണ്ഡലം ഭാരവാഹികളായ ജയകുമാർ.എസ്, ബാബു പരകുടി, പ്രമോദ്. എസ് തുടങ്ങിയവർ നേതൃത്വം നൽകി.

റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു

റംസാൻ ബ്രോഷർ പ്രകാശനം ചെയ്തു

തിരു: പരിശുദ്ധമായ പുണ്യ റംസാൻ ശരീരശുദ്ധിക്കും വിശ്വാസരീതിക്കും ഉതകുന്നുവെന്ന് അനന്തപുരി ഹോസ്പിറ്റൽ ചെയർമാൻ ഡോ:മാർത്താണ്ഡപിള്ള അഭിപ്രായപ്പെട്ടു. ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പിൻ്റെ റംസാൻ റംസാൻ ബ്രോഷർ വിളപ്പിൽശാല കലാപ്രേമി പ്രസ് സെൻ്റെറിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബ്രോഷർ സെൻ്റർ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു ഏറ്റുവാങ്ങി. പ്രേംനസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, സെൻ്റർ ഭാരവാഹികളായ എം.കെ. അഷ്റഫ്, പന്നിത്തടം കരീം, നാസർ കൊച്ചി, സുധീർ, അസീസ് മട്ടാഞ്ചേരി, കലാപ്രേമി മാഹീൻ, എസ്. കമാലുദീൻ, ബീമാപള്ളി ഗുലാബ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് വീണു; നേട്ടം യുഎസ്എയ്ക്ക്

ഏകദിനത്തില്‍ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് വീണു; നേട്ടം യുഎസ്എയ്ക്ക്

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യുഎസ്എ. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 ല്‍ ഒമാനെതിരെ നടന്ന മത്സരത്തിലാണ് ടീമിന്റെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്കോര്‍ നേടിയിട്ടും വിജയം പിടിച്ചെടുത്തെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് യുഎസ്എ സ്വന്തമാക്കിയത്.

ആദ്യ ഇന്നിംഗ്‌സില്‍ യുഎസ്എയ്ക്ക് 122 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. പുറത്താകാതെ 47 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ജോണ്‍സും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 16 റണ്‍സ് വീതം നേടി. ഒമാനുവേണ്ടി ഷക്കീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

മത്സരത്തില്‍ യുഎസ്എ ഉയര്‍ത്തിയ 123 റണ്‍സ് പിന്തുടര്‍ന്ന ഒമാന്റേത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണിങ് താരം അഞ്ച് റണ്‍സ് നേടി മടങ്ങി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഹമ്മദ് മിര്‍സ 29 റണ്‍സ് നേടി, രണ്ടക്കം പിന്നിട്ട ഏക ഒമാന്‍ താരവും ഹമ്മദ് മിര്‍സയായിരുന്നു. വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ 65 റണ്‍സില്‍ ഒമാന്‍ ഓള്‍ ഔട്ടായി.

മദ്യം മോഷ്ടിച്ചാല്‍ സൈറണ്‍ മുഴങ്ങും!; ബെവ്‌കോയില്‍ പുതിയ സംവിധാനം

മദ്യം മോഷ്ടിച്ചാല്‍ സൈറണ്‍ മുഴങ്ങും!; ബെവ്‌കോയില്‍ പുതിയ സംവിധാനം

തിരുവനന്തപുരം: തിരക്കിനിടെ ബെവ്‌കോ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചാല്‍ ഇനി പിടി വീഴൂം. ഔട്ട്ലെറ്റുകളില്‍ നിന്ന് തുടര്‍ച്ചയായി മദ്യകുപ്പികള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം. ബില്ലടിക്കാതെ മദ്യക്കുപ്പിയുമായി പുറത്തുകടന്നാല്‍ സെന്‍സറില്‍ നിന്ന് ശബ്ദം ഉണ്ടാകും. 1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസിലെ ഷോപ്പിലാണ് സംവിധാനം ആദ്യമായി സ്ഥാപിച്ചത്. ഇത് സാങ്കേതികമായി വിജയിക്കുന്ന പക്ഷം സംസ്ഥാനത്തെ എല്ലാ ചില്ലറവില്‍പ്പന ശാലകളിലും ടാഗിങ് സംവിധാനം ഏര്‍പ്പെടുത്തും. ഓണം, ക്രിസ്മസ്, ന്യൂയര്‍ പോലെയുള്ള തിരക്കേറിയ സീസണുകളില്‍ ജീവനക്കാര്‍ക്ക് തിരക്ക് നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടും ചിലപ്പോള്‍ മോഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകും. ഈ സാഹചര്യത്തിലാണ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തി മോഷണം തടയാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

കുപ്പികളില്‍ ഘടിപ്പിച്ചിട്ടുള്ള ഈ ടാഗുകള്‍ ഉപഭോക്താവിന് സ്വയം നീക്കം ചെയ്യാന്‍ കഴിയില്ല.ബില്ലിങ് വിഭാഗത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ള മാഗ്‌നെറ്റിക് ഡിസ്മാന്റ്ലര്‍ വഴി മാത്രമേ ഇത് നീക്കം ചെയ്യാന്‍ കഴിയൂ. അതിനാല്‍ കുപ്പി ഒളിപ്പിച്ച് കടത്തുക അസാധ്യമാകും.

ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു

ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു

ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോൺ അലവൻസ് ഉൾപ്പെടെയാണ് 13,200 രൂപ നൽകുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്.

വിവിധ സ്‌കീമുകള്‍ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്. ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അത് തികച്ചും അടിസ്ഥാനരഹിതമാണ്. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഹോണറേറിയം നല്‍കുന്നത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,000 രൂപ മാത്രം ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഹോണറേറിയം 7,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 1,000 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ 7,000 രൂപ കൂടാതെ 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്റീവും നല്‍കുന്നുണ്ട്.

ഇതുകൂടാതെ ഓരോ ആശാ പ്രവര്‍ത്തകയും ചെയ്യുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. ഇത് കൂടാതെ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. എല്ലാം കൂടി നന്നായി സേവനം നടത്തുന്നവര്‍ക്ക് 13,200 രൂപവരെ പ്രതിമാസം ലഭിക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഹോണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കി വരുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആശമാര്‍ക്കുള്ള കേന്ദ്ര വിഹിതം ലഭിക്കാതെയിരുന്നിട്ട് കൂടി എല്ലാ മാസവും കൃത്യമായി ആശമാരുടെ ഇന്‍സെന്റീവുകള്‍ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തിരുന്നു. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള 2 മാസത്തെ ഹോണറേറിയം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നല്‍കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നു. ഏറ്റവും കൂടുതല്‍ ഹോണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം കര്‍ണാടകയും മഹാരാഷ്ട്രയും 5,000 രൂപയും, മധ്യപ്രദേശും പശ്ചിമ ബംഗാളും 6,000 രൂപയുമാണ് നല്‍കുന്നത്.

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി; മൂന്നു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി; മൂന്നു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി അഞ്ചു പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. സുഭാഷ്, റോയി, അനില്‍, റഹ്മത്ത്, അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേര്‍ക്ക് കാലിനും കൈക്കുമാണ് പരിക്കേറ്റത്. റഹ്മത്തിന്റെ കാലില്‍കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഏഴരയോടെ കല്ലറ-കാരേറ്റ് റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന ടോറസ് ലോറി എതിരെ വന്ന കെ.എസ്.ആര്‍.ടി.സിയില്‍ ഇടിക്കാതിരിക്കാന്‍ ഇടതു വശത്തെ റോഡിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. എന്നാല്‍ സമീപത്തെ കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നവര്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അതേസമയം, ലോറിക്ക് മുമ്പില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലോറി വരുന്നത് കണ്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചാടി രക്ഷപ്പെടുകയായിരുന്നു.