by Midhun HP News | May 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.
ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച തെക്കന്‍ കേരളത്തില്‍ ഉടനീളം ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

by Midhun HP News | May 5, 2026 | Latest News, സിനിമ
നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായിരുന്നു ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.
നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമായിരുന്നു ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.

കഴിഞ്ഞദിവസം ചിത്രം ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയറ്ററില്‍ മികച്ച വിജയം നേടിയെങ്കിലും ഒടിടിയില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്. മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് കോമഡിയുടെ കാര്യത്തില്‍ ചിത്രം വളരെ പിന്നോട്ട് പോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പല കോമഡികളും വര്‍ക്കായിട്ടില്ലെന്നും കമന്റുകളുണ്ട്. ഈ സിനിമക്ക് എങ്ങനെ 100 കോടി കളക്ഷന്‍ കിട്ടിയെന്നാണ് പലരുടെയും ചോദ്യം. ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമയെന്നാണ് ചിലര്‍ ആട് 3യെ വിശേഷിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ടൈംലൈന്‍ കാണിക്കുന്ന ചിത്രത്തില്‍ പാസ്റ്റിലെ കോമഡികളൊന്നും വര്‍ക്കായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
അവസാനത്തെ അര മണിക്കൂര്‍ മാത്രമാണ് ചിത്രം പീക്കിലേക്ക് എത്തിയതെന്നും കമന്റുകളുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ കാണണ്ടായിരുന്നു എന്ന് തോന്നിയ ഒരു പടം… ഒരു സീനിൽ പോലും ചിരി വന്നില്ല എന്നുള്ളത് ആണ് അത്ഭുതപ്പെടുത്തിയത് എന്നൊക്കെ പറയുന്നവരും കുറവല്ല. പാപ്പനും ടീമും പണിക്കരെ കാണാന്‍ പോകുന്ന സീന്‍ മാത്രമാണ് ആകെ ചിരി സമ്മാനിച്ചത്.
വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡിന്റെ സെക്കന്‍ഡ് എന്‍ട്രി മുതല്‍ സിനിമ അതിന്റെ ട്രാക്കില്‍ കയറിയെന്നും കമന്റുകളുണ്ട്. ജയസൂര്യയ്ക്കൊപ്പം ധർമജൻ, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ശ്രിന്ദ, അജു വർഗീസ്, സണ്ണി വെയ്ൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ കെ ആര്‍ പെരിയകറുപ്പന് അപ്രതീക്ഷിത തോല്‍വി. ഒരു വോട്ടിനാണ് പെരിയകറുപ്പന്‍ പരാജയപ്പെട്ടത്.
തമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ സേതുപതി ആര്‍ 83,375 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, പെരിയകറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്. അവസാന റൗണ്ടിന് തൊട്ടുമുമ്പ് വരെ പെരിയകറുപ്പന്‍ 30 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ഫലം ടിവികെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സി തിരുമാരന്‍ 29,054 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ് സീനിവാസ സേതുപതിയുടേത്. കന്നി തെരഞ്ഞെടുപ്പില്‍ തന്നെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയാണ് അട്ടിമറിച്ചത്.

by Midhun HP News | May 5, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുഎഇയിലെ ഫുജൈറയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇറാന്റെ മിസൈലാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
‘ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ആക്രമണം അംഗീകരിക്കാനാവില്ല. ശത്രുതകള്‍ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള നടപടികള്‍ക്ക് അന്ത്യമുണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചത്.
യുഎഇയിലെ ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. ഡ്രോണ്‍- മിസൈല്‍ ആക്രമണത്തില്‍ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ തീപിടിത്തം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ ആക്രമണം കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കാണ് വഴിയൊരുക്കുന്നത്. യുഎസ് – ഇറാന്‍ സംഘര്‍ഷത്തിനിടെ ഉണ്ടായിരുന്ന താത്കാലിക വെടിനിര്‍ത്തല്‍ തുടരുന്നതിനിടെയാണ് ഇറാനില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നതായി അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ യുഎഇ അറിയിച്ചത്. ഇറാന്‍ തൊടുത്തുവിട്ട 15 മിസൈലുകളും നാല് ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായി എമിറാത്തി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ എമിറേറ്റായ ഫുജൈറയിലെ ഏറ്റവും വലിയ എണ്ണ കേന്ദ്രത്തില്‍ ഒരു ഡ്രോണ്‍ പൊട്ടിത്തെറിച്ചതായും അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ പ്രധാനമാണെന്നും, ഉടന്‍ യുദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. യുഎഇയും ഈ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുണ്ട്. സംഭവത്തോടെ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ ഗുരുതരമാകുകയും, ആഗോള എണ്ണ വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇറാന്‍ ആക്രമണങ്ങളെ പൂര്‍ണ്ണമായും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. യുഎസും യുഎഇയും ‘വീണ്ടും ഒരു ചതിക്കുഴിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍ ജാഗ്രത പാലിക്കണം’എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി എക്സില്‍ കുറിച്ചു. യുഎഇയെയോ അതിന്റെ എണ്ണപ്പാടങ്ങളിലൊന്നിനെയോ ലക്ഷ്യമിടാന്‍ ടെഹ്റാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും അറിയിച്ചു.
by Midhun HP News | May 5, 2026 | Latest News, കേരളം
പാലക്കാട്: സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

by Midhun HP News | May 5, 2026 | Latest News, കേരളം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു. ധർമടത്ത് കീഴത്തൂരിലും കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.

Recent Comments