by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
ചണ്ഡിഗഡ്: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെ വിട്ടു. 2002ലായിരുന്നു ഹരിയാനയിലെ ‘പുരാ സച്ച്’ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഗുര്‍മീതിനെ ഹൈക്കോടതി വെറുതെ വിട്ടത്.
ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊല്ലപ്പട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. കേസില്‍ 2019ലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീത് റാം റഹീം ഉള്‍പ്പടെ നാലുപ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
രണ്ട് അനുയായികളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 2017 ഓഗസ്റ്റില്‍ കോടതി ഗുര്‍മീത് റാം റഹീമിന് ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് റോഹ്ത്തക്കിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത് റാം റഹീം.


by Midhun HP News | Mar 7, 2026 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ചെക്ക് ബുക്ക് ഉപയോഗിച്ച് പണം പിൻവലിച്ച് അജ്ഞാതസംഘത്തിനു കൈമാറിയിരുന്ന സംഘത്തിലെ മൂന്നുപേരെ പാങ്ങോട് പോലീസ് അറസ്റ്റുചെയ്തു. കല്ലറ മരുതമൺ അൽഅമീൻ മൻസിലിൽ അൽഅമീൻ(34), ഭരതന്നൂർ മൈലമൂട് വേലൻമുക്ക് ഷാൻജി ഭവനിൽ ഷാൻജി(34), കല്ലറ പാട്ടറ വണ്ടിത്തടം ഷഹീനാ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന സജിൻ (26) എന്നിവരെയാണ് പാങ്ങോട് പോലീസ് അറസ്റ്റുചെയ്തത്. ഇവർക്ക് സഹായങ്ങൾ ചെയ്തിരുന്ന കല്ലറ കോട്ടൂർ സ്വദേശി സിദ്ദീഖ് ഒളിവിലാണ്.


by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ യുഎഇക്ക് എതിരായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്ന ഷെയ്ഖ് ഷഖ്ബൗട്ട് മെഡിക്കല്‍ സിറ്റിയില്‍ ആയിരുന്നു യുഎഇ പ്രസിഡന്റ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ച അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
രോഗികളുടെ അവസ്ഥ പരിശോധിക്കുകയും അവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിക്കാനും ഷെയ്ഖ് മുഹമ്മദ് തയ്യാറായി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. രോഗികള്‍ക്ക് നല്‍കുന്ന പരിചരണത്തിന് മെഡിക്കല്‍ സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റിന്റെ ആശുപത്രി സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഭരണാധികാരിയുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് എതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധ രാജ്യക്കാരായ നൂറിലധികം പേര്‍ക്ക് നിസാര പരുക്കുകളേറ്റതായും മന്ത്രാലയം സ്ഥിരീകരിച്ചു. പരുക്കേറ്റവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.
ഇസ്രയേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ ആസ്തികള്‍ ലക്ഷ്യമിടുന്ന ഇറാന്റെ നീക്കത്തില്‍ വെള്ളിയാഴ്ച വരെ യുഎഇ നേരിട്ടത് ആയിരത്തോളം വ്യോമാക്രമണ ശ്രമങ്ങള്‍. ശനിയാഴ്ച മുതല്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ ഇതുവരെ യുഎഇ ലക്ഷ്യമാക്കിയെത്തിയത് 194 മിസൈലുകളും 812 ഡ്രോണുകളുമാണെന്ന് യുഎഇ വ്യോമ പ്രതിരോധ വിഭാഗം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചതായും യുഎഇ അധികൃതര്‍ അറിയിച്ചു.
by Midhun HP News | Mar 7, 2026 | Latest News, കേരളം
ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായ അഡ്മിന്‍ അനുമതിയില്ലാതെ ലൈവ് ഇടുകയായിരുന്നുവെന്നാണ് വിവരം. ലൈവ് പങ്കുവെച്ചതോടെ പാര്‍ട്ടിയും സുധാകരനും തമ്മിലുള്ള പ്രശ്‌നത്തിലെ മഞ്ഞുരുകിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജി സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹവുമായി അടുത്തയാളുകള്‍ പറയുന്നത്. എന്നാല്‍ ലൈവ് സംപ്രേഷണം പിന്‍വലിച്ചത് അതൃപ്തി മാറാത്തതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാന്‍ എത്താത്തതിലും സുധാകരന് അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം, പാര്‍ട്ടിയുടെ കരുത്തും ശക്തിയുമാണ് ജി സുധാകരനെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള സമയം ജൂണ്‍ മാസം വരെ നീട്ടി നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ കാര്യത്തില്‍ ആവശ്യമായ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനം എടുക്കും. പ്രസ്ഥാനത്തില്‍ നിന്നും ആരും നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് പ്രസ്ഥാനം ശ്രമിക്കുക. എല്ലാ പ്രസ്ഥാനം ആഗ്രഹിക്കുന്നതുപോലെയാകില്ല കാര്യങ്ങളെന്നും പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് എത്താതിരുന്നത് അത്ര ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യപ്രയാസങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ബേബി പറഞ്ഞു.

by Midhun HP News | Mar 7, 2026 | Latest News, കേരളം
ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമാണെന്നതും സ്ഥാനാര്‍ഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും വിജയസാധ്യത മാത്രമാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും ജനങ്ങള്‍ക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Mar 7, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചൂടറിഞ്ഞ് പാകിസ്ഥാന്‍. രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 55 പാക് രൂപയാണ് പാകിസ്ഥാനില്‍ ഒറ്റയടിക്ക് കൂട്ടിയത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ശേഖരം ഉണ്ടെന്ന് പെട്രോളിയം മന്ത്രി അലി പര്‍വൈസ് മാലിക്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദര്‍, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വില വര്‍ധന നിലവില്‍ വന്നത്.
വില വര്‍ധനയോടെ പാകിസ്ഥാനിലെ അതിവേഗ ഡീസലിന്റെ എക്‌സ്-ഡിപ്പോ വില 335 പാകിസ്ഥാന്‍ രൂപയായി വര്‍ധിച്ചു. പെട്രോളിന്റെ എക്‌സ്-ഡിപ്പോ വില ലിറ്ററിന് 266. 17 പാകിസ്ഥാന്‍ രൂപയായിരുന്നതില്‍ നിന്ന് 321.17 ആയി പുതുക്കി നിശ്ചയിച്ചു. ഏകദേശം 17 ശതമാനം വര്‍ദ്ധനവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിട്ടുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം മുഴുവന്‍ മേഖലയിലും അനിശ്ചിതത്വം സൃഷ്ടിച്ചുവെന്നും ആഗോള ഊര്‍ജ്ജ വിതരണത്തെയും വിലകളെയും ഇത് ബാധിച്ചതിന്റെ ഫലമാണ് വിലവര്‍ധനയെന്നാണ് നടപടിക്ക് നല്‍കുന്ന വിശദീകരണം. അതിനിടെ, പാകിസ്ഥാനിലെ ഇന്ധന വില പരിഷ്‌കരിക്കരണം എല്ലാ ആഴ്ചയിലും നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രിമാരുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ പ്രതിസന്ധി മറികടക്കാന്‍ നടപടികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. വില വര്‍ധന പ്രഖ്യാപിച്ചതോടെ രാജ്യത്ത് പ്രെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഇന്ധനം ശേഖരിക്കാനുള്ള തിരക്കായിരുന്നു പമ്പുകളില്‍ രൂപം കൊണ്ടത്.


Recent Comments