by Midhun HP News | Jul 7, 2026 | Latest News, കേരളം
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതലായ തൂവാല കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന കവറിന് പുറത്ത് എഴുതിയിരുന്നത്.
കഴിഞ്ഞ തവണ കേസിന്റെ വിസ്തരത്തിനിടെയാണ്തൂവാല ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. അപ്പോഴാണ് തൂവാല കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്. സീല്‍ഡ് കവറിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. രക്തം പുരണ്ട തൂവാല എലി കരണ്ടു എന്ന് രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. പിന്നീട് കോടതി തന്നെ ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് സിജിഎം കോടതിയില്‍ നിന്ന് തന്നെ തൂവാല കണ്ടുകിട്ടിയത്.
2006 ഒക്ടോബര്‍ 22-നാണ് എന്‍ഡിഎഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് ഫസലിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

by Midhun HP News | Jul 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ, തെക്കന്‍ ജാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ്, അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക് – പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ സാഹചര്യത്തില്‍ ജൂലൈ 10 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ (ചിലപ്പോള്‍ പരമാവധി 60 കി.മീ വരെ) വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച വരെയും കര്‍ണാടക തീരത്ത് ഈ മാസം 10 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

by Midhun HP News | Jul 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 125 രൂപയാണ് കുറഞ്ഞത്. 1,06,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ തടവുകാരുടെ കലാപത്തില്‍ 4 ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം തടവുകാര്‍ക്കും ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജയില്‍ കലാപമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ലഹരിമരുന്ന് മാഫിയയിലെ രണ്ട് എതിര്‍ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ രീതിയിലുള്ള സായുധ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. തലസ്ഥാനമായ കൊളംബോയ്ക്ക് വടക്കുള്ള നെഗോംബോ ജയിലില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും കൈവിട്ടുപോവുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാല് ജയില്‍ ഗാര്‍ഡുമാര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ നെഗോംബോയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണ്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം പടര്‍ന്നതോടെ, ഇതിനോട് ചേര്‍ന്നുള്ള വിഭാഗത്തിലെ വനിതാ തടവുകാരും തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങി. ജയിലിന്റെ മേല്‍ക്കൂരയില്‍ കയറി ഇവര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ഒരുഭാഗം തകര്‍ന്നു വീഴുകയും ഏതാനും വനിതാ തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കമാന്‍ഡോകളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചെങ്കിലും അവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചിട്ടില്ല. വ്യോമസേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് നിലവില്‍ പ്രദേശം നിരീക്ഷിക്കുന്നത്. ജയിലിന് പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിട്ടുണ്ട്.
ലങ്കന്‍ ജയിലുകളിലെ സ്ഥലപരിമിതിയാണ് ഇത്തരം അക്രമങ്ങള്‍ വഷളാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അനുവദനീയമായ പരിധിയേക്കാള്‍ നാലിരട്ടിയോളം തടവുകാരാണ് നിലവില്‍ ശ്രീലങ്കയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത്, 2020 ഡിസംബറില്‍ ശ്രീലങ്കയിലെ മറ്റൊരു ജയിലിലുണ്ടായ സമാനമായ കലാപത്തില്‍ 11 തടവുകാര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

by Midhun HP News | Jul 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും പാചകവാതക വിതരണത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇന്ത്യ നിര്‍ണായക നീക്കത്തിലേക്ക്. അമേരിക്കയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പ്രതിവര്‍ഷം 2.2 മില്യണ്‍ ടണ്‍ എല്‍പിജി ആണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ വിതരണ സ്രോതസ്സുകളില്‍ വൈവിധ്യം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇത് ഇരട്ടിയാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കൂടാതെ അള്‍ജീരിയ, അര്‍ജന്റീന, നൈജീരിയ, മലേഷ്യ തുടങ്ങിയ മറ്റ് വിപണികളില്‍ നിന്നും എല്‍പിജി എത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള എല്‍പിജി വിതരണമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. 2025ല്‍ ഇന്ത്യയുടെ ആകെ എല്‍പിജി ഇറക്കുമതിയുടെ എട്ട് ശതമാനത്തില്‍ താഴെ മാത്രമായിരുന്ന അമേരിക്കയുടെ പങ്ക്, 2026 ജൂണ്‍ ആയപ്പോഴേക്കും 65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായാലും രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകാതിരിക്കാന്‍ 30 ദിവസത്തേക്കുള്ള എല്‍പിജി ശേഖരം ഉറപ്പാക്കാനും പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

by Midhun HP News | Jul 6, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഹൈസ്കൂൾ കുടവൂർക്കോണത്ത് നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ‘ബേപ്പൂർസുൽത്താന്റെ ക്രൃതികളും കഥാപാത്രങ്ങളും’എന്ന വിഷയത്തിൽ കവയിത്രിയും അധ്യാപികയുമായ ജ്യോത്സന സുന്ദരേശൻ പ്രഭാഷണം നടത്തി.
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക പ്രദർശനം ഒരുക്കി. ബഷീർ കഥാപാത്രങ്ങളുടെ വേഷമിട്ട കുട്ടികൾ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചു. ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീറിന്റെ നോവലുകളിലെ കഥാസന്ദർഭങ്ങൾ സ്കിറ്റ് രൂപത്തിലും നാടക രൂപത്തിലും കുട്ടികൾ അവതരിപ്പിച്ചു. സ്കുൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ.ജി, ഡോ.അജിതകുമാരി, ലീനഭാസ്കർ, സംഗീത എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി പരിപാടിക്ക് നേതൃത്വം നൽകി.

Recent Comments