യുവതിയെ കാണാന്‍ എത്തിയത് ബൈക്കടക്കം വിറ്റിട്ട്; കുട്ടിയുമായി കൂടെ വരാന്‍ പറഞ്ഞു

യുവതിയെ കാണാന്‍ എത്തിയത് ബൈക്കടക്കം വിറ്റിട്ട്; കുട്ടിയുമായി കൂടെ വരാന്‍ പറഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. ബൈക്കടക്കം വിറ്റിട്ടാണ് യുവതിയെ കാണാന്‍ കഠിനംകുളത്ത് എത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.

ഈ മാസം ഏഴാം തിയതി പരസ്പരം കണ്ടതായും ജോണ്‍സണിന്റെ മൊഴിയില്‍ പറയുന്നു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്‌സായി ജോലി നോക്കിയ ജോണ്‍സണ്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്.

കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. യുവതി കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.

വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് യുവതി ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. യുവതി കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

ജോണ്‍സണ്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഉദരം വൃത്തിയാക്കി. കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നു വ്യക്തമായി. 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപയാണ് നൽകുന്നത്. അടുത്ത മാസം മൂന്നിന് മുൻപ് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. 1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നൽകുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷനെത്തും.

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍വിലക്ക്; ഉത്തരവ് ഇറക്കി

പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍വിലക്ക്; ഉത്തരവ് ഇറക്കി

തിരുവനന്തപുരം: പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; അപകടം മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ

കോഴിക്കോട്: കുന്ദമംഗലത്ത് യുവതിയായ വീട്ടമ്മയുടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പയമ്പ്ര പുറ്റുമണ്ണില്‍ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലില്‍ സുനില്‍ കുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഫോണിനടുത്ത് വെച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള ഫോണാണ് പൊട്ടിത്തറിച്ചതെന്ന് അനൂജ പറഞ്ഞു. കുടുംബശ്രീയില്‍ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നു കൊടുത്തു

ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നു കൊടുത്തു

ആലംകോട് മുസ്ലീം ജമാഅത്ത് പുതുതായി നിര്‍മ്മിച്ച എച്ച്.എസ് മസ്ജിദ്, ചീഫ് ഇമാം കുമ്മനം നിസാമുദീൻ അസ്ഹരി വിശ്വാസികൾക്കായി തുറന്നു കൊടുത്തു. ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്ലിയാർ, ഷിഹാബുദ്ദീൻ ഫൈസി, നിഹാൽ അൽ ഹാദി, ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ തുടങ്ങി ആയിരത്തോളം പേർ പങ്കെടുത്തു.

നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ; നരഭോജി കടുവയെ പിടികൂടാന്‍ വന്‍ സന്നാഹം

നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ; നരഭോജി കടുവയെ പിടികൂടാന്‍ വന്‍ സന്നാഹം

കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.

കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും.

വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും. സൗത്ത് വയനാട് ഡിവിഷനിലുള്ള ക്യാമറാ ട്രാപ്പുകലും പഞ്ചാരക്കൊല്ലിയില്‍ വിന്യസിപ്പിക്കും. കടുവയെ ആകര്‍ഷിക്കാന്‍ ജീവനുള്ള ഇരകളെ ബന്ധിച്ച കൂടുകള്‍ പഞ്ചാരക്കൊല്ലിയില്‍ സ്ഥാപിക്കും. മുത്തങ്ങ ക്യാംപിലെ കുങ്കി ആനകളെ ദൗത്യത്തിനായി രംഗത്തിറക്കും. മാര്‍ട്ടില്‍ ലോവലാണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. കെഎസ് ദീപ ദൗത്യത്തിന്റെ മേല്‍നോട്ടം വഹിക്കും.

നാളെ കോണ്‍ഗ്രസ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാധയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യ ജീവി ആക്രമണത്തില്‍ ശാശ്വത പരിഹാരം എത്രയും വേഗം വേണമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാന്‍ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു അറിയിച്ചു. മന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടുവയെ പിടികൂടുന്നതിനു നടപടികള്‍ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്.