by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തിരച്ചില്‍ നടത്തും. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു.
കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും.
ഇക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഫെബ്രുവരി ഒന്ന് മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ എച്ച് നാഗരാജു അറിയിച്ചു. ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തു.
ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: മിമിക്രി താരം സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്. കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ്.
മികച്ച രീതിയിൽ നൃത്തം ചെയ്തതിന് കമൽ ഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. ഇതോടെ സന്തോഷ് അവ്വൈ സന്തോഷ് എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. 20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭൻ, സ്പാനിഷ് മസാല, അപരൻമാർ നഗരത്തിൽ തുടങ്ങി നിരവധി സിനിമകളിൽ സന്തോഷ് അഭിനയിച്ചു.
ജയറാം, നാദിർഷ, കലാഭവൻ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളിൽ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. ഭാര്യ: ഷീന. മക്കൾ: അലീന, ജോണൽ. സംസ്കാരം ശനിയാഴ്ച രണ്ടിന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. ബൈക്കടക്കം വിറ്റിട്ടാണ് യുവതിയെ കാണാന്‍ കഠിനംകുളത്ത് എത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി.
ഈ മാസം ഏഴാം തിയതി പരസ്പരം കണ്ടതായും ജോണ്‍സണിന്റെ മൊഴിയില്‍ പറയുന്നു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്‌സായി ജോലി നോക്കിയ ജോണ്‍സണ്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്.
കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. യുവതി കുട്ടിയെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ അവിടെ പതുങ്ങി നിന്നു. അതിനിടെ ഇരുവരും ഫോണില്‍ സംസാരിച്ചതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു.
വീട്ടിനുള്ളില്‍ പ്രവേശിച്ച ജോണ്‍സന് യുവതി ചായ നല്‍കി. ഈ സമയം കൈയില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ മുറിയിലെ മെത്തയ്ക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മെത്തക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തില്‍ കുത്തി. ഇട്ടിരുന്ന രക്തംപുരണ്ട ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ഇട്ടുകൊണ്ടാണ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.
കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു ജോണ്‍സണ്‍. ജനുവരി ഏഴിനുശേഷം ജോലിക്കു വന്നിട്ടില്ല. വ്യാഴാഴ്ച സാധനങ്ങളെടുക്കാനായി ഇവിടെയെത്തിയപ്പോള്‍ വീട്ടുകാര്‍ക്കു സംശയംതോന്നുകയും പഞ്ചായത്തംഗം വഴി പൊലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാല്‍, വിഷം കഴിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.
യുവതിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ജോണ്‍സണ്‍ പിന്നീട് അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. യുവതി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. യുവതി കുടുംബമുപേക്ഷിച്ച് ജോണ്‍സണൊപ്പം പോകാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.
ജോണ്‍സണ്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ഉദരം വൃത്തിയാക്കി. കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവില്‍ ഉള്ളില്‍ ചെന്നിട്ടുണ്ടെന്നു വ്യക്തമായി. 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
by Midhun HP News | Jan 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. ജനുവരിയിലെ പെൻഷനും ഒരു മാസത്തെ കുടിശികയും ചേർത്ത് രണ്ട് മാസത്തെ പെൻഷൻ തുക 3200 രൂപയാണ് നൽകുന്നത്. അടുത്ത മാസം മൂന്നിന് മുൻപ് വിതരണം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് നിർദേശം നൽകി. 1640 കോടി രൂപയാണ് ആകെ വിതരണം ചെയ്യുന്നത്. ഒരു മാസത്തെ കുടിശിക കൂടി നൽകുന്നതോടെ ഇനി കുടിശിക മൂന്ന് മാസമായി കുറയും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷനെത്തും.
Recent Comments