സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,07,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 13,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണ വായ്പാ നയവും എണ്ണവിലയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന ജോബ് ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല ജോബ് ഡേറ്റ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കൂട്ടാന്‍ അമേരിക്ക തയ്യാറാവാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കൂടിയത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം തീവ്രമായി, 24 മണിക്കൂറിനകം കരയില്‍ പ്രവേശിക്കും; തിങ്കളും ചൊവ്വയും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്രമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനകം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, വടക്കന്‍ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന് പുറമേ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്രമായത്. നാളെ

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്:

06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്

08/07/2026: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

09/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

ടെഹ്റാന്‍: ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ച് രാജ്യത്ത് അതീവ ജാഗ്രത. തലസ്ഥാനമായ ടെഹ്റാനില്‍ നടക്കുന്ന വിലാപയാത്രയില്‍ ജനത്തിരക്ക് മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ 1,500 മുതല്‍ 3,000 വരെ മരണങ്ങള്‍ സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ ഇറാന്‍ അധികൃതര്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയതായി ജര്‍മ്മന്‍ മാധ്യമമായ ‘ഡി വെല്‍റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ പ്രമുഖ നേതാക്കളുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍.

ഇറാനിയന്‍ റെഡ് ക്രസന്റും നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് ഓര്‍ഗനൈസേഷനും തയാറാക്കിയ രഹസ്യ രേഖകള്‍ ഉദ്ധരിച്ചാണ് ജര്‍മ്മന്‍ മാധ്യമം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വിലാപയാത്രയ്ക്കിടെയുണ്ടാകുന്ന കൂട്ടമരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ടെഹ്റാന്‍ മുന്‍സിപ്പാലിറ്റി പ്രത്യേക വിഭാഗം രൂപീകരിക്കുകയും നഗരത്തിലെ ബെഹെഷ്ത്-ഇ സഹ്ര സെമിത്തേരിയില്‍ ആയിരക്കണക്കിന് പുതിയ കല്ലറകള്‍ സജ്ജമാക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍കാലങ്ങളിലുണ്ടായ വന്‍ ദുരന്തങ്ങളാണ് ഇത്തരമൊരു സുരക്ഷാ മുന്‍കരുതലിലേക്ക് ഇറാനെ നയിച്ചത്. 2020ല്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 56 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1989ല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖമേനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരിക്കുകയും പതിനൊന്നായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവ കൂടാതെ മറ്റൊരു ആഭ്യന്തര ആശങ്കയും നിലവിലെ ഇറാന്‍ സര്‍ക്കാരിനുണ്ട്. യുഎസുമായി ഒപ്പുവെച്ച സമാധാനക്കരാറിനെതിരെ വിമതര്‍ രംഗത്തുവരാനും, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ലമെന്റ് സ്പീക്കര്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ക്കെതിരെ വിലാപയാത്രയ്ക്കിടെ പ്രതിഷേധങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തിലൊന്നുണ്ടായാല്‍ ജനം പരിഭ്രാന്തരാകാനും ഇതുമൂലമുണ്ടാകാനുള്ള തിക്കിലും തിരക്കിലും ആളുകള്‍ കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു.

ഫെബ്രുവരി 28ന് ഇസ്രായേല്‍-യുഎസ് വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിലാപയാത്രയ്ക്ക് ശേഷം ജൂലൈ 9ന് സ്വദേശമായ മഷാദില്‍ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും. ഷിയാ മുസ്ലിംകളുടെ പ്രധാന പുണ്യസ്ഥലങ്ങളായ ഇറാനിലെ ഖോം, ഇറാഖിലെ നജാഫ്, കര്‍ബല എന്നിവിടങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. ജൂലൈ 6 വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി മൃതദേഹം ടെഹ്റാനിലെ ഗ്രാന്‍ഡ് പ്രയര്‍ ഹാളില്‍ സൂക്ഷിക്കും.

ടെഹ്റാനിലെ ചടങ്ങുകളില്‍ മാത്രം കുറഞ്ഞത് രണ്ട് കോടിയിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍. തിരക്ക് നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമായി 24 മണിക്കൂറും സൗജന്യ മെട്രോ, ബസ് സര്‍വീസുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലാപയാത്രയ്ക്കായി മാത്രം 1.7 കോടി ഡോളര്‍ (ഏകദേശം 140 കോടിയിലധികം രൂപ) ടെഹ്റാന്‍ നഗരസഭ മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടന്നു

ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉത്ഘാടനം നടന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ജില്ല കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി എം ജെ ആനന്ദ് നിർവഹിച്ചു. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ ആദ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന യോഗത്തിൽ ജനപ്രതിതിനിധികൾ ആയ അഡ്വ. ലിഷരാജ്, കോരാണി വിജയൻ, ലീല രാജേന്ദ്രൻ, വീണ വിഷ്ണു, കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പ്രദീപ് കൊച്ചുപരുത്തി, അശോകൻ കോരാണി, മുൻ പഞ്ചായത്ത്‌ മെമ്പർ വിഷ്ണു രവീന്ദ്രൻ, ഡിസിസി മെമ്പർ സുജിത് ചെമ്പൂര്, അനിൽകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

മാലിന്യനിർമ്മാർജ്ജനത്തിൽ റെക്കോർഡ് നേട്ടം; പാലാക്കാട്ട് 1,000 ടൺ അജൈവമാലിന്യം ശേഖരിച്ചു

മാലിന്യനിർമ്മാർജ്ജനത്തിൽ റെക്കോർഡ് നേട്ടം; പാലാക്കാട്ട് 1,000 ടൺ അജൈവമാലിന്യം ശേഖരിച്ചു

പാലക്കാട്: അജൈവമാലിന്യ ശേഖരണത്തിൽ റെക്കോർഡ് നേട്ടവുമായി പാലക്കാട് ജില്ല. ചരിത്രത്തിലാദ്യമായി ജില്ലയിൽ ഒരു മാസം ശേഖരിച്ച അജൈവമാലിന്യത്തിന്റെ അളവ് 1,000 ടൺ കടന്നു. ക്ലീൻ കേരള കമ്പനി ജില്ലയ്ക്ക് നിശ്ചയിച്ചുനൽകിയ പ്രതിമാസ ലക്ഷ്യത്തെക്കാൾ വലിയ അളവിലുള്ള മാലിന്യമാണ് ജൂൺ മാസത്തിൽ ജില്ലയിലുടനീളം ശേഖരിക്കാനായത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ജില്ലയിലെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 1007.5 ടൺ അജൈവമാലിന്യമാണ് ഹരിതകർമ്മസേന ശൃംഖല വഴി ശേഖരിച്ചത്. ഇതിൽ 922.8 ടൺ റീസൈക്കിൾ ചെയ്യാൻ കഴിയാത്ത റിജക്ട് മാലിന്യങ്ങളും, 95.9 ടൺ തരംതിരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും, 1.4 ടൺ ഇ-വേസ്റ്റുംഉൾപ്പെടുന്നു.

ഹരിതകർമ്മസേനാംഗങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ലീൻ കേരള കമ്പനിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ മികച്ച നേട്ടമെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. വർദ്ധിച്ചുവരുന്ന അജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി കൊണ്ടുപോകാനും സംസ്കരിക്കാനുമുള്ള കമ്പനിയുടെ ശേഷിയെയും ശക്തമായ ശേഖരണ ശൃംഖലയുടെ കാര്യക്ഷമതയെയുമാണ് ഈ വിജയം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉറവിടത്തിൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം
ഹരിതകർമ്മസേനയുടെ വീട്ടുപടിക്കലെത്തിയുള്ള കൃത്യമായ ശേഖരണ രീതിയും, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളാതെ തരംതിരിച്ച് കൈമാറണമെന്ന പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന ബോധവൽക്കരണവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിലെന്ന് സെക്ടർ കോർഡിനേറ്റർമാർ വിലയിരുത്തുന്നു. കൂടുതൽ മാലിന്യങ്ങൾ ഔദ്യോഗിക സംസ്കരണ ശൃംഖലയിലേക്ക് എത്തുന്നത് പുനരുപയോഗത്തിനും ശാസ്ത്രീയമായ സംസ്കരണത്തിനും വഴിതുറക്കും.

എങ്കിലും, ഇത്രയധികം മാലിന്യങ്ങൾ ഉണ്ടാകുന്നത് പ്ലാസ്റ്റിക് ഉപയോഗം ഉറവിടത്തിൽ തന്നെ കുറയ്ക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെയാണ് കാണിക്കുന്നത്. പ്ലാസ്റ്റിക്കിന് പകരമുള്ള പുനരുപയോഗ സാധനങ്ങളെ പ്രോത്സാഹിപ്പിക്കാനും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട്: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നഗരത്തില്‍ ഇന്നലെ(ശനിയാഴ്ച) വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എസ് കെ ടെമ്പിള്‍ റോഡില്‍ പൊലീസ് മഫ്തിയില്‍ പട്രോളിങ് നടത്തുകയായിരുന്നു. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാല്‍ എന്നിവര്‍ക്ക് നേരെയാണ് മൂന്ന് അംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.വഖഫ് ബോര്‍ഡ് ബില്‍ഡിങിന് സമീപം റോഡ് സൈഡില്‍ വെച്ച് മൂന്നു പേര്‍ മദ്യപിക്കുന്നത് കണ്ട സമയത്ത് കക്കോടി സ്വദേശി മുഹമ്മദ് ഹാഷി(38)ന്റെ പേരും വിവരവും എഴുതിയെടുത്ത് പറഞ്ഞുവിട്ടു. പിന്നീട് പൊലീസുകാര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന സമയത്ത് റോഡിന് എതിര്‍വശത്തുവെച്ച് ഹാഷിം പൊലീസുകാരായ രഞ്ജിത്ത്, അനൂപ് എന്നിവര്‍ക്ക് നേരെ ഓട്ടോ ഓടിച്ച് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി ഹാഷിമും സംഘവം പൊലീസുകാരെ പിടിച്ചുവെച്ച് മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. രഞ്ജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഹാഷിമിനെ അറസ്റ്റു ചെയ്തു.