by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ?. പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്. അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത് എന്നും ഷാരോണിന്റെ അമ്മ ചോദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു.
വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. കേസുമായി മുന്നോട്ട് പോകും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. ഏറെ സങ്കീര്‍ണമായ കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയൊണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.
കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതി സിന്ധുവിനെ വെറുതെ വിട്ടത്. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. 2022 ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
കണ്ണൂര്‍: തലശ്ശേരിയില്‍ കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെ രോഗി മരിച്ചു. മട്ടന്നൂര്‍ കളറോഡ് ടി പി ഹൗസില്‍ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയ (61) ആണ് ദാരുണമായി മരിച്ചത്. ഉടന്‍ ചികിത്സ കിട്ടാനായി രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ കാര്‍ ആംബുലന്‍സിന് വഴിമുടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എരഞ്ഞോളി നായനാര്‍ റോഡില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. കാര്‍ യാത്രികന്‍ ആംബുലന്‍സിന് വഴി നല്‍കാതിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ സൈഡ് നല്‍കാതിരുന്നത്.
അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ച റുഖിയയ്ക്ക് അല്‍പസമയത്തിനകം തന്നെ മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ ഡ്രൈവര്‍ക്കെതിരെ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
by Midhun HP News | Jan 17, 2025 | Latest News, കേരളം
ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
2022 ഒക്ടോബർ 25. തിരുവന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ ഷാരോൺ രാജ് മരണത്തിന് കീഴങ്ങി. പതിനൊന്ന് ദിവസം മുൻപ് ഒക്ടോബർ 14-നാണ് അവശനിലയിൽ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നേദിവസം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു
by Midhun HP News | Jan 17, 2025 | Latest News, ദേശീയ വാർത്ത
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്‌പേസ് വാക്ക്.
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇതാദ്യമായാണ് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങുന്നത്. ബഹിരാകാശ യാത്രികനായ നിക്ക് ഹേഗും സുനിത വില്യംസിനൊപ്പം ചേർന്നു.
ഈ മാസം 23-ന് ബുച്ച് വിൽമോറിനൊപ്പവും സുനിത വില്യംസ് സ്‌പേസ് വാക്ക് നടത്തും. മാർച്ചിലോ ഏപ്രിലോ ഇരുവരും സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.
by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64,006 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസമേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി
രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ചു. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നത്തേത്. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിലുള്ള പൊതു ചര്‍ച്ച നടക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തെ അവസാന ഉപധനാഭ്യര്‍ഥനകള്‍ 13നു പരിഗണിക്കും.
14 മുതല്‍ മാര്‍ച്ച് 2 വരെ സഭ ചേരുന്നതല്ല. ഇക്കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാര്‍ച്ച് നാല് മുതല്‍ 26 വരെ 2025-26 വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ സഭ ചര്‍ച്ച ചെയ്തു പാസ്സാക്കും. മാര്‍ച്ച് 28 ന് സഭ പിരിയാനുമാണ് തീരുമാനിച്ചിട്ടുള്ളത്
by Midhun HP News | Jan 17, 2025 | Latest News, കേരളം
വയനാട്: പുൽപ്പള്ളിയിലെ അമരക്കുനിയിൽ നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കൂട്ടിലാക്കി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്.
അഞ്ച് കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എട്ട് വയസോളം പ്രായമുണ്ട് കടുവയ്ക്ക്. ഇന്നലെ രാത്രി തന്നെ കടുവയെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
കടുവയ്ക്ക് എന്തെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ കൃത്യമായ പരിചരണവും ഉറപ്പാക്കും. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമരക്കുനിയിൽ കടുവയെ കൂട്ടിലാകുന്നതിനായി സജ്ജമായിരിക്കുകയായിരുന്നു.
Recent Comments