തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണം; മലപ്പുറം വിഭജിക്കണമെന്ന് യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.

യൂത്ത് ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. മലപ്പുറം, തിരൂരങ്ങാടി എന്നീ രണ്ട് ജില്ലകള്‍ രൂപികരിക്കണമെന്ന് പ്രമേയിത്തില്‍ പറയുന്നു. തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

നിലവില്‍ മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജിക്കണമെന്ന യൂത്ത ലീഗിന്റെ ആവശ്യം. നേരത്തെ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. തിരൂര്‍, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘനടകളുടെ ആവശ്യം.

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വെളളാണിക്കല്‍ പാറയിലാണ് സംഭവം. രണ്ടുപേരുടെയും ഓരോ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആര്യനാട് സ്വദേശികളായ ഷിബിൻ, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.

മുഖ്യമന്ത്രി സഭയില്‍ മദ്യപിച്ചെത്തി?; വൈദ്യപരിശോധന വേണം; പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

മുഖ്യമന്ത്രി സഭയില്‍ മദ്യപിച്ചെത്തി?; വൈദ്യപരിശോധന വേണം; പഞ്ചാബ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ സഭയുടെ നടുത്തളത്തില്‍ ഏറ്റുമുട്ടിയതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍, മന്നിനെ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ സഭ നിര്‍ത്തിവെച്ചു.

മന്നിന്റെ ‘പെരുമാറ്റത്തില്‍’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപിയും മുഖ്യമന്ത്രിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചു.

അടുത്തിടെ ആം ആദ്മി പാര്‍ട്ടി വിട്ട ബിജെപി എംപി സ്വാതി മലിവാളും മന്‍ സഭയെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. ഭഗവന്ത് മന്‍ ‘മദ്യപരിശോധനയ്ക്ക്’ വിധേയനാകണമെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘ഇന്ന് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ‘ജനാധിപത്യത്തിന്റെ ശ്രീകോവിലായ’ പഞ്ചാബ് നിയമസഭയില്‍ മദ്യപിച്ചെത്തിയതായി ആരോപിക്കപ്പെടുന്നു. ഈ മനുഷ്യന്‍ ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും മദ്യപിച്ച് പോകുന്നു, ലോക്‌സഭയിലും സര്‍ക്കാര്‍ യോഗങ്ങളിലും മദ്യപിച്ചാണ് എത്തിയിരുന്നത്. വിദേശത്ത് വെച്ച് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സാഹചര്യം വരെയുണ്ടായി,’ മലിവാള്‍ പറഞ്ഞു.’തെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് തന്റെ അമ്മയുടെ തലയില്‍ തൊട്ട് അദ്ദേഹം സത്യം ചെയ്തതാണ്. പഞ്ചാബ് പോലുള്ള അതീവ ജാഗ്രത വേണ്ട ഒരു അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രി എപ്പോഴും ലഹരിയിലാണെന്നും മദ്യപിച്ച് ഫയലുകളില്‍ ഒപ്പിടുന്നുവെന്നും പറയുന്നത് ലജ്ജാകരമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

‘പി ടീ,ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു, നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക’; ഹൃദയം നുറുങ്ങി ഉമ തോമസ്

കൊച്ചി: ഡിജോ കാപ്പന്റെ മരണത്തില്‍ വൈകാരിക കുറിപ്പുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. കാപ്പന്‍ ചേട്ടന്‍ പോയി, എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നാണ് ഉമ തോമസിന്റെ കുറിപ്പ്. ജീവിതത്തിലുടനീളം പിടിയ്ക്ക് തുണയായിരുന്നയാളാണ് ഡിജോ കാപ്പനെന്നും ഉമ തോമസ് പറയുന്നു. ആ വാക്കുകളിലേക്ക്:

കാപ്പന്‍ ചേട്ടന്‍ പോയി. എന്നുവച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ത്ഥം. വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലര്‍ച്ചെ കാപ്പന്‍ ചേട്ടന്‍. ചെരിപ്പ് ആക്‌സിലേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യന്‍ തളര്‍ന്നു കിടന്നത്.

ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാള്‍. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പന്‍ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.പി ടീ, ദേ…. കാപ്പന്‍ ചേട്ടന്‍ വരുന്നു. നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക..

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങള്‍ക്ക് ഡിജോ കാപ്പന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ട്രസ്റ്റി ആണ്. കേരള കോണ്‍ഗ്രസിലൂടെയാണ് ഡിജോ കാപ്പന്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.

1982 ല്‍ കേരള സര്‍വകലാശാല ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998 ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പന്‍, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.

തീ പാറിക്കാന്‍ ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയുടെ ‘വരവ്’; ഗംഭീര ആക്ഷൻ പാക്ക്ഡ് ട്രെയിലർ

തീ പാറിക്കാന്‍ ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയുടെ ‘വരവ്’; ഗംഭീര ആക്ഷൻ പാക്ക്ഡ് ട്രെയിലർ

ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘വരവ് ‘.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

” എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയിൽ ആയിരിക്കും നമ്മൾ ആദ്യം വീഴുക.. ശത്രു ആ കുഴിയിൽ ഇട്ട് നമ്മളെ വെട്ടി നുറുക്കും ” ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്…

ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു. സുകന്യയും അർജുൻ അശോകനും ജോജു ജോർജ്ജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചു”വരവ്”ആണെന്നുകൂടി ഓർമിപ്പിക്കുന്നു. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും ജോജുവിനൊപ്പം കട്ടക്കുണ്ട്.

വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം . പരോളിൽ ഇറങ്ങിയ പോളച്ചന്റെ കിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും. “ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ ” എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം… പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ “വരവ് “നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്:u യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.

പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ്‌ ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം ഇരട്ടക്കൊല: പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; സജിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍, കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു തോമസിനെ കാണാതായതിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 2018 മാര്‍ച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെ കാണാതായത്. പാസ്റ്ററായിരുന്നു ഇദ്ദേഹം. ഭാര്യക്കും മക്കളായ റെജിക്കും സജിക്കുമൊപ്പമാണ് മാത്യു താമസിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാരിയായ ഇളയ മകള്‍ ജിജിയുടെ ചികിത്സക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മാത്യു വീട്ടില്‍ നിന്നും പോയതെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന വിവരം. മൂത്ത മകന്‍ റെജിയുടെ പരാതിയില്‍ മാര്‍ച്ച് ഒന്‍പതിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ കാര്യമായ അന്വേഷണമാണ് നടത്തിയത്.

നെടുങ്കണ്ടത്തെത്തിയ മാത്യു ബസില്‍ കയറിപ്പോകുന്നത് കണ്ടതായും വിവരം ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇതോടെ തൃപ്തികരമായ വിവരങ്ങള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവെക്കുകയായിരുന്നു. മേരിക്കുട്ടിയെയും മൂത്ത മകന്‍ റെജിയെയും ഇളയ മകന്‍ സജി കൊലപ്പെടുത്തിയത് സ്ഥിരീകരിച്ചതോടെ കേസില്‍ തുടരന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി റിമാന്‍ഡില്‍ കഴിയുന്ന സജിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സജിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.