‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന’; ഉള്ളുലഞ്ഞ് സുഹാസിനി

‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന’; ഉള്ളുലഞ്ഞ് സുഹാസിനി

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. രണ്ട് ദിവസം മുമ്പ് വരെ സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ച് നടന്നിരുന്ന ഭാഗ്യരാജ് ഇന്നില്ല എന്ന് അറിയുമ്പോള്‍ തമിഴ് സിനിമാ ലോകത്തിന് കനമുള്ളൊരു ശൂന്യത പടരുകയാണ്. തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി തമിഴ് സിനിമാലോകമാകെ അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തുകയാണ്.

ഭാഗ്യരാജിന്റെ വിയോഗത്തില്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തുകയാണ് നടി സുഹാസിനി. രണ്ട് ദിവസം മുമ്പ് ഗോവയില്‍ വച്ച് നടന്ന നടി ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജിനെ കണ്ടതിനെക്കുറിച്ചും സുഹാസിനി സംസാരിച്ചു. ഭാര്യ പൂര്‍ണിമയും ഒപ്പമുണ്ടായിരുന്നു. ചിരിച്ചു കൊണ്ടിരുന്നവര്‍ ചിരിയോടെ മടങ്ങിയെന്നാണ് സുഹാസിനി പറയുന്നത്.

‘ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് ഭാഗ്യരാജ് സര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതീവ സന്തോഷവാനായിരുന്നു അദ്ദേഹം. ഗോവയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഞങ്ങള്‍ തിരിച്ചു വന്നത്. അവര്‍ വ്യാഴാഴ്ച രാത്രിയേ തിരിച്ചു പോന്നിരുന്നു. വലിയ സന്തോഷത്തിലായിരുന്നു അദ്ദേഹം” സുഹാസിനി പറുന്നു.

”ഇന്നു രാവിലെ നടക്കാന്‍ പോയതാണ്. തിരികെ വരുന്നതിന് ഇടയില്‍ പൊടുന്നനെ നെഞ്ചുവേദന ഉണ്ടായി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചിരിച്ചുകൊണ്ടേയിരുന്നവര്‍ ചിരിയോടെ മടങ്ങി” എന്നും സുഹാസിനി പറയുന്നു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. നടി പൂര്‍ണിമ ജയറാം ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം, കൂടുന്നത് 598 സീറ്റുകള്‍; എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം, കൂടുന്നത് 598 സീറ്റുകള്‍; എറണാകുളം- ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും.

16 കോച്ചുള്ള ട്രെയിന്‍ ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല്‍ നിന്ന് 1128 ആവും. 598 സീറ്റുകള്‍ അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനകരമാകും.

ബംഗളൂരു- എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവില്‍ എത്തിച്ചേരും. ബുധനാഴ്ച സര്‍വീസില്ല.

‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ‘ഏഴരപ്പൊന്നാന’യിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം.

സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഏഴരപ്പൊന്നാനയുടെ സ്വര്‍ണപ്പാളികള്‍ അടുത്തിടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും വിധേയമാക്കിയിരുന്നു എന്ന് കാണിച്ച് എ ജി പ്രസാദ് കുമാര്‍ എന്ന ഭക്തന്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതി ഇടപെടല്‍. അറ്റകുറ്റപ്പണികള്‍ക്കിടയിലും നവീകരണത്തിനിടയിലും യഥാര്‍ത്ഥ സ്വര്‍ണപ്പാളികള്‍ മാറ്റി പകരം ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ചേര്‍ത്തുവെന്നാണ് ഇദ്ദേഹം ആരോപിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ദേവസ്വം ബോര്‍ഡിനോട് റിപ്പോര്‍ട്ട് തേടുകയുമായിരുന്നു.

ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് മാത്രം പുറത്തെടുക്കുന്ന, ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും ഉള്‍പ്പെടുന്ന എട്ട് സ്വര്‍ണ്ണ ആനവിഗ്രഹങ്ങളാണ് ഏഴരപ്പൊന്നാന.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. പ്രസക്തമായ എല്ലാ രജിസ്റ്ററുകളും പരിശോധിച്ച് ക്രോസ്-വെരിഫിക്കേഷന്‍ നടത്തിയതായും, ഏഴരപ്പൊന്നാനയില്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും ക്രമക്കേടുകളും നടന്നതായോ ഉള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെയും കണ്ടെത്തലുകളെ അവിശ്വസിക്കേണ്ടതില്ലെങ്കിലും, ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെ സ്വതന്ത്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും പരിശോധിച്ച്, ആരോപണങ്ങളിന്മേലുള്ള കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

അന്വേഷണ വേളയില്‍, സ്വര്‍ണത്തിന്റെ തൂക്കം, ഗുണനിലവാരം, മാറ്റ് എന്നിവ കൃത്യമായി പരിശോധിക്കുന്നതിനായി ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഒരു സ്വര്‍ണപ്പണിക്കാരന്റെ സേവനവും തേടേണ്ടതാണ്, കോടതി വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 31-ലേക്ക് മാറ്റി.

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; ‘സര്‍വൈവല്‍ ത്രില്ലര്‍’ മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; ‘സര്‍വൈവല്‍ ത്രില്ലര്‍’ മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ വയനാട്ടിലെ മലഞ്ചെരുവില്‍ കണ്ടെത്തി. ‘സര്‍വൈവല്‍ ത്രില്ലര്‍’ സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളോടെയാണ് പത്താം ക്ലാസുകാരിയും പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് സുഹൃത്തുക്കളും ഈ യാത്ര നടത്തിയത്. നാടിനെയും പൊലീസിനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിന്റെ പിന്നാമ്പുറ കഥ സിനിമാക്കഥയേക്കാള്‍ ഉദ്വേഗജനകമാണ്.

തുടക്കം ഇങ്ങനെ

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പത്താം ക്ലാസുകാരിയെ കാണാതാകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ യൂണിഫോം കണ്ടെത്തി. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അവന്റെ സുഹൃത്തും രണ്ട് ഇരുചക്രവാഹനങ്ങളുമായി അപ്രത്യക്ഷമായ വിവരം ഇതിന് പിന്നാലെയാണ് പുറത്തറിയുന്നത്.
സിനിമയെ വെല്ലുന്ന ആസൂത്രണം

സിനിമയെ വെല്ലുന്ന ആസൂത്രണങ്ങളാണ് ഈ മൂവരും ചേര്‍ന്ന് നടത്തിയത്. ഈ ഒളിച്ചോട്ടത്തിന് പിന്നിലെ പ്രധാന വിവരങ്ങള്‍ ഇങ്ങനെയാണ്:

പണം കണ്ടെത്തല്‍: യാത്രയ്ക്കുള്ള പണത്തിനായി ഇവരില്‍ ഒരാളുടെ 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ 10,000 രൂപയ്ക്ക് വിറ്റു.

പോലീസിനെ വെട്ടിക്കല്‍: സൈബര്‍ സെല്ലിന്റെ അന്വേഷണം വഴിമുട്ടിക്കാനായി മറ്റ് രണ്ട് ഫോണുകളും ഇവര്‍ സ്വിച്ച് ഓഫ് ചെയ്തു.

താമസം: വനമേഖലയില്‍ തങ്ങുന്നതിനായി ടെന്റടിക്കാനുള്ള ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവ കരുതിയിരുന്നു.

നിര്‍ണായകമായത് ആ ഫോട്ടോ

സ്‌കൂളിന് സമീപം കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഒരു റബ്ബര്‍ ടാപ്പിങ് തൊഴിലാളി എടുത്ത ഫോട്ടോയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ചിത്രം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചതോടെ മൂവരും ഒന്നിച്ചാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ലക്കിടി ചുരം വഴി വയനാട്ടിലേക്ക് കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

നാടകീയമായ കണ്ടെത്തല്‍

വയനാട് വടുവന്‍ചാല്‍ ചിത്രഗിരി ഭാഗത്തുള്ള അഞ്ചേക്കര്‍ വരുന്ന കുന്നിന്‍ മുകളില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ നാട്ടുകാര്‍ ആദ്യം പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. പോലീസും നാട്ടുകാരും എത്തിയെന്നറിഞ്ഞതോടെ മറ്റ് രണ്ട് പേര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്നു. ഒടുവില്‍ പാടിവയലിന് സമീപം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വിദ്യാര്‍ഥികളെ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. നാടിനെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.

25 മിനിറ്റിനിടെ ഡെംബലെയുടെ ഹാട്രിക്ക് ഗോളുകള്‍! മൂന്നില്‍ മൂന്നും ജയിച്ച് ഫ്രാന്‍സ്

25 മിനിറ്റിനിടെ ഡെംബലെയുടെ ഹാട്രിക്ക് ഗോളുകള്‍! മൂന്നില്‍ മൂന്നും ജയിച്ച് ഫ്രാന്‍സ്

ബോസ്റ്റണ്‍: ഒസ്മാന്‍ ഡെംബലെ 25 മിനിറ്റിനിടെ നേടിയ ഹാട്രിക്ക് ഗോള്‍ മികവില്‍ നോര്‍വെയെ തകര്‍ത്ത് ഫ്രാന്‍സ്. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് മുന്‍ ചാംപ്യന്‍മാരുടെ തകര്‍പ്പന്‍ ജയം. ഇഞ്ച്വറി സമയത്ത് ഡെറീറ ഡുവെ ഫ്രാന്‍സിന്റെ നാലാം ഗോളും വലയിലിട്ടു. നോര്‍വെയുടെ ആശ്വാസ ഗോള്‍ തെലോ ആസ്ഗാര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു.

ജസ്റ്റ് ഫോണ്ടെയ്‌നും കിലിയന്‍ എംബാപ്പെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമായി ഡെംബലെ മാറി. താരം നേടിയ ഹാട്രിക്കിലെ രണ്ട് ഗോളുകള്‍ക്ക് വഴി തുറന്നു കൊടുത്തത് എംബാപ്പെയാണ്. ഫോണ്ടെയ്ന്‍ 1958ലെ ലോകകപ്പില്‍ പരാഗ്വെയ്‌ക്കെതിരേയും വെസ്റ്റ് ജര്‍മനിക്കെതിരേയും രണ്ട് ഹാട്രിക്കുകള്‍ നേടിയിട്ടുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലാണ് എംബാപ്പെ ഹാട്രിക്ക് നേടിയത്.

1994നു ശേഷം ആദ്യ പകുതിയില്‍ തന്നെ ഒരു താരം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്നതും ഇതാദ്യമാണ്. ഈ ലോകകപ്പിലെ മൂന്നാമത്തെ ഹാട്രിക്ക് കൂടിയാണ് ഡെംബലെ നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി അള്‍ജീരിയക്കെരേയും കാനഡയുടെ ജൊനാഥന്‍ ഡേവ്ഡ് ഖത്തറിനെതിരേയും ഇത്തവണ ഹാട്രിക്ക് ഗോളുകള്‍ വലയിലാക്കി.

മത്സരത്തിന്റെ തുടക്കം മുതല്‍ കടുത്ത ആക്രമണമാണ് ഫ്രാന്‍സ് കെട്ടഴിച്ചത്. ഏഴാം മിനിറ്റിലാണ് ഫ്രാന്‍സ് ഡെംബലയിലൂടെ ഗോള്‍ വേട്ട തുടങ്ങിയത്. ബോക്‌സിന്റെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത വലതു കാല്‍ ഷോട്ടാണ് വലയില്‍ കയറിയത്. പിന്നാലെ 20ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള മറ്റൊരു ഷോട്ടിലൂടെ താരം ലീഡ് രണ്ടാക്കി. ആദ്യത്തെ ഈ രണ്ട് ​ഗോളുകൾക്കും അസിസ്റ്റ് ഒരുക്കിയത് കിലിയൻ എംബാപ്പെയായിരുന്നു.

എന്നാല്‍ തൊട്ടു പിന്നാലെ നോര്‍വെ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിന്റെ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി ബോക്‌സിന്റെ വക്കില്‍ നിന്നു ആസ്ഗാര്‍ഡ് എടുത്ത ഷോട്ട് അനായാസം വലയില്‍.

32ാം മിനിറ്റില്‍ ഡെംബലെ ഹാട്രിക്കും ഫ്രാന്‍സിന്റെ മൂന്നാം ഗോളും തികച്ചു. നോര്‍വെ ഗോള്‍ കീപ്പര്‍ എഗില്‍ സെല്‍വികിനെ കാഴ്ചക്കാരനാക്കി ഒരു കേളിങ് ഷോട്ടിലൂടെ ഡെംബലെ വല ചലിപ്പിക്കുകയായിരുന്നു. ചൗമേനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡെംബലെ ഹാട്രിക്ക് പൂർത്തിയാക്കിയത്.

രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ നോര്‍വെയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടിയിരുന്നു. നോര്‍വെ താരം സ്ട്രാന്റ് ലാര്‍സന്റെ ദുര്‍ബല ഷോട്ട് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മെന്യോന്‍ അനായാസം രക്ഷപ്പെടുത്തി. തിയോ ഹെര്‍ണാണ്ടസ് നോര്‍വെയുടെ ഓസ്‌കാര്‍ ബോബിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഒടുവില്‍ അവസാന ഇഞ്ച്വറി സമയത്ത് ഡുവേയിലൂടെ ഫ്രാന്‍സ് നാലാം ​ഗോൾ വലയിലിട്ട് പട്ടികയും തികച്ചു.

മൂന്നില്‍ മൂന്ന് പോരാട്ടങ്ങളും ജയിച്ച് ഫ്രാന്‍സ് നോക്കൗട്ടിലേക്ക്. നേരത്തെ ആതിഥേയരായ മെക്‌സിക്കോയും ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് പോരാട്ടങ്ങളും വിജയിച്ചിരുന്നു. പിന്നാലെയാണ് ഫ്രാന്‍സിന്റേയും നേട്ടം.

നോര്‍വെയും നോക്കൗട്ടുറപ്പാക്കിയിട്ടുണ്ട്. റൗണ്ട് 32ല്‍ ഐവറി കോസ്റ്റാണ് നോര്‍വെയുടെ എതിരാളികള്‍.

പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം

പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെയും ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു. അംഗൻവാടികൾ റെസിഡൻസ് അസോസിയേഷനുകൾ സന്നദ്ധ സംഘടനകൾ എന്നിവ കൂടാതെ ഹോമിയൊ ഡിസ്പെൻസറി മുഖേനയും മരുന്ന് വിതരണം ചെയ്യും. കൂടാതെ സിദ്ധ, ആയുർവ്വേദ ഡിസ്പെൻസറി കേന്ദ്രങ്ങളിൽ നിന്നും പ്രതിരോധ മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.

പലതരം പനികളും പകർച്ചവ്യാധികളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ച് കൃത്യമായി മരുന്നു കഴിക്കണമെന്നും ചെയർപേഴ്സൺ എം. പ്രദീപ് അറിയിച്ചു. തിങ്കളാഴ്ച്ച മുതൽ പ്രതിരോധ മരുന്ന് വിതരണം ആരംഭിക്കും. ഇതിൻ്റെ നഗരസഭാതല ഉദ്ഘാടനം അധ്യക്ഷൻ എം. പ്രദീപ് നിർവ്വഹിക്കും.

എല്ലാവിധ പ്രതിരോധ നടപടികളും നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിൽ വിളിച്ചു ചേർത്ത ഡോക്ടർമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും യോഗത്തിൽ ആശുപത്രികളിൽ നടപ്പിലാക്കേണ്ട അടിയന്തിര ക്രമീകരണങ്ങളെ കുറിച്ചും ചർച്ച ചെയ്തു തീരുമാനിച്ചു.
വാർഡുതല സാനിട്ടേഷൻ കമ്മറ്റികളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം, മലിനജല നിർമ്മാർജ്ജനം, പൊതു ഓടകളും ജലാശയങ്ങളും വൃത്തിയാക്കൽ, കാടുകൾ വെട്ടി തെളിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കി വരുന്നതായി അധ്യക്ഷൻ അറിയിച്ചു.