രാമരച്ചംവിള ശ്രീദുർഗ്ഗാംബിക  ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു

ആറ്റിങ്ങൽ: ഒക്ടോബർ 12 മുതൽ 21 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ സംഗീതം, നൃത്തം, കൈകൊട്ടിക്കളി, വാദ്യസംഗീതം, നൃത്തനാടകം, ഭക്തിഗാനം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ലഭ്യമാണ്. കലാകാരന്മാർക്കും കലാസംഘങ്ങൾക്കും ഡാൻസ്, മ്യൂസിക് അക്കാദമികൾക്കും രജിസ്റ്റർ ചെയ്യാം.

ബന്ധപ്പെടേണ്ട നമ്പർ: ഫോൺ: 9495338319

വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കെപിഎ ബറ്റാലിയനിലെ കമാന്‍ഡന്റ് യു. പ്രേമനാണ് അന്വേഷണച്ചുമതല. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു വീണ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കെഎസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പിന്നാലെ തെളിവെടുപ്പ് നടത്തിയെങ്കിലും ആരോപണങ്ങളെ സാധൂകരിക്കുന്നതൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

പരിക്കേറ്റതിന് പിന്നാലെ വീണയെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം അതുല്‍ അടക്കമുള്ള അഞ്ചുപേരെ റിമാന്‍ഡ് ചെയ്തിരുന്നു.

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

ദുബൈ: പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളില്‍ യുഎഇയില്‍ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളേക്കുറിച്ച് ജാഗ്രതപാലിക്കണമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

പാസ്പോര്‍ട്ട്, വിസ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, രാജ്യത്തിന് പുറത്തുപോകാനുള്ള എക്സിറ്റ് പാസ്, എമിറേറ്റ്സ് ഐഡി, തൊഴില്‍സംബന്ധമായ രേഖകള്‍ തുടങ്ങിയവയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം രേഖകള്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും പാസ്പോര്‍ട്ട്, വിസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകളും സ്വന്തമാക്കുന്ന ആസൂത്രിത സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ എന്നിവയെല്ലാം സംഘം ശേഖരിക്കും. ഈ രേഖകളും വിവരങ്ങളും ഉപയോഗിച്ച് ബാങ്കുകളില്‍ അക്കൗണ്ട് എടുക്കുകയോ വായ്പയെടുക്കുകയോ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുകയോ ചെയ്യും. അനധികൃത പണമിടപാടിനും ഇത്തരം രേഖകള്‍ ഉപയോഗിക്കും. ഇതോടെ, കേസ്, പിഴ, ട്രാവല്‍ ബാന്‍, ജയില്‍ശിക്ഷ തുടങ്ങി പലവിധത്തിലുള്ള നിയമക്കുരുക്കിലും ആളുകള്‍ വീണുപോകുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ എംബസിയോ കോണ്‍സുലേറ്റോ വിരലടയാളവും മുഖം, കണ്ണ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കാറില്ല. ഇത്തരത്തിലുള്ള വിവരങ്ങള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണം. 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ 00971 5430 90571 എന്ന നമ്പറില്‍ വാട്സ് ആപ്പ് വഴിയോ pbsk.dubai@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടി

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടി

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 9.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 2,747 രൂപയായി ഉയര്‍ന്നു. രാജ്യത്തെ ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും.

ജൂലൈയിലും ഓഗസ്റ്റിലുമായി ഏകദേശം 380 രൂപ കുറച്ച ശേഷമാണ് സെപ്റ്റംബര്‍ ഒന്നിന് വില വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ അഞ്ചു കിലോയുടെ പാചകവാതക സിലിണ്ടറിന്റെ വില 762 രൂപയില്‍ നിന്ന് 764 രൂപയായി ഉയര്‍ന്നു. വിപണി വിലയ്ക്കാണ് അഞ്ചു കിലോയുടെ പാചക വാതകം വില്‍ക്കുന്നത്. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നത് അടക്കമുള്ള സാഹചര്യങ്ങളെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്.

അതേസമയം വിമാന ഇന്ധന വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 5.46 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ വിമാന ഇന്ധന വിലയില്‍ 6.28 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.

‘ലയണൽ മെസി’… സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

‘ലയണൽ മെസി’… സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

അർജന്റീനയുടെ ആകാശ നീലയും വെള്ളയും കൂടിക്കലർന്ന ജേഴ്സി അണിഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച കാൽപ്പന്തിന്റെ മഹാ മാന്ത്രികനും ഇതിഹാസവുമായ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഐതിഹാസിക ഫുട്ബോൾ കാലത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്. 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെ നിരാശനായി വിരമിക്കാൻ ഒരുങ്ങിയ താരത്തെ ആരാധകരുടെ അഭ്യർഥനയാണ് കളത്തിൽ വീണ്ടും നിലനിർത്തിയത്. കളി തുടരാൻ നിർബന്ധിതനായി മെസി പിന്നീട് രചിച്ചത് സമാനതകളില്ലാത്ത ചരിത്രമാണ്.

36 വർഷം കാത്തിരുന്ന ലോക കിരീടത്തിലേക്ക് 2022ൽ ടീമിനെ നയിച്ച മെസി വിരമിക്കൽ പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളിൽ ഒന്ന് ഇതാണ്- ‘എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഇപ്പോഴും വേദന ഉണ്ടാക്കുന്നു’. അത്രമേൽ സമരസപ്പെട്ടു കിടക്കുന്നു അയാളുടെ ആ ജേഴ്സിയുമുള്ള ആത്മബന്ധം. ഈ കുപ്പായത്തിനു വേണ്ടി എല്ലായ്പ്പോഴും പോരാടി, സർവതും നൽകിയെന്നും അദ്ദേഹം കുറിച്ചു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ‘റോസാരിയോയുടെ മകന്റെ’ കരിയറിന് തിരശ്ശീല വീണത്. അദ്ദേഹത്തിന്റെ അപൂർവ റെക്കോർഡുകളിലേക്കുള്ള തിരിഞ്ഞു നോട്ടം.

കൂടുതൽ മത്സരങ്ങൾ, ​ഗോളുകൾ: അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. (207 മത്സരങ്ങൾ). രാജ്യത്തിനായി ഏറ്റവും കൂടുതൽ ​ഗോളുകൾ നേടിയ താരം. (125 ​ഗോളുക​ൾ). 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിലാണ് ​​ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ​ഗോളുകളെന്ന റെക്കോർഡ് അദ്ദേഹം മറികടന്നത്.

ചരിത്രമായ നാഴികക്കല്ലുകൾ: 2026ലെ ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് അദ്ദേഹം തന്റെ കരിയറിലെ 200 അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കിയത്. ഈ മത്സരത്തിൽ അദ്ദേഹം തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും സ്വന്തമാക്കി.

ലോകകപ്പ് റെക്കോർഡുകൾ: ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. (34 മത്സരങ്ങൾ). ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരവും മെസി തന്നെ.

അപൂർവ നേട്ടം: ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിലെല്ലാം ​ഗോൾ നേടിയ ചരിത്രത്തിലെ ഒരേയൊരു താരം.

തുടർച്ചയായി ​​ഗോളുകൾ: തുടർച്ചയായി 9 ലോകകപ്പ് മത്സരങ്ങളിൽ ​ഗോൾ നേടുന്ന ആദ്യ താരം. (2022-2026 ലോകകപ്പുകളിലെ കുതിപ്പ്). ജസ്റ്റ് ഫോണ്ടെയ്ൻ, ജെയ്ർസിന്യോ എന്നിവർ പങ്കിട്ടിരുന്ന തുടരെ 6 മത്സരങ്ങളിലെ ​ഗോളുകളെന്ന റെക്കോർഡാണ് മെസി മറികടന്നത്.

​ഗോൾ വേട്ട: ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആകെ 21 ​ഗോളുകൾ.

അസിസ്റ്റുകൾ: ലോകകപ്പിൽ ഏറ്റവും കൂടുതൽ ​അസിസ്റ്റുകൾ നൽകിയ താരം. (12 അസിസ്റ്റുകൾ).

​ഗോൾ പങ്കാളിത്തം: ആറ് ടൂർണമെന്റുകളിലായി 33 ​ഗോളുകളും അസിസ്റ്റുകളും.

പ്രായത്തിന്റെ റെക്കോർഡ്: ലോകകപ്പ് ഫൈനൽ കളിച്ച ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം. (39 വയസ് 25 ദിവസം). ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായമുള്ള താരം. (38 വയസ് 357 ദിവസം).

പ്ലെയർ ഓഫ് ദി മാച്ച്: 2026ലെ ഒറ്റ ലോകകപ്പിൽ ‘5 പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരങ്ങൾ മെസി സ്വന്തമാക്കി.

കോപ്പ അമേരിക്ക: കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ​അസിസ്റ്റുകൾ നൽകിയതും മെസി തന്നെ!

ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,15,000ന് മുകളില്‍ എത്തിയത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 5000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയുമാണ് പ്രധാനമായി സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം തേടി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.