പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

തൃശൂര്‍: റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ഭരണഘടന സാക്ഷിയായിട്ടായിരിക്കും വിവാഹമെന്ന് വേടന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പങ്കുവച്ചത്. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ വേടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു.

പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി വേടനൊപ്പമുണ്ടായിരുന്നു.

ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല, റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല, റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

കല്ലമ്പലം: നാവായിക്കുളം ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണം “വിജ്‌ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ”എന്ന സന്ദേശം മുൻനിർത്തിയാണ് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചത്.

നാവായിക്കുളം തൃക്കോവിൽ വട്ടം ജംഗ്ഷനിൽ നടന്ന പരിപാടി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആറ്റിങ്ങൽ ഗവ.കോളേജ് കൊമേഴ്സ് വിഭാഗം മേധാവിയും ആയിരുന്ന ഡോ.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി രാധാകൃഷ്ണൻ, ബി.കെ.പ്രസാദ്, ലൈബ്രേറിയൻ ശ്യാമ കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഈ മാസം 17 ന് രാഹുല്‍ തനിക്കു വാട്‌സാപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യ റദ്ദാക്കണം എന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി, ഈ മാസം 27ന് അഭിഭാഷകന്‍ മുഖേനയോ നേരിട്ടോ ഹാജരാകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു.

പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നും അവരുമായി ബന്ധപ്പെടരുതെന്നുമായിരുന്നു ജാമ്യവ്യവസ്ഥയിലെ കര്‍ശന ഉത്തരവ്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു കാട്ടി പരാതി നല്‍കിയ ബംഗളൂരുവില്‍ താമസിക്കുന്ന 23 വയസുകാരി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

ജി. ശശിധരൻ നായർ (62) അന്തരിച്ചു

ജി. ശശിധരൻ നായർ (62) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ആലുംമൂട്ടിൽ വീട്ടിൽ ജി. ശശിധരൻ നായർ (62) അന്തരിച്ചു.

ഭാര്യ: അനിത
മക്കൾ: ഡോ. അഭിനവ്, അഭിരാമി
മരുമക്കൾ: ഡോ. അമൃത, ധനീഷ്

ആറ്റിങ്ങൽ മേഖലയിലെ പ്രമുഖനായ പത്രം ഏജന്റ് ആയിരുന്ന തനിനിറം ഗംഗാധരൻ നായരുടെ മകനാണ് ശശി തനിനിറം.

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്‌ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ ക്കുകയായിരുന്നു. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്‌ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

മാനന്തവാടി: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്.

അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം.

ഉദ്ഘാടന തീയതി മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവിധ വകുപ്പുകള്‍ക്ക് അറിയിപ്പ് ലഭിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്നെ തന്നെ വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തണമെന്നും സര്‍ക്കാരിന്റെ നേട്ടമായി ഇത് വിലയിരുത്തപ്പെടണമെന്നൊക്കെയായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെതാണ് ഫെബ്രുവരി 25 ന് ചടങ്ങ് നിശ്ചയിച്ചതും.

ടൗണ്‍ഷിപ്പില്‍ വീടുകള്‍ അതാത് കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നറുക്കെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. ഇതിനിടെയാണ് ഉദ്ഘാടന തീയതി മാറ്റിയത്. അതേസമയം ടൗണ്‍ഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കാന്‍ കുറച്ചു കൂടി സമയം വേണമെന്നാണ് വിശദീകരണം.