നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; തന്ത്രിയുടെ അറസ്റ്റില്‍ സഭ പ്രക്ഷുബ്ധമാകും

നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; തന്ത്രിയുടെ അറസ്റ്റില്‍ സഭ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ശബരിമല സ്വര്‍ണക്കൊള്ള വിവാദമുയര്‍ത്തി ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. തന്ത്രിയുടെ അറസ്റ്റ് ഉള്‍പ്പടെ മിക്കപ്രതകിള്‍ക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയില്‍ ഉയര്‍ത്തും.

നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാര്‍ച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിന്‍ ചെയ്യാനാണ് സാധ്യത.

ഭരണ- പ്രതിപക്ഷ യുവജന സംഘടനകളുടെ ശക്തമായ സമരപരിപാടികള്‍ അരങ്ങേറുമെന്നതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥമുള്ള പുതുയുഗ യാത്രയില്‍ പങ്കെടുക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയിലെത്തിയേക്കില്ല.

ടോൾ പ്ലാസകളിൽ ഇനി പണമിടപാടില്ല; ഏപ്രിൽ ഒന്ന് മുതൽ ഫാസ്ടാഗും യുപിഐയും മാത്രം

ടോൾ പ്ലാസകളിൽ ഇനി പണമിടപാടില്ല; ഏപ്രിൽ ഒന്ന് മുതൽ ഫാസ്ടാഗും യുപിഐയും മാത്രം

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ.) തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണമായി ഫീസ് സ്വീകരിക്കില്ല. പകരം ഫാസ്‌ടാഗ് (FASTag), യു പി ഐ. (UPI) എന്നീ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ ഇടപാടുകൾ അനുവദിക്കൂ. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

നിലവിൽ രാജ്യത്തെ ടോൾ ഇടപാടുകളിൽ 98 ശതമാനത്തിലധികം ഫാസ്‌ടാഗ് വഴിയാണ് നടക്കുന്നത്. ആർ എഫ് ഐ ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫാസ്‌ടാഗിന്റെ വിജയം കണക്കിലെടുത്താണ് പൂർണ്ണമായ ഡിജിറ്റൽ മാറ്റത്തിന് അതോറിറ്റി ഒരുങ്ങുന്നത്. യു പി ഐ കൂടി അധിക പേയ്മെന്റ് ഓപ്ഷനായി എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ലളിതവുമായ രീതിയിൽ ടോൾ നൽകാൻ സാധിക്കും. നിലവിൽ സാധുവായ ഫാസ്‌ടാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിച്ച് പണമായി ഫീസ് നൽകുന്നവരിൽ നിന്ന് ഇരട്ടി തുകയാണ് ഈടാക്കുന്നത്. യു പി ഐ. വഴി പണമടയ്ക്കുന്നവർക്ക് സാധാരണ നിരക്കിന്റെ 1.25 മടങ്ങ് നൽകേണ്ടി വരും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ ഉയർന്ന തുക ഈടാക്കുന്നത്.

അതേസമയം, ഫാസ്‌ടാഗ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് എൻ എച്ച് എ ഐ. മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോർട്ടലുകൾക്ക് സമാനമായ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകാർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൊബൈൽ നമ്പറുകളും വാഹന വിവരങ്ങളും പേയ്മെന്റ് രേഖകളും ഇത്തരത്തിൽ തട്ടിയെടുക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ വഴിയാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

ഒരുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമന്‍; മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ് അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.

മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നഗരവികസന മന്ത്രാലയത്തിലും ചുമതലകള്‍ വഹിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാവുകൂടിയായ മുകുൾ റോയ് 2017ൽ ബിജെപിയിലേക്ക് മാറിയിരുന്നു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയെ സഹായിച്ചു.2020ൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി.

തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.

സംഭവസമയത്ത് സ്കൂളിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടു നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുയായിരുന്നു. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ചാക്കയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്നാണ് സ്കൂൾ മാനേജ്‍മെന്റ് പറയുന്നത്. സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്നും ഒരു ടെമ്പോ ട്രാവലർ ഉപയോഗിച്ച് ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് ബസുകൾക്ക് തീ വെച്ചിരിക്കുന്നതെന്നും സ്കൂൾ മാനേജ്‍മെന്റ് ആരോപിക്കുന്നു.വലിയ ബസുകൾ ഒരുമിച്ചും ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തുമാണ് പാർക്ക് ചെയ്തിരുന്നത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട മമല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കള്‍ ആരോപിച്ചു.

ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്.

ഓക്‌സിജന്‍ നല്‍കിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകള്‍ നല്‍കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഉടന്‍ തന്നെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മുൻ ഭാര്യക്കും മകനും 4 കോടിയുടെ ‘ലാൻഡ് റോവർ ഡിഫൻഡർ’ സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ ‘കരുതലിന്’ കൈയടി

മുൻ ഭാര്യക്കും മകനും 4 കോടിയുടെ ‘ലാൻഡ് റോവർ ഡിഫൻഡർ’ സമ്മാനിച്ച് ഹർദിക്; സർപ്രൈസ് ​ഗിഫ്റ്റിന്റെ ‘കരുതലിന്’ കൈയടി

മുംബൈ: മുൻ ഭാര്യ നടാഷ സ്റ്റാൻകോവിചിനും മകൻ അഗസ്ത്യയ്ക്കും ആഡംബര വാഹനം സമ്മാനമായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ. താരത്തിന്റെ ഈ നീക്കത്തിന് കൈയടിക്കുകയാണ് ആരാധകർ. ഏതാണ്ട് 4 കോടി രൂപ വിലമതിക്കുന്ന ആഡംബര എസ്‌യുവിയായ ലാൻഡ് റോവർ ഡിഫൻഡർ ആണ് ഹർദിക് നടാഷയ്ക്കും മകനുമായി ഒരുക്കിയ സർപ്രൈസ് ​ഗിഫ്റ്റ്. കറുത്ത നിറത്തിലുള്ള പുതു പുത്തൻ ഡിഫൻഡറിനു സമീപം നടാഷയും അഗസ്ത്യയും നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനു താഴെയാണ് ആരാധകർ താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നത്.

വാഹന നിർമാതാക്കൾ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹർദിക് പാണ്ഡ്യ‌ ഡിഫൻഡർ വാങ്ങാൻ വീണ്ടും നവ്‌നീത് മോട്ടോഴ്‌സിനെ തിരഞ്ഞെടുത്തു. വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം. ലാൻഡ് റോവർ ഡിഫൻഡർ അഗസ്ത്യ പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിചിനും മുംബൈയിലെത്തി സമ്മാനിച്ചു- കമ്പനി കുറിച്ചു. നടാഷ മുംബൈയിൽ തന്‍റെ കരിയറിലും ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുകയാണ്.

2020 മെയ് മാസത്തിലാണ് ഹർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിചും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരായി. 2024 ജൂലൈയിലാണ് ഹർദിക്കും നടാഷയും വിവാഹ ബന്ധം വേർപിരിഞ്ഞത്. അതേസമയം മകൻ അ​ഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് മുന്നോട്ടു കൊണ്ടു പോകുന്നത്.

കഴിഞ്ഞ വർഷം ഹർദിക് തന്‍റെ പുതിയ പ്രണയം വെളിപ്പെടുത്തി. മോഡലായ മഹിക ശർമയുമായാണ് ഹാർദിക് നിലവിൽ ഡേറ്റിങ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹികയുടെ 25ാം ജന്മദിനത്തിൽ ഹർദിക് പങ്കുവച്ച റൊമാന്‍റിക് വിഡിയോ വൈറലായിരുന്നു.