ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ തിരുവനന്തപുരം തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്.

ദിവസം ഒരു മരണം വീതം, കേരളത്തില്‍ കൗമാരക്കാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ആശങ്കപ്പെടുത്തുന്ന കണക്ക്

ദിവസം ഒരു മരണം വീതം, കേരളത്തില്‍ കൗമാരക്കാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ആശങ്കപ്പെടുത്തുന്ന കണക്ക്

തിരുവനന്തപുരം: കേരളത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആത്മഹത്യകളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2025 ലെ കണക്ക് പ്രകാരം ഒരു ദിവസം ഒരു ആത്മഹത്യ എന്ന നിലയിലേക്ക് കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതായി പൊലീസ് പറയുന്നു.

2024ല്‍ 332 ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 270 മാത്രമായിരുന്നു. എന്നാല്‍ 2025ല്‍ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യ 359 ആയി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 73 കേസുകള്‍ 14 വയസ്സിന് താഴെയുള്ളവരാണ്. 14-18 വയസ്സ് പ്രായമുള്ളവരിലാണ് 286 ആത്മഹത്യകളെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 54 എണ്ണം. തൊട്ടുപിന്നില്‍ കൊല്ലമാണ്. 42 എണ്ണം. ആകെ ആത്മഹത്യകളില്‍ 190 പേര്‍ പെണ്‍കുട്ടികളും 169 പേര്‍ ആണ്‍കുട്ടികളുമാണ്. കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ വര്‍ദ്ധിച്ചുവരുന്നത് സമൂഹത്തിലെ ആത്മഹത്യാ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കാണണമെന്ന് കൊല്ലത്തെ ഗവണ്‍മെന്റ് എംസിഎച്ചിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. മോഹന്‍ റോയ് പറഞ്ഞു.

അക്കാദമിക് സമ്മര്‍ദ്ദം, അധ്യാപകരുടെ പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, മാതാപിതാക്കളുമായുള്ള ചെറിയ വഴക്കുകള്‍ തൊട്ട് പ്രണയ പരാജയങ്ങള്‍ വരെ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യയ്ക്കുള്ള വ്യത്യസ്ത കാരണങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വിവാദമായ പാലക്കാട് കണ്ണാടി സ്‌കൂളിലെ പതിനാലു വയസുകാരന്റെ ആത്മഹത്യക്ക് കാരണമായത് അധ്യാപികയുടെ ഭീഷണിപ്പെടുത്തലായിരുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സഹപാഠിയോട് മോശം ഭാഷ ഉപയോഗിച്ചത് സൈബര്‍ സെല്ലില്‍ പരാതിപ്പെടുമെന്ന് അദ്ധ്യാപിക പറഞ്ഞപ്പോള്‍ ഭയപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം അതേ സ്‌കൂളിലെ മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്തു, ഒരു പത്താം ക്ളാസുകാരന്‍.

പാലക്കാട് തന്നെ നടന്ന മറ്റൊരു സംഭവത്തിലെ വില്ലന്‍ റാഗിങ്ങ് ആയിരുന്നു. പതിനാറ് വയസുകാരി കടുംകൈ ചെയ്തത് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നാണെന്നാണ് വീട്ടുകാര്‍ ആരോപിച്ചത്.

കൊറിയന്‍ സുഹൃത്ത് മുതല്‍ ഫുട്ബാള്‍ വരെ

സര്‍ക്കാരും സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2026 ലും കേരളത്തിലെ സാഹചര്യം വ്യത്യസ്തമാവില്ല എന്നാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ പതിനാറുകാരിയായ കുട്ടിയെ പാറമടയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നും കാരണം കൊറിയകാരനായ സുഹൃത്തിന്റെ മരണത്തിലുള്ള മനോവിഷമം ആണെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ കുട്ടി പരിചയപ്പെട്ടതാണീ കൊറിയന്‍ സുഹൃത്തിനെ. അങ്ങനെയൊരു വ്യക്തി ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്.

കൊല്ലത്ത് രണ്ടു കായിക വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം അധ്യാപകര്‍ ചില കൂട്ടുകെട്ടുകള്‍ വിലക്കിയതാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞയാഴ്ച പാലക്കാട് എലപ്പുള്ളിയില്‍ പതിനാറുകാരന്‍ തൂങ്ങി മരിച്ചത് വീട്ടുകാര്‍ ഫുട്ബാള്‍ പരിശീലനത്തിന് പോകാന്‍ അനുവദിക്കാത്തതിനാലാണ് എന്നാണ് പത്രവാര്‍ത്ത.

ചികിത്സ വേണ്ടത് സമൂഹത്തിന്

പൊതുവില്‍ മാനസികാരോഗ്യം കുറഞ്ഞതും അതിന് ചികിത്സ തേടാന്‍ മടിക്കുന്നതുമായ ഒരു സമൂഹമാണ് നമ്മുടേതെന്ന് ഡോക്ടര്‍ മോഹന്‍ റോയ് പറയുന്നു. ‘ആത്മഹത്യ ഒരു പകര്‍ച്ചവ്യാധി പോലെ നിലനില്‍ക്കുന്ന സമൂഹത്തിലെ കുട്ടികളാണ് നമ്മുടേത്. ‘കോപ്പിക്യാറ്റ് സൂയിസൈഡ് ട്രെന്‍ഡ് (അനുകരണ സ്വഭാവത്തിലുള്ള ആത്മഹത്യാ പ്രവണത) നിലനില്‍ക്കുന്ന സമൂഹമാണ്. മാധ്യമങ്ങള്‍ വലിയൊരളവ് വരെ ഇതിന് കാരണക്കാരാണ്. എവിടെയെങ്കിലും ഒരാത്മഹത്യ നടന്നാല്‍ ഔചിത്യമില്ലാതെ അവയുടെ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ സമാന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരില്‍ അത് സ്വാധീനം ഉണ്ടാക്കുന്നു. ഇതാ എനിക്കും ഒരു രക്ഷാമാര്‍ഗം എന്ന് അവര്‍ക്ക് തോന്നലുണ്ടാകും,’- മോഹന്‍ റോയ് പറയുന്നു.

‘വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി’ എന്നൊക്കെ തലക്കെട്ട് തട്ടി വിടുന്ന മാധ്യമങ്ങള്‍ ആ വരി മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന ഗുരുതരവും അപകടകരവുമായ സ്വാധീനത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. കൂട്ടായ ശ്രമം ഉണ്ടെങ്കില്‍ സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നതേയുള്ളു എന്നാണ് മോഹന്റെ അഭിപ്രായം. കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമുള്ള രണ്ടു ഘടകങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും. ഇവര്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താനാകും. ഇവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ ആശയവിനിമയം എപ്പോഴും ഉണ്ടാകണം.’

‘നമ്മുടെ മിക്ക സ്‌കൂളുകളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പിടിഎ മീറ്റിംഗ് നടക്കുമ്പോഴാണ് അദ്ധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കാണുന്നത്. അപ്പോഴും സംഭാഷണ വിഷയം പഠനവും മാര്‍ക്കും മാത്രമാവും. കുട്ടിയുടെ പൊതുവിലുള്ള പെരുമാറ്റം, സ്വഭാവ സവിശേഷതകള്‍ ഒന്നും ചര്‍ച്ചയാവില്ല. ഇത് മാറിയേ തീരൂ. ഇരുകൂട്ടരും കുട്ടിയെ ശ്രദ്ധിക്കുകയും സ്വഭാവത്തിലെ പ്രത്യേകതകള്‍, മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ വേണ്ട കേസുകളില്‍ അത് ചെയ്യണം.’

എല്ലാ സ്‌കൂളുകളിലും അക്കാദമിക വര്ഷം തുടങ്ങുമ്പോള്‍ കുട്ടികളുടെ മാനസികനില വിലയിരുത്തണം. ആത്മഹത്യകള്‍ തികച്ചും തടയാന്‍ സാധിക്കുന്ന ഒന്നാണ്. അതിനായി വലിയൊരു കാമ്പയിന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആശാ വര്‍ക്കര്‍മാര്‍ കുടുംബശ്രീ എന്നിവരുമായി ചേര്‍ന്ന് നടപ്പിലാക്കണം എന്നും മോഹന്‍ പറയുന്നു.

നരവനെ പുസ്തക വിവാദം; പെന്‍ഗ്വിന്‍ ബുക്‌സിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

നരവനെ പുസ്തക വിവാദം; പെന്‍ഗ്വിന്‍ ബുക്‌സിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

ഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എംഎം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’യ്ക്ക് നോട്ടീസയച്ച് ഡല്‍ഹി പൊലീസ്. പുസ്തകത്തിന്റെ ഉള്ളടക്കം ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് സഹകരിക്കണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് നിര്‍ദേശം.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്ക് അയച്ച നോട്ടീസില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയും പ്രസാധകരോട് അന്വേഷണത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെടുകയും ചെയ്തയായും ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കേസെടുക്കുകയായിരുന്നു. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പുസ്തകത്തിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രണ്ട് തവണ പ്രസാധകര്‍ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.

പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പെന്‍ഗ്വിന്റെ വിശദീകരണം.

അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍

അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹിയറിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നില്‍. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിങ് പൂര്‍ത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ 9 മണ്ഡലങ്ങളിലും നടപടികള്‍ പൂര്‍ത്തിയായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 23-ന് ആരംഭിച്ച ഹിയറിങ് ഇൗ മാസം 14നാണ് പൂര്‍ത്തിയാകുക.

സംസ്ഥാനത്തെ വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 21-ന് പട്ടിക പുറത്തുവരുന്നതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍മാരുടെ കൃത്യമായ കണക്ക് ലഭ്യമാകും.

ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിട്ടുള്ളത്.

കേസിൽ അറസ്റ്റിലായ ഷിംജിത 22 ദിവസമാണ് റിമാൻഡിലായി കോഴിക്കോട് ജയിലിൽ കിടന്നത്. 9000 രൂപയുടെ ബോണ്ടും, കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോ​ഗസ്ഥനു മുന്നിൽ മാസത്തിൽ രണ്ടു തവണ ഹാജരാകണം എന്നീ ഉപാധികളാണ് ഷിംജിതയ്ക്ക് നിർദേശിച്ചിട്ടുള്ളത്. മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ചയും, മാസത്തിലെ അവസാന ആഴ്ചയിലെ ഒരു ദിവസവുമാണ് പൊലീസിന് മുന്നിൽ ഹാജരാകേണ്ടത്.

കേസിൽ കസ്റ്റഡിയിലെടുത്ത ലാപ്ടോപും മൊബൈൽഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വരുന്നതു വരെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പട്ടു. എന്നാൽ 21 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, ഇനിയും പ്രതി ജയിലിൽ കിടക്കേണ്ട സാഹചര്യമില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഷിംജിത ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടു.

ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരില്‍ വെച്ച് തിരക്കുള്ള സ്വകാര്യ ബസില്‍ വെച്ച്, ദീപക് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള വീഡിയോ ചിത്രീകരിച്ച് ഷിംജിത മുസ്തഫ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്ത് ഗോവിന്ദപുരം സ്വദേശിയായ ദീപക് വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

മാനന്തവാടിയില്‍ കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയിൽ

മാനന്തവാടിയില്‍ കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയിൽ

വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ സ്കൂട്ടറില്‍ ഒരാള്‍ കുട്ടിയെ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.