by Midhun HP News | Jun 15, 2026 | Latest News, കേരളം
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി നടത്തിയ ഒൻപതാമത് സബ് ജൂനിയർ ബോയ്സ് & ഗേൾസ് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ്
മത്സരത്തിൽ ബെസ്റ്റ് ബോക്സർ ആയി നിമിത്തിനെ തിരഞ്ഞെടുത്തു. ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാഡമിയിലെ വിദ്യാർത്ഥിയാണ് (ശ്രീപാദം സ്റ്റേഡിയം)നിമിത്ത്.
70+ വിഭാഗത്തിൽ പ്രണഭ് ഗോൾഡ് മെഡൽ കരസ്ഥമാക്കി. ഈ വരുന്ന 22ാം തിയതി LPU ജലന്ദറിൽ നടക്കുന്ന നാഷണൽ സബ് ജൂനിയർ മത്സരത്തിലേക്ക് ആണ് ഇരുവരേയും തിരഞ്ഞെടുക്കപ്പെട്ടത്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ കോച്ച് പ്രേംനാദിന്റെ പരിശീലനത്തിൽ ആണ് ഇരുവരും വിജയം കൈവരിച്ചത്.

by Midhun HP News | Jun 15, 2026 | Latest News, കേരളം
ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് https://admission.vhseportal.kerala.gov.in ൽ ഇന്ന് രാവിലെ 10 മണി മുതൽ പ്രസിദ്ധീകരിക്കും.
രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് ‘Allotment Result’ ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.
ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 15 മുതൽ 17 വൈകുന്നേരം 4 വരെ അലോട്ട്മെന്റ ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം.
അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 17 വൈകുന്നേരം 4ന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

by Midhun HP News | Jun 15, 2026 | Latest News, കേരളം
പോത്തൻകോട് അൽഹാനി ബേക്കറി ഉടമ ഷാഹുൽ ഹമീദിനും തൊഴിലാളിക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും തൊട്ടടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷവർമ വെട്ടുന്ന കത്തിയുപയോഗിച്ച് ഇരുവരെയും ദാരുണമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കടയിൽ ഷവർമ വെട്ടുന്ന കത്തിയെടുത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനം ആയത്. സംഭത്തിൽ പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബീമാപ്പള്ളി സ്വദേശികളായ രണ്ടു പേരാണ് ക്രൂരമായ അക്രമം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

by Midhun HP News | Jun 15, 2026 | Latest News, കായികം
ഗ്വാഡലൂപ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ തങ്ങളുടെ യാത്രയ്ക്ക് തുടക്കമിട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക ജയം. യാസിന്‍ അയാരി സ്വീഡനായി ഇരട്ട ഗോളുകള്‍ നേടി. അലക്‌സാണ്ടര്‍ ഇസാക്, വിക്ടര്‍ ഗ്യോകരേസ്, മത്യാസ് സ്വാന്‍ബര്‍ഗ് എന്നിവരാണ് സ്വീഡനായി വല ചലിപ്പിച്ച മറ്റുള്ളവര്‍. ടുണീഷ്യയുടെ ആശ്വാസ ഗോള്‍ ഒമര്‍ റെകികിന്റെ വകയാണ്.
മത്സരത്തിൽ പന്ത് കൈവശം വച്ച് കളിച്ചത് ടുണീഷ്യയാണെങ്കിൽ ഗോളടിച്ചത് മുഴുവൻ സ്വീഡനായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എഫിൽ സ്വീഡൻ 3 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.
ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ആദ്യ ഗോൾ നേടി. ലോങ് റേഞ്ചർ ഷോട്ടിലൂടെ മിഡ്ഫീൽഡർ യാസിൻ അയാരിയാണ് ടീമിനു ലീഡ് സമ്മാനിച്ചത്. വിക്ടർ ഗ്യോകരേസിന്റെ ഷോട്ട് ടുണീഷ്യ പ്രതിരോധ താരം ഗോൾ ലൈനിൽ വച്ച് തടഞ്ഞു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ബോക്സിനു പുറത്തു വച്ച് യസിൻ അയാരി നീട്ടയടിക്കുകയായിരുന്നു. പന്ത് നേരെ പോയി പതിച്ചത് ബോക്സിന്റെ ടോപ് കോർണറിൽ. ആദ്യ ഗോൾ നേടിയിട്ടും പക്ഷേ അയാരി വലിയ ആഹ്ലാദ പ്രകടനത്തിനൊന്നും നിന്നില്ല. കാരണം അയാളുടെ പിതാവിന്റെ നാട് ടുണീഷ്യയാണ്.
30ാം മിനിറ്റിൽ സ്വീഡൻ വീണ്ടും മുന്നിലെത്തി. വിക്ടർ ഗ്യോകരേസ് നൽകിയ സുന്ദരൻ പാസിൽ നിന്നാണ് രണ്ടാം ഗോൾ വന്നത്. ടുണീഷ്യൻ പ്രതിരോധം മുറിച്ച് ഗ്യോകരേസ് നൽകിയ പാസ് അലക്സാണ്ടർ ഇസാക് ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ സ്വീഡൻ ആക്രമണം കടുപ്പിച്ചു. 59ാം മിനിറ്റിൽ അവർ മൂന്നാം ഗോൾ നേടി. ടുണീഷ്യൻ ക്യാപ്റ്റൻ എലീസ് സ്ഖിരിയുടെ ഗുരുതര പിഴവാണ് മൂന്നാം ഗോളിനു വഴി ഒരുക്കിയത്. പിഴവ് മുതലെടുത്ത് ഇസാക് നൽകിയ പാസ് ഗ്യോകരേസ് മനോഹരമായി തന്നെ ഫിനിഷ് ചെയ്തു.
84ാം മിനിറ്റിലാണ് നാലാം ഗോളിന്റെ പിറവി. പകരക്കാരനായി എത്തിയ മത്യാസ് സ്വാൻബെർഗാണ് സ്കോറർ. ഈ ഗോളിനും വഴിയൊരുക്കിയത് ഇസാകാണ്. ഈ ഗോൾ ആദ്യ ഓഫ് സൈഡെന്നു വിളിച്ചിരുന്നു. വാർ പരിശോധനയിലാണ് ഓഫ് സൈഡല്ലെന്നു തെളിഞ്ഞത്.
90 മിനിറ്റ് കഴിഞ്ഞ് കളി ഇഞ്ച്വറി സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ ആറാം മിനിറ്റിൽ സ്വീഡൻ അഞ്ചാം ഗോളും വലയിലാക്കി. ആദ്യ ഗോൾ സമ്മാനിച്ച അയാരിയാണ് തന്റെ രണ്ടാം ഗോളിലൂടെ പട്ടികയും മത്സരവും പൂർത്തിയാക്കിയത്.

by Midhun HP News | Jun 15, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സഞ്ചരിക്കുന്ന ബസിന്റെ സാരഥിയാകുന്നത് പെരുമ്പാവൂര്‍ ഡിപ്പോയിലെ ഷീല. കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമിക്കപ്പെട്ട ആദ്യവനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ വിപി ഷീല.
പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്‍കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല പറഞ്ഞു.പുരുഷാന്മാര്‍ മാത്രമുള്ള മേഖലയിലേക്ക് 13 വര്‍ഷം മുന്‍പാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ സ്വന്തം പേര് ചേര്‍ത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് പുത്തരിയല്ല. നേരത്തെ പല ഡിപ്പോകളിലായി ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിച്ചിട്ടുണ്ട്.

by Midhun HP News | Jun 15, 2026 | Latest News, കേരളം
അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു. തീവെച്ചതെന്ന് സംശയം. അഞ്ചുതെങ്ങ് കോട്ടമുക്കിലാണ് ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്ന് വെളുപ്പിന് 1:30 ഓടെയായിരുന്നു സംഭവം. കോട്ടമുക്ക് ലൈറ്റ്ഹൗസ് കോളനിയിൽ മെൽവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടി വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിന്റെ അടുത്ത് നന്നും പെട്രോൾ അടങ്ങിയ പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.

Recent Comments