മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്. സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

തൃശൂര്‍: മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നാണ് ഉത്തരവിലുള്ളത്.

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം

തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്.

കാരമുക്ക് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്.

ചെമ്പുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

പനമുക്കുംമ്പിള്ളി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

ലാലൂര്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

ചൂരക്കാട്ടുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്.

അയ്യന്തോള്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്.

നെയ്തലക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്.

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്.

ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

പകല്‍ പൂരം (27/4/26)

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്.

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

സമയം കളയരുത്…. ആന്റിവനം ഇവിടെയുണ്ട് ..

സമയം കളയരുത്…. ആന്റിവനം ഇവിടെയുണ്ട് ..

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ എത്രയും വേഗം ആന്റിവനം ചികിത്സ ലഭ്യമാക്കണം കടിയേറ്റവരെ ആശുപത്രിയിൽ എത്തിക്കേണ്ടവർക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവനും ലഭ്യമാക്കേണ്ടതുണ്ട്.

താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റിവനം നൽകാൻ സൗകര്യമുള്ളത് ജില്ലയിൽ ആന്റിവനും ലഭ്യമായ സർക്കാർ ആശുപത്രികളുടെ പട്ടിക ചുവടെ…

1 തിരുവനന്തപുരം മെഡിക്കൽ കോളേജ്
2 തിരുവനന്തപുരം ജനറൽ ആശുപത്രി
3 പേരൂർക്കട ജില്ലാ ആശുപത്രി
4 നെടുമങ്ങാട് ജില്ലാ ആശുപത്രി
5 നെയ്യാറ്റിൻകര ജനറൽ ആശുപത്രി
6 കാട്ടാക്കട താലൂക്ക് ആശുപത്രി (മലയിൻകീഴ് പഞ്ചായത്തിലെ മണിയറ വിളയിൽ) 7 നേമം താലൂക്ക് ആശുപത്രി (വെള്ളായണി ശാന്തിവിളയിൽ)
8 ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി
9 പാറശ്ശാല താലൂക്ക് ആശുപത്രി

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട, കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട, കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്‌നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ആന്റി സ്‌നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്ക് മുന്നില്‍ മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെ മരണം സംഭവിക്കുകയായിരുന്നു.

ആന്റിവനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

വിയര്‍ത്തൊലിച്ച് കേരളം, പാലക്കാട് 40 ഡിഗ്രി; 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

വിയര്‍ത്തൊലിച്ച് കേരളം, പാലക്കാട് 40 ഡിഗ്രി; 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ 39 °C വരെയും തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36°C വരെ താപനില ഉയരാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ കേരളത്തില്‍ വൈകുന്നേരം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.