ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തി എസ്‌ഐടി ഓഫീസില്‍ വെച്ചാണ് അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ബന്ധം അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യല്‍.

കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് എസ്‌ഐടിയുടെ നിര്‍ണായക നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ? എന്നിവ അറിയുന്നതിന് വേണ്ടിയാണ് അടൂര്‍പ്രകാശിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്.

പുറത്തുവന്ന ഫോട്ടോകളില്‍ വ്യക്തത തേടിയാണ് എസ്‌ഐടി അടൂര്‍പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ബംഗളൂരുവില്‍ വച്ച് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയുമായുള്ള അടൂര്‍ പ്രകാശിന്റെ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിലെല്ലാം വ്യക്തത തേടാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. അതേസമയം മണ്ഡലത്തിലെ വോട്ടര്‍ എന്ന നിലയിലും ശബരിമലയിലെ സ്‌പോണ്‍സര്‍ എന്ന നിലയിലും മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുള്ളതെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം.

എൻ ചന്ദ്രബാബു (75) നിര്യാതനായി

എൻ ചന്ദ്രബാബു (75) നിര്യാതനായി

വക്കം നിലക്കാമുക്ക് അനന്തശ്രീയിൽ എൻ ചന്ദ്രബാബു (75) (റിട്ടയേഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ) നിര്യാതനായി.

ഭാര്യ: ജയശ്രീ കെ ജി
മക്കൾ: ഡോ .ധന്യ സി, ധിപിൻ സി
മരുമക്കൾ: ഷൈൻ ശിവദാസൻ, ഡോ. മഞ്ജു മുരളി

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് നിലനില്‍ക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു.

ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്

ഇന്ത്യ – യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്

ഡല്‍ഹി: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാറില്‍ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ എന്നാണ് പ്രസ്താവന നല്‍കുന്ന സൂചന.

യുഎസ് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍, ഉണങ്ങിയ ഡിസ്റ്റിലര്‍ ധാന്യങ്ങള്‍ (ഡിഡിജികള്‍), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.

5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക നികുതി പിന്‍വലിക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി ‘പുനരാരംഭിച്ചാല്‍’ താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞത്; സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞത്; സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു

കൊല്ലം: കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതില്‍ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുത്തു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂളിലെ മാനേജര്‍ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

അധ്യാപികയുടെ പരാതിയില്‍ സെക്യുരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളെ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രധാനാധ്യാപികയെന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്ന് സംഭവത്തില്‍ സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.

എന്നാല്‍ സെക്യൂരിറ്റിയെ മാത്രം പ്രതി ചേര്‍ത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജര്‍ക്കെതിരെയും കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിര്‍ദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറഞ്ഞിരുന്നു. തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാര്‍ ധരിച്ച് സ്‌കൂളിലെത്തിയത്.

ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദീപകിന്‍റെ ആത്മഹത്യ; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയിൽ കിട്ടിയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു .

ജനുവരി 16നാണ് ബസ് യാത്രക്കിടെ ദീപക്കിന്‍റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ നേരത്തെ കുന്നമം​ഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയിരുന്നു. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. ഇതിന് പിന്നാലെയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.

അതേസമയം, താൻ ഉന്നയിച്ച ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . എന്നാൽ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.