ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം; പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ച

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സുധീഷ് കുമാറിന് ജാമ്യം; പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം ബുധനാഴ്ച

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലിന് പുറത്തിറങ്ങും, അതേസമയം കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ബുധനാഴ്ച വാദം കേള്‍ക്കും.

പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുധീഷ്‌കുമാറിനെതിരേയുള്ള കേസ്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.

2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു സുധീഷ് കുമാര്‍. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാര്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയത്. സ്വര്‍ണം പൊതിഞ്ഞതാണ് എന്ന് അറിഞ്ഞിട്ടും പാളികള്‍ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതിരുന്നിട്ടും മഹസറില്‍ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍ ‘പുനര്‍ജന്മ’മായി

ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍ ‘പുനര്‍ജന്മ’മായി

കോഴിക്കോട്: ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജിവന്‍ രക്ഷിച്ചത്. കോഴിക്കോട് കൊടിയത്തൂരില്‍ കഴിഞ്ഞ ദിസമാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി.

മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയ കുട്ടി, വാഹനം നിന്ന ഉടന്‍ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ഡ്രൈവര്‍ ബസ് വലത്തേക്ക് തിരിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. റോഡരികില്‍ വാഹനമിറങ്ങുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുകയാണ് സംഭവം

രണ്ടാനച്ചൻ വീടിന് തീയിട്ടു! അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത

രണ്ടാനച്ചൻ വീടിന് തീയിട്ടു! അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത

പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15 വയസുകാരന്റെ ചോരത്തിളപ്പിന്റെ പോരാട്ടവുമാണ്. ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നർ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്നിഗോളമായി മാറി.

മരണം മുന്നിൽ കണ്ട നിമിഷം പ്രവീൺ പതറിയില്ല. ആളിപ്പടരുന്ന തീയിനുള്ളിൽ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവൻ നെഞ്ചോട് ചേർത്തു. വീടിന്റെ കഴുക്കോലിൽ തൂങ്ങിയാടി മുകളിലെ ഓടുകൾ അവൻ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവൻ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേൽക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.

ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാൻ അവൻ ആവതുശ്രമിച്ചു, പക്ഷേ തീ പടർന്നതിനാൽ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവിൽ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.

സീതമ്മാൾ.എൽ (96) നിര്യാതയായി

സീതമ്മാൾ.എൽ (96) നിര്യാതയായി

കവലയൂർ: എസ് എസ് റ്റി ബിൽഡിംഗ്‌ പരേതനായ സി. സുന്ദരം ആചാരിയുടെ ഭാര്യ സീതമ്മാൾ (96) നിര്യാതയായി.

മക്കൾ: എസ്. താണുവൻ ആചാരി ( Rtd ഹെഡ്മാസ്റ്റർ, കവി), സരസ്വതിയമ്മാൾ, രമണിയമ്മാൾ, സ്വർണ്ണമ്മാൾ, കൃഷ്ണമ്മാൾ, രാജശ്വരിയമ്മാൾ( പ്രീ പ്രൈമറി ടീച്ചർ)

മരുമക്കൾ: എസ് ജയ (Rtd അധ്യാപിക H S S കവലയൂർ), മണിയൻ ആചാരി (late)
സുബ്രഹ്മണ്യൻ ആചാരി, ഗണേഷൻ, മുത്തുകുമാർ, എം കുമാർ(late)

‘അതിവേഗം മുന്നോട്ടു തന്നെ’; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

‘അതിവേഗം മുന്നോട്ടു തന്നെ’; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

അതിവേഗ റെയില്‍പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരന്‍ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്‍ പറയുന്നത്.

ഇന്നുമുതല്‍ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആര്‍ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താന്‍. ഏറ്റവും ക്ലേശകരമായ കൊങ്കണ്‍ റെയില്‍വേയുടെ ഡിപിആര്‍ ഉണ്ടാക്കിയ ആളാണ്. ഫീല്‍ഡ് വര്‍ക്ക് മഴ വരുന്ന ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്.അലൈന്‍മെന്റ്, ഏതൊക്കെ സ്റ്റേഷനുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സര്‍വേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും. തുടര്‍ന്ന് ലാന്‍ഡ് അക്വിസിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

എന്നാല്‍ ശ്രീധരന്റെ അതിവേഗ റെയില്‍വേപാത സംബന്ധിച്ച് റെയില്‍വേമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല.

അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. കേരളത്തിലെ റെയിൽ പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനായി പല പദ്ധതിനിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു.

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ.

റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വന്‍ഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം.