ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനുമുകളിലേക്ക് മരം വീണു, യുവാവ് മരിച്ചു

ഉറങ്ങിക്കിടക്കുമ്പോള്‍ വീടിനുമുകളിലേക്ക് മരം വീണു, യുവാവ് മരിച്ചു

തൃശൂര്‍: മണലൂരില്‍ വീടിനുമുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. മണലൂര്‍ കമ്പനിപടി തൃപ്രണത്ത് വീട്ടില്‍ സുബ്രന്റെ മകന്‍ വിഷ്ണുവാണ് (28)മരിച്ചത്. വീടുപണിയുടെ ഭാഗമായി കെട്ടിയ ഓലഷെഡില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.

ഇന്ന് രാവിലെയാണ് വിഷ്ണുവിനെ മരത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വിഷ്ണുവിനെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. മരം മുറി തൊഴിലാളിയാണ് വിഷ്ണു.

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം: ഞായറാഴ്ച അര്‍ദ്ധരാത്രി വരെ അപേക്ഷിക്കാം

സിബിഎസ്ഇ പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം: ഞായറാഴ്ച അര്‍ദ്ധരാത്രി വരെ അപേക്ഷിക്കാം

ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ (ജൂണ്‍ 7) വരെ നീട്ടി. നാളെ അര്‍ദ്ധരാത്രി വരെയാണ് സമയം. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അപേക്ഷിക്കാനുള്ള തിയതി ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് വെരിഫിക്കേഷനും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമായി ഉപയോഗിക്കുന്ന സിബിഎസ്ഇയുടെ ‘പോസ്റ്റ്-റിസള്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍’ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ സമയപരിധി നീട്ടല്‍. ലഭിച്ച ഉത്തരക്കടലാസുകളുടെ ചിത്രങ്ങള്‍ വ്യക്തമല്ലാത്തതും പേജുകള്‍ നഷ്ടപ്പെട്ടതുമായുള്ള റിപ്പോര്‍ട്ടുകള്‍, വെരിഫിക്കേഷന്‍, എന്നിവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

സൈറ്റിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിരന്തരം ‘Error Message’ ആണ് കാണിച്ചിരുന്നത്. ലോഗിൻ ചെയ്തവർക്ക് തന്നെ ഫീസ് അടയ്ക്കാനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേ കൃത്യമായി പ്രവർത്തിച്ചില്ല. പോർട്ടലിൽ ഇത്തരമൊരു സാങ്കേതിക പ്രശ്നം ഉണ്ടായാൽ അത് ബോധിപ്പിക്കാൻ പ്രത്യേക ഓപ്ഷനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ സി.ബി.എസ്.ഇക്ക് നേരിട്ട് ഇമെയിൽ വഴി പരാതികൾ അയച്ചതോടെയാണ് ബോർഡ് സമയം നീട്ടി നൽകാൻ തയ്യാറായത്.

അപേക്ഷിക്കാനുള്ള സമയം നീട്ടി കിട്ടിയത് വിദ്യാർത്ഥികൾക്ക് താല്ക്കാലികമായി ആശ്വാസമാണെങ്കിലും അപേക്ഷാ തീയതി നീളുന്നതോടെ പുനർമൂല്യനിർണ്ണയത്തിന്റെ അന്തിമ ഫലപ്രഖ്യാപനവും സ്വാഭാവികമായി വൈകും. നിലവിൽ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT) തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

കവി എസി ശ്രീ ഹരി അന്തരിച്ചു

കവി എസി ശ്രീ ഹരി അന്തരിച്ചു

കണ്ണൂര്‍: കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ സി ശ്രീ ഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. പുരോഗമന കലാ സാഹിത്യ രംഗത്ത് മുന്‍നിര സാന്നിധ്യവും പയ്യന്നൂരിന്റെ മാത്രമല്ല വടക്കെ മലബാറിന്റെ സാംസ്‌കാരിക മുഖവുമായിരുന്നു ശ്രീ ഹരി.

ഉത്തരാധുനിക മലയാള കവിതാരംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ശ്രീ ഹരി 1969 നവംബര്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ് ഗ്രാമത്തില്‍ എസി ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനായിട്ടാണ് ജനിച്ചത്. കുറുവേലി വിഷ്ണുശര്‍മ്മ എഎല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് തുടര്‍ വിദ്യാഭ്യാസം.

പയ്യന്നൂര്‍ കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ദേവഗിരിയിലെ സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും എംഫിലും വിജയകരമായി പൂര്‍ത്തിയാക്കി. 2015-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ‘മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിര്‍മ്മാണം’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഡിസി ബുക്‌സ് 1999-ല്‍ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2001-ല്‍ പ്രസിദ്ധീകരിച്ച ‘കവിതയുടെ നൂറ്റാണ്ട്’ എന്ന പുസ്തകത്തിലും കവിതകള്‍ വന്നിട്ടുണ്ട്.

ശ്രീ ഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. പയ്യന്നൂര്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ സാംസ്‌കാരിക രംഗങ്ങളിലെ ഇടപെടല്‍ കൊണ്ടു സജീവമായിരുന്നു അദ്ദേഹം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ver 5.25 എന്ന സിനിമയിലെ ‘ഓമല്‍ പൂവെ പോരൂ ആരും കാണാതോണ്‍ലൈന്‍ ചാറ്റിന്‍ കാറ്റില്‍…’ എന്ന ഗാനം രചിച്ചതും ശ്രീ ഹരിയാണ്. എന്‍എന്‍ കക്കാട് അവാര്‍ഡ് (1996), വിടി കുമാരന്‍ അവാര്‍ഡ് (1997), വൈലോപ്പിള്ളി അവാര്‍ഡ് (1999) എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: കെ സംഗീത. മകന്‍: എസി ശ്രീഹര്‍ഷന്‍.

ലോട്ടറി ക്ഷേമനിധി തട്ടിപ്പ് പ്രതിയുടെ വെളിപ്പെടുത്തല്‍

ലോട്ടറി ക്ഷേമനിധി തട്ടിപ്പ് പ്രതിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍നിന്നു വെട്ടിച്ചതില്‍ ആറു കോടി രൂപ കത്തിച്ചു കളഞ്ഞുവെന്ന് പ്രതി സംഗീതിന്റെ മൊഴി. ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഗീതിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ആറു കോടി കത്തിച്ച വിവരം സംഗീത് പറഞ്ഞത്.

ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ ക്ലര്‍ക്കായിരുന്ന സംഗീത് തട്ടിയെടുത്തത് പതിനാറ് കോടി രൂപയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കോവിഡ് കാലത്ത് പോങ്ങുംമൂട്ടിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നോട്ടുനിരോധനത്തെത്തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കത്തിച്ചുകളഞ്ഞുവെന്നാണ് സംഗീത് മൊഴി നല്‍കിയത്.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് സംഘത്തെ ഉള്‍പ്പെടെയെത്തിച്ച് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.2012 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് ലോട്ടറി ക്ഷേമനിധി തട്ടിപ്പ് നടന്നത്. ലോട്ടറിത്തൊഴിലാളികള്‍ അടയ്ക്കുന്ന അംശദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തിന്റെ അക്കൗണ്ടിലേക്കും മാറ്റിയായിരുന്നു തട്ടിപ്പ്. 2012 മുതല്‍ 2016 വരെ ഇയാള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറിയിട്ടില്ല. പകരം പല പേരുകളില്‍ ചെക്കില്‍ ഒപ്പിട്ട് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്.

2019-ല്‍ സ്ഥലം മാറിയപ്പോഴും ഇയാള്‍ ലോട്ടറി ക്ഷേമനിധി ആസ്ഥാനത്തുനിന്നുള്ള ചെക്ക്ബുക്കും കൊണ്ടുപോയി തട്ടിപ്പ് നടത്തിയിരുന്നു. എന്നാല്‍ തട്ടിച്ച പണം എന്ത് ചെയ്തു എന്ന് ആദ്യം ഇയാള്‍ പറഞ്ഞിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ആറ് കോടി രൂപ കത്തിച്ചെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

നടൻ സലിം കുമാർ ആശുപത്രിയിൽ

നടൻ സലിം കുമാർ ആശുപത്രിയിൽ

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം പരിശോധന തുടരുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരോ കുടുംബാം​ഗങ്ങളോ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു. തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.

വി ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് സലിം കുമാർ ആശംസയുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടു കൂടി പറയാമെന്നായിരുന്നു അന്ന് സലിം കുമാർ പറഞ്ഞത്.

യുവാവിനെ കാണ്മാനില്ല

യുവാവിനെ കാണ്മാനില്ല

കല്ലമ്പലം: കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ തേഞ്ചേരിക്കോണം ഞാറവിള സ്വദേശി 28 കാരനായ നവാഫിനെയാണ് 2026 മെയ്‌ 23ന് രാത്രി 9 മണി മുതൽ കാണാതായത്. 165 സെന്റിമീറ്റർ ഉയരുമുള്ള നവാഫ്‌ കറുത്ത പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കല്ലമ്പലം പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

04702692066, 9995324475, 9746909756