കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് ജൂണ്‍ 28 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും ജൂണ്‍ 28ന് അഞ്ചുവയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകരെ പരിശീലനം നല്‍കി നിയോഗിക്കും. ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുല്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.

സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.

1980കളില്‍ രാജ്യത്ത് പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലധികം കുട്ടികള്‍ക്ക് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം 1995 പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ആരംഭിച്ചതിനു ശേഷം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തില്‍ നിന്ന് പോളിയോ വൈറസിനെ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചു. 2026 ജനുവരി 13 ന് ഭാരതം പോളിയോ വിമുക്തമായി 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ ഉള്‍പ്പടെ ചിലരാജ്യങ്ങളില്‍ ഇപ്പോഴും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പോളിയോ രോഗം ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനില്‍ക്കുന്നത്. പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

ബംഗളൂരു: കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാര്‍ഥിനികള്‍ക്ക് നിലവില്‍ ബസുകളില്‍ നല്‍കേണ്ടിയിരുന്നില്ല. ഇതിനൊപ്പം ആണ്‍കുട്ടികള്‍ക്ക് കൂടി യാത്ര സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇനി മുതല്‍ സര്‍ക്കാരിന് കീഴിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടേയും ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. 1700 കോടി രൂപയാണ് ഇതിനായി സര്‍ക്കാരിന് വരുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ മാത്രം മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.

നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്‍സെഷന്‍ അനുവദിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ബസ് പാസുകളുണ്ട്. ഇതിനകം തന്നെ പാസുകള്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് പണം തിരികെനല്‍കാന്‍ നടപടിയെടുക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും.

ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

തൃശ്ശൂര്‍: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവറെ തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടില്‍ വീട്ടില്‍ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവറാണ്.

കോണത്തുകുന്ന് പുഞ്ചപറമ്പില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ തന്നെ ഇത്തരം ലഹരി മാഫിയകളുടെ ഭാഗമാകുന്നത് ഞെട്ടിക്കുന്നതാണ്, പ്രതിക്കെതിരെ സാധാരണ ലഹരിവിരുദ്ധ നിയമങ്ങള്‍ക്ക് പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷന്‍ 77’ കൂടി ചുമത്തുമെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ്-ന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ദിലീഷ് ടി, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീലാല്‍, അഭിലാഷ് ജി എസ് ഐ ഷാബു , എസ് സിപിഒമാരായ അര്‍ജുന്‍ , സിജു ഡാന്‍ സാഫ് അംഗങ്ങളായ ജി എസ് ഐ ജയകൃഷ്ണന്‍ , ജീവന്‍ ഇ എസ്, , എസ് സിപിഒ ഷിന്റൊ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നാല് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിലാണ് ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം

കാലവര്‍ഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതി തീവ്രവും അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വരെ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്

06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

07/06/2026: തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്

08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

യെല്ലോ അലര്‍ട്ട്

06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

09/06/2026: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവില്‍ തീരദേശ കര്‍ണാടകയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലകൊള്ളുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ മ്യാന്‍മറിനും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതി തീവ്രവും അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴഎന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വരെ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്

06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

07/06/2026: തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്

08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

യെല്ലോ അലര്‍ട്ട്

06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

09/06/2026: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവില്‍ തീരദേശ കര്‍ണാടകയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലകൊള്ളുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവില്‍ മ്യാന്‍മറിനും അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

കോഴിക്കോട്: ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എംഎസ് മാധവിക്കുട്ടി ഉത്തരവിട്ടു. മാറ്റിത്താമസിപ്പിക്കലും ക്യാംപുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വടകര ആര്‍ഡിഒയെ നോഡല്‍ ഓഫീസറും വടകര തഹസില്‍ദാരെ അസി. നോഡല്‍ ഓഫീസറുമായി ചുമതലപ്പെടുത്തി.

വിലങ്ങാട് മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ക്ക് സമീപവും താമസിക്കുന്ന മുഴുവന്‍ ആളുകളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ഉത്തരവ്. വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വടകര തഹസില്‍ദാര്‍ക്കൊപ്പം ചേര്‍ന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകള്‍ ഉടന്‍ സജ്ജമാക്കണം. ക്യാമ്പുകളില്‍ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങള്‍, മെഡിക്കല്‍ സഹായം എന്നിവ ഉറപ്പാക്കണം.

ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകള്‍ക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും സുരക്ഷ നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറല്‍) നിര്‍ദേശം നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ടീമുകള്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തിര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ യാത്ര നിരോധിച്ചു. അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകള്‍ മാത്രം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും.