by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിറ്റാണ്ടുകളായി വനിതാ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ റീട്ടെയില്‍ രംഗത്തേയ്ക്ക്. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഊര്‍ജിതമാക്കുന്നതിനും അതുവഴി സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയില്‍ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുക. പ്രാദേശിക തലത്തില്‍ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ മുഖേന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടര്‍മാരും ഇതില്‍ പങ്കെടുത്തു. ഏജന്‍സികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വില, മാര്‍ജിന്‍ എന്നിവയില്‍ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മിക്ക ഉല്‍പന്നങ്ങളും കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേന്‍മയുള്ള ഈ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകള്‍, സരസ് മേളകള്‍, മാര്‍ക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ എന്നിങ്ങനെ നിരവധിയായ വിപണന മാര്‍ഗങ്ങള്‍ കുടുംബശ്രീയുടേതായിട്ടുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ചെറുകിട കച്ചവടക്കാര്‍ മുഖേനയും വിപണനം നടത്തുന്നുണ്ട്.
വിപണിയിലെ മാറ്റങ്ങള്‍ക്കും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ഉല്‍പാദന രംഗത്തും വിപണന രംഗത്തും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയില്‍ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാന്‍ഡില്‍ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകള്‍, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാര്‍ മസാല, ചിക്കന്‍ മസാല, വെജ് മസാല, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിപ്സ്, ശര്‍ക്കര വരട്ടി തുടങ്ങിയ ഉല്‍പന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മികച്ച ഉല്‍പന്നങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികള്‍ വഴി വിപണനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.
കൂടാതെ ‘കെ ഇനം’ എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലെത്തിച്ച കുടുംബശ്രീയുടെ വിവിധ കാര്‍ഷിക ഭക്ഷ്യവിഭവങ്ങളും റീട്ടെയില്‍ വിപണനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കാര്‍ഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍), കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ നിയമാനുസൃത ലൈസന്‍സുള്ള 184 ഭക്ഷ്യസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ‘കെ-ഇനം’ ബ്രാന്‍ഡില്‍ മുപ്പതോളം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. സമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രികൃത മിശ്രിതങ്ങള്‍. സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. കുടുംബശ്രീ ടെക്നോളജി അഡ്വാന്‍സ്മെന്റ് പ്രോഗ്രാം (കെ-ടാപ്) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളാണിവയെന്നും മന്ത്രി പറഞ്ഞു.
ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ 5000-ലേറെ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം കേരളത്തിന്റെ റീട്ടെയില്‍ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാന്‍ കുടുംബശ്രീക്ക് കഴിയും. ഇതിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉപജീവന പ്രവര്‍ത്തനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Jan 29, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റാണിത്. ഇടതു സർക്കാരിന്റെ തുടർച്ചയായ ആറാം ബജറ്റ് കൂടിയാണിത്.
വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ സൂചിപ്പിച്ചു. ക്ഷേമ പെൻഷൻ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്. സംസ്ഥാനത്തിന്‍റെ വരുമാനവും ചെലവും കടവും കൂടിയെന്നാണ് 2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്.


by Midhun HP News | Jan 28, 2026 | Latest News, കേരളം
കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയെ അറിയിച്ചു.
രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി. അതെ സമയം, കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്. ഈ വർഷം മുതൽ പുതിയ തീരുമാനം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Jan 28, 2026 | Latest News, കേരളം
തൃശൂർ: മൂന്ന് പതിറ്റാണ്ടായി ഫയലുകളിലും വാഗ്ദാനങ്ങളിലുമൊതുങ്ങിയിരുന്ന ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക്. പദ്ധതി മരവിപ്പിച്ച റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഔദ്യോഗികമായി പിന്‍വലിച്ചതോടെ, മലബാറിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കൈക്കൊണ്ട ഈ തീരുമാനം, പ്രദേശവാസികള്‍ക്കും വികസന പ്രവര്‍ത്തകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
നിര്‍മാണ പുരോഗതിയില്ലായ്മയും ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി 2019-ലാണ് പദ്ധതി റെയില്‍വേ ബോര്‍ഡ് മരവിപ്പിച്ചത്. എന്നാല്‍ പുതിയ തീരുമാനത്തോടെ, സാങ്കേതികമായി നിലനിന്നിരുന്ന പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്.
റെയില്‍വേയുടെ പച്ചക്കൊടി; തടസ്സമായി ഭൂമിയേറ്റെടുപ്പ്
പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയം പുനര്‍സര്‍വേ നടത്തി രണ്ട് വര്‍ഷം മുന്‍പേ തന്നെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വൈകുന്നതാണ് അനിശ്ചിതത്വത്തിന് കാരണം.
പ്രധാനമന്ത്രിയുടെ റെയില്‍വേ ഉപദേഷ്ടാവും മെട്രോമാനുമായ ഇ. ശ്രീധരനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പാത കടന്നുപോകുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഈ നടപടികള്‍ വൈകുന്നതാണ് നിലവില്‍ പദ്ധതിക്ക് മുന്നിലെ ഏക വലിയ തടസ്സമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
വാഗ്ദാനങ്ങളുടെ മൂന്ന് പതിറ്റാണ്ട്
1982: ഗുരുവായൂരില്‍ നിന്ന് വടക്കോട്ടുള്ള റെയില്‍വേ ലൈന്‍ എന്ന ആശയം ആദ്യമായി ഉയര്‍ന്നു.
1995: അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് കല്‍മാഡി ശിലാസ്ഥാപനം നടത്തി.
അലൈന്‍മെന്റിലെ മാറ്റങ്ങള്‍: കുറ്റിപ്പുറം, തിരൂര്‍, താനൂര്‍ എന്നീ റൂട്ടുകള്‍ പരിഗണിച്ച ശേഷം, പദ്ധതി തിരുനാവായ പാതയില്‍ കേന്ദ്രീകരിച്ചു.
2019: ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വം മൂലം പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചു.
കഴിഞ്ഞ കേന്ദ്ര ബജറ്റുകളില്‍ ഈ പദ്ധതിക്കായി 45 കോടി രൂപ വരെ വകയിരുത്തിയിരുന്നുവെങ്കിലും, ‘മരവിപ്പിച്ച പദ്ധതി’ എന്ന നില കാരണം ഈ തുക വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ തീരുമാനത്തോടെ ആ സാങ്കേതിക തടസ്സവും നീങ്ങിയിരിക്കുകയാണ്.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ വികസനം
പദ്ധതി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി ആരോപിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് മറ്റ് മുന്നണികളും രംഗത്തുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്തയെ തുടര്‍ന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. സി. നിവേദിത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ മുഖാന്തിരം നടത്തിയ ഇടപെടലുകളും, ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനങ്ങളും പദ്ധതിക്ക് പുതുഗതി നല്‍കിയതായി വിലയിരുത്തപ്പെടുന്നു.
പദ്ധതി പുനരാരംഭിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി എം.ബിജേഷും ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍, സെക്രട്ടറി അഡ്വ. രവി ചങ്കത്ത് എന്നിവര്‍ സ്വാഗതം ചെയ്തു.
ഇനി വേണ്ടത് വ്യക്തമായ ആക്ഷന്‍ പ്ലാന്‍
തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇതേ കാലയളവില്‍ ആരംഭിച്ച റെയില്‍വേ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായപ്പോള്‍, ഗുരുവായൂരില്‍ സര്‍വേ കല്ലുകള്‍ ഇന്നും ചരിത്ര സ്മാരകങ്ങളായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ് എന്നിവര്‍ അവരുടെ ഭാഗത്തെ തടസ്സങ്ങള്‍ നീക്കിയ സാഹചര്യത്തില്‍, രാഷ്ട്രീയ ഭേദമന്യേ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും വികസന സംഘടനകളുടെയും ശക്തമായ ആവശ്യം.
30 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അന്ത്യമാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
by Midhun HP News | Jan 28, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടവൂർകോണം ഗവണ്മെന്റ് ഹൈസ്കൂളിൽ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.സരിത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കലേഷ്, ജൂനിയൈർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷീജ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ ഷൈനി, ഷീന. ജെ.ഐസക്, ആര്യ, ധന്യ, ആശാവർക്കർ മിനിമോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ജോയ്.ജി നന്ദിയും പറഞ്ഞു.
by Midhun HP News | Jan 28, 2026 | Latest News, ജില്ലാ വാർത്ത, മരണം
കിളിമാനൂർ: ചെങ്കിക്കുന്ന് വലിയവിള ജംഗ്ഷൻ ശോഭനവിലാസത്തിൽ പരേതനായ പി മണികണ്ഠന്റെ സഹധർമ്മിണി ടി. സരള (74) അന്തരിച്ചു.
മക്കൾ: എം.എസ് ശോഭന, എം.എസ് സനിത (അധ്യാപിക,എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ്.), എം.എസ് സുനിൽ കുമാർ, എം.എസ് സജിത.
മരുമക്കൾ: സുമാചന്ദ്രൻ, എസ് സതീഷ്കുമാർ (റിട്ടയേർഡ് അധ്യാപകൻ, ഗവ:എച്ച്.എസ്, അയിലം), ഡി രാജു (ബിസിനസ്).
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്
Recent Comments