by Midhun HP News | Jun 23, 2026 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് (15), നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്. ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാന്‍ വന്നതാണ് അപകടത്തില്‍ മരിച്ച അജയകുമാര്‍.
റിഷബ് (15), കൗശിക് (15), നവനീത് (13), ജിബിമോള്‍ (15) ലോറി ഡ്രൈവര്‍ നിസാം (40) എന്നിവരാണ് ചികിത്സയിലുള്ളത്. റിഷബും കൗഷികും മെഡിസിറ്റിയിലും നിസാം ഗോകുലം മെഡിക്കല്‍ കോളജിലും നവനീതും, ജിബിമോളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയലുമാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ഒരു കൂട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ നിസാമിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
എട്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ നിസ്സാരമാണെന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടിപ്പര്‍ മറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന മണ്ണ് മറിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടവര്‍ അതിനടിയില്‍ കുടുങ്ങുകയായിരുന്നു. മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് സ്റ്റോപ്പും മതിലും ഇടിഞ്ഞും അപകടത്തില്‍പ്പെട്ടവരുടെ ദേഹത്തേക്ക് പതിച്ചിരുന്നു.
രാവിലെ 7.10ന് വരേണ്ട ബസ് 7.12 ഓടെയാണ് വന്നതെന്നാണ് വിവരം. ഇതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ആണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇരച്ചെത്തിയത്. കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളില്‍ എതാനും പേര്‍ ഹോം വര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുക്കെടുക്കാനായി മാറി നിന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചതായി നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഒരുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

by Midhun HP News | Jun 23, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം ജൂണ്‍ 22 അര്‍ദ്ധരാത്രി അവസാനിച്ചതോടെ, തിരികെ എത്തി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. ചൊവ്വാഴ്ച രാവിലെ ടെലിഗ്രാം പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു.
ടെലിഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ ഗൂഗിള്‍ തിരികെ എത്തിക്കുന്നതിന് മുന്‍പ് തന്നെ നിലവിലുള്ള ചില ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം ലഭ്യമായിരുന്നു. എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 10 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ 22 വരെയായിരുന്നു ടെലിഗ്രാമിന് സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ ഉത്തരവിന്റെ സമയപരിധി നീട്ടുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നീറ്റ് പരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തുടരുകയും ചെയ്ത പശ്ചാത്തലത്തില്‍ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ടെലിഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജൂണ്‍ 3ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ടെലിഗ്രാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഈ ആശങ്കകള്‍ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് ആപ്പും അതിന്റെ വെബ് പതിപ്പ് ഉള്‍പ്പെടെയുള്ള ലിങ്കുകളും ജൂണ്‍ 22 വരെ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. കൂടാതെ, ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് ഫീച്ചര്‍ ബ്ലോക്ക് ചെയ്യാനും ടെലിഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 21-നാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകളോ തട്ടിപ്പുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

by Midhun HP News | Jun 23, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1520 രൂപയാണ് കുറഞ്ഞത്. 1,07,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കുറഞ്ഞത്. 13,375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1400 രൂപയാണ് വര്‍ധിച്ചത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 23, 2026 | Latest News, കേരളം
കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഇടയിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി. നിയന്ത്രണം വിട്ട് മറിഞ്ഞു. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ പുറത്തേക്കാണ് മരിച്ചത്. മൂന്നു പേർ അപകടത്തിൽ മരിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഒരു വിദ്യാർത്ഥിയും രണ്ട് മുതിർന്നവരുമാണ് മരിച്ചതെന്നാണ് വിവരമെന്ന് എസ്പി അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ നാലു പേർ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കോളി മുക്കിൽ രാവിലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് കുട്ടികള്‍ക്ക് മേല്‍ മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് വീണ് അപകടത്തിൽപെട്ടവർ മണ്ണിന് അടിയിൽ കുടുങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ അടക്കം 12 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റെ അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു. മരിച്ച ഒരാൽ നീലേശ്വരം സ്വദേശി ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മണ്ണ് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. മണ്ണിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. കെഎസ്ഇബി അധികൃതരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
by Midhun HP News | Jun 22, 2026 | Latest News, കേരളം
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി-സ്വദേശി പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് തടയുന്നതിന് പുതുക്കിയ നിര്‍ദേശങ്ങളുമായി കുവൈത്ത് മുന്‍സിപ്പാലിറ്റി. വിവിധ വകുപ്പുകളുമായി സഹകരിച്ച് ഇത്തരം നിയമലംഘനങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് മുന്‍സിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
സ്വദേശി പാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍മാരുടെ താമസം കുവൈത്തി സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തടയുന്നതിന് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ക്യാപിറ്റല്‍, ജഹ്റ ഗവര്‍ണറേറ്റ് മേഖലകളിലെ മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ നിസാര്‍ അല്‍ അവ്വാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക സമിതി യോഗത്തിലാണ് ഈ തീരുമാനം. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ഫലപ്രദമായി തടയുന്നതിനും ഇത് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള കൃത്യമായ ഒരു പ്രവര്‍ത്തന രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇത്തരം മേഖലകളില്‍ കുടുംബമായി അല്ലാതെ മറ്റുള്ളവര്‍ താമസിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളില്‍ ഉടനടി തുടര്‍നടപടികള്‍ സ്വീകരിക്കും.

by Midhun HP News | Jun 22, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം ടൂറിസം വകുപ്പ് അധികൃതർ താൽക്കാലികമായി പൂർണ്ണമായി നിർത്തിവെച്ചു. പൈതൽമലയ്ക്ക് സമീപമുള്ള മഞ്ഞപ്പുല്ലിൽ വെച്ച് വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് ദാരുണമായി മരണമടഞ്ഞ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൈതൽമലയിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ പൈതൽമല മഞ്ഞപ്പുല്ലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പേരാവൂർ കോളയാട് സ്വദേശിനിയും പുളിങ്ങോം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് മരണമടഞ്ഞത്. അപകടത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശനും ഗുരുതരമായി പരിക്കേറ്റു. മലയോര മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് പൈതൽമലയിലേക്കുള്ള ട്രക്കിങ്ങും സന്ദർശനവും പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം ദുർഘടമാക്കി കനത്ത മഴ; കത്തിയെരിഞ്ഞ് സ്വർണ്ണാഭരണങ്ങൾ
പുതുതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാനായി ഭർത്താവിനൊപ്പം കാപ്പിമലയിൽ എത്തിയതായിരുന്നു അഞ്ജു. തുടർന്ന് സ്കൂട്ടർ അവിടെ വെച്ച ശേഷം ഇവർ നടന്ന് മലകയറുകയായിരുന്നു. സന്ദർശന സമയം കഴിഞ്ഞിട്ടും മലമുകളിൽ തുടർന്ന ഇവരെ തിരികെ അയക്കാനായി എത്തിയതായിരുന്നു ഫോറസ്റ്റ് വാച്ചർ സതീശൻ. ഇതിനിടയിലാണ് ഇവർക്ക് നേരെ ശക്തമായ ഇടിമിന്നലുണ്ടായത്.സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്ന അഞ്ജുവിനാണ് മിന്നലിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത്. മിന്നലേറ്റ ആഘാതത്തിൽ കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാലയും ദേഹത്തുണ്ടായിരുന്ന മറ്റ് ആഭരണങ്ങളും കത്തിയെരിഞ്ഞ നിലയിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദുർഘടമായ വഴിയും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കിലോമീറ്ററുകളോളം ചുമന്ന് താഴെയെത്തിച്ച് രണ്ടര മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. അഞ്ജുവിനെയും സോനുവിനെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ വാച്ചർ സതീശൻ ആലക്കോട്ടെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Recent Comments