ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 27.58 കോടിയുടെ സാധനങ്ങള്‍; ഓണക്കാലത്ത് സപ്ലൈകോ വിറ്റുവരവ് 433.81 കോടി

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വില്‍പനയില്‍ റെക്കോര്‍ഡ് വിറ്റുവരവുമായി സേൈപ്ലകാ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള കാലയളവില്‍ 433.81 കോടി രൂപയാണ് സപ്ലൈകോയുടെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 385 കോടി രൂപയുടെ വിറ്റുവരവായിരുന്നു. 48 കോടിയിലധികം രൂപയുടെ വര്‍ധനയാണ് ഇത്തവണ ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. അന്നേ ദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വില്‍പ്പനശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോര്‍ഡ് വിറ്റുവരവിന് കാരണമായി.

35 ദിവസത്തെ ആകെ വിറ്റുവരവില്‍ 155.39 കോടി രൂപ സബ്‌സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്‌സിഡി ഇതര ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. ഈ കാലയളവില്‍ 53.86 ലക്ഷം പേരാണ് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകള്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഫെയറുകളില്‍ നിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

ഒന്നും അവസാനിച്ചിട്ടില്ല… സുകുമാരക്കുറുപ്പ് ജീവനോടെ വിദേശത്ത്? രൂപസാദൃശ്യമുള്ളയാൾ നിരീക്ഷണത്തിൽ?

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത്. 25 വർഷത്തിലേറെയായി വിദേശത്ത് ഒളിവ് ജീവിതം നയിക്കുകയാണ് സുകുമാരക്കുറുപ്പ്. ബ്രൂണയിലെ കൺസ്ട്രക്ഷൻ മേഖലിയിൽ ബിസിനസ് നടത്തുകയാണ് ഇയാൾ എന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഇൻ്റർപോൾ റിപ്പോർട്ട് പ്രകാരം രേഖകൾ കൊണ്ടും സുകുമാരക്കുറുപ്പാണിതെന്ന സംശയം ദൃഢപ്പെടുകയാണ്. സാദൃശ്യമുള്ള വയോധികൻ നിരീക്ഷണത്തിലാണ്. പുതിയ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മുഖച്ഛായ മാറ്റിയതായും കാണാം.

സുകുമാരക്കുറുപ്പ് മരിച്ചെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ഇന്ന് രാവിലെ വാർത്തകൾ പുറത്ത് വന്നിരുന്നു. കേസ് അനവസാനിപ്പിക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കുകയായിരുന്നു. അതിനിടെയാണ് ഇങ്ങനെയൊരു നിർണായക വിവരം കൂടി പുറത്ത് വരുന്നത്. 1991 മുതൽ ഇവിടെ കുറുപ്പെന്ന് സംശയിക്കുന്നയാൾ ഒളിവിൽ കഴിയുന്നതെന്നും വിവരങ്ങളുണ്ട്. കുടുംബവുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലെ വാദി അല്‍ അമര്‍ദി ഭാഗത്തേക്ക് ഇനി എളുപ്പത്തില്‍ യാത്ര ചെയ്യാം. എമിറേറ്റ്‌സ് റോഡിലെ റോഡ് വികസന പദ്ധതിയുടെ പുതിയ ഭാഗം ഈ മാസം 30-ന് തുറന്നുകൊടുക്കും. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പുതിയ രണ്ട് ലെയ്‌നുകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രികര്‍ക്ക് വലിയ നേട്ടമാണ് പദ്ധതി.

പാതയിലെ ലെയ്‌നുകളുടെ എണ്ണം ആറില്‍ നിന്ന് എട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് 16,000 വാഹനങ്ങള്‍ക്ക് ഒരേസമയം സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. റോഡിന്റെ ശേഷിയില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. കൂടാതെ, തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്ന സമയനഷ്ടത്തില്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്നും ആര്‍ടിഎ വ്യക്തമാക്കുന്നു.

ദുബൈയിയെയും മറ്റ് വടക്കന്‍ എമിറേറ്റുകളെയും തന്ത്രപ്രധാനമായി ബന്ധിപ്പിക്കുന്ന പാതയായ എമിറേറ്റ്‌സ് റോഡിലൂടെ ഇരുദിശകളിലേക്കുമായി പ്രതിദിനം 2,40,000-ത്തിലേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രധാനപ്പെട്ട വ്യവസായ-വാണിജ്യ മേഖലകളെയും വലിയ പാര്‍പ്പിട കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വലിയ പദ്ധതികള്‍ ആര്‍ടിഎ നടപ്പാക്കുന്നത്.

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 കടന്നു. കാണാതായവരുടെ എണ്ണം 1400 ആയി. ടിബറ്റില്‍ 558 പേരെയും കാണാതായി. ഭൂട്ടോകോഷി നദിയിൽ നേപ്പാൾ അധികൃതർ പുതിയ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി . മിന്നല്‍ പ്രളയമുണ്ടായ സ്ഥലത്ത് സാറ്റലൈറ്റ് ചിത്രങ്ങളിൽ ഒരു തടാകം രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെന്നും അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകളിൽ നിന്ന് വിട്ടുനിൽക്കാൻ താമസക്കാരോടും രക്ഷാപ്രവർത്തകരോടും അധികൃതർ അഭ്യർത്ഥിച്ചു.

കാണാതായവരില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുണ്ട്. ഇന്ത്യക്കാരായ 295 പേരെ കാണാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ ആരും മരിച്ചതായി സ്ഥിരീകരണമില്ല. മഞ്ഞുമല അടര്‍ന്നുനദിയില്‍ പതിച്ചതിനെ തുടര്‍ന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നല്‍പ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയും ഇറങ്ങും.33 മലയാളികളെ ബന്ധപ്പെടാനാവുന്നില്ല. അവരെ കണ്ടെത്താനായി ശ്രമം തുടരുന്നു.

റസുവ, ധാടിങ്, നുവാകോട്ട്. ചിത്‌വന്‍ ജില്ലകളെയാണ് പ്രളയം തകര്‍ത്തത്. ഡസന്‍ കണക്കിന് ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തെറിഞ്ഞ പ്രളയജലം ത്രിശൂലി, നാരായണി നദികളിലേക്കാണ് ഒഴുകിയെത്തിയത്. ഇതിനിടെ ഒട്ടേറെ പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകര്‍ന്നു.

കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള റസുവ ജില്ലയില്‍ വലിയ ഉയരത്തില്‍ വെള്ളമെത്തി കെട്ടിടങ്ങളെ തര്‍ത്തെറിയുന്നതിന്റെ വിവിധ വീഡിയോകളും പുറതത്തുവന്നിട്ടുണ്ട്‌.

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദ. ഫാബിയോ കരുവാനയെയാണ് പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഗാന്‍ഡ് ചെസ്സ് ടൂര്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.

സെയിന്റ് ലൂയിസ് ചെസ് ക്ലബില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 15-13 എന്ന സ്‌കോറിനാണ് പ്രഗ്‌നാനന്ദ കിരീടം ചൂടിയത്. അവസാനദിവസത്തിന്റെ തുടക്കത്തില്‍ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് പ്രഗ്‌നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

ഫിലിപ്പിനോ- അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോയ്ക്കാണ് ഗ്രാന്‍ഡ് ചെസ്സ് ടൂറില്‍ മൂന്നാംസ്ഥാനം. ജര്‍മന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറിനെയാണ് വെസ്ലി സോ പരാജയപ്പെടുത്തിയത്.

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

ഗുരുവായൂർ: ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ നടക്കുക.തൃപ്പുത്തരി ദിനത്തിൽ ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും.

പുത്തരി പായസത്തിനുള്ള ടിക്കറ്റുകൾ നാളെ (ആഗസ്റ്റ് 29, ശനിയാഴ്ച) വൈകുന്നേരം നാലു മണി മുതൽ ക്ഷേത്രത്തിലെ തെക്കേനട ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

250 മില്ലിലിറ്റർ പായസത്തിന് 60 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്ക് പരമാവധി 120 രൂപയുടെ പായസം വരെ ശീട്ടാക്കാൻ സാധിക്കും. പായസം വാങ്ങുന്നതിനുള്ള ഡബ്ബയ്ക്ക് 20 രൂപ അധികം നൽകണം. ആഗസ്റ്റ് 30-ന് ഉച്ചപൂജയ്ക്ക് ശേഷമായിരിക്കും ഭക്തർക്ക് പ്രസാദ വിതരണം നടത്തുക.