പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്കിൽ ജോലി നേടാം; ആകെ 572 ഒഴിവുകൾ, 46,000 രൂപ വരെ ശമ്പളം

പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്കിൽ ജോലി നേടാം; ആകെ 572 ഒഴിവുകൾ, 46,000 രൂപ വരെ ശമ്പളം

പത്താം ക്ലാസ് പാസായവർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) ജോലി നേടാൻ മികച്ച അവസരം. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 572 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. പ്രതി മാസം 46,000 രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

റിക്രൂട്ടിങ് ഓഫീസ് & ആകെ ഒഴിവുകൾ
കാൺപൂർ & ലഖ്‌നൗ – 125

കൊൽക്കത്ത – 90

ന്യൂഡൽഹി – 61

ഗുവാഹത്തി- 52

ജയ്പൂർ- 42

പട്‌ന – 37

ഭുവനേശ്വർ – 36

ഹൈദരാബാദ് – 36

മുംബൈ – 33

അഹമ്മദാബാദ്- 29

ബെംഗളൂരു – 16

ചെന്നൈ – 09

ഭോപ്പാൽ – 04

ചണ്ഡീഗഢ് – 02

വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട റിക്രൂട്ടിംഗ് ഓഫീസിന്റെ പ്രാദേശിക പരിധിയിൽ വരുന്ന സംസ്ഥാന/യൂണിയൻ ടെറിട്ടറിയിലെ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

ഡിഗ്രി പൂർത്തിയാക്കിയവർക്കും അതിനുമുകളിലുള്ള യോഗ്യതയുള്ളവർക്കും അപേക്ഷിക്കാൻ അർഹതയില്ല.

ബന്ധപ്പെട്ട സംസ്ഥാന/യൂണിയൻ ടെറിട്ടറിയുടെ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്

പരമാവധി പ്രായം: 25 വയസ്

സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

കമ്പ്യൂട്ടർ ബേസ്ഡ് ഓൺലൈൻ പരീക്ഷയും,ഭാഷ പരീക്ഷയ്ക്ക് ശേഷം ആയിരിക്കും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://rbidocs.rbi.org.in/rdocs/Content/PDFs/OFFICEATTENDANT15012026FBA03C07BCA6419EA4D6B2165D9CAA7C.PDF

അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

പാലക്കാട് : പാലക്കാട് കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നാണ് ഉടമ പറയുന്നത്.

സംഭവത്തില്‍ വീട്ടുടമ മുജീബ് റഹ്‌മാന്‍ ത്യത്താല പൊലീസില്‍ പരാതി നല്‍കി.അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചു നില്‍ക്കുന്നതും സിസിടിവി ദ‍ൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയില്‍ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പരുതൂർ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്.
നാടപറമ്പ് ഹൈസ്‌കൂളിനുസമീപത്തെ വ്യാപാരസ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.എന്നാൽ ഇവിടെനിന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരം. ഇതേത്തുടർന്ന് തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നാടപറമ്പിൽ ജാഗ്രതാസമിതി യോഗം വിളിച്ചുചേർത്തു. മേഖലയിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

കേരളത്തിലെ ആദ്യ കുംഭമേള; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആലേക്കര്‍ കൊടിയേറ്റും

കേരളത്തിലെ ആദ്യ കുംഭമേള; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആലേക്കര്‍ കൊടിയേറ്റും

കേരളത്തിലെ ആദ്യ കുംഭമേള ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടക്കും. മഹാമാഘ മഹോത്സവത്തിന് ജനുവരി 19ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആലേക്കർ കൊടിയേറ്റുംരാവിലെ 11 മണിക്കാണ് കൊടിയേറ്റം നടക്കുക. ജനുവരി 16ന് പ്രായശ്ചിത്ത കർമ്മങ്ങളോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഈ കർമ്മങ്ങള്‍ ജനുവരി 18ന് മൗനി അമാവാസിക്കാണ് പൂർത്തിയാക്കുക. ഫെബ്രുവരി മൂന്നിന് മകം നക്ഷത്രം വരെയാണ് കുംഭമേള നടക്കുക. പ്രയാഗിലും മറ്റും കുംഭമേളയ്ക്ക് നേതൃത്വം നല്‍കുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഘാടയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍.ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി പതിനഞ്ചു വരെയാണ് മാഘമാസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ രീതിയില്‍ തിരുനാവായയില്‍ മാഘ മക ഉത്സവം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. അത് ഇത്തവണ കൂടുതല്‍ വിപുലീകരിച്ച്‌ വിവിധ ചടങ്ങുകളോടെയാണ് ഇത്തവണ നടത്തുന്നത്. കുംഭ മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും.സാധാരണയായി മാഘമാസത്തില്‍ വീടുകളിലും ജപാർച്ചന നടത്താറുണ്ട്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് നിള ആരതിയും ഉണ്ടാകും. രാവിലെ വേദ ഘോഷത്തോടെ നിള സ്നാനവും നടക്കും. കുംഭമേളയുടെ ഭാഗമായി ദേവത പ്രാധാന്യമുള്ള മൗനമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദ പഞ്ചമി, രഥ സപ്തമി, ഭീഷ്മ ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി പൂർണിമ എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും. ഈ ചടങ്ങുകളില്‍ സംസ്ഥാനത്തെ എല്ലാ ഹിന്ദുപരമ്പര കളിലെയും ഉള്‍പ്പെട്ട സന്യാസിമാരും ആചാരമാരും പങ്കെടുക്കും.അതെ സമയം കുംഭമേളയ്ക്ക് ഒരുക്കുന്ന താല്‍ക്കാലിക പാലത്തിൻ്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിർമിക്കുന്നതാണ് റവന്യൂ വകുപ്പ് തടഞ്ഞിരിക്കുന്നത്. പുഴ കൈയേറിയുള്ള പാലം നിർമാണവും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കുന്നതും കേരള നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്.പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14 ന് കളക്ടർക്ക് അപേക്ഷ നല്‍കിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് താത്കാലിക പാലം നിർമാണം ആരംഭിച്ചത്. അതിനാല്‍ ആര് തടഞ്ഞാലും പരിപാടി നടത്തുമെന്നും സംഘാടകള്‍ കൂട്ടിച്ചേർത്തു.

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന്

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന്

വള്ളുവനാടിൻ്റെ എഴുത്തുകാരി
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ
ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം,
കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു

Continue Reading

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കല്ലമ്പലം കടമ്പാട്ടുകോണത്താണ് സംഭവം നടന്നത്. ഇന്നലെ രാത്രി 10 മണിയോട് കൂടിയായിരുന്നു അപകടം. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വോളിസ് വാഹനത്തിനാണ് തീ പിടിച്ചത്.

വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

12 പവനോളം തൂക്കം; കണ്ണന് കാണിക്കയായി രണ്ട് പൊന്നിന്‍ മാലകള്‍

12 പവനോളം തൂക്കം; കണ്ണന് കാണിക്കയായി രണ്ട് പൊന്നിന്‍ മാലകള്‍

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ ലഭിച്ചു.ഗുരുവായൂര്‍ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും ഭാര്യയും ചേര്‍ന്നാണ് കണ്ണന് സ്വര്‍ണ്ണമാലകള്‍ സമര്‍പ്പിച്ചത്.

ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത് മുത്തുകള്‍ അടുക്കുകള്‍ പോലെ ചേര്‍ത്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍ വഴിപാടുകാരില്‍ നിന്നും മാലകള്‍ ഏറ്റുവാങ്ങി രശീത് നല്‍കി.

തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദം അദ്ദേഹം ശിവകുമാറിനും ഭാര്യക്കും നല്‍കി. നേരത്തെ വജ്ര കിരീടവും സ്വര്‍ണ്ണമാലകളും ശിവകുമാര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചിട്ടുണ്ട്.