‘കേരളത്തില്‍ എയിംസ് വരും…മറ്റേ മോനേ’; അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും സുരേഷ് ഗോപി

‘കേരളത്തില്‍ എയിംസ് വരും…മറ്റേ മോനേ’; അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും സുരേഷ് ഗോപി

തൃപ്പൂണിത്തുറ: അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ഗോപി ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയിംസിനായി കൂടുതല്‍ ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് 2015 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ജില്ലയെ ഫോക്കസ് ചെയ്താണ് അവര്‍ നീങ്ങുന്നത്. അതില്‍ ഒരിടത്ത് ചില അവിശുദ്ധനീക്കം ഉള്ളതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തീര്‍ച്ചയായും കേരളത്തില്‍ ഒരു ജില്ലയില്‍ എയിംസ് വരും. അത് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവര്‍ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെ. നിലവില്‍ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് എയിംസ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, വികസന കാര്യങ്ങളില്‍ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയില്‍ ആലപ്പുഴയ്ക്ക് എയിംസിനായി മുന്‍ഗണന നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് പരിഗണിക്കേണ്ടത് തൃശ്ശൂര്‍ ജില്ലയെ ആയിരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശ്ശൂരിന് എയിംസ് നല്‍കുന്നതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുച്ഛം കാണും, കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കും, അത് അവരുടെ ഡിഎന്‍എയാണ്. അതവര്‍ ചെയ്തുകൊണ്ടേയിരിക്കട്ടേ. പിഒഎസ് മെഷീനെ കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ ആളുകളുടെ പച്ചക്കറി മാര്‍ക്കറ്റില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ നിന്നുകൊണ്ട് വലിയ സാമ്പത്തിക വിദഗ്ധന്‍, സുപ്രീം കോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. പിന്നെ ഉരുളക്കിഴങ്ങും തക്കാളിയും ഒക്കെ വില്‍ക്കുന്നവര്‍ ഉടന്‍ തന്നെ പിഒഎസ് ഒക്കെവെച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ എന്നൊക്കെയല്ലേ ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരു സംഘം വന്നപ്പോള്‍ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ എന്താണ് പറഞ്ഞത്? വീ ഡോണ്ട് ടേക്ക് കറന്‍സി… എന്നിടത്ത് എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ”, സുരേഷ് ഗോപി പറഞ്ഞു.

റോഡിൽ കിടന്ന ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പോലീസിന് കൈമാറി ശുചീകരണ തൊഴിലാളി, പിന്നാലെ മുഖ്യമന്ത്രിയുടെ സമ്മാനം

റോഡിൽ കിടന്ന ബാഗിൽ 45 ലക്ഷത്തിന്റെ സ്വർണം; പോലീസിന് കൈമാറി ശുചീകരണ തൊഴിലാളി, പിന്നാലെ മുഖ്യമന്ത്രിയുടെ സമ്മാനം

റോഡരികിൽ കിടന്ന ബാഗ് തുറന്ന് നോക്കിയ ശുചീകരണ തൊഴിലാളിയായ പത്മ ഒന്ന് നടുങ്ങി. ബാഗിൽ നിറയെ സ്വർണാഭരണങ്ങൾ. പിന്നീട് ഒട്ടും അമാന്തിക്കാതെ പത്മ നേരെ പോലീസ് സ്‌റ്റേഷനിലേക്ക് കുതിച്ചു. 45 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ചെന്നൈ ടി നഗറിലാണ് സംഭവം

റോഡിൽ പതിവ് പോലെ ശുചീകരണ പ്രവർത്തി ചെയ്യുന്നതിനിടെയാണ് പത്മക്ക് ബാഗ് ലഭിച്ചത്. ബാഗിനുള്ളിൽ സ്വർണാഭരണങ്ങൾ കണ്ടതോടെ ഇവർ പോണ്ടി ബസാർ പോലീസ് സ്‌റ്റേഷനിലെത്തി ഇത് കൈമാറി. പോലീസിന്റെ അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ നങ്കനല്ലൂർ സ്വദേശി രമേശിന്റേതാണെന്ന് കണ്ടെത്തി

പത്മയുടെ സത്യസന്ധതയിൽ അഭിനന്ദനം അറിയിച്ച പോലീസ് വിവരം മുഖ്യമന്ത്രി എംകെ സ്റ്റാലിനും കൈമാറി. മാതൃകാപരമായ പെരുമാറ്റത്തിന് പത്മക്ക് മുഖ്യമന്ത്രി സ്റ്റാലിൻ ഒരു ലക്ഷം രൂപ പാരിതോഷികവും കൈമാറി.

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

കൗമാരകലയുടെ മഹാപൂരത്തിന് കേളികൊട്ടുയര്‍ന്നു

കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 18 വരെ 5 ദിവസം വരെ നീണ്ടു നിൽക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും.

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂര്‍ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിലാണ് രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എന്‍2 പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ പഞ്ചായത്തുകള്‍ കൂടാതെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ മടവൂരും പള്ളിക്കലും നിരീക്ഷണം ശക്തമാക്കും.

കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ലക്ഷദീപത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാലുമുതല്‍ കിഴക്കേകോട്ട, അട്ടക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നിവിടങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

തിരക്കുണ്ടായാല്‍ പടിഞ്ഞാറേക്കോട്ട, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, ഗണപതികോവില്‍, വെട്ടിമുറിച്ചകോട്ട, നോര്‍ത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളില്‍നിന്ന് ക്ഷേത്രത്തിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതിക്കോവില്‍, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട – ഈഞ്ചയ്ക്കല്‍ റോഡിലും ഈഞ്ചയ്ക്കല്‍- കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

ഈഞ്ചയ്ക്കലില്‍നിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ -കൊത്തളം -അട്ടക്കുളങ്ങര വഴി പോകണം. ലക്ഷദീപം കാണാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കല്‍, വാഴപ്പള്ളി ഭാഗങ്ങളില്‍ ആള്‍ക്കാരെയിറക്കി ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

ചെറിയ വാഹനങ്ങള്‍ ഈസ്റ്റ് ഫോര്‍ട്ട്, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം ഭാഗങ്ങളില്‍ ആള്‍ക്കാരെയിറക്കി മാഞ്ഞാലിക്കുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്‌കൂള്‍, ചാല ഗേള്‍സ് ഹൈസ്‌കൂള്‍, അട്ടക്കുളങ്ങര ഹൈസ്‌കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യണം. ക്ഷേത്ര ട്രസ്റ്റ് പാസുള്ള വാഹനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍

പുണ്യദര്‍ശനം കാത്ത് ഭക്തര്‍; മകരജ്യോതി ഇന്ന്; വിപുലമായ ക്രമീകരണങ്ങള്‍

ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.

വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.

ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.

മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളില്‍നിന്നും മകരജ്യോതി ദര്‍ശിക്കുന്നതിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല

മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ചുചേര്‍ത്തു ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.