വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും രേഖപ്പെടുത്തുമെന്നാണ് പ്രവചനം. സാധാരണയെക്കാള്‍ 2 മുതല്‍ 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ശനിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് എണ്ണ വിപണിയില്‍ പ്രതിഫലിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഈ ചര്‍ച്ചകളിലൂടെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തിയിരിക്കുകയാണ്. ഇന്നലെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണവില കുറയാന്‍ തുടങ്ങിയത്. 105 ഡോളര്‍ കടന്ന് കുതിച്ചിരുന്ന എണ്ണവിലയാണ് ഒറ്റയടിക്ക് നൂറ് ഡോളറില്‍ താഴെ എത്തിയത്. യുഎസ്, ഇസ്രയേല്‍, ഇറാന്‍ എന്നിവര്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ വെച്ച് പുനരാരംഭിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണ നീക്കത്തെ ബാധിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ എണ്ണ ലഭ്യത കൂടുമെന്ന പ്രതീക്ഷയിലാണ് വില കുറയുന്നത്.

16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

കോഴിക്കോട്: മൂഴിക്കലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതി അദ്‌നാന്‍ വീടിനുള്ളില്‍ കടന്നത്. എല്ലാവരും ഉറങ്ങിയ തക്കം നോക്കി വീടിനകത്തു കയറി നസ്രീനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി അദ്‌നാനെ മറ്റൊരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാത്രി 10 മണി വരെ അടുക്കളയുടെ ഭാഗത്തെ വാതില്‍ കുറ്റിയിടില്ല എന്നു മനസ്സിലാക്കിയ അദ്‌നാന്‍ എട്ടു മണിയോടെ വീടിനകത്തു പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് വിവരം. സഹോദരിമാരുടെ മക്കളാണ് അദ്‌നാനും നസ്രിനയും. ഇതേ വീട്ടില്‍ താമസിച്ചിരുന്ന അദ്‌നാനെ മോശം കൂട്ടുകെട്ടും മോഷണശ്രമവും ആരോപിച്ച് ഡിസംബറില്‍ വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴുത്തിൽ തുണി മുറുക്കി ശ്വാസംമുട്ടിച്ചതാണ് നസ്രീനയുടെ മരണകാരണമെന്നും ടേപ്പ് ഉപയോഗിച്ചു മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസംമുട്ടിയാണ് അദ്നാന്റെ മരണമെന്നും ചേവായൂർ പൊലീസ് അറിയിച്ചു. വല്യുപ്പയുടെ തറവാട്ടിലാണ് നസ്രീനയും ഉമ്മയും താമസിക്കുന്നത്. പുലർച്ചെ ഒരുമണിക്കും 4.30 നും ഇടയിലാണ് സംഭവം. മുകൾനിലയിൽനിന്നു ശബ്ദം കേട്ടു വല്യുമ്മ സഫിയ ഉണർന്നു.

അടുത്ത മുറിയിൽ കിടന്ന നസ്രീനയുടെ ഉമ്മ റംസീനയെ വിളിച്ചെങ്കിലും ഉണർന്നില്ല. തുടർന്നു ബന്ധുക്കളെ ഫോണിൽ വിളിച്ചുവരുത്തി. അവരുടെ പരിശോധനയിലാണ് നസ്രീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പായ്ക്കിങ് ടേപ്പു കൊണ്ടു കൈകാലുകൾ കെട്ടിയ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. മറ്റൊരു മുറിയിൽ കണ്ടെത്തിയ അദ്നാനെ പൂട്ടിയിട്ട ശേഷം പൊലീസിനെ അറിയിച്ചു. നസ്രീനയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് യുവാവിന്റെ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കട്ടിലിനടിയിൽ അദ്നാൻ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടന്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർകസ് ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ച നസ്രീന. അദ്നാൻ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ പിൻവശത്തെ വാതിലിൽ എത്തിയതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമായിട്ടുണ്ട്.

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നല്‍കി വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്ത അഞ്ചുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് പഠന പിന്തുണയും പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പ്.

മുൻ വർഷം എട്ട്, ഒൻപത് ക്ലാസുകളിൽ മിനിമം മാർക്ക് നിശ്ചയിച്ചിരുന്നു. അതിന് തുടർച്ചയായാണ് ഈ വർഷം അഞ്ച് മുതലുള്ള ക്ലാസുകളിൽ ഇത് നിശ്ചയിച്ചത്.

ഇത് പ്രകാരം അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിൽ ഔട്ട് സ്റ്റാൻഡിങ്,വെരിഗുഡ്, ഗുഡ്, സാറ്റിസ്ഫാക്ടറി, നീഡ്സ് ഇംപ്രൂവ്മെ​ന്റ് എന്നിങ്ങനെ എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ്തിരിച്ചിട്ടുണ്ട്. 30 ൽ താഴെ മാർക്ക് ലഭിച്ചവരെ നീഡ്സ് ഇംപ്രൂവ്മെ​ന്റ് എന്ന ഇ ഗ്രേഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒൻപതാം ക്ലാസിൽ ഇത് ഒമ്പത് ഗ്രേഡാണ്. എപ്ലസ്, എ, ബിപ്ലസ്, ബി, സിപ്ലസ്, സി, ഡിപ്ലസ്, ഡി, ഇ എന്നിങ്ങനെയാണ്, ഇതിൽ ഡിയും ഇയും ഗ്രേഡിൽ വരുന്ന കുട്ടികൾക്കും അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ ഇ ഗ്രേഡിൽ വരുന്ന കുട്ടികൾക്കുമാണ് പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തേണ്ടത്.

ഏപ്രിൽ 17 ഓടെ ഈ ക്ലാസുകളിലെ മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഫലം തയ്യാറാക്കി പ്രസിദ്ധീകരിക്കണം. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം. ഏതൊക്കെ വിഷയങ്ങളിലാണോ പഠന പിന്തുണ വേണ്ടത് ആ വിഷയങ്ങളിൽ എപ്രിൽ 20 മുതൽ 27 വരെ ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പഠന പിന്തുണാ പ്രവർത്തനങ്ങൾ നടത്തണം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഈ ക്ലാസുകൾ നടത്തേണ്ടത്.

28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഇവർക്കുള്ള മൂല്യനിർണയ പരീക്ഷ നടത്തണം. മെയ് മാസം രണ്ടാം തീയതി ഫലപ്രഖ്യാപനം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.

പുനർവിലയിരുത്തലിന് ശേഷവും മിനിമം സ്കോർ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കാത്ത അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ അടുത്തക്ലാസിലേക്ക് പ്രവേശനം നൽകാം. എന്നാൽ, രണ്ടാഴ്ചത്തെ ബ്രിഡ്ജ് കോഴ്സ് നൽകി നിശ്ചിത പഠന ലക്ഷ്യങ്ങളിൽ എത്തിക്കണം. ഒൻപതാം ക്ലാസിലെ കുട്ടികളുടെ പത്താംക്ലാസിലേക്കുള്ള പ്രവേശനം കെഇആർ വ്യവസ്ഥകൾ ആയിരിക്കും ബാധകം.

തുഷാർ റ്റി യു(43) അന്തരിച്ചു

തുഷാർ റ്റി യു(43) അന്തരിച്ചു

പുന്നൈക്കുന്നം വൈ എം എ ശ്രീയിൽ (തുഷാര) തുഷാർ റ്റി യു(43) അന്തരിച്ചു.

പിതാവ്: തുളസി എം എസ്
മാതാവ്: ഉഷ കുമാരി (റിട്ട അധ്യാപിക)
ഭാര്യ: ശ്രീബ
മക്കൾ: ശ്രീഹരി, ശ്രീകർ