by Midhun HP News | Jan 8, 2026 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സിന്റെ ലീഡ് ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് 4- 1ന് സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് അവസാനിച്ച ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റ്, കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. 1946-47 ലെ ആഷസ് ടെസ്റ്റില്‍ സിഡ്‌നി ഗ്രൗണ്ടില്‍ എത്തിയ കാണികളുടെ റെക്കോര്‍ഡ് ആണ് പഴംങ്കഥയായത്. അന്ന് കളി കാണാന്‍ എത്തിയത് 195,253 പേരായിരുന്നെങ്കില്‍ ഇത്തവണ സിഡ്‌നി ഗ്രൗണ്ടില്‍ ആഷസിലെ അവസാനമത്സരം കാണാന്‍ എത്തിയത് 211,032 പേരാണ്.
183 റണ്‍ പിറകിലായിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ക്ഷമയോടെ ബാറ്റ്ചെയ്ത സെഞ്ചുറി ജേക്കബ് ബേതലിന്റെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 265 പന്തുകള്‍ നേരിട്ട താരം 154 റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സ് കൂട്ടിചേര്‍ക്കും മുമ്പ് ജേക്കബ് ബേതലിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധം അവസാനിച്ചു. 342ന് ടീം ഓള്‍ഔട്ടായി.
ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും മാത്രമാണ് ജേക്കബ് ബെതെലിസ് പിന്തുണ നല്‍കിയത്. ജോ റൂട്ട്(6), സാക് ക്രോളി(1), ബെന്‍ സ്റ്റോക്സ്(1), വില്‍ ജാക്സ്(0) എന്നിവര്‍ക്കൊന്നും പിടച്ചുനില്‍ക്കാനായില്ല. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍ കരസ്ഥമാക്കി. 50.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് അനായാസ ജയം കരസ്ഥമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും രണ്ടാം ഇന്ന്ങിസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡ് 29 റണ്‍സിനും സ്മിത്ത് 12 റണ്‍സിനും പുറത്തായി. മര്‍നസ് ലാബുഷെയ്ന്‍ 37 ജാക്ക് വെതറാള്‍ഡ് 34 റണ്‍സിനും ഉസ്മാന്‍ ഖവാജ ആറ് റണ്‍സിനും പുറത്തായി.


by Midhun HP News | Jan 8, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ നീക്കവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട്, റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്ന റഷ്യ സാങ്ഷന്‍സ് ബില്ലിന് ട്രംപ് അനുമതി നല്‍കിയെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഈ ബില്ലിലൂടെ ശിക്ഷിക്കാന്‍ ട്രംപിന് കഴിയുമെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.
അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പിലായേക്കും. ബില്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന, ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തിരിപ്പിക്കാനാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍, പുടിന്റെ യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണ് ചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രൈന്‍- റഷ്യ യുദ്ധം അവസാനിക്കുമെന്നും യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു.
റഷ്യന്‍ യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണവും ട്രംപ് പാസ്സാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാന്‍ കഴിയുമെന്നും ലിന്‍ഡ്‌സേ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായി കൂടെയാണ് റഷ്യന്‍ സാമ്പത്തികമേഖലയെ തളര്‍ത്താനുള്ള ഉപരോധം കൊണ്ടുവരാനും നീക്കം നടത്തുന്നത്. അടുത്തിടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: വെമ്പായം കൊഞ്ചിറ മേനാംകോട് ലാൽ ഭവനിൽ ഗ്രേസി ദാസിന്റെ (67) ബാഗിൽ നിന്നാണ് പണവും സ്വർണവും നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോത്തൻകോട് പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ 11.30ന് പോത്തൻകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ കാർഷിക വായ്‌പയായി പണയം വയ്ക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണം.
മകന്റെ സുഹൃത്തിന് നൽകാനുള്ള നാലര ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് പണയം വയ്ക്കാനെത്തിയത്. എന്നാൽ കാർഷിക വായ്പ സ്‌കീമിൽ പണയം വയ്‌ക്കാൻ പറ്റില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തുടർന്ന് ഇതേ ബാങ്കിൽ വീട്ടമ്മ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന ഏഴുലക്ഷത്തിൽ നിന്ന് 5.60 ലക്ഷം രൂപ പിൻവലിക്കുകയും അതിൽ നിന്ന് മകന്റെ സുഹൃത്തിന് നൽകാനുള്ള തുക അക്കൗണ്ട് ട്രാൻസ്‌ഫർ വഴി നൽകുകയുമായിരുന്നു.


by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
യു എ ഇയിലെ ഹോംകെയർ മേഖലയിൽ അസിസ്റ്റന്റ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. കേരള സർക്കാർ ഏജൻസിയായ ഒഡേപെക് വഴി സൗജന്യമായി ആണ് നിയമനം നടത്തുന്നത്.
50 വനിതാ ഉദ്യോഗാർത്ഥികൾക്കാണ് നിലവിൽ അവസരം. നിയമനം ലഭിക്കുന്നവർക്ക് 3,500 ദിനാർ (85,682 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15 ജനുവരി 2026.
യോഗ്യത
ഉദ്യോഗാർത്ഥികൾ ബി എസ് സി നഴ്സിങ്/ ജി എൻ എം പാസായിക്കണം.
ഉദ്യോഗാർത്ഥികൾക്ക് എം ഒ എച്ച് / ഡി എച്ച് എ അസിസ്റ്റന്റ് നഴ്‌സ് ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാഫ്ലോ പൂർത്തിയായതോ നടപടികൾ പുരോഗമിക്കുന്നതോ ആയവർക്ക് അപേക്ഷിക്കാം.
ആശുപത്രി / ക്ലിനിക്ക് / ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ആവശ്യമാണ്.
20 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 5 അടി ഉയരം വേണം, ബി എം ഐ യോഗ്യമായിരിക്കണം
ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം ആവശ്യമാണ്
ജോലി സമയം: ഒരു മാസത്തിൽ 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ)
ഓവർടൈം: 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ) ഡ്യൂട്ടി സമയം കഴിഞ്ഞതിന് ശേഷം ഓവർടൈം വേതനത്തിന് അർഹതയുണ്ട്.
ശമ്പളവും ആനുകൂല്യങ്ങളും
ശമ്പളം: AED 3,500 പ്രതിമാസം
വിസ / കരാർ: കമ്പനി നൽകും (24 മാസം / 2 വർഷം)
താമസം: വാടക സൗജന്യം
വൈദ്യുതി, വെള്ളം (SEWA), ഇന്റർനെറ്റ് ചെലവ് താമസക്കാർ വഹിക്കണം (ഏകദേശം AED 100 – 150)
ഗതാഗതം: കമ്പനി നൽകും (പിക് അപ് & ഡ്രോപ്പ്)
മെഡിക്കൽ ഇൻഷുറൻസ്:
സൗജന്യ ഇൻ-ഹൗസ് GP കൺസൾട്ടേഷൻ
ലാബ് പരിശോധനകൾ, IV ഇൻജക്ഷൻ
അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് സൗജന്യം
അപേക്ഷിക്കേണ്ട വിധം
താൽപ്പര്യമുള്ളവർ CV, പാസ്‌പോർട്ട് പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം recruit@odepc.in എന്ന ഇമെയിലിലേക്ക് Subject: “Assistant Nurse to UAE” എന്ന് ചേർത്ത് 15 ജനുവരി 2026-ന് മുമ്പായി അയക്കണം.
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
https://odepc.kerala.gov.in/job/free-recruitment-of-assistant-nurse-to-uae.pdf
by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം നേരിട്ട തമിഴ്‌നാട് വ്യവസായി ഡി മണിക്ക് ക്ലീന്‍ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്‌ഐടി അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ രണ്ടുവട്ടം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.
ഇയാളുടെ തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍ എസ്‌ഐടി റെയ്ഡും നടത്തിയിരുന്നു. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഒരു ബന്ധവും പ്രത്യേക അന്വേഷണസംഘത്തിന് ഡി മണിയില്‍നിന്നും കണ്ടെത്താനായില്ല. പോറ്റിയും ഡി മണിയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ഫോണ്‍ സംഭാഷണം നടത്തിയോ എന്നതുള്‍പ്പടെ വിശദമായി എസ്‌ഐടി പരിശോധിച്ചിരുന്നു.കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജീവിത്തില്‍ രണ്ടുതവണമാത്രമേ തിരുവനന്തപുരത്ത് വന്നിട്ടുള്ളുവെന്നും വികാരധീനനായി പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും ഇനിയും തന്നെ വേട്ടയാടിയാല്‍ താന്‍ ജീവനൊടുക്കുമെന്നും ഡി മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയിരുന്നു
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ച വ്യവസായി വഴിയാണ് ഡി മണിയുടെ പേര് എഎസ്‌ഐടിക്ക് ലഭിക്കുന്നത്. തുടര്‍ന്നായിരുന്നു തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം.ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞതായിട്ടായിരുന്നു വ്യവസായിയുടെ മൊഴി. ചാക്കില്‍ കെട്ടിയ നിലയില്‍ വസ്തുക്കള്‍ കാണിച്ചെന്നും അമൂല്യ വസ്തുക്കള്‍ നല്‍കിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും ഡി മണി പറഞ്ഞതായും വ്യവസായി എസ്‌ഐടിയെ അറിയിച്ചിരുന്നു.



by Midhun HP News | Jan 8, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: മിമിക്രി കലാകാരനും നടനുമായ രഘു കളമശേരി അന്തരിച്ചു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവൽ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു. പി എസ് രഘു എന്നാണ് മുഴുവൻ പേര്.
ഏഷ്യാനെറ്റിലെ സിനിമാല എന്ന ഷോയിലൂടെ ഉമ്മൻ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരുന്നു. സ്റ്റേജ് ഷോകളിലടക്കം സജീവമായിരുന്നു. സിനിമാ- ടെലിവിഷൻ രംഗത്തെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രഘുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നത്.



Recent Comments