‘നേതാജി മുക്ക്-കണ്ണങ്കര-തേവയിൽ-പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് ഒന്നര കോടി അനുവദിച്ചു’; എം എൽ എ

‘നേതാജി മുക്ക്-കണ്ണങ്കര-തേവയിൽ-പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് ഒന്നര കോടി അനുവദിച്ചു’; എം എൽ എ

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ നേതാജി മുക്ക് – കണ്ണങ്കര – തേവയിൽ – പേരയിൽ ഉന്നതി റോഡ് നവീകരണത്തിന് 1.50 ലക്ഷം (ഒന്നര കോടി) രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഒ.എസ്. അംബിക എം. എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാരിൻ്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് തുക അനുവദിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിനാണ് നിർവഹണ ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻ്റർ നടപടികൾ സമയ ബന്ധിതമായി സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കും എന്ന് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇക്കാസയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

ഇക്കാസയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ‘എവരി ചൈൽഡ് എ സയന്റിസ്റ്റ് ആൻഡ് ആർട്ടിസ്റ്റ്’ (ECASA) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ബയോ എക്സ്പ്ലോർ 2026’ പരിപാടി തിരുവനന്തപുരം മ്യൂസിയം ആൻഡ് മൃഗശാലയിൽ വെച്ച് നടന്നു. കുട്ടികളിൽ ശാസ്ത്രബോധവും കലാബോധവും ഒരുമിച്ച് വളർത്തി ഭാവിയിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകരായി അവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ പത്മശ്രീ എം. സി. ദത്തൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബോർഡിന്റെ സയന്റിഫിക് ഓഫീസർ ഡോ. വി. ഉണ്ണികൃഷ്ണൻ സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദിയും രേഖപ്പെടുത്തി. ECASA അഡ്വൈസറി കമ്മിറ്റി അംഗം ഡോ. എം. പി. രാധാമണി, തിരുവനന്തപുരം മൃഗശാല സൂപ്രണ്ട് രാജേഷ് വി., പ്രൊഫ. ഷാജി കുമാർ വാമനപുരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അനുഭവത്തിലൂടെ പഠിക്കാൻ അവസരം ഒരുക്കിയ ബയോ എക്സ്പ്ലോർ 2026, പരമ്പരാഗത ക്ലാസ് മുറി പഠനത്തിന് അതീതമായ ശാസ്ത്രീയ അന്വേഷണ യാത്രയായാണ് രൂപകൽപ്പന ചെയ്തത്. മൃഗശാലയ്ക്കുള്ളിലെ വിവിധ ഇനം മരങ്ങൾ, അവയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന സംരക്ഷിത ജന്തുക്കൾ, അവ തമ്മിലുള്ള പരസ്പര ആശ്രയ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് കുട്ടികളെ നയിച്ചത്. ജൈവവൈവിധ്യത്തിന്റെ സങ്കീർണ്ണതയും പരിസ്ഥിതിയിലെ ഓരോ ജീവിയും വഹിക്കുന്ന പങ്കും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ പരിപാടി സഹായകമായി.

ECASA പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വാക്ക് വിത്ത് സയന്റിസ്റ്റ്, വാക്ക് വിത്ത് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 12 ശാസ്ത്ര-കല അധിഷ്ഠിത പഠനപരിപാടികളാണ് വരുന്ന മൂന്നുമാസത്തിനുള്ളിൽ സംഘടിപ്പിക്കുന്നത്. ‘വാക്ക് വിത്ത് സയന്റിസ്റ്റ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ബയോ എക്സ്പ്ലോർ സംഘടിപ്പിച്ചത്.

കുട്ടികളെ ബാല്യത്തിൽ തന്നെ പ്രകൃതിയോടും ശാസ്ത്രത്തോടും കലാപരമായ സമീപനത്തോടും ബന്ധിപ്പിക്കുക എന്നതാണ് ECASA പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഇതിലൂടെ ഭാവിയിൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അംബാസിഡർമാരായി കുട്ടികളെ മാറ്റുക എന്ന ദീർഘകാല ലക്ഷ്യമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുന്നോട്ടുവയ്ക്കുന്നത്. അനുഭവപഠനത്തിലൂടെ വളരുന്ന ഇത്തരം പരിപാടികൾ, ജൈവവൈവിധ്യ സംരക്ഷണത്തിന് സമൂഹതലത്തിൽ ശക്തമായ അടിത്തറ ഒരുക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂൾ, വി ജെ എം യുപിഎസ് വള്ളക്കടവ്, ഹാജി സി എച്ച് മെമ്മോറിയൽ ഹൈസ്കൂൾ വള്ളക്കടവ്, കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂൾ, തൈക്കാട് മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടക്കം 50 പേർ പരിപാടിയിൽ പങ്കെടുത്തു.

  

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി; സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി; സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

കോഴിക്കോട്: ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പുര്‍ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ ഡേറ്റിങ് ആപ്പായ ജിന്‍ഡറിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ കാണാന്‍ പ്രതി ലിങ്ക് റോഡിലുള്ള ഹോട്ടലിലെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി സ്വര്‍ണ ചെയിന്‍, വെളളിയരഞ്ഞാണം, 5000 രൂപ എന്നിവ കവര്‍ന്നു. എടിഎം കാര്‍ഡ് കൈക്കലാക്കി 2.4 ലക്ഷം രൂപയും തട്ടിയെടുത്തു.

സമാനമായ കേസില്‍ മറ്റൊരാളില്‍ നിന്ന് പണം കവരാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂരില്‍ നിന്നാണ് ഇയാളെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടൗണ്‍ എസ്ഐ ഷിനോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. വൈ-ഫൈ ഉപയോഗിച്ച് മാത്രമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കണ്ണൂരില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് പ്രതിയെ കസ്റ്റഡിയിലടുത്തത്.

സ്‌കൂട്ടറില്‍ പിന്‍ സീറ്റിലിരുന്ന യുവാവിന്റെ തലയില്‍ മരക്കൊമ്പ് പൊട്ടിവീണു; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

സ്‌കൂട്ടറില്‍ പിന്‍ സീറ്റിലിരുന്ന യുവാവിന്റെ തലയില്‍ മരക്കൊമ്പ് പൊട്ടിവീണു; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഇടിഞ്ഞാര്‍ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്.

പാലോട് – ഇടിഞ്ഞാര്‍ റോഡില്‍ ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂര്‍ – പാലോട് റൂട്ടില്‍ മുല്ലച്ചല്‍ വളവിലാണ് അപകടം ഉണ്ടായത്. റോഡുവക്കില്‍ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ തലയില്‍ വീഴുകയായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറില്‍ പിന്‍സീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്. തല പൊട്ടി റോഡില്‍ വീണ ഷൈജുവിനെ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പാലോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് 480 രൂപ വര്‍ധിച്ച് വീണ്ടും 1,02,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്നലെ ഉച്ചയോടെ 880 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഉച്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.

തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.

1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിതപരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് നേടി.

1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിച്ചു. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ ഇരുന്നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനായിരുന്നു ഡോ. ​ഗാഡ്​ഗിൽ. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേർ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്നായിരുന്നു.

ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയൽ മെഡൽ,വോൾവോ പാരിസ്ഥിതിക അവാർഡ്, പദ്‌മശ്രീ, പദ്‌മഭൂഷൻ , കർണാടക സർക്കാരിന്റെ രാജ്യോൽസവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.