കണ്ണൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി

കണ്ണൂരില്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കി

കണ്ണൂര്‍: പയ്യന്നൂര്‍ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അദ്ധ്യാപിക ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്‌കുമാറിന്റെ മകള്‍ സുരഭി പാല്‍ (29)നെയാണ് ഇന്നലെ രാത്രി ഒന്‍പതിന് കുഞ്ഞിമംഗലം എടാട്ടുള്ള ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2023 ഡിസംബര്‍ 13 നാണ് സുരഭിപാല്‍ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയില്‍ അധ്യാപികയായി ചേര്‍ന്നത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പാലക്കാട് കടമ്പൂരിലെ വെമ്മരത്തില്‍ വീട്ടില്‍ കെ രാജേന്ദ്രന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി വിജയ് വിമലിനെ തിരഞ്ഞെടുത്തു

എസ്എഫ്ഐ ജില്ലാ പ്രസിഡന്റായി വിജയ് വിമലിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായി വിജയ് വിമലിനെ തിരഞ്ഞെടുത്തു. നിലവിൽ എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗം, കേരള സർവകലാശാല സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല യൂണിയൻ മുൻ ചെയർമാൻ, എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം പേരൂർക്കട ലോ അക്കാദമി ലോ കോളേജിലെ ഒന്നാംവർഷ നിയമവിദ്യാർത്ഥിയാണ്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുന്‍ മാനേജരുമായ ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ട് തവണ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു.

മലപ്പുറം ജില്ലാ സെക്രട്ടറി, കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റ്, സിപിഎം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം, കെഎസ്‌കെടിയു, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി, ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജര്‍, റെയ്ഡ്‌കോ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2007 ല്‍ മണ്ണഴി എയുപി സ്‌കൂളില്‍ പ്രധാന അധ്യാപകനായിരിക്കെ വിരമിച്ചു. ദീര്‍ഘകാലം കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്.

1951 സെപ്തംബര്‍ 15ന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം പരേതരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു.ഭാര്യ: കെ ഗീത (റിട്ട. അധ്യാപിക). മക്കള്‍: ഡോ. ദിവ്യ (കോട്ടക്കല്‍ ആര്യവൈദ്യശാല), ധ്യാന്‍ മോഹന്‍ (ഐടി എന്‍ജീനിയര്‍). മരുമക്കള്‍: ഡോ. പി പി ജയപ്രകാശന്‍ (അസി. പ്രൊഫസര്‍, ടിഎംജി ഗവ. കോളജ്, തിരൂര്‍), ശ്രീജിഷ (ഐടി എന്‍ഞ്ചിനീയര്‍).

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

സ്വര്‍ണം, വെള്ളി കണക്കെടുപ്പ്, അമിക്കസ് ക്യൂറി വീണ്ടും ശബരിമലയിലേക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടും എത്തും. 13 മുതല്‍ 15 വരെ പരിശോധനയ്ക്കായി എത്തുമെന്ന് കാണിച്ച് ദേവസ്വം ബോര്‍ഡിന് കത്തു ലഭിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ആറന്മുള സ്‌ട്രോങ് റൂമിലെ പരിശോധന തുടരുകയാണ്. സ്വര്‍ണത്തിനു പുറമേ പവിഴം,ഇന്ദ്രനീലം, വജ്രം എന്നിവ ഉള്‍പ്പെടെ അമൂല്യങ്ങളായ കല്ലുകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. കിരീടം, സ്വര്‍ണം, വെള്ളി എന്നിവയില്‍ പതിച്ചിട്ടുള്ള കല്ലുകള്‍ ഇളക്കിയെടുക്കാതെയാണ് പരിശോധന.

ശബരിമലയില്‍ നടവരവായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വിലപിടിപ്പുള്ള പൂജാ പാത്രങ്ങള്‍ തുടങ്ങിയവ ദേവസ്വം റജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയ ശേഷം സന്നിധാനത്തെ സ്‌ട്രോങ്‌റൂമിലാണു സൂക്ഷിച്ചിട്ടുള്ളത്. തീര്‍ഥാടന കാലത്ത് ഓരോ ആഴ്ചയിലും മാസപൂജ സമയത്ത് അടയ്ക്കുമ്പോഴും ഇവ ശേഖരിച്ച് ആറന്മുള സ്റ്റോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം; സംഘര്‍ഷത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

അതിനിടെ ഇസ്രയേലില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചു. ടെല്‍ അവീവ്, ജെറുസലേം തുടങ്ങിയ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തെ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

ടെഹ്‌റാന്‍ ഉള്‍പ്പെടെ ഇറാന്റെ വിവിധ നഗരങ്ങളില്‍ ഇസ്രയേലും അമേരിക്കയും ആക്രമണം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 ബോട്ടുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തില്‍ 150 യുഎസ് സൈനികര്‍ക്കു പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. പരിക്കേറ്റവരുടെ കണക്കുകള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

ബഹ്‌റൈന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇറാന്‍ കടുത്ത ആക്രമണം നടത്തി. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ വര്‍ഷത്തില്‍ രണ്ടു സൈനികര്‍ ഉള്‍പ്പെടെ യുഎഇയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. യുഎസ്ഇസ്രയേല്‍ ആക്രമണങ്ങളില്‍ ടെഹ്‌റാനില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ലബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 486 ആയി. ഇവരില്‍ 84 പേര്‍ കുട്ടികളാണ്. ഒരാഴ്ചയ്ക്കിടെ 6.67 ലക്ഷം പേര്‍ ഒഴിപ്പിക്കപ്പെട്ടതായി യുഎന്‍ ഏജന്‍സികള്‍ അറിയിച്ചു.

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ‌ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അല്ലെങ്കിൽ കടുത്ത സൈനിക നടപടിയുണ്ടാകും. മൈനുകൾ സ്ഥാപിക്കുകയോ അത് നീക്കം ചെയ്യാൻ തയാറാകാതിരിക്കുകയോ ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ സമാനതകൾ ഇല്ലാത്തതായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. മൈനുകൾ ഇറാൻ തന്നെ നീക്കം ചെയ്യുകയാണെങ്കിൽ അത് ആ രാജ്യത്തിന് തന്നെ ശരിയായ ചുവടുവയ്പ്പായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ മയക്കുമരുന്ന് കടത്തുകാരെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും മിസൈൽ ശേഷിയും ഉപയോഗിക്കും. അത് വളരെ ക്രൂരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഹോര്‍മുസ് കടലിടുക്കില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളെ ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍, നേരിടാൻ കരയില്‍ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വെക്കാവുന്ന റോക്കറ്റുകള്‍ സജ്ജമാക്കി വെച്ചിട്ടുണ്ടെന്നും ഇറാന്‍ പ്രതികരിച്ചു.