പുതുവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി; വെള്ളിയാഴ്ചയും ശനിയാഴ്ചയും പരക്കെ മഴ

പുതുവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദ്ദം, ഇരട്ട ചക്രവാതച്ചുഴി; വെള്ളിയാഴ്ചയും ശനിയാഴ്ചയും പരക്കെ മഴ

തിരുവനന്തപുരം: പുതുവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി ഇത് മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരി കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

’55 സെന്റ് സിപിഎം കൈവശപ്പെടുത്തി’; പഴയ എകെജി സെന്റര്‍ ഒഴിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

’55 സെന്റ് സിപിഎം കൈവശപ്പെടുത്തി’; പഴയ എകെജി സെന്റര്‍ ഒഴിപ്പിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മുന്‍ ആസ്ഥാനമായ എകെജി സെന്റര്‍ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശായുടെ ഭൂമി കയ്യേറിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പുറമ്പോക്ക് ഭൂമിയടക്കം 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ ആര്‍എസ് ശശികുമാര്‍ ആണ്‌ ഹര്‍ജി നല്‍കിയത്. ഹര്‍ജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിയിട്ടുണ്ട്.

ഒരു രേഖയും ഇല്ലാതെയുമാണ് ഭൂമി കൈവശം വച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. രേഖ ഉണ്ടെങ്കില്‍ ഹാജരാക്കണം. തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് കേരള സര്‍വകലാശാലയ്ക്ക് നല്‍കിയ ഭൂമിയാണെന്നും ഇത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം കൈവശപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

നേരത്തെ പുതിയ എകെജി സെന്റര് പണിയുന്നതിനായി വാങ്ങിയ ഭുമിയുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

‘വട്ടിയൂര്‍ക്കാവ് എന്‍റെ മണ്ഡലം’; മത്സരിക്കാന്‍ താത്പര്യമെന്ന് കൃഷ്ണകുമാര്‍

‘വട്ടിയൂര്‍ക്കാവ് എന്‍റെ മണ്ഡലം’; മത്സരിക്കാന്‍ താത്പര്യമെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പിടിവലി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിന്നാലെ നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചു. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് ആണെന്നും അവിടെനിന്ന് മത്സരിക്കാന്‍ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മേയര്‍ പദവി വിവി രാജേഷിന് നല്‍കിയ സാഹചര്യത്തില്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

25 കൊല്ലമായി താന്‍ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ‘എന്റെ ഓഫീസ് ആണെങ്കിലും എന്റെ വീട് ആണെങ്കിലും ഭാര്യയുടെ വീട് ആണെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനുള്ളിലാണ്. ഏതൊരു പൊതുപ്രവര്‍ത്തകനും അവരുടെ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്പര്യം. പിന്നെ പാര്‍ട്ടിയുടെ തീരുമാനം പോലെ ഇരിക്കും കാര്യങ്ങള്‍.

മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തകര്‍ മുതല്‍ ഓരോ പ്രവര്‍ത്തകരുമായി പാര്‍ട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ട്. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കും. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കും. വട്ടിയൂര്‍ക്കാവിലെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവിടെയുള്ളയാള്‍ എന്ന നിലയില്‍ അറിയാം. വട്ടിയൂര്‍ക്കാവ് സീറ്റ് കിട്ടിയാല്‍ ഏറെ സന്തോഷം’ കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, വട്ടിയൂര്‍ക്കാവ് ലഭിച്ചില്ലെങ്കില്‍ മത്സരരംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കെ സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കെ സുരേന്ദ്രന്‍കൂടി തിരുവനന്തപുരത്ത് എത്തിയാല്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ജില്ലയായി തലസ്ഥാനജില്ല മാറും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016-ല്‍ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ വി. ശിവന്‍കുട്ടിയിലൂടെ സിപിഎം സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു. കഴക്കൂട്ടത്ത് വി. മുരളീധരന്‍ മത്സരിച്ചേക്കുമെന്ന സൂചനകളുമുണ്ട്.

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് ആറു പേർക്ക്

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് ആറു പേർക്ക്

അബുദാബി: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് വിവിധ രാജ്യക്കാരായ ആറു പേർക്ക്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേർക്ക് പുതുജീവിതമേകിയത്. അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാബുരാജിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

രണ്ടാഴ്ച മുൻപാണ് ബാബുരാജ് വാഹനാപകടത്തിൽപ്പെട്ടത്. സിഗ്നലിൽ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

‘കാറിന് വട്ടം വച്ചു നിര്‍ത്തിയ കുടുംബം; ആ ഭാര്യയും ഭര്‍ത്താവും പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു’; വെളിപ്പെടുത്തി നിവിന്‍ പോളി

‘കാറിന് വട്ടം വച്ചു നിര്‍ത്തിയ കുടുംബം; ആ ഭാര്യയും ഭര്‍ത്താവും പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു’; വെളിപ്പെടുത്തി നിവിന്‍ പോളി

സര്‍വ്വം മായയുടെ വന്‍ വിജയത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നിവിന്‍ പോളി. ഏറെ നാളുകള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്. 600 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യനൊരുക്കിയ ചിത്രം പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.

സര്‍വ്വം മായയുടെ വിജയത്തിന് പിന്നാലെ, മോശം സമയത്തും തനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന പ്രേക്ഷകര്‍ക്ക് നിവിന്‍ പോളി നന്ദി പറഞ്ഞിരുന്നു. കരിയറില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോള്‍ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്. വിവാദങ്ങള്‍ നേരിടേണ്ടി വന്ന സമയത്ത് പ്രേക്ഷകരുടെ സ്‌നേഹം തൊട്ടറിഞ്ഞൊരു അനുഭവം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പങ്കുവെക്കുന്നുണ്ട്.

”എന്റെ ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാള്‍ വന്ന സമയം കലൂരിലെ വീട്ടിലേക്കു പോകുമ്പോള്‍, സ്‌കൂട്ടറില്‍ വന്ന ഒരു കുടുംബം എന്റെ കാറിനു വട്ടം വച്ചു നിര്‍ത്തി. ആ ഭാര്യയും ഭര്‍ത്താവും എന്നോടു പറഞ്ഞു, ‘ഞങ്ങളുണ്ട് കൂടെ. ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം’. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ആരാണവര്‍? അവര്‍ക്കു വണ്ടി ഓടിച്ചു നേരെ വീട്ടില്‍ പോയാല്‍ പോരെ? പക്ഷേ, ഞാന്‍ ചെയ്ത ചില സിനിമകള്‍ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊ ണ്ടാവും വണ്ടി നിര്‍ത്തി അടുത്തേക്കു വരാന്‍ തോന്നിയത്.” എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

സ്ഥിരമായി ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യൂവെന്ന് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴാണ് താന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായതെന്ന് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചെയ്ത സിനിമകളെല്ലാം തനിക്ക് ഇഷ്ടപ്പെട്ടവയായിരുന്നുവെന്ന് നിവിന്‍ പറയുന്നു. ”എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് ചെയ്തതൊക്കെയും. നിര്‍ഭാഗ്യവശാല്‍ അവ വേണ്ടതുപോലെ വിജയിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ലെന്നു മാത്രം. ഞാന്‍ മാത്രമല്ല കുടുബം മുഴുവന്‍ അതിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എവിടെ ചെന്നാലും ആളുകള്‍ക്കു ചോദിക്കാന്‍ ഉണ്ടായിരുന്നത് സിനിമകളുടെ പരാജയത്തെപ്പറ്റി മാത്രമായിരുന്നു. പലരും പല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. അതോടെ ഞാനാകെ കണ്‍ഫ്യൂഷനിലായി” എന്നും നിവിന്‍ പറയുന്നു.

അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായയിലെ നായിക റിയ ഷിബുവാണ്. അജു വര്‍ഗീസും നിവിന്‍ പോളിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൗസ്ഫുള്ളായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് സര്‍വ്വം മായ.

കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; പഞ്ചാബില്‍ 15കാരന്‍ ചാരവൃത്തി കേസില്‍ അറസ്റ്റില്‍, ജാഗ്രത

കുട്ടികളെ വലയിലാക്കാന്‍ പാക് ചാരസംഘടന; പഞ്ചാബില്‍ 15കാരന്‍ ചാരവൃത്തി കേസില്‍ അറസ്റ്റില്‍, ജാഗ്രത

ഡല്‍ഹി: ഇന്ത്യയെ ലക്ഷ്യംവെച്ച് രാജ്യത്തെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അടക്കം റിക്രൂട്ട് ചെയ്ത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ വല വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ ആശങ്കകള്‍ ഉയരുന്നതിനിടെ, ചാരവൃത്തി ആരോപിച്ച് പഞ്ചാബ് പൊലീസ് 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബില്‍ ഉടനീളം ജാഗ്രത വര്‍ധിപ്പിച്ചു.

ഐഎസ്ഐ ബന്ധമുള്ളവരുമായി കുട്ടി ഒരു വര്‍ഷത്തോളമായി ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കുട്ടി പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന കുട്ടി പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തിയതായി നിരീക്ഷണത്തിലൂടെയും സാങ്കേതിക വിശകലനത്തിലൂടെയുമാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 15കാരന്‍ ഒറ്റയ്ക്കല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത മറ്റു ചില കുട്ടികളും ഐഎസ്‌ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയെ കസ്്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ പഞ്ചാബിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നെറ്റ്വര്‍ക്കുകളില്‍ കുടുങ്ങാന്‍ സാധ്യതയുള്ള മറ്റ് കുട്ടികളെ തിരിച്ചറിയാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

‘പിടിക്കപ്പെട്ട കുട്ടിക്ക് 15 വയസ്സ് ആണ് പ്രായം. പാകിസ്ഥാനിലെ ഐഎസ്‌ഐ പ്രവര്‍ത്തകരുമായി കുട്ടിക്ക് ബന്ധമുണ്ടായിരുന്നു. അന്വേഷണത്തിനിടെ, ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ മറ്റ് ചില പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളും ഞങ്ങള്‍ കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള പൊലീസ് യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും’- പത്താന്‍കോട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് ദല്‍ജീന്ദര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരുന്നത് തടയുന്നതിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ശത്രു ഏജന്‍സികള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.