മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നരയ്ക്ക്.

ദീര്‍ഘനാള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

1965ല്‍ വ്യോമസേനയില്‍ പൈലറ്റായി ഔദ്യോഗക ജീവിതം ആരംഭിച്ച കല്‍മാഡി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ എട്ടു സേനാ മെഡലുകള്‍ ലഭിച്ചു. 1978ല്‍ മഹാരാഷ്ട്രാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി അദ്ദേഹം 1982ല്‍ രാജ്യസഭാംഗമായി. 1996ല്‍ പൂനെയില്‍ നിന്നു ലോക്സഭയിലെത്തി. 1995 സെപ്റ്റംബര്‍ 16 മുതല്‍ 1996 ജൂണ്‍ 15 വരെ പിവി നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയും കല്‍മാഡി ആയിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996ല്‍ ഐഒഎ പ്രസിഡന്റായ കല്‍മാഡി, 2004ലും 2008ലും പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

സ്വർണവില; രണ്ടുദിവസത്തിനിടെ വര്‍ധിച്ച് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്നലെ മൂന്ന് തവണയായി 1760 രൂപ വര്‍ധിച്ച് വീണ്ടും ഒരു ലക്ഷത്തിന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് വര്‍ധിച്ചത്. 1,01,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി ഇന്ന് 55 രൂപയാണ് വര്‍ധിച്ചത്. 12,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 2200 രൂപയാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഉയരാന്‍ കാരണം.

സംസ്ഥാനത്ത് ഇനി പുതിയ വീട്ടു നമ്പർ: ഈ മാസം മാറും

സംസ്ഥാനത്ത് ഇനി പുതിയ വീട്ടു നമ്പർ: ഈ മാസം മാറും

സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മാറും. ഇതിൽ 1.10 കോടി വീടുകളും അപ്പാർട്‌മെന്റുകളും ഫ്ലാറ്റുകളുമാണ്.

46 ലക്ഷം വാണിജ്യ ആവശ്യത്തിനുള്ളവയും. വാർഡ് വിഭജനത്തിനു ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നടക്കേണ്ട നമ്പർമാറ്റമാണ് അൽപം വൈകി നടപ്പാക്കുന്നത്.

തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ നൽകുന്ന സ്മാർട്ട് ആപ്ലിക്കേഷൻ നമ്പർ ക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതത് കോർപറേഷനുകളും നഗരസഭകളും പഞ്ചായത്തുകളുമാണ് ഇതു നടപ്പാക്കേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങളും നൽ കിയിട്ടുണ്ട്. ഒന്നാം വാർഡിലെ ഒന്നാംനമ്പർ കെട്ടിടമെന്നു സൂചിപ്പിക്കുന്ന തരത്തിൽ 1/1 എന്ന മാതൃകയിലാണു കെട്ടിട നമ്പറുകൾ നൽകുന്നത്.

ആദ്യത്തെ ഭാഗം വാർഡിനെയും തുടർന്നുള്ളതു കെട്ടിടത്തെയും സൂചിപ്പിക്കുന്നു.
കെ സ്മാർട്ടിൽ ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയി ട്ടുള്ളതിനാൽ അതിലെ ആകെ കെട്ടിടങ്ങൾ ആദ്യം കണക്കാക്കും. തുടർന്ന് കെട്ടിടങ്ങളെ അതതു വാർഡുകളിലേക്ക് മാറ്റുകയും ഒന്നു മുതൽ ക്രമമായി നമ്പർ നൽകുകയും ആണ് ചെയ്യുക.

മുൻപ് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ കെട്ടിടനമ്പറിന്റെ അവസാനം എ,ബി,സി എന്നിങ്ങനെ ഇംഗ്ലിഷ് അക്ഷരങ്ങൾ നൽകിയിരുന്നു.

അത് ഒഴിവാക്കാനായി, ഭാവിയിൽ വരാൻ സാധ്യതയുള്ള കെട്ടിടങ്ങൾ ക്കായി ചില ഡോർ നമ്പറുകൾ (കെട്ടിട നമ്പറുകൾ) റിസർവ് ചെയ്യാനും സൗകര്യം ഏർപ്പെടു ത്തിയിട്ടുണ്ട്.

പ്രമാദമായ കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു

പ്രമാദമായ കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു

ആറ്റിങ്ങൽ: ജ്വല്ലറി ഉടമകൾ പ്രതികളായ ചിറയിൻകീഴിലെ പ്രമാദമായ കൊലക്കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. വലിയകട തോപ്പിൽ വിള വീട്ടിൽ ബാബു കൊല്ലപ്പെട്ട കേസിൽ ആണ് പ്രതികളെ വെറുതെ വിട്ട് കൊണ്ട് കോടതി ഉത്തരവായത്.

ചിറയിൻകീഴ് ഐഷാജൂവലറി ഉടമയായിരുന്ന ആലപ്പുഴ കൃഷ്ണപുരം ഫാത്തിമ കോട്ടേജിൽ നൗഷാദ്, അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ കൊറ്റംകുളങ്ങര, കേരളപുരം പുത്തൻവീട്ടിൽ അബ്ദുൾ റഹീം, ഓച്ചിറ പായിക്കുഴി രാഗം തീയറ്റർ ജംഗ്ഷനിൽ പിണറും മൂട്ടിൽ വീട്ടിൽ ഫിറോസ്, കേരളപുരം പുനുക്കൂന്നൂർ പുത്തൻവീട്ടിൽ ഹബീബ്, എന്നിവരും, ജൂവലറിയിലെ ജോലിക്കാരായ ആലപ്പുഴ, പ്രയാർ മഠത്തിൽ കിഴക്കതിൽ വീട്ടിൽ ഷാജി, കൊല്ലം ക്ലാപ്പന, ആലുംപീടിക ഇടയിൽ വീട്ടിൽ ബൈജു, കിഴുവിലം കൂന്തള്ളൂർ അടിക്കലം എ.എസ്.നിവാസിൽ തട്ട് അനി എന്നു വിളിക്കുന്ന അനിൽകുമാർ, കിഴുവിലം കൂന്തള്ളൂർ കുളത്തിൻകര എം.എസ്. ഭവനിൽ ബിനു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവരെ പ്രതികളാക്കി ചിറയിൻകീഴ് പോലീസ് രജിസ്റ്റർ ചെയ്തതായിരുന്നു ഈ കൊലപാതക കേസ്.

2006 ഡിസംബർ 9ന് രാത്രി 8.30 ന് ചിറയിൻകീഴ് ആറ്റിങ്ങൽ റോഡിൽ പാലകുന്ന് ജംഗ്ഷനിൽ വച്ച് ആണ് സംഭവം. സൈക്കിളിൽ യാത്ര ചെയ്തു വന്ന ബാബുവിനെ തടഞ്ഞു നിർത്തി കമ്പി കൊണ്ടും, കരിങ്കൽ കൊണ്ടുമുള്ള ആക്രമണത്തിൽ ബാബു കൊല്ലപ്പെട്ടു. ചിറയിൻകീഴ് വലിയകട കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഐഷാജൂവലറിയിലെ ബിസിനസുകൾ പലതും ബാബു പിടിച്ച് കൊണ്ട് പോയി മറ്റ് ജൂവലറികൾക്ക് നൽകുന്നുവെന്ന് ആരോപിച്ച് ഐഷാജൂവലറി ഉടമയും, കൊല്ലപ്പെട്ട കിഴുവിലം വലിയകട തോപ്പിൽ വിള വീട്ടിൽ ബാബുവുമായി വിരോധത്തിൽ ആണ് ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നത് ആണ് കേസ്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ആയിരുന്ന രാജേന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ കുറ്റപത്രം നൽകിയത്. ആ കാലഘട്ടത്തിൽ ഏറെ വിവാദമായതാണ് ഈ കേസ്. കേസിലെ തെളിവുകൾ കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത വിധം സംശയം ജനിച്ചതിനാൽ സംശയത്തിൻ്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ഷിജുഷെയ്ക്ക് ആണ് ഉത്തരവിറക്കിയത്. പ്രതികൾക്ക് വേണ്ടി അഡ്വ.ചിറയിൻകീഴ് വി.ഷാജി കോടതിയിൽ ഹാജരായി.

മകളുടെ പേരില്‍ അരക്കോടിയുടെ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടോ?; ഇതാ ഒരു പദ്ധതി

മകളുടെ പേരില്‍ അരക്കോടിയുടെ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടോ?; ഇതാ ഒരു പദ്ധതി

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.

ഓരോ വര്‍ഷവും സുകന്യ സമൃദ്ധി യോജനയില്‍ 1 ലക്ഷം വീതം നിക്ഷേപിച്ചാല്‍ അത് 15 വര്‍ഷം കൊണ്ട് 15 ലക്ഷം രൂപയായി വളരും. നിലവിലെ പലിശ നിരക്ക് 8.2 ശതമാനം കണക്കാക്കിയാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന പലിശ വരുമാനം 31,18,385 രൂപയാണ്. അതായത് മെച്യൂരിറ്റി തുകയായി കിട്ടുന്നത് 46,18,385 രൂപയായിരിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ 50ലക്ഷത്തിലധികം രൂപ സമ്പാദിക്കാനും ഇത് വഴി സാധിക്കും.

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തല്‍

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സ്‌കൂള്‍ അധികൃതര്‍ സംഭവം മറച്ചുവെച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം അറിഞ്ഞ് പൊലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 18നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് മുഖേന നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍.

പാലക്കാട് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനിലാണ് കഴിഞ്ഞ പിടിയിലായത്. ഇക്കഴിഞ്ഞ നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു അതിക്രൂര പീഡനം. വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നു പറച്ചിലിലാണ് പീഡന വിവരം പുറത്തറിയുന്നത്.

സ്‌കൂള്‍ അധികൃതര്‍ വിഷയം പൊലീസില്‍ അറിയിച്ചിരുന്നില്ല സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം അറിയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.