ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും കേന്ദ്രസര്‍ക്കാരും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് പ്ലാറ്റ്ഫോമുകളിലെ ക്രോം ഡാറ്റാ ചൂഷണത്തിനും മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ വിവിധ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്നതും വ്യക്തിഗത, ബിസിനസ്സ് ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ബ്രൗസര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സി ആവര്‍ത്തിച്ചു. ഉപയോക്താക്കള്‍ പ്രത്യേകം തയ്യാറാക്കിയ വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് അറിയിപ്പ്.

വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്‌സ് മെഷീനില്‍ Google Chrome versions prior to 145.0.7632.116/117 for Windows, Google Chrome versions prior to 145.0.7632.116/117 for Mac, Google Chrome versions prior to 145.0.7632.116 for Linux പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കരുതെന്നാണ്. ഉപയോക്താക്കള്‍ ഏറ്റവും പുതിയതും സുരക്ഷിതവുമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

ഗണേഷ് കുമാർ രാജിവെയ്ക്കില്ല, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രശ്നം തീര്‍ന്നെന്ന് ഇടതു മുന്നണി വിലയിരുത്തല്‍

തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെക്കില്ല. ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നമാണെന്നും, ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഗണേഷ് കുമാര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരും ഗണേഷുമായി ബന്ധപ്പെട്ട വിവാദം ഉന്നയിച്ചില്ല. ഗണേഷ് മാപ്പു പറഞ്ഞതോടെ, പ്രശ്‌നം തീര്‍ന്നെന്ന ബിന്ദു മേനോന്റെ പ്രസ്താവനയോടെ വിവാദം അവസാനിച്ചുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ഏതു സാഹചര്യത്തിലാണ് 112 ല്‍ ഭാര്യ വിളിച്ചപ്പോള്‍ വീട്ടില്‍ പൊലീസ് എത്തിയതെന്നും, എങ്ങനെയാണ് പൊലീസ് മടങ്ങിപ്പോകാനുണ്ടായ സാഹചര്യം എന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കുടുംബപ്രശ്‌നമാണെന്ന് ഭാര്യ ബിന്ദു പറഞ്ഞപ്പോഴാണ് പൊലീസ് മടങ്ങിപ്പോയതെന്നും ഗണേഷ് കുമാര്‍ അറിയിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് രാജി വേണ്ടെന്ന് മുഖ്യമന്ത്രി അനുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബിന്ദുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംഭവം വിവാദമായതോടെ, മന്ത്രി ഗണേഷ് കുമാര്‍ ഇന്നലെ ഇടതുമുന്നണി നേതാക്കളെ വിളിച്ച് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ബിന്ദുവിന്റെ സഹോദരിയെ വിളിച്ചത്. തുടര്‍ന്ന് ബിന്ദുമേനോനോട് സംസാരിച്ച ഗണേഷ് കുമാര്‍, സംഭവിച്ചതിലെല്ലാം ക്ഷമാപണം നടത്തി. തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകാനില്ലെന്നും, പ്രശ്‌നം അവസാനിച്ചെന്നും ബിന്ദു മേനോന്‍ അറിയിച്ചത്.

അതേസമയം, ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം അവസാനിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തനാപുരത്ത് പ്രതിഷേധിച്ചു. ഗണേഷ് കുമാറിന്റെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധിച്ചു. എന്നാല്‍ ബലംപ്രയോഗിച്ച് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

റെക്കോർഡ് നേട്ടത്തിൽ ആറ്റിങ്ങൽ സ്വദേശി 6 വയസ്സുകാരൻ

റെക്കോർഡ് നേട്ടത്തിൽ ആറ്റിങ്ങൽ സ്വദേശി 6 വയസ്സുകാരൻ

ആറ്റിങ്ങൽ: ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നീ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ് ആറ്റിങ്ങൽ സ്വദേശി 6വയസ്സുകാരനായ ഹർഷത് കെ.

2 വർഷം 7 മാസം പ്രായമുള്ളപ്പോൾ ലോകപ്രശസ്തമായ 109 സ്മാരകങ്ങളുടെയും അവയുടെ സ്ഥലങ്ങളുടെയും പേരുകൾ, കേരളത്തിലെ 14 ജില്ലകൾ, ഇന്ത്യൻ യൂണിയൻ പ്രദേശങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, ഇൻവെന്റർസ്, ഇന്ത്യൻ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, വിരലുകൾ, ആഭ്യന്തര അവയവങ്ങൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, ഇന്റെർണൽ ഓർഗൻസ്, 10 വിഷ്ണു അവതാരങ്ങൾ ഹിന്ദിയിൽ 1 മുതൽ 20 വരെയുള്ള സംഖ്യകൾ എണ്ണുകയും കുറച്ച് പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ഇതിന് 2022 ഓഗസ്റ്റ് 25-ന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി സൂപ്പർ ടാലന്റഡ് കിഡ് എന്ന പദവിയും സ്വന്തമാക്കി.

പീരിയോഡിക് ടേബിൾ 1 മിനിറ്റ് 11 സെക്കൻഡിൽ കാണാതെ പറഞ്ഞു വേൾഡ് റെക്കോർഡ് കാറ്റഗറിയിലും ഹർഷത് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ (Vvmra 131b Mr lane) ഡെന്റൽ ഡോക്ടറായ പ്രിയദർശിനിയുടെയും (പ്രിയ ഡെന്റൽ കെയർ, ആറ്റിങ്ങൽ), എൻജിനീയർ കർപ്പഗ സെൽവന്റെയും മകനാണ് ഹർഷത്.

ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

ആലുവ: ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന്‍ (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

സൂപ്പർ താരങ്ങളോ ബഹളമോ ഇല്ല, ബോക്സ് ഓഫീസിൽ സോളോ ഹിറ്റടിച്ച് രാധിക ശരത്കുമാർ; 50 കോടി ക്ലബ്ബിൽ ‘തായ്‌കിഴവി’

സൂപ്പർ താരങ്ങളോ ബഹളമോ ഇല്ല, ബോക്സ് ഓഫീസിൽ സോളോ ഹിറ്റടിച്ച് രാധിക ശരത്കുമാർ; 50 കോടി ക്ലബ്ബിൽ ‘തായ്‌കിഴവി’

‘തായ്‌കിഴവി’യിലൂട സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെ‌ട്ടിച്ചിരിക്കുകയാണ് നടി രാധിക ശരത്കുമാർ. തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പത്ത് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്.

രാധികയുടെ വേറിട്ട ലുക്കിനെയും അസാധാരണ പ്രകടനത്തെയും വാഴ്ത്തുകയാണ് തമിഴ് സിനിമാ ലോകവും പ്രേക്ഷകരും. ആദ്യദിവസം 2.65 കോടി നേടി. രണ്ടാം ദിവസം മുതൽ കളക്ഷനിൽ വൻ വർധന ഉണ്ടായി. നവാഗതനായ ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത ചിത്രം കോമഡി ഡ്രാമ ആയാണ് തിയറ്ററുകളിലെത്തിയത്.

ശിവകാർത്തികേയൻ പ്രൊഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ നടൻ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഫെബ്രുവരി 27 നാണ് തായ്‌കിഴവി തിയറ്ററുകളിലെത്തിയത്. 70 വയസ്സുള്ള പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. തന്റെ പേരിലുള്ള സ്വത്തുക്കൾ ആൺമക്കൾ അവരുടെ പേരിലേക്ക് മാറ്റുന്നതിനെ പാവുണുതായി എതിർക്കുന്നു.

മരിക്കുന്നതു വരെ തന്റെ സ്വത്തുക്കൾ താൻ ആർക്കും വിട്ടു കൊടുക്കില്ലെന്ന് അവർ പറയുന്നു. ശരീരം തളർന്ന് കിടപ്പിലായതോടെ എന്തെങ്കിലും ലഭിക്കുമെന്ന് കരുതി അത്യാ​ഗ്രഹികളായ അവരുടെ ആൺമക്കൾ തിരികെയെത്തുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഇന്ത്യ-ന്യൂസിലന്റ് ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങുന്നതിനിടെ അപകടം; യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

ഇന്ത്യ-ന്യൂസിലന്റ് ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങുന്നതിനിടെ അപകടം; യുവാക്കളുടെ മരണത്തില്‍ നടുങ്ങി നാട്

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ബിഗ് സ്‌ക്രീനില്‍ കണ്ടു മടങ്ങും വഴിയുണ്ടായ ബൈക്ക് അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കളി കണ്ട് മടങ്ങി വരുമ്പോഴാണ് കുളപ്പടയ്ക്കു സമീപം എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലിലാണ് സംഭവം.

കുളപ്പട മൊണ്ടിയോട് മേക്കുംകര വീട്ടില്‍ രാജേഷ് (20), ഉഴമലയ്ക്കല്‍ വാലൂക്കോണം പാലക്കുഴി പുത്തന്‍ വീട്ടില്‍ എസ്.ബിനോയ്(20), കുളപ്പട പാതാരിമൂല ശ്രുതി ഭവനില്‍ എം.ശ്രീലാല്‍(28)എന്നിവര്‍ക്ക് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി ബൈബിള്‍ കോളജിന് സമീപം എബിഎസ് വില്ലയില്‍ ബി അഭിനവ്(21) തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

വേളി ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു രാജേഷും ബിനോയിയും. ജോലിക്കു പോകുന്നതും ഒരുമിച്ചായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മിലും 2 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. രണ്ട് കുടുംബങ്ങളേയും താങ്ങി നിര്‍ത്തുന്നവരായിരുന്നു മരിച്ച യുവാക്കള്‍. ഷീറ്റുമേഞ്ഞ വീടിനു പകരം അടച്ചുറപ്പുള്ള വീടു പണിയണമെന്ന മോഹം ബാക്കിയാക്കിയാണ് രാജേഷിന്റെ വിയോഗം. പെയ്ന്റിങ് തൊഴിലാളിയായ അച്ഛന്‍ സതികുമാറിനെ സഹായിക്കാനാണ് രാജേഷ് ചെറുപ്പത്തിലേ ജോലി തേടിയിറങ്ങിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ബിനോയിയുടെ അമ്മ സുധ കേള്‍വി പരിമിതിയുള്ളയാളാണ്. സുധയുടെ സഹോദരി സൂസമ്മയാണ് ബിനോയിയെ പഠിപ്പിച്ചതും വളര്‍ത്തിയതും. ജോലി ചെയ്തു മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ബിനോയിയുടെ വേര്‍പാട്. എം ശ്രീലാലും അഭിനവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിയോഗത്തിന്റെ നടുക്കത്തിലാണു നാട്ടുകാര്‍.

ആര്‍.ബിനു- എസ്.ഷാനി ദമ്പതികളുടെ മകനാണ് അഭിനവ്. സഹോദരന്‍:ബി.ആകാശ്. സതികുമാര്‍-മിനി ദമ്പതികളുടെ മകനായ രാജേഷ് ഐഎസ്ആര്‍ഒയിലെ താല്‍ക്കാലിക ജോലിക്കാരനായിരുന്നു. പരേതനായ സുരേന്ദ്രന്‍-സുധ ദമ്പതികളുടെ മകനായ എസ്.ബിനോയ് ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ഥിയും ഐഎസ്ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായിരുന്നു. സഹോദരി: ബിന്‍സി. പരേതനായ മണിലാല്‍-മായ ദമ്പതികളുടെ മകനാണ് എം ശ്രീലാല്‍. സഹോദരി: ശ്രുതി. മരിച്ച 4 പേരും അവിവാഹിതരാണ്.

രാജേഷ്, ബിനോയ്, ശ്രീലാല്‍ എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു. അഭിനവിന്റെ സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍. ഒരു വര്‍ഷത്തിനിടെ 10 പേരാണ് മേഖലയില്‍ അപകടത്തില്‍ മരിച്ചത്. വാഹന പരിശോധനയും ബോധവല്‍ക്കരണവും കുറഞ്ഞതാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ മൂന്നും നാലും പേര്‍ ചേര്‍ന്നു സഞ്ചരിക്കുന്നതും അമിതവേഗവും അശ്രദ്ധയുമെല്ലാം അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.