സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

യാത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിപ്പോള്‍ വിമാനത്താവളത്തില്‍ ഫ്‌ലൈറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്തായാലും കഫേയില്‍ ഇരിക്കുമ്പോഴായാലും സൗജന്യ വൈ-ഫൈ കിട്ടിയാല്‍ ചാടി വീഴും. ഫോണിലെ ഡേറ്റ തീരാതെ നോക്കാമല്ലോ എന്ന് കരുതിയാണ് എല്ലാവരും സൗജന്യ വൈ- ഫൈയുടെ പിന്നാലെ പോകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പൊതു വൈ- ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തെന്ന് വരാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. യാത്രയ്ക്കിടെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ എങ്ങനെ സുരക്ഷിതമാകാമെന്ന് നോക്കാം.

1. സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ഔദ്യോഗിക പേരുകള്‍ക്ക് സമാനമായ വൈ-ഫൈ പേരുകള്‍ സൃഷ്ടിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഔദ്യോഗിക പേരാണ് എന്ന് തോന്നിപ്പോകാം. നെറ്റ്വര്‍ക്കിന്റെ പേരിന് പകരം അതിന്റെ പെരുമാറ്റം നിരീക്ഷിക്കുക എന്നതാണ് വ്യാജന്മാരെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം. ഒരു ഔദ്യോഗിക നെറ്റ്വര്‍ക്ക് അനാവശ്യ അനുമതികള്‍ ആവശ്യപ്പെടുകയോ, പരിചിതമല്ലാത്ത ലോഗിന്‍ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുകയോ, അസാധാരണമാംവിധം സാവധാനത്തില്‍ ലോഡ് ചെയ്യുകയോ ചെയ്യില്ല. ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടാല്‍ വ്യാജനാണ് എന്ന് ഉറപ്പിക്കാന്‍ സാധിക്കും.

2. ഫോണോ ലാപ്ടോപ്പോ മുമ്പ് കണക്ട് ചെയ്ത നെറ്റ്വര്‍ക്കുകളിലേക്ക് വീണ്ടും കണക്റ്റുചെയ്യാന്‍ താല്‍പ്പര്യം കൂടുതല്‍ കാണിച്ചെന്ന് വരാം. ആ നെറ്റ്വര്‍ക്കുകള്‍ മറ്റാരെങ്കിലും കബളിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും. ഓട്ടോ-ജോയിന്‍ ഫീച്ചര്‍ ഓഫാക്കുന്നത് ഫോണോ ലാപ്‌ടോപ്പോ പരിചിതമായ നെറ്റ്വര്‍ക്കിന്റെ വ്യാജന്‍ പതിപ്പിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ട്രെയിനുകളില്‍ കയറുമ്പോഴോ വിമാനത്താവളത്തില്‍ വച്ചോ പലപ്പോഴും സംഭവിക്കുന്ന ഓട്ടോ ജോയിന്‍ തടയാന്‍ ഇത് സഹായിക്കും.

3. ഉപയോഗിക്കാത്തപ്പോഴും പല ആപ്പുകളും ഇന്റര്‍നെറ്റുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഏത് നെറ്റ്വര്‍ക്കിലായാലും നിശബ്ദമായി ഡാറ്റ കൈമാറുന്നു സാഹചര്യം ഉണ്ടാവാറുണ്ട്. ഡാറ്റ-നിയന്ത്രണ അല്ലെങ്കില്‍ പ്രൈവസി ഫയര്‍വാള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അത്തരം കമ്മ്യൂണിക്കേഷന്‍ തടയാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, മനഃപൂര്‍വ്വം തുറക്കുന്ന ആപ്പുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തുകയുള്ളൂ. വിശ്വസനീയമല്ലാത്ത നെറ്റ്വര്‍ക്കിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഇത് സഹായകമാകും.

സൗഹൃദം ഭീഷണിയായപ്പോൾ ക്രൂരമായ കൊലപാതകം; റെയിൽവേ ട്രാക്കിൽ മൃതദേഹം തള്ളിയത് ട്രെയിൻ തട്ടി മരിച്ചെന്ന് വരുത്താൻ; പ്രതി കുടുങ്ങിയത് ഇങ്ങനെ

സൗഹൃദം ഭീഷണിയായപ്പോൾ ക്രൂരമായ കൊലപാതകം; റെയിൽവേ ട്രാക്കിൽ മൃതദേഹം തള്ളിയത് ട്രെയിൻ തട്ടി മരിച്ചെന്ന് വരുത്താൻ; പ്രതി കുടുങ്ങിയത് ഇങ്ങനെ

കൊച്ചിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വൈറ്റിലയിൽ റെയിൽപ്പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മുൻ ഹൈക്കോടതി ജീവനക്കാരനായ ഷാജി (62) ആണ് കേസിലെ പ്രതി. സുധ ബേബി (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.

ദീർഘകാലമായി സുധയും ഷാജിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടിൽ അറിയിക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സുധയെ ഒഴിവാക്കാൻ തീരുമാനിച്ച ഷാജി, കൊലപാതകം നടത്താൻ തന്നെ പദ്ധതിയിടുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ സുധയെ കാറിൽ വൈറ്റില ഫ്‌ലൈഓവറിന് താഴെ എത്തിച്ച ഷാജി, പുറത്തിറങ്ങാൻ വിസമ്മതിച്ച സുധയെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൊലപാതകം ട്രെയിൻ തട്ടിയുള്ള അപകടമരണമാക്കി മാറ്റാൻ ഷാജി മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാൽ നിർഭാഗ്യവശാൽ, ഉപയോഗത്തിലില്ലാത്ത ട്രാക്കിലാണ് മൃതദേഹം ഇട്ടതെന്ന് പ്രതി അറിഞ്ഞിരുന്നില്ല. പിന്നീട് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്.

സംഭവം നടന്നയുടനെ പൊലീസെത്തി നടത്തിയ പരിശോധനയിൽ തന്നെ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണ്ണായകമായത്. ഇരുവരും ഒരുമിച്ച് ട്രാക്കിന് സമീപത്തേക്ക് വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതുകൂടാതെ സാഹചര്യ തെളിവുകളും പ്രതിക്ക് വിനയായി.

മരട് പൊലീസ് അതിവേഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ(44) മരണപ്പെട്ടു

ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ(44) മരണപ്പെട്ടു

ആറ്റിങ്ങൽ..ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ (44) മരണപ്പെട്ടു.
പതിവുപോലെ ഇന്നലെ രാവിലെ വന്നു കട തുറന്നു ഉച്ചയ്ക്കുശേഷം ആറ്റിങ്ങൽ വൈശാഖ തിയേറ്ററിനു അടുത്തുള്ള വീട്ടിൽ ഊണ് കഴിക്കാൻ പോയി വൈകുന്നേരം തല കറങ്ങി വീണു ഉടൻതന്നെ കെ ടി സി ടി ആശുപത്രിയിൽ കൊണ്ടു വന്നു.. അവിടത്തെ ട്രീറ്റ്മെന്റ്ൽ ഇരിക്കുമ്പോൾ കാർഡിയാക്അ റസ്റ്റ്‌ വന്നു മരണപ്പെട്ടു..
കുടുംബം.. ഭാര്യ രണ്ടു മക്കൾ
ശവസംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സില്‍ 500 പോയിന്റ് നേട്ടം, ഐടി ഓഹരികളില്‍ റാലി

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.

ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്.

ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എസ്ബിഐ, അള്‍ട്രാ ടെക് എന്നിവ നഷ്ടം നേരിട്ടു.

‘ബിജെപി അധികാരത്തില്‍ എത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഹൈസ്പീഡ് റെയില്‍ പണി തുടങ്ങും’; ഇ ശ്രീധരന്‍

‘ബിജെപി അധികാരത്തില്‍ എത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഹൈസ്പീഡ് റെയില്‍ പണി തുടങ്ങും’; ഇ ശ്രീധരന്‍

പാലക്കാട്: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഹൈസ്പീഡ് റെയില്‍വെയുടെ പണികള്‍ മൂന്ന് മാസം കൊണ്ടുതുടങ്ങാനാകുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം പറയുന്നതല്ല, മറ്റ് മുന്നണികള്‍ വന്നാല്‍ സാങ്കേതിക കാര്യങ്ങളില്‍ കുരുങ്ങി പദ്ധതി നീണ്ടുപോകാന്‍ ഇടയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. മറ്റു പാര്‍ട്ടിക്കാര്‍ ബന്ധപ്പെട്ടിട്ടില്ല. റെയില്‍വേ മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് വിശദ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കുന്നതിലേക്കു കടന്നതെന്നും ശ്രീധരന്‍ പറഞ്ഞു

പുതിയ ഡിസൈന്‍ അനുസരിച്ച് നിര്‍മ്മാണച്ചെലവും പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയവും ഗണ്യമായി കുറയ്ക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. പരിഷ്‌കരിച്ച പദ്ധതിയനുസരിച്ച്, തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്താന്‍ മൂന്നുമണിക്കൂര്‍ 20 മിനിറ്റ് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 80,000 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് പരിഷ്‌കരിച്ച എസ്റ്റിമേറ്റ് പ്രകാരം 56,500 കോടി രൂപയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

465 കി.മീ. ദൂരത്തിലാണ് പാത. 445 കിലോമീറ്റര്‍ ആകാശപ്പാത, 20 കിലോമീറ്റര്‍ തുരങ്കപ്പാത. 20-30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബന്ധം. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക കണക്ടിവിറ്റി. തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 780 രൂപ.

മണിക്കൂറില്‍ 200 കി.മീ. വേഗത്തില്‍ പോകാനാകും. 180 കി.മീ. വേഗത്തില്‍ വണ്ടികള്‍ ഓടും. വേഗനിയന്ത്രണങ്ങള്‍ കണക്കാക്കിയാലും ശരാശരി മണിക്കൂറില്‍ 140 കി.മീ. വേഗത്തില്‍ വണ്ടി ലക്ഷ്യത്തിലെത്തും. 560 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന, എട്ടു കോച്ചുള്ള വണ്ടികളാണ് ഓടിക്കുക. എല്ലാ കോച്ചുകളും പ്രീമിയം ക്ലാസ്. തിരക്കുള്ള സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളില്‍ ഒരുമണിക്കൂര്‍ ഇടവിട്ടും വണ്ടി ഓടിക്കും.

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഹൈസ്പീഡ് റെയില്‍വേ പ്രവര്‍ത്തിക്കുക സൗരോര്‍ജത്തില്‍. ഇതിനുവേണ്ട ചെലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൂണുകളില്‍ പാത പോകുന്നിടങ്ങളില്‍ 20 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ മതി. പണി പൂര്‍ത്തിയായാല്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍ നിയന്ത്രണങ്ങളോടെ ഉടമകള്‍ക്ക് തിരികെ കൊടുക്കും.

കേന്ദ്രസര്‍ക്കാരിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവും പങ്കാളിത്തത്തില്‍ രൂപവത്കരിക്കുന്ന കേരള ഹൈസ്പീഡ് റെയില്‍വേ കോര്‍പ്പറേഷന്‍ ആയിരിക്കും പദ്ധതി നടത്തുന്നത്. കൊങ്കണ്‍ മാതൃകയില്‍ 70 ശതമാനം തുക സര്‍ക്കാരുകള്‍ വഹിക്കും. ബാക്കി വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും എടുക്കും. കേന്ദ്രസര്‍ക്കാരിന് ആകെ 20,171 കോടിയും കേരള സര്‍ക്കാരിന് 19,380 കോടിയുമായിരിക്കും ചെലവ്.

20 സ്റ്റേഷനുകള്‍

തിരുവനന്തപുരം

തിരുവനന്തപുരം എയര്‍പോര്‍ട്ട്

വര്‍ക്കല

കൊല്ലം

കൊട്ടാരക്കര

പത്തനംതിട്ട

തിരുവല്ല

കോട്ടയം

വൈക്കം

എറണാകുളം ബൈപ്പാസ്

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്

തശ്ശൂര്‍

പട്ടാമ്പി

മലപ്പുറം

കരിപ്പൂര്‍ എയര്‍പോര്‍ട്ട്

കോഴിക്കോട്

കൊയിലാണ്ടി

വടകര

തലശ്ശേരി

കണ്ണൂര്‍

രണ്ടാംഘട്ടത്തില്‍ ഏഴിടത്തേക്ക് പദ്ധതി നിട്ടാനാകുമെന്നും ഇതിനായി 35,000 കോടി രൂപ ചെലവ് വരുമെന്നും ശ്രീധരന്‍ പറഞ്ഞു.

കണ്ണൂര്‍-കാസര്‍കോട്: 82 കിലോമീറ്റര്‍. 36 മിനിറ്റ്

കോഴിക്കോട്-കല്‍പ്പറ്റ: 48 കി.മീ. 30 മിനിറ്റ്

പട്ടാമ്പി-പാലക്കാട്: 50 കി.മീ. 22 മിനിറ്റ്

തൃശ്ശൂര്‍-പാലക്കാട്: 52 കി.മീ. 23 മിനിറ്റ്

തൃശ്ശൂര്‍-ഗുരുവായൂര്‍: 22 കി.മീ. 10 മിനിറ്റ്

പത്തനംതിട്ട-പമ്പ: 40 കി.മീ. 20 മിനിറ്റ്

തിരുവനന്തപുരം-പാറശ്ശാല: 29 കി.മീ. 13 മിനിറ്റ്

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചു.

മാർച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി “ഫ്ലോട്ടിംഗ് വെന്യു” എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.

ഇനി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയിൽ എത്തുകയും ചെയ്താൽ വീണ്ടും വേദി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയിൽ ശ്രീലങ്കയുടെ എതിരാളി എങ്കിൽ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.

ഇനി ഇന്ത്യയാണ് സെമിയിൽ എതിരാളി എങ്കിൽ മത്സരം നടക്കുക കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചാൽ, മത്സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊൽക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരം മറ്റൊരു വേദിയിലേക്ക് മാറിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും.