വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് സാധ്യത

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് സാധ്യത

തിരുവനന്തപുരം: ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആദ്യ ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളായ സ്വന്തം നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ കൃത്യമായ പുനഃക്രമീകരണം ബജറ്റിലുണ്ടാകും. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രമാണുള്ളത്. ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ നിലവിൽ തന്നെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങളായിരിക്കും നാളെയുണ്ടാവുക. എന്നാൽ, ഖജനാവിന്റെ അവസ്ഥ കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകാനും സാധ്യതയില്ല.

വൻകിട-ചെറുകിട മേഖലകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി ഉയർത്താം. കൂടാതെ, ധനകാര്യ കമ്മീഷൻ വിഹിതം, കേന്ദ്ര ഗ്രാൻഡുകൾ, വ്യക്തിഗത ആദായനികുതി, ഇറക്കുമതി ചുങ്കം എന്നിവയിൽ കേരളത്തിനുള്ള കൃത്യമായ വിഹിതം നേടിയെടുക്കാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള രാഷ്ട്രീയ നയപ്രഖ്യാപനവും ബജറ്റിലുണ്ടാകാനാണ് സാധ്യത.

ഉടച്ചു വാർക്കുമോ കിഫ്ബി?

വി.ൃഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ സാമ്പത്തിക ലോകം ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് കിഫ്ബിയുടെ ഘടനയിലാണ്. സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലി വരെയുള്ള പരമാധികാര പദവികളിൽ പ്രവർത്തിച്ചിരുന്ന കിഫ്ബിയെ കെട്ടിലും മട്ടിലും പൂർണ്ണമായി ഉടച്ചുവാർക്കുമെന്നാണ് സൂചനകൾ. കിഫ്ബിയെ ഒരു ധനസമാഹരണ മോഡലാക്കി മാറ്റുന്നതിനൊപ്പം അതിന്റെ പൂർണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന.

അധികാരത്തിലെത്തിയ ഉടൻ സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളിൽ ഊന്നിയായിരിക്കും ഈ പുനഃസംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ഗുണനിലവാര നിയന്ത്രണവും മികച്ചതാണെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തിയിട്ടുണ്ട്. ഈ നല്ല വശങ്ങൾ സ്വീകരിച്ച് മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശമുണ്ട്. എന്നാൽ അതിനപ്പുറം, കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് പൂർണ്ണ നിയന്ത്രണം കൊണ്ടുവന്നേക്കാനുള്ള സാധ്യതയിലേക്കാണ് ധനകാര്യ വിദഗ്‌ധർ വിരൽചൂണ്ടുന്നത്. കിഫ്ബിയുടെ വരവുചെലവുകൾ സംസ്ഥാന ബജറ്റിൽ തന്നെ ഉൾപ്പെടുത്തുന്ന വിധത്തിൽ നിലവിലുള്ള നിയമത്തിൽ വലിയ ഭേദഗതികൾ വരുത്താനുള്ള സാധ്യതയും എഴുതിതള്ളാനാകില്ലെന്നാണ് വിലയിരുത്തൽ.

ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മ – എങ്ങിനെ മണിക്കെട്ടും?

സർക്കാർ പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിനേക്കാൾ ഒന്ന് മുതൽ ഒന്നര ശതമാനം വരെ ഉയർന്ന പലിശയ്ക്കാണ് കിഫ്ബി വിപണിയിൽ നിന്നും പണം കടമെടുത്തിരുന്നതെന്നും ഇത് ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നും വിദഗ്ദ്ധ സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ. മോട്ടോർ വാഹന നികുതിയിനത്തിൽ പിരിച്ചെടുക്കുന്ന 3300 കോടി രൂപ ഉൾപ്പെടെ കിഫ്ബിക്ക് പ്രതിവർഷം നേരിട്ട് കൈമാറിയിരുന്ന 4000 കോടി രൂപ ഇനി മുതൽ നേരിട്ട് പൊതുഖജനാവിലെത്തിക്കാൻ നടപടിയുണ്ടായേക്കും. ഒപ്പം, നിലവിൽ കരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ വികസന പദ്ധതികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുന്ന വിധത്തിലുള്ള നിയമഭേദഗതിക്കും സാധ്യതയുണ്ട്.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ തസ്തികകൾ മുതൽ ദിവസവേതനക്കാരും ഇന്റേൺഷിപ്പുകാരും ഉൾപ്പെടെ ആകെ 512 പേരാണ് നിലവിൽ കിഫ്ബിക്ക് വേണ്ടി ജോലി ചെയ്യുന്നത്. ഇവരുടെ പുനർനിയമന കാര്യങ്ങളിൽ വരെ പുതിയ നയപരമായ സമീപനം നാളത്തെ ബജറ്റിൽ വി.ഡി സതീശൻ പ്രഖ്യാപിച്ചേക്കും. തകർന്നടിഞ്ഞ ഖജനാവിനെ സുരക്ഷിതമാക്കാൻ സർക്കാർ കൊണ്ടുവരാനിടയുള്ള കടുത്ത സാമ്പത്തിക പരിഷ്കരണങ്ങളെ അതീവ ഉത്കണ്ഠയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.

‘പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം’; ഹൈക്കോടതി

‘പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം’; ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ് സർക്കാർ പുതുതായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജിയിൽ വാദം പൂർത്തിയാക്കി കേരള ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ ആനുകൂല്യം സാധാരണക്കാരായ അധ്വാനിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്നും ഇത് സർക്കാരിന്റെ പ്രഖ്യാപിത നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.

“തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഒരു വാഗ്ദാനമെങ്കിലും അവർ ഇപ്പോൾ കൃത്യമായി പാലിച്ചല്ലോ,” പദ്ധതിയുടെ വേഗതയെയും സാമ്പത്തിക ബാധ്യതയെയും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നികുതിദായകനും പൊതുപ്രവർത്തകനുമായ മുഹമ്മദ് ഫിർദൗസ് എന്ന വ്യക്തിയാണ് സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

ഭരണഘടനാ ലംഘനമെന്ന ഹർജിക്കാരന്റെ വാദം

യാതൊരുവിധ വരുമാന പരിധിയോ, താമസ യോഗ്യതയോ അല്ലെങ്കിൽ പ്രത്യേക സാമൂഹിക പിന്നോക്കാവസ്ഥയോ മാനദണ്ഡമാക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും ഒരേപോലെ സൗജന്യ യാത്ര അനുവദിക്കുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ കടുത്ത ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

കൂടാതെ, ഈ പദ്ധതി വഴി സംസ്ഥാന ഖജനാവിന് പ്രതിദിനം 2 കോടി രൂപയോളവും പ്രതിവർഷം 800 കോടി രൂപയോളവും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. പുതിയ സർക്കാർ അധികാരമേറ്റയുടൻ അതീവ വേഗതയിൽ ആവശ്യത്തിന് പഠനങ്ങൾ നടത്താതെയാണ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയതെന്നും ഹർജിയിൽ കുറ്റപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളം

എന്നാൽ ഹർജിക്കാരന്റെ വാദങ്ങളെ സർക്കാർ അഭിഭാഷകൻ പ്രതിരോധിച്ചു. ഡൽഹി, പഞ്ചാബ്, കർണ്ണാടക, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സമാനമായ വനിതാ സൗജന്യ യാത്രാ പദ്ധതികൾ വർഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഇത്തരം പദ്ധതികൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർണ്ണമായി കേട്ടതിനു ശേഷം പൊതുതാത്പര്യ ഹർജിയിൽ അന്തിമ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിവെച്ചു.

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ജവാന്‍ ഉത്പാദനം നിലച്ചു, 28 കോടിയുടെ നഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി. മദ്യ നിര്‍മ്മാണ പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയത് അന്വേഷിക്കാന്‍ മന്ത്രി എം ലിജു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കാനും മദ്യ ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. ജവാന്‍ മദ്യത്തിന്റെ ഉത്പാദനം പുനഃരാരംഭിക്കാത്തതിനാല്‍ അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്നമായതെന്നാണ് റിപ്പോര്‍ട്ട്.

ബെവ്കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ടിഎസ് സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയതായാണ് വിവരം. എന്നാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്നാണ് സിഎംഡി എം ആര്‍ അജിത് കുമാര്‍ പറയുന്നത്.

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ നോളജ് പരീക്ഷണങ്ങൾക്കും പഠനത്തിനുമായി ആശ്രയിക്കുന്ന പിഎസ്‌സി (PSC) ഔദ്യോഗിക ബുള്ളറ്റിനിൽ ഗുരുതരമായ വീഴ്ച. 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുമായി ബന്ധപ്പെട്ട സമകാലിക വിവരങ്ങൾ നൽകിയ പേജിലാണ് അധികൃതർക്ക് വലിയ രീതിയിലുള്ള പിഴവ് സംഭവിച്ചിരിക്കുന്നത്.

​ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത ‘എ പ്രഗ്നന്റ് വിഡോ’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ രാജേഷ് തില്ലങ്കേരിക്ക് പകരം, ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ അച്ചടിച്ചുവന്നിരിക്കുന്നത്. മേയ് 15-ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഈ വലിയ അബദ്ധമുള്ളത്. പേര് ‘രാജേഷ് തില്ലങ്കേരി’ എന്ന് കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും ചിത്രം മാറിപ്പോവുകയായിരുന്നു.

​പിഎസ് സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു ഔദ്യോഗിക മാധ്യമത്തിൽ ഇത്തരമൊരു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയുടെ ചിത്രം വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനുശേഷം ജൂൺ ഒന്നിനും പതിനഞ്ചിനും പുതിയ ബുള്ളറ്റിനുകൾ ഇറങ്ങിയെങ്കിലും ഈ ഗുരുതര പിഴവിന്മേൽ യാതൊരുവിധ തിരുത്തോ വിശദീകരണമോ നൽകാൻ പിഎസ്‌സി ഇതുവരെ തയ്യാറായിട്ടില്ല എന്നതും ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അവയവക്കടത്ത്; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്

അവയവക്കടത്ത്; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: അവയവക്കടത്ത് കേസിൽ സംസ്ഥാനത്ത് നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. കൊച്ചിയിലെ രണ്ടു ആശുപത്രികളിലും കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒാരോ ആശുപത്രികളിലും കേസിലെ ഇടനിലക്കാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരാണ് കേസിലെ ഇടനിലക്കാർ. ഇവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികളിൽ റെയ്ഡ് നടക്കുന്നത്.

അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരനായ നജീബിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് കമ്മിഷനായി വൻതുക എത്തിയിട്ടുണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും’; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയും’; നയപ്രഖ്യാപനത്തിൽ വിജയ് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും തമിഴ്‌നാടിന്റെ അനുമതിയില്ലാതെ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ.ഗവർണ്ണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരള സർക്കാർ അണിയറയിൽ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം നീക്കങ്ങളെ പൂർണ്ണമായി തടയുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ പറഞ്ഞു.

കേരളവുമായുള്ള തർക്കത്തിന് പുറമെ, അയൽ സംസ്ഥാനമായ കർണ്ണാടകവുമായുള്ള ജലവിനിയോഗ വിഷയത്തിലും തമിഴ്‌നാട് തങ്ങളുടെ നിലപാട് കടുപ്പിച്ചു. കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം കൃത്യമായി ലഭിക്കുന്നതിൽ എല്ലാ വർഷവും വിവിധ തരത്തിലുള്ള തടസങ്ങൾ നിലനിൽക്കുന്നുണ്ട്. കാവേരിക്ക് കുറുകെ മേക്കേദാടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം തമിഴ്‌നാട്ടിലെ അതിർത്തി കർഷകരെ വലിയ തോതിൽ ബാധിക്കുമെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കർണ്ണാടകയുടെ ഡാം നിർമ്മാണത്തിനെതിരെ തമിഴ്‌നാട് സർക്കാർ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകും. സംസ്ഥാനത്ത് വരൾച്ച പ്രതിരോധിക്കുന്നതിനായി ആവശ്യമുള്ള പ്രദേശങ്ങളിൽ പുതിയ തടയണകൾ നിർമ്മിച്ചും മഴവെള്ള സംഭരണം ഊർജ്ജിതമാക്കിയും ഭൂഗർഭജല നിരപ്പ് സംരക്ഷിക്കാനുള്ള വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.