‘സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട’; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

‘സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട’; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത് നിര്‍ത്തണം എന്നാണ് ട്രംപിന്റെ ഉപദേശം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതെന്ന് തന്നെ നേരിടാന്‍ വേണ്ടിയാണ് എന്നുംട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകില്ലായിരുന്നു എന്നാണ് ട്രംപിന്റെ പരാമര്‍ശം.

സോഷ്യല്‍ മീഡിയ പോസ്റ്റിലും വാര്‍ത്താ ഏജന്‍സിയായ ടാര്‍മാക്കിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. ‘ഞാന്‍ പോപ്പ് ലിയോയുടെ ആരാധകനല്ല,’ എന്നാണ് ട്രംപിന്റെ നിലപാട്. ‘ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് അംഗീകരിക്കാന്‍ ആകില്ല. വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തും കുറ്റവാളികളുടെ കടന്നുകയറ്റവും തടയാന്‍ താന്‍ ശ്രമിക്കുമ്പോള്‍ അതിനെ മാര്‍പ്പാപ്പ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ പോപ്പ് ലിയോ ദുര്‍ബലനാണ്, വിദേശനയത്തില്‍ അദ്ദേഹം ഭയങ്കരനാണ്. ട്രംപ് ഭരണകൂടത്തോടുള്ള ‘ഭയ’ത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഇറാന് ഒരു ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. അമേരിക്കയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് അയയ്ക്കുകയും, മയക്കുമരുന്ന് വ്യാപാരികള്‍, കൊലയാളികള്‍ എന്നിവരുള്‍പ്പെടെയുള്ള അമേരിക്കയിലേക്ക് അയക്കുകയും ചെയ്ത വെനിസ്വേലയെ അമേരിക്ക ആക്രമിച്ചത് ഭയാനകമാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട. പോപ്പ് ആകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല, ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഉള്‍പ്പെടുത്തിയത്, പ്രസിഡന്റ് ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍, ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല. ഇടതുപക്ഷക്കാരനായ ഡേവിഡ് ആക്‌സല്‍റോഡിനെപ്പോലുള്ള ഒബാമ അനുഭാവികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നു. ലിയോ പോപ്പ് എന്ന നിലയില്‍ തന്റെ കടമകളില്‍ നിര്‍വഹിക്കണം. സാമാന്യബുദ്ധി ഉപയോഗിക്കണം, ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം, രാഷ്ട്രീയക്കാരനല്ല, മഹാനായ പോപ്പാകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എന്നാണ് ട്രംപിന്റെ പോസ്റ്റ്,.

യേശുക്രിസ്തുവിന്റെതിന് സമാനമായ വിശുദ്ധന്മാരെപ്പോലെയുള്ള ശക്തികള്‍ തനിക്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ക്രൈസ്തവ ശൈലിയിലുള്ള വസ്ത്രം ധരിച്ച ട്രംപ്, കിടപ്പിലായ ഒരു മനുഷ്യനെ മേല്‍ കൈ വയ്ക്കുന്നതാണ് ചിത്രത്തിലുള്ളത്. പട്ടാളക്കാരന്‍, ഒരു നഴ്സ്, പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീ, ബേസ്‌ബോള്‍ തൊപ്പി ധരിച്ച താടിയുള്ള ഒരു പുരുഷന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ആകാശത്തില്‍ കഴുകന്‍മാരും അമേരിക്കന്‍ പതാകയും ഉള്‍പ്പെടുന്നുണ്ട്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്. യുഎസും ഇറാനും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച അതേ ദിവസം തന്നെയാണ് മാര്‍പാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

മാലിന്യക്കൂമ്പാരത്തിനിടയിൽ തിളങ്ങിയത് രണ്ട് പവൻ സ്വർണം! ആ സത്യസന്ധതയ്ക്ക് മുന്നിൽ നാട് കൈയ്യടിക്കുന്നു

ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയും വകവെക്കാതെ നമ്മുടെ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി പ്രദേശത്ത് മാലിന്യം തരംതിരിക്കുന്നതിനിടയിലാണ് പ്രിയ, ഷീജ, വിജയലക്ഷ്മി എന്നിവർക്ക് ഒരു സ്വർണമാല ലഭിച്ചത്.

ഞാറയ്ക്കൽ മാധവൻ്റെ വീട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾക്കിടയിലായിരുന്നു അശ്വതി എന്ന യുവതിയുടെ രണ്ട് പവൻ തൂക്കം വരുന്ന മാല ഉണ്ടായിരുന്നത്. ഒട്ടും വൈകിപ്പിക്കാതെ തന്നെ അവർ വീട്ടുടമസ്ഥരെ വിവരമറിയിക്കുകയും നിറഞ്ഞ പുഞ്ചിരിയോടെ മാല തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഹരിതകർമസേനാംഗങ്ങളുടെ ഈ മാതൃകാപരമായ പ്രവർത്തിയിൽ സന്തോഷം പ്രകടിപ്പിച്ച വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ അവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സത്യസന്ധതയ്ക്ക് ഇപ്പോഴും വിലയുണ്ടെന്ന് തെളിയിച്ച ഈ സഹോദരിമാർക്ക് നമുക്കും നൽകാം ഒരു ബിഗ് സല്യൂട്ട്!

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പില്‍ വന്‍ കവര്‍ച്ച. ഒന്നര ലക്ഷം രൂപയോളം മോഷണം പോയി. പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിനുള്ളില്‍ കയറി പണവുമെടുത്ത് മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു.

ഈ പമ്പില്‍ രണ്ടാമത്തെ തവണയാണ് മോഷണം നടക്കുന്നത്. പുലര്‍ച്ചെ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തെ കളക്ഷനാണ് പമ്പില്‍ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.

ഒരാള്‍ നടന്നു വരുന്നതും, ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസിനുള്ളില്‍ കയറുകയുമായിരുന്നു. ഇയാള്‍ പണവുമെടുത്ത് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്വര്‍ണവില കുറഞ്ഞു; 1,12,000ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 1,12,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇറാന്‍- അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയര്‍ന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു

വാഷിങ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബെന്റ് ക്രൂഡ് വില 7 ശതമാനം ഉയർന്ന് 102.29 ഡോളറായി. സമാധാന ചർച്ച പരാജയമായതാണ് തിരിച്ചടിയായത്. ഹോർമൂസ് കടലിടുക്കിൽ പട്രോളിങ് നടത്താനാണ് ട്രംപിന്റെ നീക്കം.

ഇറാനിലേക്കോ പുറത്തേക്കോ ഉള്ള ‌കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ലെന്നാണ് അറിയിപ്പ്.

എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ ഇറാൻ സേന നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടുംചൂട് തുടരും, 10 ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും, യെല്ലോ അലര്‍ട്ട്

കൊടുംചൂട് തുടരും, 10 ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരും. കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.