യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

അബുദാബി: യുഎഇയില്‍ പ്രവാസികള്‍ക്ക് വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). പ്രാദേശിക സാഹചര്യങ്ങള്‍ മൂലം പ്രയാസം നേരിട്ടവര്‍ക്ക് രാജ്യത്ത് അവരുടെ പദവി നിയമവിധേയമാക്കാനോ, പിഴകള്‍ നേരിടാതെ മടങ്ങുന്നതിനും 30 ദിവസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. 2026 ജൂണ്‍ 10 മുതല്‍ ജൂലൈ 9 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം യുഎഇ വിടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മുമ്പ് ഓവര്‍‌സ്റ്റേ പിഴകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാവര്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

വ്യക്തികള്‍ക്ക് നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതിനോടൊപ്പം യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്തുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് അതോറിറ്റി പറഞ്ഞു. ഓവര്‍‌സ്റ്റേ പിഴകള്‍ ഒഴിവാക്കാനുള്ള മുന്‍ തീരുമാനം അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സാഹചര്യങ്ങളിലും യാത്രക്കാരെയും സന്ദര്‍ശകരെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ മാനുഷിക സമീപനത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഗുണഭോക്താക്കള്‍ അധിക പ്രാഥമിക നടപടികളൊന്നും സ്വീകരിക്കേണ്ടതില്ല. യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രേസ് പിരീഡില്‍ അവരുടെ താമസസ്ഥലമോ തൊഴില്‍ നിലയോ നിയമപരമാക്കാം, രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവിലുള്ള നടപടിക്രമങ്ങള്‍ പ്രകാരം പോകാം. അപ്ഡേറ്റുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഔദ്യോഗിക ചാനലുകള്‍ പിന്തുടരാന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം….

വിഡി സതീശൻ സര്‍ക്കാറിന്റെ പുതിയ ബജറ്റിലെ മുഴുവൻ പ്രഖ്യാപനങ്ങളും അറിയാം….

തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ഇതിലും വലിയ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും ബജറ്റ് ആമുഖത്തിൽ പറയുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും ‘ഇന്ദിര ഗ്യാരണ്ടി’യിലെ രണ്ട് ഗ്യാരണ്ടികൾ സർക്കാർ നടപ്പിലാക്കി. കൂടാതെ ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡീമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നിലവിൽ സംസ്ഥാനം കടന്നുപോകുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൃത്യമായ കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിക്കുക എന്നിവയിലൂടെ ആ സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം. ഇതിനായി നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് ആമുഖത്തിൽ വ്യക്തമാക്കുന്നു…

വിഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളുടെ പൂര്‍ണരൂപം

1. അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക പദ്ധതികളും

മിഷൻ സമുദ്ര: കേരളത്തെ റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു തുറമുഖ നഗരമാക്കാനുള്ള സമഗ്ര പദ്ധതി. ഇതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.

സതേൺ കേരളാ ഇക്കണോമിക് കോറിഡോർ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും.

ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ്: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഹബ്ബാക്കും.

ഇൻവെസ്റ്റ് കേരളം സെൽ: നിക്ഷേപകർക്ക് ഭൂമി, നിയമപരമായ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ നൽകുന്ന ഏകജാലക സംവിധാനം.

കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്കീം: സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങൾക്ക് റിവോൾവിംഗ് ഫണ്ടും ടെക്നോ-മെന്റർമാരുടെ സഹായവും നൽകും.

സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ: ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനൽകുന്ന പ്രത്യേക സാമ്പത്തിക മേഖല.

ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും.

സാമ്പത്തിക വിഹിതം: 2026-27 വർഷത്തെ പദ്ധതി അടങ്കൽ തുക 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തി.

പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണിയായി മാറാൻ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.

വ്യവസായ ഹബ്ബുകൾ: പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബും, അതോടൊപ്പം സ്വർണ്ണ വിനിമയ കേന്ദ്രവും ആഭരണ നിർമ്മാണ പാർക്കും സ്ഥാപിക്കും.

ലാന്റ് മാനേജ്‌മെന്റ് നയം: ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പഴയ ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കും.

2. കാർഷിക, ക്ഷീര, തീരദേശ മേഖലകൾ

റബർ താങ്ങുവില: റബറിന്റെ താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി വർദ്ധിപ്പിക്കും.

ക്ഷീരവികസനം: മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.

തീരദേശ ക്ഷേമം: മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് സബ് പ്ലാൻ ആവിഷ്‌കരിക്കും. മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി ഉയർത്തും. അപകട ഇൻഷുറൻസ് പുതുക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് ‘ഷീ സ്കൂട്ടറുകളും’ അനുവദിക്കും. എല്ലാ തീരദേശവാസികൾക്കും പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാർബറിന്റെ അപാകതകൾ പരിഹരിക്കും.

കൃഷി സഖി: വനിതാ കർഷക വികസനത്തിനായി പ്രത്യേക പരിപാടി നടപ്പാക്കും.

മറ്റ് പദ്ധതികൾ: മലയോര മേഖലയിൽ ബഹുവിള കൃഷി രീതി പ്രോത്സാഹിപ്പിക്കും, പട്ടയവിതരണ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി കൊണ്ടുവരും.

3. വിദ്യാഭ്യാസം, തൊഴിൽ, യുവജന ക്ഷേമം
കേരള നോളജ് വാലി: വിദേശത്തെ ലെഗസി യൂണിവേഴ്‌സിറ്റികളെ ഉൾപ്പെടെ ആകർഷിച്ചു കേരളത്തെ ഉന്നതവിദ്യാഭ്യാസ ലക്ഷ്യസ്ഥാനമാക്കും.

വയനാട് ട്രൈബൽ സർവകലാശാല: ആദിവാസി സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാൻ തദ്ദേശീയ വിജ്ഞാന മേഖലയോടു കൂടി ആരംഭിക്കും.

ഗ്ലോബൽ ജോബ് വാച്ച് ടവർ: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴിൽ മേഖലയെക്കുറിച്ച് പഠിച്ചു യുവജനങ്ങളെ സജ്ജരാക്കും.

റാഗിങ് വിരുദ്ധ നടപടികൾ: റാഗിങ് തടയാൻ ‘Sidharthan Student Distress App’, വിദ്യാർത്ഥി ക്ഷേമത്തിനായി ‘Sidharthan Anti Ragging & Student Welfare Act’ എന്നിവ നടപ്പാക്കും. അക്കാദമിക് വിഷയങ്ങളിൽ അമിത രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ അക്കാദമിക് കൗൺസിൽ രൂപീകരിക്കും.

ബഹിരാകാശ ഗവേഷണം: സാറ്റലൈറ്റ് സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകിയുള്ള ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകും.

മറ്റ് വിദ്യാഭ്യാസ പദ്ധതികൾ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റിസർച്ച് സംവിധാനങ്ങൾ ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിൽ വിപുലീകരിക്കും. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാൻ ബ്രിഡ്ജ് പ്രോഗ്രാമുകൾ കൊണ്ടുവരും. ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും. കാമ്പസുകളിൽ വിദ്യാർത്ഥി വൈവിധ്യവൽക്കരണത്തിന് പരിഗണന നൽകും. ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെംബർ പദ്ധതി ആവിഷ്കരിക്കും.

4. ആരോഗ്യം, സാമൂഹിക സുരക്ഷ, വയോജന ക്ഷേമം
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കും.

കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കേരളത്തെ പ്രമുഖ മെഡിക്കൽ ഡെസ്റ്റിനേഷനാക്കും. ചികിത്സാ ചെലവുകൾ കുറയ്ക്കാൻ സർക്കാർ ഇടപെടും.

മെഡിക്കൽ കോളേജുകൾ: കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീർക്കും.

പ്രത്യേക ഹെൽത്ത് ക്ലസ്റ്ററുകൾ: ആദിവാസി മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശത്ത് കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും.

അപൂർവ്വ രോഗങ്ങൾക്കുള്ള സഹായം: എസ്.എം.എ. അടക്കമുള്ള അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കും. ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും, ഇൻസുലിൻ പമ്പും, ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസറുകളും നൽകും.

സിൽവർ ഇക്കോണമി: വയോജനങ്ങൾക്ക് ആവശ്യമായ സ്ഥാപനങ്ങൾ, സാമ്പത്തിക സഹായം, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉൾപ്പെടുന്ന പദ്ധതി വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയിൽ കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും.

പരമ്പരാഗത വ്യവസായങ്ങൾ: സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള കശുവണ്ടി, കയർ, കൈത്തറി വ്യവസായങ്ങൾക്ക് വേതന സഹായം (Income support scheme) നൽകും. പൂട്ടി കിടക്കുന്ന ഫാക്ടറികൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഗിഗ്, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പ്രത്യേക പദ്ധതികൾ കൊണ്ടുവരും.

മറ്റ് പദ്ധതികൾ: വൺ കേരള കരുതൽ മിഷൻ വഴി ഗുരുതര രോഗബാധിതർക്കും പാവപ്പെട്ടവർക്കും നേരിട്ട് സഹായം എത്തിക്കും. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്നേഹപൂർവ്വം, താലോലം, ക്യാൻസർ സുരക്ഷ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കും. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും.

5. വിനോദസഞ്ചാരം, കല, സംസ്‌കാരം
ടൂറിസത്തിന് വ്യവസായ പദവി: ടൂറിസത്തെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും.

അന്തർദേശീയ മാരിടൈം മ്യൂസിയം: സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി: കൊച്ചിയിൽ ‘ചിത്രനഗരം’ സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകും.

സ്മാരകങ്ങളും സാംസ്കാരിക പാർക്കുകളും:

കോഴിക്കോട് എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക്.

തൃശ്ശൂരിൽ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ മ്യൂസിക് അക്കാദമി.

കോഴിക്കോട് ഗായകൻ ഉമ്പായിയുടെ നാമധേയത്തിൽ മ്യൂസിക് അക്കാദമി.

ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം.

ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും.

എറണാകുളത്ത് നടൻ സലിംകുമാറിന് സ്മാരകം.

തിരുവനന്തപുരം പട്ടത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് സ്മാരക മന്ദിരം.

ചാലക്കുടിയിൽ പനമ്പള്ളി ഗോവിന്ദ മേനോൻ സ്മാരകം.

മറ്റ് പദ്ധതികൾ: കേരളത്തിന്റെ തനതായ പാചക കല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ പാചകകലാ ഇന്റസ്റ്റിറ്റ്യൂട്ട് (Culinary Institute) സ്ഥാപിക്കും. അതിരപ്പള്ളിയിൽ ഇക്കോ-ഫ്രണ്ട്‌ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം നിർമ്മിക്കും. ‘ബ്രാൻഡ് കേരളം’ വഴി സുഗന്ധവ്യഞ്ജനങ്ങൾ, കയർ, ഹാൻഡ്‌ലൂം ഉൽപ്പന്നങ്ങൾ എന്നിവ ബ്രാൻഡ് ചെയ്യും.

6. ക്രമസമാധാനം, സുരക്ഷ, പരിസ്ഥിതി
സ്ത്രീ-ശിശു സുരക്ഷ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ‘മകൾക്കൊപ്പം’ പദ്ധതി നടപ്പാക്കും.

ലഹരിവിരുദ്ധ നടപടികൾ: പുതുതലമുറ ലഹരി വസ്തുക്കൾ തിരിച്ചറിയാൻ എല്ലാ എക്‌സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ലഭ്യമാക്കും. ‘ഓപ്പറേഷൻ തൂഫാൻ’ വ്യാപിപ്പിക്കും.

കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ: പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്പേഷ്യൽ ഇന്റലിജൻസ് എന്നിവ സമന്വയിപ്പിച്ചു സ്ഥാപിക്കും.

വന്യജീവി സംഘർഷം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും, ബജറ്റ് വിഹിതം ഉയർത്തും.

കാർബൺ ന്യൂട്രൽ കേരളം: 2050-ഓടു കൂടി കേരളത്തെ പൂർണ്ണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിച്ചു കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കും.

റോഡ് സംസ്‌കാരം: കാൽനട യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.

7. ഭരണനിർവ്വഹണം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ
പ്രത്യേക സാമ്പത്തിക വിഹിതം: പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവർഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി നൽകി.

നിയമ നിർമ്മാണം: എസ്‌സി/എസ്ടി വിഭാഗങ്ങൾക്കായി വകയിരുത്തിയ തുക കൃത്യമായി സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിയമം കൊണ്ടുവരും. ഇവർക്കായി പുതിയ ഭവന നിർമ്മാണ പദ്ധതിയും സ്പെഷ്യൽ റിക്രൂട്ട്മെന്റും നടത്തും.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ: സർക്കാർ ജീവനക്കാരുടെ ഡി.എ/ ഡി.ആർ മുടക്കം കൂടാതെ നൽകും. മെഡിസെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തത പരിശോധിച്ച് എൻ.പി.എസ് സംവിധാനം പരിഷ്‌ക്കരിക്കും. കെ.യു.ഡബ്ല്യു.ജെ ക്ഷേമപ്രവർത്തനങ്ങൾക്ക് സഹായം നൽകും, നോൺ ജേണലിസ്റ്റ് പെൻഷൻ തുക വർദ്ധിപ്പിക്കും.

തദ്ദേശ ഭരണം & മറ്റു സഹായങ്ങൾ: ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയർത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നൽകാൻ നിക്ഷേപ ഗ്യാരന്റി സ്കീമിൽ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീർപ്പാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കും.

8. പ്രാദേശിക വികസന പാക്കേജുകൾ
വിലങ്ങാട് പാക്കേജ്: ഉരുൾപൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനർനിർമ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

ജില്ലാ പാക്കേജുകൾ: വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകൾക്കായുള്ള പ്രത്യേക വികസന പാക്കേജുകൾ ഊർജ്ജിതമായി നടപ്പാക്കും.

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും. ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മദ്യ ചട്ടങ്ങളില്‍ ഭേഗതി വരുത്തിയിരുന്നു. 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മറ്റു ഉല്‍പ്പന്നങ്ങളെ ലോ ആല്‍ക്കഹോളിക് ബിവറേജ് എന്നൊരു പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ ഘടനയില്‍ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നികുതി നിരക്ക് കേരള പൊതുവില്‍പ്പന നികുതി നിയമം പ്രകാരം നിശ്ചയിക്കേണ്ടതുണ്ട്. പത്തുശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നിരക്ക് 125 ശതമാനമായും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് 175 ശതമാനമായും ക്രമീകരിക്കുമെന്നും വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ ‘പൊള്ളും’

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ ‘പൊള്ളും’

കൊച്ചി: ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി, അയല, കിളിമീന്‍ എന്നിവയ്ക്കാണ് ഈ സീസണില്‍ ഏറ്റവും വിലവര്‍ധന. ചാള, ചെമ്മീന്‍, ആവോലി എന്നിവയുടെ വില ഇരട്ടിയായി വര്‍ധിച്ചു.

ഞാറയ്ക്കലില്‍ മത്തി 350 രൂപയ്ക്കുകിട്ടുമെങ്കിലും കൊച്ചിയില്‍ അത് 400 കടന്നു. ഓണ്‍ലൈന്‍ വിപണിയില്‍ വില ഉയര്‍ന്ന് 480-500 ആയി. കിളിമീന്‍ വില 480-500 നിലവാരത്തിലാണ്. അയല വളരെ കുറച്ചു മാത്രമാണ് ലഭ്യമായിട്ടുള്ളത്. കൊച്ചി മാര്‍ക്കറ്റില്‍ വേളൂരി – 360, കൊഴുവ -240, ചെമ്മീന്‍(നാരന്‍) 500, കരിമീന്‍ -500 രൂപ. എന്നിങ്ങനെയാണു മീന്‍ വില.

വേളൂരി കിലോയ്ക്ക് 240 മുതലും കൊഴുവ 150 രൂപ മുതലും കൊച്ചി ഞാറയ്ക്കലില്‍ വില. കിളി മീന്‍ 410, കേര 450, കരിമീന്‍ 600, തിലാപ്പിയ 340 എന്നിങ്ങനെണു മറ്റു മീനുകളുടെ വില. മുവാറ്റുപുഴ മേഖലയില്‍ മത്തി ഒറ്റദിവസം കൊണ്ട് 100 രൂപ കയറി. 400നു മുകളിലെത്തി. കിളിമീന്‍ 550, കൊഴുവ 350, കേര -500-600, ചെമ്മീന്‍ 600- 700 എന്നിങ്ങനെയാണു മറ്റുള്ളവയുടെ വിലനിലവാരം.

ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്നും മീന്‍ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. വിപണിയില്‍ എത്തുന്ന ഉപഭോക്താക്കള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞ അളവിലാണ് ഇപ്പോള്‍ മീന്‍ വാങ്ങുന്നത്. മീന്‍വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കകള്‍ വ്യക്തമാക്കുന്നത്.

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായി മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യുമെന്നും വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഭൂമിയുടെ ലഭ്യത കുറവ്, ഭൂമി സ്വായത്തമാക്കുന്നതിനുള്ള പരിമിതികള്‍, നിയമപരമായ വ്യക്തതയില്ലായ്മ എന്നിവയാണ് കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന അഭിലാഷങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും. നിലവില്‍ നിക്ഷേപകര്‍ ഭൂമി തേടി വരുമ്പോള്‍ വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയോ ആണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രമായ ലാന്‍ഡ് മാനേജ്‌മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്താന്‍ ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കുന്നതിനായി ലാന്‍ഡ് മാനേജ്‌മെന്റ് ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുകയും ആവശ്യമായ നിയമനിര്‍മമാണം നടത്തുകയും ചെയ്യും. വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിങ് ഫ്രെയിംവര്‍ക്ക് അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും.ഇതിനായി കിന്‍ഫ്ര, ഇന്‍കെല്‍ എന്നി സര്‍ക്കാര്‍ ഏജന്‍സികളെ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തിരുത്തിയെഴുതുന്ന വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ. മലബാറിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകേകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം ദീർഘകാലമായി മുടങ്ങിക്കിടന്ന നിർണ്ണായക പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്ന നയങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ബജറ്റിലെ പ്രധാന ആരോഗ്യ പ്രഖ്യാപനങ്ങൾ ഇങ്ങനെ:

രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട് പദ്ധതിയും: തലസ്ഥാന നഗരിയുടെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളജ് സ്ഥാപിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിടുകയും പിന്നീട് മുടങ്ങുകയും ചെയ്ത ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മലപ്പുറത്തിന് പുതിയ കാൻസർ സെന്റർ: മലപ്പുറം താലൂക്ക് ആശുപത്രിയെ അത്യാധുനിക സൌകര്യങ്ങളോടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തും. ഇതിനൊപ്പം മലപ്പുറം ജില്ലയിൽ പുതിയ കാൻസർ സെന്ററും സ്ഥാപിക്കും.

കാൻസർ പ്രതിരോധവും മൊബൈൽ ലാബുകളും: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാൻസർ രോഗബാധ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിന് ബജറ്റിൽ മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ഇതിനായി അത്യാധുനിക സൌകര്യങ്ങളുള്ള പുതിയ മൊബൈൽ ടെസ്റ്റിങ് ലാബുകൾ സജ്ജമാക്കാൻ 20 കോടി രൂപ വകയിരുത്തി.

40 കഴിഞ്ഞവർക്ക് വാർഷിക പരിശോധന: ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 40 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും വർഷത്തിലൊരിക്കൽ നിർബന്ധിത ആരോഗ്യ പരിശോധന ഉറപ്പാക്കാനുള്ള പുതിയ പദ്ധതി നടപ്പിലാക്കും.

ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: കേരളത്തെ മികച്ച രാജ്യാന്തര ആരോഗ്യസംവിധാനങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ‘കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആഗോള ആരോഗ്യ ടൂറിസം മേഖലയിലെ പ്രധാന ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ ‘റീച്ച് കേരള’ പദ്ധതിയും ബജറ്റിലുണ്ട്.

മെഡിക്കൽ കോളജുകളുടെ വികസനം: കാസർകോട്, മഞ്ചേരി, വയനാട്, ഇടുക്കി എന്നീ പിന്നോക്ക ജില്ലകളിലെ മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ഇതിനൊപ്പം സംസ്ഥാനത്തെ മുൻനിര മെഡിക്കൽ കോളജുകൾക്ക് തനതായ വികസനത്തിനായി സ്വയംഭരണ പദവി നൽകുമെന്നും ബജറ്റിൽ പറയുന്നു.

അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നും കെയർ ഗിവർ കോഴ്സും: വിപണിയിൽ കനത്ത വിലയുള്ള അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ കുറഞ്ഞ ചെലവിൽ രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാർ പ്രത്യേക നടപടി സ്വീകരിക്കും. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരെയും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും പരിചരിക്കുന്നതിനായി സർക്കാർ കോളേജുകളിൽ പുതിയ ‘കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ’ ആരംഭിക്കും.