by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം.
2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെണ്‍കുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാര്‍ പരിശോധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്.
ആശുപത്രിയിലെ രേഖകളില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നോക്കിയാല്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസാണ് പ്രായം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തേത് റദ്ദാക്കി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ഇതിലാണുള്ളതെന്നുമാണു പൊലീസിന്റെ വാദം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു പൂവാര്‍ പഞ്ചായത്തിലും ആദ്യത്തെ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമാണു പെണ്‍കുട്ടി സമര്‍പ്പിച്ചത്. പൊലീസിന്റെയോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ആദ്യ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷണം നടത്തേണ്ടിവരുമെന്നും ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ജുവ്വനപ്പുഡി മഹേഷ് ചൂണ്ടിക്കാട്ടി.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയില്‍ പൊതുവെ മഴ കുറയും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് എടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പെയ്യുന്നത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍-ജൂലായില്‍ത്തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇന്ത്യയിലെ കാലവര്‍ഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എല്‍നിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.
90 മുതല്‍ 95 ശതമാനം വരെയുള്ള മഴ ‘സാധാരണയില്‍ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത. കേരളത്തില്‍ ഇത്തവണ വേനല്‍മഴയിലും കുറവുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നിതാ കെ ഗോപാല്‍ അറിയിച്ചു. അതേസമയം കാലവര്‍ഷം എന്നു മുതലാണ് തുടങ്ങുകയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.
ഇതിനു മുമ്പ് കേരളത്തില്‍ കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എല്‍നിനോ വര്‍ഷങ്ങളായിരുന്നു. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജന്‍സി പ്രവചിച്ചിട്ടുള്ളത്. ചൂടിന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ മുന്നറിയിപ്പ് പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കോഴിക്കോട് മൂഴിക്കലിൽ 16 കാരിയെ കൊലപ്പെടുത്തി ബന്ധുവായ 20കാരൻ ജീവനൊടുക്കി. പെൺകുട്ടിയെയും അടുത്ത ബന്ധുവായ അദിനാനെയും ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് അദിനാൻ. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഈ സമയം അദിനാൻ വീട്ടിൽ ഉണ്ടായിരുന്നു.
പിന്നീടാണ് വീട്ടിലെ മറ്റൊരു മുറിയിൽ വെച്ച് അദിനാൻ ജീവനൊടുക്കിയതെന്നാണ് വിവരം. മുഖത്തിൽ ടേപ്പ് ചുറ്റിയാണ് അദിനാൻ ജീവനൊടുക്കിയത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം.
പെൺകുട്ടിയുടെ വീട്ടിൽ അദിനാൻ ഇടയ്ക്കിടെ താമസിക്കാനായി എത്തുമായിരുന്നു. എന്നാൽ പിന്നീട് അദിനാന് സ്വഭാവദൂഷ്യമുണ്ടെന്ന് വീട്ടുകാർ കണ്ടെത്തുകയും വീട്ടിലേക്ക് വരുന്നത് വിലക്കുകയും ചെയ്തു.
അദീനാൻ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസും പറയുന്നു. അദിനാന്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അദിനാൻ മുൻപ് വീട്ടിൽ നടത്തിയ മോഷണം പെൺകുട്ടി കണ്ടെത്തിയിരുന്നതായും വിവരമുണ്ട്.
അതേസമയം വിവരമറിഞ്ഞ് ചേവായൂർ പൊലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ, ഏപ്രിൽ 17: ബാർ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ (AILU) ആറ്റിങ്ങൽ കോടതി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്ന് മത്സരിക്കുന്ന അഡ്വ. ഗീന കുമാരിക്കും അഡ്വ. പള്ളിച്ചൽ പ്രമോദിനും ഫസ്റ്റ്, സെക്കന്റ് പ്രിഫറന്റിയൽ ക്രമത്തിൽ വോട്ടുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചിട്ടപ്പെടുത്തലും യോഗത്തിൽ നിർവഹിച്ചു.
ആറ്റിങ്ങൽ കോടതി സെൻട്രൽ മേഖലയിൽ നിന്നുള്ള നിരവധി അഭിഭാഷകർ കൺവെൻഷനിൽ പങ്കെടുത്തു. എഐഎൽയു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഡ്വ. കെ.എസ്. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കനിരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. നിസാം കണിയാപുരം സ്വാഗതവും രേഖപ്പെടുത്തി. അഡ്വ. കല്ലമ്പലം ഷാജഹാൻ, അഡ്വ. ലെനിൻ ലാൽ, ആറ്റിങ്ങൽ മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ്, അഡ്വ കരേറ്റ് മോഹൻദാസ്,അഡ്വ. ബിന്ദു ഉമർ അഡ്വ. അഡ്വ ജിനി, അഡ്വ.സലിം ഷാ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൺവെൻഷനിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടു. അഡ്വ ദിലീപ് നന്ദി രേഖപ്പെടുത്തി.


by Midhun HP News | Apr 14, 2026 | Latest News, കേരളം
ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചു.
ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകൾക്കും ഒരേ പോലെ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും സൈന്യം വ്യക്തമാക്കി.
എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങൾ. ഹെലികോപ്റ്റർ അടക്കം ഉൾക്കൊള്ളാൻ കഴിവുള്ള കപ്പലാണ് യുഎസ്എസ് ട്രിപ്പോളി. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ഈ കപ്പലുകൾക്ക് കഴിയും.
അതേ സമയം, ചർച്ചകൾ തുടരണം എന്ന നിലപാടാണ് വിഷയത്തിൽ ഇറാൻ സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു പാകിസ്ഥാനിൽ നടന്ന യുഎസ് – ഇറാൻ ചർച്ച പരാജയപ്പെട്ടിരുന്നു.
by Midhun HP News | Apr 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുന്നതിന് വീണ്ടും അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.
ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഇറാന്‍- അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതോടെ എണ്ണവില ഉയര്‍ന്ന് വീണ്ടും ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതിന് പിന്നാലെ ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ അമേരിക്ക- ഇറാന്‍ ചര്‍ച്ച വീണ്ടും നടക്കാനുള്ള സാധ്യതയാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറാന്‍ സഹായിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments