by Midhun HP News | Feb 20, 2026 | Latest News, കേരളം
കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നൽകിയ ഡോൺ ടോം പരിഹാരം തേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23നു ശേഷം മറുപടി പറയാം എന്നാണ് അധികൃതർ പറയുന്നത്.
നാട്ടിലെത്തിയപ്പോൾ വർക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണൽ ലാപ്‌ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ 14 ആണ് ഡോൺ ടോം ആമസോണിൽ ഈ മാസം 12ന് ഓർഡർ ചെയ്തത്. ഫോൺ പേ വഴി തുകയും നൽകി. 18ന് പാക്കറ്റ് എത്തി. ഒടിപി നൽകി ഇടപാടുകൾ തീർത്ത് ഡെലിവറി ഏജന്റ് മടങ്ങിയതിനു ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്. ഏജന്റിന്റെ മുന്നിൽ തുറന്ന് റീപ്ലേസ്‌മെന്റിന് ഓപ്ഷനില്ലാതെയാണ് പാഴ്‌സലെത്തിയത്.
ഗോപാൽ ഐടി സർവീസ് എന്ന കമ്പനിയാണ് പാഴ്‌സൽ ചെയ്തതെന്നാണ് കാണുന്നത്. തുടർന്ന് റിവ്യൂ കമന്റുകൾ നോക്കിയപ്പോൾ മറ്റൊരാൾക്ക് ഇതേ അനുഭവമുണ്ടായെന്ന് മനസിലായതായി ഡോൺ പറഞ്ഞു. ആമസോണിന്റെ പ്രതിനിധിയെ വിളിച്ചപ്പോൾ അന്വേഷണം നടത്താമെന്നും 23-നുശേഷം പരിഹാരം നിർദേശിക്കാമെന്നുമാണ് അറിയിച്ചത്. ഡോൺ പൊൻകുന്നം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


by Midhun HP News | Feb 20, 2026 | Latest News, കേരളം
കൊച്ചി: വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ഉടന്‍ തന്നെ ചെയ്യുമെന്ന് ഉഷക്കൊപ്പം ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു.
2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയമായത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന തുടര്‍ന്നതോടെ വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു.


by Midhun HP News | Feb 20, 2026 | Latest News, കേരളം
കൊച്ചി: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബംപർ സമ്മാനത്തിനു അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ രംഗത്ത്. പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ കെകെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് പൊലീസിനേയും കോടതിയേയും സമീപിച്ചത്. ബംപർ നറുക്കെടുപ്പ് ജനുവരി 24നായിരുന്നു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പൊലീസിൽ നിന്നു പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ.
സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്കു പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പൻമാർ വണ്ടിയിൽ നെയ്പാത്രം മറന്നുവച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.
പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്നു ജനുവരി 30നാണ് പാത്രം അയച്ചു കൊടുത്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിനു വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്പാത്രം ലഭിച്ചു.
ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നു ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു.
പരാതിയെ തുടർന്നു പിറവം പൊലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയേയും സമീപിച്ചു. ഇതേത്തുടർന്നു നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്ക് പൊലീസ് കോടതിയിൽ ഹാജരാക്കി.
ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അതേസമയം ബംപർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.


by Midhun HP News | Feb 19, 2026 | Latest News, കേരളം
പത്തനംതിട്ട:മോഡൽ പരീക്ഷ കഴിഞ്ഞ് പോരുന്ന വഴി ആൺസുഹൃത്തിനോട് പിണങ്ങി പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വന്നപ്പോഴാണ് ഇരുവരും തമ്മിൽ വഴിയിൽ തർക്കമുണ്ടായത്. യുവാവ് വാങ്ങി നൽകിയ മൊബൈൽ പെൺകുട്ടി എറിഞ്ഞുടച്ചു.
പിണങ്ങി വീട്ടിലേക്ക് എത്തിയശേഷമാണ് യുവതി അടുക്കളയിൽ തൂങ്ങിമരിച്ചത്. മരിക്കാൻ പോകുന്ന കാര്യം യുവാവിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. സംഭവത്തില്‍ വായ്പൂര് സ്വദേശി ജവാദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുക്കും.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പരുത്തൂർ പാലത്തിന് സമീപംവെച്ച് ചെമ്പൂർ കുറുമൻകാട് സ്വദേശി രാജുവിനെ തടഞ്ഞുനിർത്തി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കോലിയക്കോട് ആലിയാട് വെള്ളാണിക്കൽ കിഴക്കുംകര പുത്തൻ വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന അജിത്ത് (25), വെള്ളാണിക്കൽ കിഴക്കുംകര വീട്ടിൽ ചെമ്പൻ എന്ന് വിളിക്കുന്ന വിനോദ്(36) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 16-ന് വൈകിട്ട് പരുത്തൂർ പാലത്തിന് സമീപം മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന രാജുവിനെ പ്രതികൾ തടഞ്ഞുനിർത്തി ആ*ക്ര*മി-ക്കുകയായിരുന്നു. ആ+ക്ര_മ+ണത്തിൽ രാജുവിന് നട്ടെല്ലിനും മൂക്കിലെ അസ്ഥിക്കും പൊട്ടലേറ്റ് ഗു*രു-ത+ര പരിക്കുകളോടെ രാജു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാർ ജി.യുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ. അജയൻ ജെയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സിതാര മോഹൻ, ബിജു ഡി എന്നിവരും സി.പി.ഒമാരായ അനന്തു, വിഷ്ണുലാൽ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനക്കായി എസ്ഐടി ശേഖരിച്ചത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടത്തുക.
ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഉത്തരവ് പുറത്ത് വന്നു. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ പറയുന്നു. എസ്ഐടിയുടെ വാദങ്ങൾ തള്ളിയാണ് കോടതി ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. തന്ത്രിയുടെ വാദങ്ങൾ അംഗീകരിച്ച കൊല്ലം വിജിലൻസ് കോടതി, ബോർഡ് തീരുമാനത്തിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.


Recent Comments