തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്

തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്

ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലില്‍ നടന്ന വിചാരണയില്‍ പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അര്‍ജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്.

2021ല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യ സര്‍ക്കാരില്‍നിന്ന് ദമ്പതിമാര്‍ക്ക് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടതാണ് തോഷാഖാന കേസ്. പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷം വീതവുമാണ് ശിക്ഷ. ഇരുവരും പത്ത് ദശലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം.

സൗദി കിരീടാവകാശി ഇമ്രാന്‍ ഖാന് സമ്മാനിച്ച വിലയേറിയ ബള്‍ഗാരി ഡയമണ്ട് ജ്വല്ലറി സെറ്റാണ് തോഷാഖാന കേസിലേക്ക് നയിച്ചത്. പാക് നിയമപ്രകാരം ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തോഷാഖാന എന്ന സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കണം. അവ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്റെ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം തുക സര്‍ക്കാരിലേക്ക് നല്‍കണം. എന്നാല്‍, ഇതിന്റെ യഥാര്‍ഥ വില കുറച്ചുകാണിച്ച് വളരെ ചെറിയ തുക മാത്രം ഖജനാവിലടച്ചാണ് ഇമ്രാനും ബുഷ്റ ബീബിയും സ്വന്തമാക്കിയെന്നാണ് കേസ്.

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ ജയത്തിലേക്ക് അടുത്തു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 435 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയില്‍. 4 വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ അവസാന ദിനത്തില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര താണ്ടേണ്ടത് 228 റണ്‍സ് കൂടി. കളി നിര്‍ത്തുമ്പോള്‍ 2 റണ്‍സുമായി ജാമി സ്മിത്തും 11 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 371 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 349 റണ്‍സുമാണ് നേടിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 286 റണ്‍സില്‍ അവസാനിച്ചു. ഈ ടെസ്റ്റും ജയിച്ചാല്‍ ആഷസ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തും. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഓസീസ് പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്.

435 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനു രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാന്‍ ആയില്ല. ഓപ്പണര്‍ സാക് ക്രൗളി ഒരറ്റത്ത് പൊരുതി നിന്നെങ്കിലും കാര്യമായ പിന്തുണ മറുഭാഗത്തു നിന്നു കിട്ടിയില്ല. ബെന്‍ ഡക്കറ്റ് (4), ഒലി പോപ്പ് (17), ജോ റൂട്ട് (39), ഹാരി ബ്രൂക്ക് (30), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (5) എന്നിവരാണ് തുടക്കത്തില്‍ മടങ്ങിയത്. പിന്നാലെ ആറാം വിക്കറ്റായി ക്രൗളിയും മടങ്ങിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. താരം 8 ഫോറുകള്‍ സഹിതം 85 റണ്‍സെടുത്തു. നതാന്‍ ലിയോണാണ് ചെറുത്തു നില്‍പ്പിന് അന്ത്യം കുറിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു നഷ്ടമായ ആറ് വിക്കറ്റുകള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും മൂന്ന് വീതം സ്വന്തമാക്കി പങ്കിട്ടു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലും കമ്മിന്‍സ് 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ലിയോണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചു നിര്‍ത്തിയാണ് കളിയിലേക്ക് തിരിച്ചെത്തി. 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്‌സ് കാരിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. 85 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നാലാം ദിനത്തില്‍ പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചു. സ്‌കോര്‍ 311ല്‍ നില്‍ക്കെ ഹെഡ് മടങ്ങിയതിനു പിന്നാലെ ഓസീസ് ഇന്നിങ്സ് അതിവേഗം തീര്‍ന്നു. ഓസീസിന്റെ ശേഷിച്ച 6 വിക്കറ്റുകള്‍ വെറും 38 റണ്‍സിനിടെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് തിരിച്ചു വന്നത്.

നാലാം ദിനത്തില്‍ ആദ്യം മടങ്ങിയത് ഹെഡാണ്. തലേദിവസത്തെ സ്‌കോറിനോട് 28 റണ്‍സ് കൂടി ചേര്‍ത്ത് 170 റണ്‍സുമായി ഹെഡ് മടങ്ങി. ഹെഡ് 16 ഫോറും രണ്ട് സിക്സും പറത്തി. പിന്നാലെ ആറാം വിക്കറ്റായി അര്‍ധ സെഞ്ച്വറിക്കാരന്‍ അലക്സ് കാരിയും പുറത്ത്. താരം 72 റണ്‍സ് നേടി.

ജാക്ക് വെതറാള്‍ഡ് (1), മര്‍നസ് ലാബുഷെയ്ന്‍ (13), ഉസ്മാന്‍ ഖവാജ (40), കാമറൂണ്‍ ഗ്രീന്‍ (7), ജോഷ് ഇംഗ്ലിസ് (10), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), നതാന്‍ ലിയോണ്‍ (0), സ്‌കോട്ട് ബോളണ്ട് (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ടിനായി ജോഷ് ടോംഗ് 4 വിക്കറ്റുകള്‍ വീഴ്ത്തി. ബ്രയ്ഡന്‍ കര്‍സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. താരം 83 റണ്‍സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കി ജോഫ്ര ആര്‍ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചതോടെ അവര്‍ 286ല്‍ എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്‍ച്ചര്‍ 51 റണ്‍സെടുത്തു. ജോഷ് ടോംഗ് 7 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.

അലക്‌സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്‌സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. സ്റ്റാര്‍ക്ക് 54 റണ്‍സും കണ്ടെത്തി.

മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍…; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറുകയാണ്.

വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.

ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍

ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്‍മക്കളായ മോഹന്‍രാജ്(26), ഹരിഹരന്‍(27) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു. എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.

ഗണേശന്റെ പേരില്‍ ഉയര്‍ന്ന തുകയുടെ ഒട്ടേറെ പോളിസികള്‍ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്‍കി. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.

കൊലപാതകത്തിന് മുന്‍പായി പ്രതികള്‍ അച്ഛന്റെ പേരില്‍ മൂന്നുകോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികള്‍ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശന്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് പ്രതികള്‍ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂര്‍ഖനെ ഉപയോഗിച്ച് പിതാവിന്റെ കാലില്‍ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേല്‍ക്കാത്തതിനാല്‍ കൊലപാതകശ്രമം പാളിപ്പോയി. തുടര്‍ന്ന് ഗണേശനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു.

ആദ്യശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെയാണ് ഇത്തവണ പ്രതികള്‍ എത്തിച്ചത്. തുടര്‍ന്ന് സംഭവദിവസം പുലര്‍ച്ചെ അച്ഛന്‍ ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തില്‍ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികള്‍ തന്നെ അടിച്ചുകൊന്നു. അതേസമയം, പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ മക്കള്‍ ആശുപത്രിയിലെത്തിച്ചതെന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. സംഭവത്തില്‍ ഗണേശന്റെ രണ്ട് മക്കള്‍ക്ക് പുറമേ ഇവര്‍ക്ക് സഹായം നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: മലയാളികളെ ചിരിപ്പിച്ചിച്ച് ചിന്തിപ്പിച്ച സിനിമാക്കാരനായിരുന്നു ശ്രീനിവാസന്‍. നര്‍മത്തിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ എട്ടരയോടെയായിരുന്നു.

ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പില്‍ നടക്കും.

മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ആശുപത്രിയിലേക്കെത്തി. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎല്‍എ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തും.

സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളാണ് ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.എല്ലാവരുമായും പ്രത്യേക സൗഹൃദം കാത്തുസൂസുഖിച്ചിരുന്നു. ജീവിതത്തില്‍ എന്നും ഹാസ്യം സൂക്ഷിച്ചിരുന്ന ആളാണ്. ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും എന്നും നല്ല ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞു. എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഖമാണ് നല്‍കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അടുത്ത കാലത്ത് അമൃത ആശുപത്രിയില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല.

ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒന്നിച്ച് കടന്നുപോയിട്ടുണ്ട്. സിനിമാമേഖലയില്‍ നിന്നുള്ള ബന്ധമല്ല. ഒപ്പം പ്രവര്‍ത്തിക്കുന്ന നടന്‍ എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ട്. സമൂഹത്തിനോടുള്ള വിരോധാഭാസം എന്ന നിലയിലും, പല സാമൂഹ്യസാഹചര്യങ്ങളെ വിമര്‍ശിച്ചും ഒക്കെ പല സിനിമകളും ഒന്നിച്ച് ചെയ്യാന്‍ സാധിച്ചു. തമാശരൂപത്തില്‍ എത്ര പ്രധാനപ്പെട്ട കാര്യവും മനുഷ്യരിലെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചിട്ടുണ്ടെന്നും അതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശ്രീനിയെ നഷ്ടപ്പെടുക വലിയ സങ്കടം, എന്ത് പറയണമെന്ന് അറിയില്ല..’; വികാരഭരിതനായി മോഹന്‍ലാല്‍

‘ശ്രീനിയെ നഷ്ടപ്പെടുക വലിയ സങ്കടം, എന്ത് പറയണമെന്ന് അറിയില്ല..’; വികാരഭരിതനായി മോഹന്‍ലാല്‍

ശ്രീനിവാസന്റെ വേര്‍പാട് വലിയ വേദനയാണെന്ന് മോഹന്‍ലാല്‍. ഒരുപാട് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നു പോയവരാണ് തങ്ങളെന്നും മോഹന്‍ലാല്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറെകാലം ഒരുമിച്ച് യാത്ര ചെയ്തവരാണ് തങ്ങളെന്നും മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തിനെ ഓര്‍ത്തുകൊണ്ട് പറഞ്ഞു.

”രാവിലെയാണ് അറിഞ്ഞത്. ഡയാലിസിന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഈയ്യടുത്ത് ഞാനും ആ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. പക്ഷെ കാണാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം സര്‍ജറി കഴിഞ്ഞ് ഐസിയുവിലായിരുന്നു. ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഒരുപാട് ബന്ധമുള്ള ടീമായിരുന്നു ഞങ്ങളുടേത്. ഞാന്‍, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഇന്നസെന്റ് അവരൊക്കെ.. എന്നേക്കാളും കൂടുതല്‍ സമയം ശ്രീനി ചെലവിട്ടത് അവര്‍ക്കൊപ്പമായിരുന്നു” മോഹന്‍ലാല്‍ പറയുന്നു.

”നടന്‍ എന്ന രീതിയില്‍ മാത്രമായിരുന്നില്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും ഒരുപാട് ബന്ധമുണ്ട്. ഞങ്ങള്‍ ചേര്‍ന്ന് ചെയ്തിരിക്കുന്ന സിനിമകള്‍ സമൂഹത്തോടുള്ള സര്‍ക്കാസ്റ്റിക് ചോദ്യങ്ങള്‍ ചോദിച്ചതായിരുന്നു. കാണുമ്പോള്‍ തമാശപ്പടം ആയിരുന്നുവെങ്കിലും ഉള്‍ക്കാമ്പുള്ള സിനിമകളായിരുന്നു ശ്രീനി എഴുതിയിരുന്നത്.

ജീവിതത്തെ വളരെ വ്യത്യസ്തമായി കണ്ടിരുന്ന വ്യക്തിയായിരുന്നു ശ്രീനി. പ്രത്യേക സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. ഹ്യൂമറിലൂടെ ജീവിച്ചയാളാണ്. നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമാണ്. കുറേക്കാലമായി അദ്ദേഹത്തിന് ഒരുപാട് അസുഖങ്ങളുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം മാറി മാറി വരുന്ന സമയത്താണ് ഇത് സംഭവിച്ചത്.

എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കുടുംബവുമായും വളരെ അടുത്ത ബന്ധമാണ്. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഞാന്‍ പിണങ്ങാറില്ലെങ്കിലും. അത്തരം പിണക്കങ്ങള്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നത്. എത്രയോ കാലത്തെ യാത്രയില്‍ കൂടെയുണ്ടായിരുന്ന ആളാണ്. അദ്ദേഹം പോകുമ്പോള്‍ പെട്ടെന്ന് എല്ലാം ഓര്‍ത്തെടുക്കാന്‍ പ്രയാസമുണ്ട്.” എന്നും മോഹന്‍ലാല്‍ പറയുന്നു.