ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി: ഇന്നലെ 1120 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 12,330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇന്നലെ കുത്തനെ ഇടിഞ്ഞത്. 99,280 രൂപയായി വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ 98,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രണ്ടു തവണകളായി ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. മേയര്‍ സ്ഥാനത്തേക്ക് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു.

മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റേതാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ രാജേഷിനെ ആ പദവിയിലേക്ക് പരിഗണിക്കാനാകില്ല. അതിനാല്‍ തുടക്കത്തില്‍ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സ്ത്രീകളെ നിയമിക്കുക വഴി ‘നാരി ശക്തി’യുടെ (സ്ത്രീശക്തി) മാതൃകയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നാണ് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ മേയറായി തെരഞ്ഞെടുക്കുക വഴി, അഴിമതിക്കെതിരായ ശക്തമായ ഒരു സന്ദേശം നല്‍കാനും ബിജെപി ലക്ഷ്യമിടുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മേയറായിരുന്ന വി ശിവന്‍കുട്ടിയുടെയും ആര്യ രാജേന്ദ്രന്റെയും കാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടാല്‍, മുതിര്‍ന്ന നേതാവ് വി വി രാജേഷിനും ശാസ്തമംഗലം മുന്‍ കൗണ്‍സിലര്‍ എസ് മധുസൂദനന്‍ നായര്‍ക്കും സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നല്‍കിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലേഖയുടെ വിജയത്തില്‍ മധുസൂദനന്‍ നായരുടെ സംഭാവന അവഗണിക്കാന്‍ കഴിയില്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിഗണിക്കുമെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.

സംസ്ഥാന തലസ്ഥാനത്തെ സ്ഥിതിഗതികള്‍ ബിജെപി കേന്ദ്രനേതൃത്വം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. തിരുവനന്തപുരത്തെ മേയര്‍ പദവി രാജ്യമെമ്പാടും ആകര്‍ഷിക്കപ്പെടുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയാലുടന്‍ മേയര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം, തൃശ്ശൂരിലും മറ്റ് പ്രദേശങ്ങളിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് വിശദമായ അവലോകനവും നേതൃത്വം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

‘പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പരാതിക്കാരന്‍ പറയുന്നു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്. എന്നാല്‍ ഗാനത്തിനെതിരെ പരാതി കൊടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എംപിമാര്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചപ്പോഴും ഈ ഗാനമാണ് ഇട്ടത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്ത് അയ്യപ്പനെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു. ഭക്തനെന്ന നിലയില്‍ അയപ്പന്റെ പേര് ഗാനത്തില്‍ നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ വഴി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ഗാനം പ്രചരിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ ഗാനം നീക്കം ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പട്ടു.

ഗാനം നിര്‍മിച്ചതിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെ സംബന്ധിച്ചും ആരാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പ്രശാന്ത് ഡിജിപിക്ക് പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഗാനം ഉപയോഗിച്ചിരുന്നത്.

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ് പ്രോട്ടീസ് ശ്രമം.

ടി 20 ലോകകപ്പ് ആസന്നമായിരിക്കെ, നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ ഫോം ഔട്ടായി തുടരുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായിട്ടുണ്ട്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തിലും സൂര്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായില്ല. 12 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.

ഈ വര്‍ഷം ടി 20യില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യകുമാര്‍ യാദവ് നേടിയിട്ടില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സ് ഗില്‍ നേടി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സൂര്യയും ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്നത്.

സ്പിന്നര്‍ കുല്‍ദീപ് യാദവിനും പേസര്‍ ഹര്‍ഷിത് റാണയ്ക്കും മൂന്നാം മത്സരത്തില്‍ അവസരം നല്‍കിയിരുന്നു. അസുഖബാധിതനായ ഓള്‍റൗണ്‍ര്‍ അക്ഷര്‍ പട്ടേലിനു പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു.

മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന്; ബിജെപിക്ക് നിര്‍ണായകം

മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന്; ബിജെപിക്ക് നിര്‍ണായകം

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുക.

ഈ മൂന്നു വാര്‍ഡുകളില്‍ ജനുവരി 13 ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ജനുവരി 14 ന് വോട്ടെണ്ണലും നടക്കും. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 ആണ്.

ഈ വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ പ്രത്യേകമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് വളരെ നിര്‍ണായകമാണ്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് നിലവില്‍ ബിജെപിക്ക് കുറവുള്ളത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം വാര്‍ഡില്‍ വിജയിക്കേണ്ടത് ബിജെപിക്ക് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്.

കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേര്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ എട്ട് പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.

കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.