ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്.

ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ നടക്കും.

പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് കുറഞ്ഞ സമയത്തിനുള്ളില്‍ ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനായതായി ആംബുലന്‍സിന്റെ ഡ്രൈവറായ മാള സ്വദേശി ജയ്‌നീഷ് പറഞ്ഞു. യാത്രാമധ്യേ തടസ്സങ്ങളൊന്നുമില്ലാതെ ഇവിടെ എത്താനായതിന് ജയ്‌നീഷ് ഈശ്വരന് നന്ദി പറഞ്ഞു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ 7.13 ന് ആണ് ആംബുലന്‍സ് പുറപ്പെട്ടത്. കോട്ടയം വഴി എംസി റോഡിലൂടെയായിരുന്നു യാത്ര. ആംബുലന്‍സ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് എത്തിയത്.വഴിയില്‍ പൊലീസ് വഴിയൊരുക്കി. മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ ജനങ്ങള്‍ സഹകരിച്ചു. ആദ്യം കിംസിലും പിന്നീട് മെഡിക്കല്‍ കോളജിലും പിന്നീട് ശ്രീചിത്രയിലും അവയവങ്ങള്‍ എത്തിച്ചു. അവസാനലക്ഷ്യസ്ഥാനമായ ശ്രീചിത്രയില്‍ എത്തിയപ്പോള്‍ യാത്ര കൃത്യം 3 മണിക്കൂര്‍ 27 മിനിറ്റാണു പിന്നിട്ടത്. 213 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധാരണ ഗതിയില്‍ അഞ്ചര മണിക്കൂറെങ്കിലും എടുക്കും. ഇടയ്ക്കെല്ലാം ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ടെന്ന് ജയ്‌നീഷ് പറഞ്ഞു.

ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കിയത്. സംസ്ഥാനത്തു കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും മെഡിക്കല്‍ കോളജിലെ 10 വയസ്സുള്ള കുട്ടിക്ക് നല്‍കും. കുഞ്ഞുങ്ങളുടെ വൃക്കയ്ക്കു വലുപ്പം കുറവായതിനാലാണ് ഇരുവൃക്കകളും ഒരാളിനു തന്നെ നല്‍കുന്നത്. നേത്രപടലങ്ങള്‍ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനും കൈമാറി.

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

പൊരുതിക്കയറി ത്രില്ലര്‍ ജയം സ്വന്തമാക്കി യുഎഇ; കാനഡയെ വീഴ്ത്തി

ഡല്‍ഹി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട സ്ഥലത്തു നിന്നു പൊരുതിക്കയറി വിജയം സ്വന്തമാക്കി യുഎഇ. കാനഡയെ അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. യുഎഇ 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചാണ് വിജയം പിടിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ യുഎഇ നേടുന്ന രണ്ടാമത്തെ വിജയമാണിത്.

13ാം ഓവര്‍ വരെ മത്സരം കാനഡയുടെ കൈയിലായിരുന്നു. എന്നാല്‍ യുഎഇക്കായി ആറാം സ്ഥാനത്ത് ബാറ്റിങിനെത്തിയ സൊഹൈബ് ഖാന്റെ കാമിയോ ഇന്നിങ്‌സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. നാല് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ മികവാണ് നിര്‍ണായകമായത്.

ഓപ്പണര്‍ ആര്യാംശ് ശര്‍മ ഒരറ്റം കാത്ത് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി. താരം 53 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. യുഎഇ നിരയില്‍ ഇരുവരും ഒഴിച്ച് ഇറങ്ങിയ മറ്റാരും രണ്ടക്കം കണ്ടില്ല.

കാനഡയ്ക്കായി സാദ് ബിന്‍ സഫര്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. താരത്തിന്റെ 4 ഓവറുകള്‍ നേരത്തെ കഴിഞ്ഞതോടെ കാനഡ കളിയും കൈവിട്ടു.

ടോസ് നേടി കാനഡ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിനു ഇറങ്ങിയ കാനഡയ്ക്കു ഹര്‍ഷ് ടാകറിന്റെ അര്‍ധ സെഞ്ച്വറിയാണ് തുണയായത്. താരം 41 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 50 റണ്‍സ് അടിച്ചെടുത്തു. നവ്‌നീത് ധലിവാല്‍ (34), ശ്രേയസ് മൊവ്വ (21) എന്നിവരും കനേഡിയന്‍ നിരയില്‍ തിളങ്ങി.

ഒമാന്‍ നിരയില്‍ ജുനൈദ് സിദ്ദിഖി ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 35 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി.ീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു

പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂളിന്റെ 62 മത് വാർഷികാഘോഷം ‘രാവരങ്ങ്’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഫ്ലഡ് ലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ
ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് നിർവഹിച്ചു. പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിയുമായ ജിബിൻ ഗോപിനാഥ് വിശിഷ്ടാതിഥിയായി.

ഇന്ന് വൈകുന്നേരം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്യൂഷൻ ഫിയസ്റ്റ 2.0 ശ്രദ്ധേയമായി.
അഞ്ചുമണി മുതൽ സാംസ്കാരിക സമ്മേളനവും എൻഡോവ് മെന്റ് വിതരണവും നടന്നു.
ചടങ്ങിൽ മറ്റ് അതിഥികളും പങ്കെടുത്തു.

കുഞ്ഞ് ആലിന്‍റെ അവയവങ്ങളുമായി എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും

കുഞ്ഞ് ആലിന്‍റെ അവയവങ്ങളുമായി എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും

കൊച്ചി: ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസ്സം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പൊലീസ് ആംബുലൻസിന് വഴിയൊരുക്കുന്നത്. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്.

റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ ചരിത്രത്തിന്‍റെ ഭാഗമാകും. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുന്നത്. അവയവ ദാതാവും സ്വീകർത്താവും ഏറ്റവും പ്രായം കുറഞ്ഞവർ ആണെന്ന പ്രത്യേകതയും ഈ അവയവദാനത്തിനുണ്ട്.

രണ്ടു വൃക്കകള്‍ തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയാകും. അതിനു ശേഷം റോഡ് മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇതിന്റെ തയാറെടുപ്പുകൾ പൂർ‌ത്തിയായി. ഇടപ്പള്ളി–തൃപ്പൂണിത്തുറ–കോട്ടയം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി

വർക്കലയിൽ നിന്നും 11 വയസ്സുകാരനെ കാണാതായി. വർക്കല മുത്താന ശിവപുരം രമ്യ ഭവനിൽ ഭജൻറെയും സൗമ്യയുടെയും മകനായ 11 വയസ്സുള്ള വൈഷ്ണവ് ആണ് കാണാതായത്.

വർക്കല ഞെക്കാട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ്
സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മൂന്നര മണിയോടെ വീടിന് മുന്നിലൂടെയുള്ള സ്വകാര്യ ബസ്സിൽ കയറി പാരിപ്പള്ളി ജംഗ്ഷനിൽ ഇറങ്ങിയതായതാണ് ബസ് ജീവനക്കാരിൽ നിന്നും വിവരം ലഭിക്കുന്നത്.

സ്കൂൾ യൂണിഫോമിൽ ആയിരുന്നു വൈഷ്ണവ്. കുട്ടിയുടെ മാതാപിതാക്കൾ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുടുംബം, കുട്ടിയെ കാണാതായത് പാരിപ്പള്ളിയിൽ വച്ച് ആയതുകൊണ്ട് അവിടെ പരാതി നൽകാൻ ആയിരുന്നു ആയിരൂർ പോലീസിൽ നിന്നുള്ള നിർദ്ദേശം. ഇപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ പാരിപ്പള്ളി ജംഗ്ഷനിൽ ഉള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചുവരികയാണ്.

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാല്‍ ഇന്ത്യ ലോകകപ്പ് കിരീടം നേടും!

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്നത്തെ ആദ്യ പോരില്‍ സിംബാബ്‌വെ വന്‍ അട്ടിമറിയുമായി കളം വാണപ്പോള്‍ മുന്‍ ചാംപ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയ കൊളംബോ മൈതാനത്ത് ഉത്തരമില്ലാതെ നിന്നു. ഇതാദ്യമല്ല ലോകകപ്പ് വേദിയില്‍ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. 1983ലെ ഏകദിന ലോകകപ്പിലും 2007ലെ പ്രഥമ ടി20 ലോകകപ്പിലും സമാന രീതിയില്‍ തന്നെ ആഫ്രിക്കന്‍ ടീം ഓസീസിനെ അട്ടിമറിച്ചിട്ടുണ്ട്. ഇന്നത്തെ ജയത്തോടെ ലോകകപ്പില്‍ മൂന്നാം തവണയാണ് സിംബാബ്‌വെ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ടത്.

ഈ ഫലം ഇന്ത്യയെ സംബന്ധിച്ചു ഭാഗ്യമായി മാറുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ കണക്കുകളാണ് ആരാധകരെ അതിനു പ്രേരിപ്പിക്കുന്നത്. അതായത് സിംബാബ്‌വെ അട്ടിമറി നടത്തിയ രണ്ട് ലോകകപ്പുകളിലും കിരീടം സ്വന്തമാക്കിയത് ഇന്ത്യയാണ്!

1983
1983ലെ ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ നടന്ന പോരാട്ടത്തില്‍ സിംബാബ്‌വെ 13 റണ്‍സിനാണ് ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുന്നത്. ആ ലോകകപ്പിലാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി കന്നി ഏകദിന ലോക കിരീടം ഉയര്‍ത്തിയത്. കപിലിന്റെ ചെകുത്താന്‍മാര്‍ എന്നു പില്‍ക്കാലത്ത് ഖ്യാതി നേടിയ ഇന്ത്യന്‍ സംഘം ഫൈനലില്‍ ഇരട്ട ലോക ചാംപ്യന്‍മാരായി എത്തി ഹാട്രിക്ക് കിരീടം സ്വപ്‌നം കണ്ട വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് കന്നി ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്.

2007
ടി20 ലോകകപ്പിന്റെ ആദ്യ അധ്യായത്തിലാണ് പിന്നീട് സിംബാബ്‌വെ ഓസ്‌ട്രേലിയയെ വീണ്ടും അട്ടിമറിച്ചത്. പ്രോസ്പര്‍ ഉത്സേയയുടെ നേതൃത്വത്തില്‍ എത്തിയ സിംബാബ്‌വെ റിക്കി പോണ്ടിങിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസീസ് സംഘത്തെയാണ് അട്ടിമറിച്ചത്. 5 വിക്കറ്റ് വിജയമാണ് സിംബാബ്‌വെ അന്ന് സ്വന്തമാക്കിയത്. ആ ലോകകപ്പിലും കിരീടം ഇന്ത്യ നേടി. ഇന്ത്യയുടെ രണ്ടാം ലോക കിരീടവും ആദ്യ ടി20 ലോകകപ്പ് ട്രോഫിയും. എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തിയാണ് പ്രഥമ ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തിയത്.

2026
കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 23 റണ്‍സിന്റെ മിന്നും ജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ഓസീസിനെ സംബന്ധിച്ചു എളുപ്പം മറികടക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. 19.3 ഓവറില്‍ 146 റണ്‍സില്‍ ഓസീസിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു.

ഗ്രൂപ്പ് എയില്‍ ഇന്ത്യ തുടരെ രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഈ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമും ഇന്ത്യയാണ്. സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച രണ്ട് ലോകകപ്പിലും കിരീടം ഇന്ത്യ സ്വന്തമാക്കിയ സ്ഥിതിക്ക് ഇത്തവണയും ഈ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും അതു നടക്കുമോ എന്നു കാത്തിരുന്നു കാണാം.