ലുകാകു വന്നു, ഈജിപ്റ്റ് ‘സെൽഫ് ​ഗോളും’ അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

ലുകാകു വന്നു, ഈജിപ്റ്റ് ‘സെൽഫ് ​ഗോളും’ അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

വാഷിങ്ടൻ: ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ ഈജിപ്റ്റിനെതിരെ 1-1നു സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. ജയത്തോടെ തുടങ്ങാമെന്ന അവരുടെ മോഹത്തിന് ഈജിപ്റ്റ് വിലങ്ങായി നിന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം കട്ടയ്ക്കു പൊരുതി ഈജിപ്റ്റും നിന്നു. ബെൽജിയം 15 തവണയും ഈജിപ്റ്റ് 14 തവണയും ആക്രമിച്ചു. ലക്ഷ്യത്തിലേക്ക് 4 ഷോട്ടുകളാണ് ഈജിപ്റ്റ് തൊടുത്തതെങ്കിൽ ബെൽജിയം 3 എണ്ണമാണ് ​തൊടുത്തത്.

കളിയുടെ 20ാം മിനിറ്റിൽ ഈമാം അഷൂറിന്റെ സൂപ്പർ ​ഗോളിൽ മുന്നിലെത്തിയ ഈജിപ്റ്റിനെതിരെ സെൽഫ് ​ഗോളിന്റെ ബലത്തിൽ ബെൽജിയം സമനില പിടിച്ച് തോൽവിയിൽ നിന്നു കടന്നുകൂടുകയായിരുന്നു. 66ാം മിനിറ്റിൽ ഈജിപ്റ്റ് തന്നെ ദാനമായി നൽകിയ ഓൺ ​ഗോളിന്റെ ബലത്തിലാണ് സമനില വന്നത്.

മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ബെൽജിയത്തിനു കിട്ടിയിരുന്നു. എന്നാൽ താരങ്ങൾ മത്സരിച്ച് അവസരം പാഴക്കുന്നതാണ് കണ്ടത്. ഒപ്പം നിർഭാ​ഗ്യവും ബെൽജിയത്തെ വേട്ടയാടി. പല അവസരങ്ങളും ബാറിൽ തട്ടി മടങ്ങി. ഈജിപ്റ്റകാട്ടെ അവരുടെ ഇതിഹാസ താരം മുഹമ്മദ് സലയുടെ നേതൃത്വത്തിൽ കടുത്ത വെല്ലുവിളിയാണ് ബെൽജിയത്തിനു ഉയർത്തിയത്. ഈമാം അഷൂറും മുസ്തഫ സിക്കോയുമടക്കമുള്ള താരങ്ങൾ ബെൽജിയം ബോക്സിൽ വട്ടമിട്ട് പറന്ന് നിരന്തരം അപകടം വിതയ്ക്കുന്നുണ്ടായിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ് പോരായ്മയാണ് ഈജിപ്റ്റിനെ ജയത്തിൽ നിന്നു അകറ്റിയത്.

സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയ്നെയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞു കളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.

ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സല നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോട്ട് കോർട്വ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്റ്റ് ജേഴ്‌സിയിൽ അഷൂർ നേടുന്ന ആദ്യ രാജ്യാന്തര ​ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് 28കാരനായ താരത്തിന് ഇരട്ടി മധുരമായി.

ഗോൾ വീണതോടെ ബെൽജിയം ഈജിപ്റ്റ് ബോക്സിലേക്ക് തുടരൻ ആക്രമണങ്ങളുമായി എത്തി. അവർ ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. ആക്രമണം തുടരെ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഓൺ ടാർജറ്റ് ​ഷോട്ടുകൾ ബെൽജിയം ഭാ​ഗത്തു നിന്നു വരാഞ്ഞതും അവർക്ക് തിരിച്ചടിയായി.

ബെൽജിയം സമനിലയ്ക്കും ഈജിപ്റ്റ് ലീഡുയർത്താനും ശ്രമം നടത്തുന്നതാണ് രണ്ടാം പകുതിയിലും കണ്ടത്. 53ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്റ്റിനും കിട്ടി രണ്ട് മികച്ച അവസരങ്ങൾ. എന്നാൽ മുതലാക്കാൻ സലയ്ക്കും മർമോഷിനുമായില്ല. 60ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച മർമൗഷ് രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മർമൗഷിന്റെ ഷോട്ട് വൈഡായി പുറത്തു പോയി. തിബോട്ട് കോർട്വ ​ബാറിനു കീഴിൽ മികച്ച സേവുകളുമായി കളം വാണതും ഈജിപ്റ്റിനെ വലച്ചു.

66ാം മിനിറ്റിൽ ബെൽജിയം ലുകാകുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്കുള്ളിൽ തന്നെ താരത്തിന്റെ വരവ് ബെൽജിയത്തെ രക്ഷിച്ചെന്നു പറഞ്ഞാലും തെറ്റില്ല. ലുകാകുവിന്റെ മികവാണ് ഈജിപ്റ്റിന്റെ സെൽഫ് ​ഗോളിനു ഇടയാക്കിയത്. മുനിയെർ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുകാകുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.

കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. അവസാന ഘട്ടത്തിൽ ബൽജിയത്തിന്റെ പെനാൽറ്റി ഏരിയയിലേക്ക് ഇരച്ചുകയറാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങൾക്കാണു ഗ്രൗണ്ട് സാക്ഷ്യം നിന്നത്. നിശ്ചിത സമയത്തിനു തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം മർമൗഷിനെ ബൽജിയം പ്രതിരോധ താരം പെനാൽറ്റി ഏരിയയ്ക്കുള്ളില്‍ വച്ച് ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.

അധികസമയമായി അനുവദിച്ച അഞ്ച് മിനിറ്റിലും ലീ‍ഡ് പിടിക്കാൻ ബൽജിയവും ഈജിപ്റ്റും കിണഞ്ഞു ശ്രമിച്ചു. മികച്ച പല മുന്നേറ്റങ്ങളും അവസാന ഘട്ടത്തിൽ വരെ കണ്ടു. എന്നാൽ ഒന്നും നടന്നില്ല. മത്സരം 1-1നു സമനിലയിൽ പിരി‍ഞ്ഞു.

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും. ഈ മാസം 30 വരെ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.

പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.

തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം സ്‌ക്രീനില്‍ തെളിയും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.

നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്.

ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക.

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. പുനഃപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 1467 വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് നിവേദനം നല്‍കി.

അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്. പരീക്ഷയുടെ തയ്യാറെടുപ്പിന് ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. പുനഃപരീക്ഷാ തീയതി ഒരുമാസം കൂടി നീട്ടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണ്‍ 21 ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇതിനിടെ നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പുനഃപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. മംഗള കോഹ് ലിയാണ് ഹര്‍ജി നല്‍കിയത്. മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണ്. നീറ്റ് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയാണ്. രാജ്യത്തെ ഏതാനും സെന്ററുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളത്.

ആ സെന്ററുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടേത് മാത്രം റദ്ദാക്കിയാല്‍ മതി. അല്ലാതെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും പരീക്ഷ റദ്ദാക്കിയത് നീതിയുക്തമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും, പുനഃപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,100 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,875 രൂപയായി.

ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ വെര്‍ച്വലായി ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോകത്തെ ഇന്ധപ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട, 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്.

ജനീവയിൽ പ്രധാന മധ്യസ്ഥരായ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച കരാറിൽ ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ് നടക്കും. ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോൾരഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ​ഗതാ​ഗതം തടയുന്നതിനായി ഹോർമുസിൽ ഏപ്രിൽ 13 മുതൽ യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് കരാർ വിവരം ആദ്യം പ്രഖ്യാപിച്ചത്. ലെബനനുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലുമുള്ള സൈനികനടപടികൾ ഉടനടി നിർത്തിവെക്കാൻ ഇറാനും യു എസും സമ്മതിച്ചതായി ഷഹബാസ് പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ ഇറാന്റെ ആണവായുധമോഹം തടയാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കും. 60 ദിവസത്തിനകം അന്തിമ കരാർ ഉണ്ടായില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘സലിം കൈ പിടിച്ച് പറഞ്ഞു, എല്ലാം പൂര്‍ത്തിയാകുന്നതു പോലെ, അറംപറ്റിയ വാക്കുകള്‍’; വിങ്ങലോടെ വിഡി സതീശന്‍

‘സലിം കൈ പിടിച്ച് പറഞ്ഞു, എല്ലാം പൂര്‍ത്തിയാകുന്നതു പോലെ, അറംപറ്റിയ വാക്കുകള്‍’; വിങ്ങലോടെ വിഡി സതീശന്‍

നടനും പ്രിയ സുഹൃത്തുമായ സലിം കുമാറിന്റെ ഓര്‍മകളില്‍ വിങ്ങി മുഖ്യമന്ത്രി വിഡി സതീശന്‍. തനിക്ക് നഷ്ടമായത് കൂടെപ്പിറപ്പിനെയാണെന്നാണ് വിഡി സതീശന്‍ പറയുന്നത്. പറവൂരില്‍ സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ മന്ത്രിയാകാന്‍ സാധിക്കാതെ വന്നപ്പോള്‍ സലിം കുമാര്‍ കുറേ കരഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്.

പിന്നീട് താന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സലിം കുമാര്‍ എത്തിയതും അദ്ദേഹം ഓര്‍ത്തു. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ജീവിതലക്ഷ്യം പൂര്‍ത്തിയായെന്ന് വികാരനിര്‍ഭരനായി സലിം കുമാര്‍ പറഞ്ഞുവെന്നാണ് വിഡി സതീശന്‍ പറയുന്നത്.

”രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേര്‍പാടാണ് പെട്ടെന്നുണ്ടായത്. സത്യത്തില്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ഒരു അനുഭവമാണ് എല്ലാവര്‍ക്കും. അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം കുടുംബത്തില്‍ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാളായിരുന്നു” വിഡി സതീശന്‍ പറയുന്നു.

സഹോദരനെ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. കാണാതിരുന്നാലും ഫോണ്‍ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങള്‍ കൂടി നമ്മള്‍ കൂട്ടിമുട്ടിയാലും സ്‌നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാള്‍ കൂടിയാണ് സലിം കുമാറെന്നും അദ്ദേഹം പറയുന്നു.

പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും. സലിംകുമാറിന്റെ സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വെള്ളപ്പൊക്കം വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികില്‍ ഉണ്ടാകും.അതുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകുമെന്നും വിഡി സതീശന്‍ പറയുന്നു.

സലിം കുമാറിനെ അവസാനമായി കണ്ടപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ”ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നല്‍കിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എനിക്ക് ഈ പറവൂരില്‍ നല്‍കിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേര്‍ന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ‘എനിക്ക് എല്ലാം പൂര്‍ത്തിയായതുപോലെയാണ്’ എന്ന്; അറം പറ്റിയ വാക്കുകള്‍ പോലെയാണ് ഇപ്പോള്‍ എനിക്ക് അത് തോന്നുന്നത്.” എന്നാണ് വിഡി സതീശന്‍ പറയുന്നത്.

‘ 2011ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ താന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സലിം പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍, ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ’ എന്നും സലിം കുമാര്‍ പറഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്. ‘ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’ എന്നുപറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അന്ന് സലിം കുമാര്‍ തന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് മരണവിവരം കേട്ടപ്പോള്‍ മനസ്സിലായി. അത്ര വികാരനിര്‍ഭരമായിട്ടാണ് തന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞതെന്നും വിഡി സതീശന്‍ പറയുന്നു ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തില്‍ നിന്ന് സലിം കുമാറിനെ അടര്‍ത്തി മാറ്റാന്‍ പറ്റില്ല. നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനം… നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, ഇഷ്ടപ്പെട്ടവര്‍ക്ക്, നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാര്‍ അങ്ങ് തീര്‍ച്ചയായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.