‘കിഡ്‌നി പ്രശ്‌നമാകുന്നു’; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

‘കിഡ്‌നി പ്രശ്‌നമാകുന്നു’; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ നിങ്ങള്‍ പിന്തുണയ്ക്കണം. കിഡ്‌നിക്ക് പ്രശ്‌നമാവുന്നെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെ കഴിഞ്ഞു. അഞ്ച് ദിവസം ആഹാരമില്ലാതെ കഴിഞ്ഞു. പതിനൊന്നുദിവസമായി..സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണ്’ – രാഹുല്‍ പറഞ്ഞു.

പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകള്‍ മുന്‍നിര്‍ത്തി അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍. കേസില്‍ നടന്‍ ദിലീപിന് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനി ദിലീപിനോടൊപ്പം തൃശ്ശൂരിലെ ടെന്നീസ് അക്കാദമിയിലും സിനിമാ ലൊക്കേഷനിലും ഒരേ സമയത്തുള്ളതിന്റെ ഫോട്ടോയുണ്ട്. കൂടാതെ ദിലീപിന്റെ കാരവന്റെ സമീപത്ത് സുനി നില്‍ക്കുന്ന ഫോട്ടോയുമുണ്ട്- ഇത് ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയ 2017 ഫെബ്രുവരി 17ന് രാവിലെ 11ന് സ്വിച്ച് ഓഫ് ചെയ്ത ദിലീപിന്റെ ഫോണ്‍ പിന്നീട് ഓണാക്കുന്നത് രാത്രി 9.30ന്. ഇതില്‍ അസ്വാഭാവികതയുണ്ട്.

ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. നടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പള്‍സര്‍ സുനിയുള്ള ലൊക്കേഷനില്‍ അപ്പുണ്ണിയുടെ ഫോണുണ്ട്. ഈ ഫോണില്‍ നിന്ന് ദിലീപിന്റെ സഹോദരിയെയും പേഴ്സണല്‍ ഡോക്ടറായ ഹൈദരലിയെയും വിളിക്കുന്നുണ്ട്. എന്നാല്‍, അപ്പുണ്ണി തന്നെ വിളിക്കാറില്ലെന്നാണ് ഹൈദരലിയുടെ മൊഴി.

നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്നുദിവസം മുന്‍പേ പനിബാധിച്ച് ആലുവയിലെ ആശുപത്രിയില്‍ ദിലീപ് അഡ്മിറ്റായതായി രേഖ. എന്നാല്‍, ഇത് ഡോക്ടര്‍ പറഞ്ഞ പ്രകാരം പിന്നീട് എഴുതി തയ്യാറാക്കിയതാണെന്ന് ആശുപത്രി ജീവനക്കാരിയുടെ മൊഴി.

ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊബൈലില്‍ നിന്ന് ദിലീപ് പലരേയും വിളിക്കാറുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്,

നടി അതിക്രമത്തിനിരയായതായി താന്‍ അറിയുന്നത് നിര്‍മാതാവ് ആന്റോ പറഞ്ഞപ്പോഴാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍, അതിനുമുന്‍പേ നടി ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത ദിലീപിന്റെ മൊബൈലില്‍ ലഭിക്കുകയും അത് കണ്ടിട്ടും ഉണ്ട്

നടിയെ ആക്രമിച്ച സംഭവത്തിനുശേഷം 19ന് വൈകീട്ട് നടന്ന സോളിഡാരിറ്റി യോഗത്തില്‍ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കരുതെന്ന് ദിലീപ്. ഇത് കേസ് തന്നിലേക്കുവരുമെന്നു കണ്ടുള്ള നീക്കമായിരുന്നു.

സംഭവത്തിനുശേഷം പള്‍സര്‍ സുനി നടി കാവ്യാ മാധവന്റെ ബൊട്ടീക്കായ ലക്ഷ്യയിലെത്തിയതിന് തെളിവുണ്ട്. ഇതിന് സാക്ഷിയായ ജീവനക്കാരന്‍ സാഗര്‍ വിന്‍സന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും തെളിവുണ്ട്

2017 ഏപ്രില്‍ 10നും 11നും പള്‍സര്‍ സുനി ജയിലില്‍നിന്ന് നാദിര്‍ഷയുടെ ഫോണിലേക്ക് നാലുതവണ വിളിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും സിഡിആറും ഹാജരാക്കിയിട്ടുണ്ട്.

2017 ഏപ്രില്‍ 12ന് ദിലീപിന് നല്‍കാനായി പള്‍സര്‍ സുനി ജയിലില്‍വെച്ച് വിപിന്‍ലാല്‍ എന്ന സഹതടവുകാരനെക്കൊണ്ട് കത്ത് എഴുതിപ്പിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്

ഏപ്രില്‍ 20ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് സനല്‍ പി. മാത്യു അപ്പുണ്ണിയെ നേരിട്ടുവിളിച്ച് ലക്ഷ്യയില്‍ കൊടുത്ത സാധനം ലഭിച്ചോ എന്ന് ചോദിക്കുന്നുണ്ട്. ഏപ്രില്‍ 21ന് ജയിലിലെ കോയിന്‍ ബോക്‌സില്‍നിന്ന് പള്‍സര്‍ സുനി നേരിട്ടും അപ്പുണ്ണിയെ വിളിക്കുന്നുണ്ട്.

പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

പെണ്‍വാണിഭം വാടസ്ആപ്പ് കൂട്ടായ്മ വഴി; വന്‍സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

ഗുരുവായൂര്‍: സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ പ്രവര്‍ത്തനം നടത്തിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ 3 പേര്‍ പിടിയില്‍. റാക്കറ്റിലെ പ്രധാനിയും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം പനങ്ങാട് മരോട്ടിക്കല്‍ എം.ജെ.ഷോജിന്‍ (24), പടിഞ്ഞാറെനടയില്‍ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരെയാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിന്‍ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്‌സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ ഏതു സ്ഥലത്തുള്ള ആളുകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാര്‍ അവരുടെ സ്ഥലം അറിയിച്ചാല്‍ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തോളമായി ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ.

അജയ് വിനോദിന്റെ ഫോണില്‍ നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിള്‍ പേ വഴിയും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയും പണം കൈമാറിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു?; ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു?; ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സംശയം. വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. സെന്‍സിറ്റിവ് ആവ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറി.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്‍പേ ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന്‍ ‘എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും അവകാശപ്പെട്ടിരുന്നു.

കത്തില്‍ പരാമര്‍ശിച്ച പോലെ വരവണ്ണം വ്യത്യാസമില്ലാതെയാണ് കേസിലെ വിധി ഉണ്ടായത്. ഇത്തരത്തില്‍ ഒരുകത്ത് ലഭിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് യശ്വന്ത് ഷേണായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. ഉചിതമായ നടപടിക്കായി കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ജ്യൂഡീഷ്യറിയുടെ സത്‌പേരിന് കളങ്കമുണ്ടാകുന്നതാണ് സംഭവമെന്നും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ജഡ്ജി ഹണി എം വര്‍ഗീസ് തന്റെ അടുത്ത സഹായിയായ ഷെര്‍ലി വഴി വിധിന്യായം തയ്യാറാക്കുകയും, എട്ടാം പ്രതിയുടെ അടുത്ത കൂട്ടുകാരനായ ഹോട്ടല്‍ വ്യവസായി ശരത്തിനെ കാണിച്ച ഉറപ്പിച്ച ശേഷം അതനുസരിച്ചുള്ള വിധി 2025 ഡിസംബര്‍ 8-ന് പ്രസ്താവിക്കാന്‍ പോകുകയാണ്’ കത്തില്‍ പറയുന്നു. ‘രണ്ട് മുതിര്‍ന്ന കേരള ഹൈക്കോടതി ജഡ്ജിമാരും എറണാകുളം ജില്ലയുടെ ചുമതലയുള്ള മറ്റൊരു ജഡ്ജിയും എല്ലാ കാര്യങ്ങളിലും അവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇതാണ് നീതിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സെഷന്‍സ് ജഡ്ജിക്ക് ധൈര്യം നല്‍കുന്നത്,’ എന്നും കത്തില്‍ പറയുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതി ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആദ്യആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനല്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയും കുറ്റവിമുക്തരാക്കി.

ഒന്നാംപ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജേഷ്, അഞ്ചാംപ്രതി വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ദൃശ്യങ്ങള്‍ പകര്‍ത്തി ഐടി ആക്ട് ലംഘനം എന്നിവയാണ് ആദ്യ ആറ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. വെറുതേ വിട്ട ഏഴാം പ്രതി ചാര്‍ളി തോമസിനെതിരെ പ്രതികളെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ജയിലില്‍ വെച്ച് പള്‍സര്‍ സുനിയെ ദിലീപിന്റെ ആളുകളുമായി ബന്ധപ്പെടാന്‍ സഹായിച്ചതിന് മേസ്തിരി സനിലിനെതിരെയും, തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെയും തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയിന്‍മേല്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു

അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു

വെഞ്ഞാറമൂട്ടിൽ അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ ചെമ്പിട്ടവിള വീട്ടിൽ പ്രഭാകരൻ (77) ആണ് മരിച്ചത്. ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തുടർന്ന് മസ്തിക ജ്വരം സ്ഥിരീകരിച്ചു. രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

ഭാര്യ : സുനിത
മക്കൾ: പ്രിയ, പ്രിയങ്ക
മരുമകൻ: സന്തോഷ് കുമാർ

ക്രിസ്മസ്, പുതുവത്സര സീസണ്‍: സ്പെഷ്യൽ ട്രെയിൻ സർവീസുകൾ

ക്രിസ്മസ്, പുതുവത്സര സീസണ്‍ കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. 06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍-വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06283/06284 മൈസൂരു – തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.

06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 10 (ബുധന്‍) ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 4 ന് ചണ്ഡീഗഡില്‍ എത്തിച്ചേരും (1 സര്‍വീസ്). 2- എസി ത്രീ ടയര്‍ ഇക്കണോമി കോച്ചുകള്‍, 8- സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 7- ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2- ലഗേജ് കം ബ്രേക്ക് വാന്‍ എന്നിങ്ങനെയാണ് കോച്ച് പൊസിഷന്‍. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

06283 മൈസൂരു – തൂത്തുക്കുടി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 27 തീയതികളില്‍ (ചൊവ്വ, ശനി) വൈകിട്ട് 6.35 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില്‍ എത്തിച്ചേരും (2 സര്‍വീസുകള്‍). തിരികെ 06284 തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 24, 28 തീയതികളില്‍ (ബുധന്‍, ഞായര്‍) ഉച്ചയ്ക്ക് 2ന് തൂത്തുക്കുടിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില്‍ എത്തിച്ചേരും (2 സര്‍വീസുകള്‍). എസി ടു ടയര്‍ കോച്ച്, 2 എസി ത്രീ ടയര്‍ കോച്ചുകള്‍, 9 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2 ലഗേജ്-കം-ബ്രേക്ക് വാന്‍ എന്നിങ്ങനെയാണ് കോച്ചുകള്‍.