by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്‌സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു.
ബക്‌സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനാണ് യുവാക്കള്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ കഫേ സെന്റര്‍ നടത്തിയിരുന്ന അമന്‍ കുമാര്‍ അടക്കമുള്ളവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.യുവാക്കള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുമായി ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. പ്രതികളുടെ മുന്‍കാല ചരിത്രം പരിശോധിച്ചു വരികയാണ്. അമന്‍ നേരത്തെ ഒരു സൈബര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ വിദേശബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2022 ല്‍ അമനെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അമന്റെ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ മകന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന് അമന്റെ മാതാപിതാക്കളായ ഗണേഷ് തിവാരിയും ഗീതാ കുമാരിയും പറയുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റം എന്താണെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.


by Midhun HP News | Apr 10, 2026 | Latest News, കേരളം
ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടു തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് വാഴ 2. ചിത്രവും യുവതാരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുകയാണ്. ഇതിനിടിയൊരു സീനിയര്‍ നടന്റെ പ്രകടനവും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കാലങ്ങളായി ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ബിജുക്കുട്ടന്‍ കണ്ണും മനസും നിറയ്ക്കുകയാണ് വാഴ 2 വില്‍. മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ നടനാണ് ബിജുക്കുട്ടന്‍. കരിയറില്‍ ഒരിടം കണ്ടെത്താന്‍ ഏറെ കഷ്ടതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് ബിജുക്കുട്ടന്‍.”അച്ഛന്‍ കൂലിപ്പണിക്കാരന്‍ ആണെങ്കിലും എന്റെ വീട്ടില്‍ ഭക്ഷണമില്ലാത്ത സങ്കടമൊന്നും ഉണ്ടായിരുന്നില്ല. സങ്കടം എന്ന് പറഞ്ഞാല്‍ ആദ്യം മിമിക്രിയില്‍ വരുമ്പോള്‍ വലിയ ട്രൂപ്പില്‍ കയറണം എന്നായിരുന്നു. അങ്ങനെ കുറേ നാള്‍ ഒന്നും ഇല്ലാതെയിരുന്നു. പിന്നെ നമുക്ക് അറിയാം കളിച്ച് കാണിച്ചിട്ടേ രക്ഷയുള്ളൂവെന്ന്. ഞാന്‍ നേരിട്ട് ചെന്ന് എനിക്കൊരു ചാന്‍സ് വേണം എന്ന് പറഞ്ഞാല്‍ മിമിക്രിയിലും തരില്ല സിനിമയിലും തരില്ല സീരിയലിലും തരില്ല. അത് അങ്ങനെയാണ്. ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.” താരം പറയുന്നു.
”നേരത്തെ ഇന്റര്‍വ്യുവിന് പോകുമ്പോള്‍ എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കുക എന്ന് പറഞ്ഞാല്‍ എന്നെ പറഞ്ഞ് മനസിലാക്കായിട്ടുണ്ട്. ആ കഥാപാത്രം ചെയ്യാന്‍ ഇന്ന ആളുണ്ടല്ലോ അതുകൊണ്ടാണ് പിന്നെ ശരിയാക്കാം എന്നൊക്കെ പറയാും. പിന്നെ എനിക്ക് തോന്നി, നമ്മള്‍ ചെയ്ത് കാണിച്ചിട്ടേ കാര്യമുള്ളൂ. ഇന്നത്തേത് പോലെയല്ല വാട്‌സ് ആപ്പ് ഒന്നും ഇല്ലല്ലോ. അതിനാല്‍ ഒരു ജുബ്ബയും ഇട്ട് ബസ് സ്റ്റാന്റില്‍ പോയി നില്‍ക്കും. ഏത് മിമിക്രിക്കാരന്‍ വന്നാലും കൂടെ പോകും. ടിനിയൊക്കെ പറയുമായിരുന്നു ഗുരുവായൂര്‍ വഴി പോകണ്ട, അവിടെ ബിജുക്കുട്ടന്‍ ഉണ്ടാകുമെന്ന്.അത്ര ശല്യമായിരുന്നു ഞാന്‍ ചാന്‍സ് ചോദിച്ച്.” എന്നും താരം പറയുന്നു.


by Midhun HP News | Apr 10, 2026 | Latest News, കേരളം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാലു ജില്ലകള്‍ യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ക്ലീന്‍ സ്വീപ്പ് യുഡിഎഫിന് അനുകൂലമായി ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. നാലു ജില്ലയില്‍ നിന്നും ആകെ 40 സീറ്റാണ്. യുഡിഎഫ് 100 ലേറെ സീറ്റ് നേടുമെന്ന് ആത്മവിശ്വാസമുണ്ട്. ഈ അവകാശവാദത്തിന് രാഷ്ട്രീയമായ അടിത്തറയുണ്ട്. അതല്ലാതെ കൊട്ടക്കണക്കിന് പറയുന്നതല്ലെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
2001 ല്‍ യുഡിഎഫിന് 100 സീറ്റ് ലഭിച്ചതാണ്. എന്നാല്‍ 2005 മുതല്‍ ഒരുപാട് വിഭാഗങ്ങള്‍ യുഡിഎഫിനെ വിട്ടു പോയി. അതില്‍ 95 ശതമാനം പേരെയും തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. അതിനുള്ള നിശബ്ദമായ പ്രവര്‍ത്തനം നടത്തി. എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ അത്യപൂര്‍വമായ വിജയം യുഡിഎഫിന് നേടാനായി.
മോദി വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയത്. യുഡിഎഫ് ചിട്ടയായ, പ്രൊഫഷണലായ പ്രവര്‍ത്തനമാണ് നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഈ വിജയങ്ങള്‍. ഇത് മുന്നണിയുടെ രാഷ്ട്രീയമായ വിലയിരുത്തലാണ്. ഇതിന്റെ തുടര്‍ച്ചയായി നിയമസഭയിലേക്കും മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഷ്ട്രീയ വനവാസം സംബന്ധിച്ച്, പറഞ്ഞ കാര്യങ്ങള്‍ അവിടെത്തന്നെ നില്‍ക്കുകയല്ലേ, മാധ്യമങ്ങളുടെ ലൈബ്രറിയില്‍ ഇതുണ്ടല്ലോയെന്ന് വിഡി സതീശന്‍ ചോദിച്ചു. അങ്ങനത്തെ ഒരു സാഹചര്യം വന്നാല്‍ ഞാനതു ചെയ്തില്ലെങ്കില്‍ അക്കാര്യം അന്വേഷിച്ചാല്‍ പോരേ?. എല്ലാ ദിവസവും പറയണോ?. കെ സുധാകരനോട് കുത്തിക്കുത്തി ചോദിച്ചത് മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ള വാര്‍ത്ത ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇത്തവണ യുഡിഎഫ് പ്രവർത്തകർ വളരെ ആവേശത്തോടെയും ഒത്തൊരുമയോടെയുമാണ് പ്രവർത്തിച്ചത്. ഘടകക്ഷികൾ തമ്മിലുള്ള ഭേദമില്ലാതെ ‘ടീം യുഡിഎഫ്’ എന്ന നിലയിലുള്ള പ്രവർത്തനം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരമാണ്. ‘ആരുണ്ട് ചോദിക്കാൻ’ എന്ന ശൈലിയിലെ ധാർഷ്ട്യം ജനങ്ങൾക്കിടയിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
മോസ്‌കോ: ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ പ്രമാണിച്ച് യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ മുന്നോട്ടുവച്ച നിര്‍ദേശം പരിഗണിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിന്‍ വ്യാഴാഴ്ച അറിയിച്ചു. ഏപ്രില്‍ 11 വൈകിട്ട് 4 മണി മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍.
നാല് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, യുഎസ് മുഖേന ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം കൈമാറിയതായി സെലെന്‍സ്‌കി നേരത്തേ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി ക്രെംലിന്‍ അറിയിച്ചു.
ശത്രുപക്ഷത്ത് നിന്നുള്ള ഏത് പ്രകോപനത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഈ മാതൃക യുക്രൈനും പിന്തുടരുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ക്രെംലിന്‍ വ്യക്തമാക്കി.
by Midhun HP News | Apr 10, 2026 | Latest News, കേരളം
തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലായിരുന്നു ആക്രമണം. തോട്ടം മേഖലയായ കജനപ്പാറയിൽ വെച്ചായിരുന്നു സംഭവം
രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി മൂന്നോളം സിപിഎം പ്രവർത്തകർ ആക്രമിച്ചതായി റോയ് പരാതി നൽകി.
അക്രമികളുടെ കൈയിൽ നിന്നു വടിവാൾ അടക്കമുള്ള മാരക ആയുധങ്ങൾ സ്ഥലത്ത് എത്തിയ പൊലീസ് പിടിച്ചു വാങ്ങി. അക്രമി സംഘത്തിലെ മൂന്ന് പേരെ രാജാക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ എൽഡിഎഫിന്റെ പ്രകടന പത്രിക കത്തിച്ചിരുന്നു. ഇതിൽ പ്രകോപിതരായവരാണ് ആക്രമിച്ചതെന്നാണ് ആരോപണം. റോയ് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തെരഞ്ഞെടുപ്പ് പരാജയ ഭീതിയിലാണ് സിപിഎം ഇത്തരം ആക്രമണങ്ങൾ അഴിച്ചു വിടുന്നത്. ആക്രമണത്തിൽ തലയിലും ദേഹത്തും പരിക്കേറ്റതായും റോയ് പ്രതികരിച്ചു.
വെറുതെ തല ചൊറിഞ്ഞു പുണ്ണാക്കാൻ നിൽക്കരുതെന്നു സിസി പ്രസിഡന്റ് സിപി മാത്യു പറഞ്ഞു. പരിക്കേറ്റ റോയിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Apr 10, 2026 | Latest News, കേരളം
കൊച്ചി: തന്റെ ആറ് ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഫെയ്‌സ്ബുക്ക് പേജ് കേരള പൊലീസ് നീക്കം ചെയ്‌തെന്ന ആരോപണവുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. തന്റെ ശബ്ദം പലരും ഭയക്കുന്നു. വാ മൂടി കെട്ടി ഇരിക്കാന്‍ തല്‍ക്കാലം ഉദ്ദേശമില്ല. സൈബര്‍ ഡിപ്പാര്‍ട്‌മെന്റില്‍ പിണറായി വിജയന് വേണ്ടി പണി എടുക്കുന്നവര്‍ ആയാലും കോടതി കയറ്റുമെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു.
ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യപ്പെട്ടതോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത തന്നെ ഇല്ലാതാക്കുകയും താന്‍ പറയുന്നത് ജനം കേള്‍ക്കാതിരിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യമെന്നും അഖില്‍ തന്റെ അക്കൗണ്ടില്‍ കുറിച്ചു. ഇത് ചെയ്തവരുടെ ഉദ്ദേശം നടക്കില്ലെന്നും കൂടുതല്‍ ഉച്ചത്തില്‍ താന്‍ സംസാരിക്കുമെന്നും അഖില്‍ പറയുന്നു.
‘അഖില്‍ മാരാര്‍ 2.0’ എന്നപേരില്‍ മറ്റൊരു പേജും ഇതിനകം അഖില്‍ തുറന്നിട്ടുണ്ട്. ഇത് തന്റെ രണ്ടാം വരവാണെന്നും മുറിച്ചാല്‍ മുറി കൂടി വരും, തൃക്കാക്കരയില്‍ എന്റെ മുന്നേറ്റം ഭയന്ന് ഇത്തരത്തില്‍ തറ വേല പൊലീസ് ചെയ്യരുതെന്നും പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വിഡിയോ പോസ്റ്റില്‍ അഖില്‍ പറയുന്നു.
‘ഏതെങ്കിലും പോസ്റ്റാണ് പ്രശ്‌നമെങ്കില്‍ സാധാരണ ആ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയോ നീക്കം ചെയ്യുകയോ ആണ് പതിവ്. പക്ഷേ ഇതുവരെയുള്ള തന്റെ എല്ലാ പോസ്റ്റുകളും ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഞാന്‍ പറയുന്ന സത്യം ജനത്തിന് തിരിച്ചറിയാന്‍ സാധിക്കും. ആ സത്യം പലരേയും ഭയപ്പെടുത്തും, അഖില്‍ വിഡിയോയില്‍ പറഞ്ഞു.
Recent Comments