ചിക്കന്‍ ബിരിയാണി, നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി; വന്ദേഭാരതിലെ മെനു പരിഷ്‌കരിച്ചു

ചിക്കന്‍ ബിരിയാണി, നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി; വന്ദേഭാരതിലെ മെനു പരിഷ്‌കരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള കാസര്‍കോട് – മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നുതരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളിലുള്ള യാത്രക്കാര്‍ക്ക് ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള വെജിറ്റേറിയന്‍ മെനു ഇങ്ങനെ

നെയ്‌ച്ചോര്‍, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരന്‍, ഫ്രൂട്ട് ട്രൈഫൂല്‍

മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍

വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് (പാല്‍ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം.

നോണ്‍വെജ്

നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറി

മട്ടയരി ചോറിനൊപ്പം മലബാര്‍ ചിക്കന്‍ കറി

ചിക്കന്‍ ബിരിയാണി, എക്‌സിക്യുട്ടീവ് ക്ലാസില്‍ മട്ടയരി ചോറിനൊപ്പം മീന്‍ കറിയും ലഭിക്കും.

പ്രഭാത ഭക്ഷണ വെജ് മെനു

ഇഡലി, വട, സാമ്പാര്‍ ഉണ്ണിയപ്പം

ഇടിയപ്പം, കടലക്കറി, വട, ടീ കേക്ക്

മിക്‌സ് വെജ് ഉപ്പുമാവ്, വട, സാമ്പാര്‍, ചട്ട്‌നി, വട്ടയപ്പം

നോണ്‍ വെജ്

മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ്, ഉണ്ണിയപ്പം, ബ്രഡ് റോള്‍

ഇടിയപ്പം, മുട്ടറോസ്റ്റ്, വട, ടീ കേക്ക്

മുട്ട ചിക്കിയത്, മസാല ബണ്‍, വെജ് കട്‌ലറ്റ്, വട്ടയപ്പം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ മാറി വരും.

ലഘുഭക്ഷണത്തില്‍ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട എന്നിവയും വിവിധ ദിവസങ്ങളില്‍ ലഭിക്കും, കഴിഞ്ഞ രണ്ടാഴ്ചയായി നന്ന മീല്‍ ട്രയലിന് തൃപ്തികരമായ പ്രതികരണമാണ് യാത്രക്കാരില്‍ നിന്ന് ലഭിച്ചതന്നെ് അധികൃതര്‍ അറിയിച്ചു.

സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ഡല്‍ഹി: അസമിലെ ജോര്‍ഹട്ടിന് സമീപത്ത് തകര്‍ന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായതായി വ്യോമസേന സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി ജോര്‍ഹട്ട് എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയതിന് പിന്നാലെ 7.42ന് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ മരണം വ്യോമ സേന സ്ഥിരീകരിച്ചത്. ‘അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു,’ ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI യുദ്ധവിമാനം നിലവില്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും

രണ്ടാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമോ? ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി.അതേസമയം രാഹുയിനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളി. സ്പീക്കര്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് ഹര്‍ജി നല്‍കിയത്. പൊലീസ് കേസുകളില്‍ പ്രതിയായതുകൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ലെന്നും അതിനാല്‍ രാഹുലിനെതിരെ ഡി.കെ. മുരളി നല്‍കിയ പരാതിയില്‍ എത്തിക്‌സ് കമ്മിറ്റി നടത്തുന്ന വിചാരണ വിലക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍

ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ഗള്‍ഫിലെ 8 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസ് നടത്തും. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.

സ്‌പൈസ്‌ജെറ്റ ഇന്ന് 14 സര്‍വീസ് നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും. എമിറേറ്റ്‌സ്: ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് ആകെ 100 സര്‍വീസുകള്‍ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.

ആകാശ എയര്‍: മുംബൈയില്‍ നിന്ന് വൈകിട്ട് 7.20ന് ജിദ്ദയിലേക്കും, രാത്രി 11.55ന് ജിദ്ദയില്‍ നിന്ന് തിരിച്ച് മുംബൈയിലേക്കും ഇന്ന് സര്‍വീസ് നടത്തും. അബുദാബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 7 വരെയുണ്ടാകില്ല. സംഘര്‍ഷം തുടങ്ങിയ ഫെബ്രുവരി 28 മുതല്‍ ഇന്നലെ വരെ 2,300ലേറെ വിമാനസര്‍വീസുകള്‍ മുടങ്ങിയെന്നാണ് വിവരം. ഇതില്‍ 1,700ലേറെ സര്‍വീസുകള്‍ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്.

ആലപ്പുഴയുടെ സ്വപ്ന പദ്ധതികള്‍; എസി റോഡും പെരുമ്പളം പാലവും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ആലപ്പുഴയുടെ സ്വപ്ന പദ്ധതികള്‍; എസി റോഡും പെരുമ്പളം പാലവും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ആലപ്പുഴ: 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് (എസി റോഡ്), 65.5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശ്ശേരി പാലത്തിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കെ എസ് ടി പി യുടെ മേല്‍നോട്ടത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെമി എലിവേറ്റഡ് ഹൈവേയായാണ് എ.സി റോഡ് പുനരുദ്ധരിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ കെ ആര്‍ എഫ് ബി യുടെ മേല്‍നോട്ടത്തിലാണ് പടഹാരം പാലം നിര്‍മിച്ചിരിക്കുന്നത്.പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ .എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, എംപി മാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം എല്‍ എ മാരായ തോമസ് കെ തോമസ്, എച്ച് സലാം, പി. പി ചിത്തരഞ്ജന്‍, ജോബ് മൈക്കിള്‍, ദലീമ ജോജോ, അഡ്വ. യു പ്രതിഭ, എം .എസ് അരുണ്‍കുമാര്‍, രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍ , മുന്‍ മന്ത്രിമാരായ ഡോ ടി. എം തോമസ് ഐസക്, ജി സുധാകരന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും.

പെരുമ്പളം പാലം ഉദ്ഘാടനം

മങ്കൊമ്പിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളം പാലം ദ്വീപ് നിവാസികള്‍ക്കായി സമര്‍പ്പിക്കും. രാവിലെ 11ന് പെരുമ്പളം പാലത്തിന് സമീപം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, കെ.സി വേണുഗോപാല്‍ എം പി, ദലീമ ജോജോ എം എല്‍ എ , ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, മുന്‍ മന്ത്രിമാരായ ഡോ ടി. എം തോമസ് ഐസക്, ജി സുധാകരന്‍, മുന്‍ എം പി എ.എം ആരിഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരുടെ നില വ്യക്തമല്ല; സ്ഥിരീകരിച്ച് വ്യോമസേന

സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരുടെ നില വ്യക്തമല്ല; സ്ഥിരീകരിച്ച് വ്യോമസേന

ഡല്‍ഹി: സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യന്‍ വ്യോമസേന എക്‌സില്‍ കുറിച്ചു.

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ വിവരങ്ങള്‍ ലഭ്യമല്ല. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI ഇരുസീറ്റര്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിച്ച യുദ്ധവിമാനമാണിത്.