by Midhun HP News | Dec 1, 2025 | Latest News, കേരളം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡുകാരനായ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അദികൃതര്‍ അറിയിച്ചു. കുട്ടി ഉള്‍പ്പെടെ നാലംഗ കുടുംബം ഒരു മാസം മുമ്പാണ് വിദേശത്തു നിന്നും നാട്ടിലെത്തിയത്. രണ്ടു കുട്ടികളില്‍ ഇളയ കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. പള്ളാത്തുരുത്തി സ്വദേശിയായ 16 കാരന്‍ 2016 മാര്‍ച്ചിലും, പാണാവള്ളി സ്വദേശിയായ 15 വയസ്സുകാരന്‍ 2023 ജൂലൈയിലും രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചിരുന്നു.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ നടിയുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. വാഹന നമ്പര്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചത്.
പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി നല്‍കിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. രാഹുല്‍ ഇപ്പോള്‍ എവിടെയാണെന്നതില്‍ അവ്യക്തത തുടരുകയാണ്. യാത്രയ്ക്കിടെ രാഹുല്‍ കാര്‍ മാറ്റിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കൂട്ടുപ്രതി ജോബി ജോസഫും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തുക്കളെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളികള്‍ അടക്കം നിരീക്ഷണത്തിലാണ്.
സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു ?
കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവികള്‍ പരിശോധിച്ച സംഘം, സ്ഥലത്തുണ്ടായിരുന്ന രാഹുലിന്റെ പി എ, ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. രാഹുലിന്‍റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു.



by Midhun HP News | Dec 1, 2025 | Latest News, ദേശീയ വാർത്ത
കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) ഒഴിവ്. ജൂനിയർ മാനേജർ തസ്തികയിൽ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്ലോമ,എഞ്ചിനീറിങ്,എംബിഎ, ബിരുദം എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 17.
തസ്തികകളും ഒഴിവുകളുടെ എണ്ണവും
മൈനിംഗ് – 13
ജിയോളജി – 8
സർവേ – 2
എൻവയോൻമെന്റ് – 3
ഇലക്ട്രിക്കൽ – 3
മെക്കാനിക്കൽ – 8
സിവിൽ – 6
മിനറൽ പ്രോസസ്സിങ് – 6
ഫിനാൻസ് – 6
എച്ച്ആർ – 1
അഡ്മിന്‍ – 3
നിയമം – 3
മെറ്റീരിയൽസ് & കോൺട്രാക്ട്സ് – 2
അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ജനറൽ /ഓ ബി സി / ഇ ഡൗബ്ലു എസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് സൗജന്യമായി അപേക്ഷ സമർപ്പിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. നിയമനം ലഭിക്കുന്നവർക്ക് 30,000 മുതൽ 1,20,000 വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതയും കൂടുതൽ വിവരങ്ങൾക്കും https://www.hindustancopper.com/ സന്ദർശിക്കുക.
by Midhun HP News | Dec 1, 2025 | Latest News, കേരളം
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്‌നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. തട്ടിപ്പ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) പിടിച്ചെടുത്ത വസ്തുവകകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് പണം തിരികെ കിട്ടാനായിട്ടുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീണ്ടുപോകാന്‍ ഇടയാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തില്‍ ബാങ്കാണ് പ്രാഥമിക പരാതിക്കാരെന്ന്, പിഎംഎല്‍എ (പണമിടപാട് തടയല്‍ നിയമം) കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. പിടിച്ചെടുത്ത സ്വത്തുക്കള്‍ ബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നിയമപരമായി അവകാശമുണ്ടെന്നും ഇഡി അറിയിച്ചു.
പണം, ജംഗമ ആസ്തികള്‍, സ്ഥാവര സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ തട്ടിപ്പുമായി ബന്ധപ്പെട്ട ആസ്തികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുണ്ട്. പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം 128.82 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. ഇത് ബാങ്കിന് കൈമാറാന്‍ തയ്യാറാണെന്നും അതുവഴി സ്ഥിര നിക്ഷേപം ശരിയായ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയുമെന്നും ഇഡി അറിയിച്ചു.

2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (കണ്ടുകെട്ടിയ സ്വത്ത് പുനഃസ്ഥാപിക്കല്‍) നിയമ പ്രകാരം, കോടതിയെ സമീപിക്കാനും, സ്വത്തുക്കള്‍ ഔപചാരികമായി പുനഃസ്ഥാപിക്കാനോ വിട്ടുകൊടുക്കാനോ ആവശ്യപ്പെടാനും ബാങ്കിന് അവസരമുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്തികളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ബാങ്കിന്റെ ‘മനസ്സില്ലായ്മ’ പരിഹാര പ്രക്രിയയില്‍ പ്രധാന തടസ്സമായി മാറിയിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ സമാനമായ നിക്ഷേപ തട്ടിപ്പു നടന്ന കണ്ട്‌ല സഹകരണ ബാങ്കില്‍, നിക്ഷേപകരുടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ജപ്തി ചെയ്ത എല്ലാ ആസ്തികളും പുനഃസ്ഥാപിച്ചാല്‍ ബാങ്കിന് നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും ഇഡി വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും, ഇഡിയുടെ സത്യവാങ്മൂലത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചതായും കരുവന്നൂര്‍ ബാങ്ക് വ്യക്തമാക്കുന്നു.


സത്യവാങ്മൂലത്തില്‍ പേരുള്ള വ്യക്തികള്‍ മറുപടി നല്‍കുന്നതിനായി ബാങ്ക് കാത്തിരിക്കുകയാണ്. പരാതിയില്‍ നിരവധി പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കോടതി അവര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും ബാങ്കിന്റെ അഭിഭാഷകന്‍ അനില്‍ നായര്‍ പറഞ്ഞു. ഏകദേശം 120 കോടി രൂപയുടെ സ്വത്തുക്കള്‍ പുനഃസ്ഥാപിക്കാന്‍ ഇഡി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, എന്നാല്‍ ഈ ആസ്തികളില്‍ പലതിനും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീലാല്‍ ആര്‍ എല്‍ പറഞ്ഞു. കേസുകളില്ലാത്ത വസ്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഇഡി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഇപ്പോള്‍ കടകളില്‍ സാമ്പാറില്‍ മുങ്ങിത്തപ്പിയാല്‍ പോലും ഒരു കഷണം മുരിങ്ങക്കായ കിട്ടാത്ത സ്ഥിതിയാണ്. രുചി അല്‍പ്പം കുറഞ്ഞാലും തല്‍ക്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നില്‍ക്കുകയാണ്. വലിയ കടകളില്‍ പോലും ഏതാനും കിലോ മുരിങ്ങക്കായ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.മണ്ഡലകാലത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍ വില ഉയരുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം 500 രൂപ വരെ വില ഉയര്‍ന്നിരുന്നു. ഇത്തവണ കാലാവസ്ഥ പ്രതികൂലമായതോടെ ഉല്‍പ്പാദനവും കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് പ്രധാനമായി തമിഴ്‌നാട്ടില്‍ നിന്നാണ് മുരിങ്ങക്കായ എത്തുന്നത്.



by Midhun HP News | Dec 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവില. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.



Recent Comments