ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പൽ കെ. മാധവൻ നായർ (85) അന്തരിച്ചു

ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പൽ കെ. മാധവൻ നായർ (85) അന്തരിച്ചു

വെഞ്ഞാറമൂട്: ആറ്റിങ്ങൽ കോളേജ് ഓഫ് സയൻസ് പ്രിൻസിപ്പൽ കാവറ നന്ദനത്തിൽ കെ മാധവൻ നായർ (85) നിര്യാതനായി.

ഭാര്യ: ബി വി വിജയലക്ഷ്മി (റിട്ട. ടീച്ചർ വെഞ്ഞാറമൂട് എച്ച് എസ്)

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ ചവിട്ടേറ്റു; ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആനയുടെ ചവിട്ടേറ്റു; ചികിത്സയിലായിരുന്ന യുട്യൂബര്‍ മരിച്ചു

കൊച്ചി: ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുട്യൂബര്‍ സൂരജ് പിഷാരടി മരിച്ചു. മരിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. നെടുമ്പാശേരി തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനിടെയാണ് സൂരജിന് ചവിട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ സൂരജ് ചികിത്സയിലായിരുന്നു. ആനകളുടെ മുന്‍ഭാഗത്തുനിന്ന് മൊബൈല്‍ കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബുധന്‍ രാവിലെ 11.45നായിരുന്നു സംഭവം.

രാവിലെ ഒന്‍പതിന് അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് മൂന്നുപേര്‍ ഉണ്ടായിരുന്നു. ആന പെട്ടെന്ന് ഇടഞ്ഞോടിയതോടെ ഇതില്‍ ഒരാള്‍ താഴെ വീണു. ഈ ആന വിരണ്ടതോടെ ഭയന്ന് മറ്റൊരു ആന കൂടി ഓടി. ഇനിനിടെ 19 പേര്‍ക്ക് പരിക്കേറ്റു. ആനകള്‍ മുന്നോട്ട് കുതിച്ചതോടെ ആളുകള്‍ ചിതറിയോടി. പിന്നീട് ആനയെ പാപ്പാന്‍മാര്‍ തളച്ചു.

ലോറി ടയർ പൊട്ടിത്തെറിച്ചു: നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

ലോറി ടയർ പൊട്ടിത്തെറിച്ചു: നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

നെയ്യാറ്റിൻകര: ഓട്ടത്തിനിടെ വലിയ ലോറിയുടെ ടയർ പൊട്ടിത്തെറിച്ചു. ലോറി റോഡിലായതോടെ നഗരം ഗതാഗതക്കുരുക്കിലായി. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേക്ക്‌ ടൈൽസ് കയറ്റിപ്പോകുകയായിരുന്ന 16 വീലുള്ള ലോറിയുടെ ടയറാണ് പൊട്ടിത്തെറിച്ചത്.

നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിന് സമീപമായിരുന്നു സംഭവം. പുറകിലെ വീലിന്റെ അകംവശത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദത്തോടെയാണ് ടയർ പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിയതോടെ സമീപത്തെല്ലാം പുക ഉയർന്നു. ഇതോടെ അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റിയാണ് പുക ഉയർന്നതിന് ശമനമുണ്ടായത്. പോലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണമേർപ്പെടുത്തി.

അരമണിക്കൂറോളം ആലുംമൂട് മുതൽ സ്വദേശാഭിമാനി പാർക്ക് വരെ ഗതാഗത ക്കുരുക്കുണ്ടായി. പോലീസിന്റെ സഹായത്തോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതക്കുരുക്കിന് അയവുണ്ടായത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവര് പൊലീസ് കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രി കണ്ഠരര് രാജീവര് പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയുടെതാണ് നടപടി.

കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിടുന്നത്. തന്ത്രിയെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. രണ്ടാമത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണസംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ ഒരുദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിന് കോടതി അംഗീകാരം നല്‍കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങളില്‍ വ്യക്തതവരുത്താനാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍, വാജി വാഹനം തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ടും പരിശോധനക്കിടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലും അന്വേഷണസംഘം വ്യക്തത വരുത്തും. കൊല്ലം പൊലീസ് ക്ലബില്‍ വച്ചായിരിക്കും തന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുകയെന്നാണ് വിവരം.

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും നടത്തി.

തിരുവാഭരണം കമ്മീഷണര്‍ അല്ല താന്‍ എന്ന് വാസു കോടതിയില്‍ വാദിച്ചു. 77 ദിവസം ആയി കസ്റ്റഡിയില്‍ എന്നും അറിയിച്ചു. എന്നാല്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശത്തിന് താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.

സ്വര്‍ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശിയത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം തേടി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. അന്വേഷണവുമായി താന്‍ പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്, ആ സാഹചര്യത്തില്‍ തന്നെ കൂടുതല്‍ നാള്‍ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാസുവിന്റെ വാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ ഉന്നതരെ കേന്ദ്രീകരിച്ചാണ് എസ്‌ഐടി അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണുകളുടെ സിഡിആര്‍ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പണമിടപാടുകളുടെയും യാത്രകളുടെയും വിവരങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഫോണില്‍ സൂക്ഷിച്ചിരുന്നു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്നു സ്ഥിരീകരിക്കുന്ന ദേവപ്രശ്‌ന ചാര്‍ത്ത് 24 നു ലഭിച്ചു. 2014 ല്‍ യുഡിഎഫ് നിയോഗിച്ച എം.പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ് ആയിരുന്നു കൊടിമര പുനഃപ്രതിഷ്ഠയ്ക്ക് നിര്‍ദ്ദേശിച്ചത്.

സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ശിവന്‍കുട്ടി

സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, റെയ്ഡ് ചെയ്യണം; അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം

‘സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയില്‍ സ്വര്‍ണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വര്‍ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പോറ്റിയെ കേറ്റിയേ എന്ന് പ്രതിപക്ഷം സഭയില്‍ പാടിയപ്പോള്‍ ‘സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസാണ് അയ്യപ്പ’ എന്ന് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു. സോണിയയുടെ അടുത്ത് എന്തിനാണ് പോറ്റിയെ രണ്ട് തവണ കൊണ്ടുപോയതെന്നും ആരാണ് കൊണ്ടുപോയതെന്നും ശിവന്‍കുട്ടി ചോദിച്ചു.

സഭ ഇന്നത്തേക്കു പിരിഞ്ഞു
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക. സഭ ബഹിഷ്‌കരിച്ച് ഇറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, എക്‌സൈസ് മന്ത്രി എംബി രാജേഷ് എന്നിവര്‍ സമനിലതെറ്റിയത് പോലെയാണ് നിയമസഭയില്‍ സംസാരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. 2019ല്‍സ്വര്‍ണക്കൊള്ള നടന്നുവെന്ന് വ്യക്തമായിട്ടും 2024ലും 2025ലും അതിനുള്ള ശ്രമങ്ങള്‍ നടന്നു. ദേവസ്വംമന്ത്രി വിഎന്‍ വാസവനും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.പ്രശാന്തിനും ഇതില്‍ പങ്കുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

പോറ്റിയുമായി ഫോട്ടോയെടുത്ത എല്ലാവരേയും കേസില്‍ പ്രതികളാക്കണമെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ല. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയെ കേസില്‍ പ്രതിയാക്കണമെന്ന് തങ്ങള്‍ പറയില്ല. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് പ്രതിപക്ഷം പറയില്ല. എന്നാല്‍, ഇതില്‍ പ്രതികളായവരെ സംരക്ഷിച്ചതില്‍ അദ്ദേഹത്തിന് പങ്കെുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ചരമോപചാരത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് നിയമസഭയില്‍ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണമെന്നുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതോടെ പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കരുതെന്ന് പറഞ്ഞ് പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷ് രംഗത്തെത്തി. ‘പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷം സഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയില്‍ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്’ എംബി രാജേഷ് പറഞ്ഞു.