തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാകും. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അവസാന സമ്മേളനം എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ കൊമ്പുകോര്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് മുന്നോട്ടുവെയ്ക്കാനുള്ള വേദിയായി ഇത് മാറും. സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും.

രാവിലെ 8.45ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിക്കും. ആദ്യദിവസം നയപ്രഖ്യാപനപ്രസംഗം മാത്രമേ ഉണ്ടാകൂ. അന്തരിച്ച സഭാംഗം കാനത്തില്‍ ജമീലയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് ബുധനാഴ്ച പിരിയും.

22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാകും.മാര്‍ച്ച് 26ന് സഭ പിരിയും. അതിനിടയില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ സമ്മേളനം വെട്ടിച്ചുരുക്കും. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎമ്മിലെ ഡി കെ മുരളി നല്‍കിയ പരാതി സഭ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടേക്കും. കഴിഞ്ഞ സമ്മേളന കാലത്ത് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചിരുന്നു. പിന്നീട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയും അന്തരിച്ചു. ലൈംഗികാതിക്രമ കേസില്‍ ജയിലിലായ പാലക്കാട് അംഗം രാഹുല്‍ മാങ്കൂട്ടത്തിലും സഭയില്‍ എത്തില്ല.

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്.

ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി. തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി. അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാള്‍ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മാളികപ്പുറം മേല്‍ശാന്തി അടക്കം അവിടെ സന്നിഹിതരായിരുന്നു.

രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുന്‍പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണക്കൊള്ള: നിര്‍ണായക നീക്കവുമായി ഇഡി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഒരേസമയം റെയ്ഡ്

സ്വര്‍ണക്കൊള്ള: നിര്‍ണായക നീക്കവുമായി ഇഡി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഒരേസമയം റെയ്ഡ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പ്രതികളായവരുടെ വീടുകളില്‍ അടക്കം 21 ഇടത്താണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. ആന്ധ്രാ മുതല്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇഡിയുടെ റെയ്ഡ്.

സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി റെയ്ഡിലേക്ക് കടന്നത്. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ പത്മകുമാറിന്റെയും എന്‍ വാസുവിന്റെയും അടക്കം വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും വാസുവിന്റെ പേട്ടയിലെ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിന് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് ബംഗളൂരുവിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടിലും മുരാരി ബാബുവിന്റെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടത്തുന്നതായാണ് വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം തേടിയാണ് റെയ്ഡ്. റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ പ്രതികളുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

‘സൗഹൃദ’ യുടെ ആറാം വാർഷികവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

‘സൗഹൃദ’ യുടെ ആറാം വാർഷികവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

കല്ലമ്പലം: സൗഹൃദ റെസിഡൻസ് അസോസിയേഷൻ ആറാമത് വാർഷിക സമ്മേളനവും പാലിയേറ്റിവ് അവാർഡ് ദാനവും തോട്ടയ്ക്കാട് എസ് ആർ എ നഗറിൽ നടന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി ഉദ്ഘാടനം നിർവ്വഹിച്ചു. “മനുഷ്യനെ ചേർത്തു പിടിക്കുന്നതാവണം വികസനം. ഒറ്റപ്പെട്ടു പോകുന്നവന് ആശ്വാസമേകുന്നതാവണം നമ്മുടെ വാക്കും പ്രവൃത്തിയും ” ഉദ്ഘാടന പ്രസംഗത്തിൽ
വി പ്രിയദർശിനി ഓർമ്മിപ്പിച്ചു.

ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പങ്കെടുത്തത് വലിയ തുടക്കമായി കാണാമെന്ന് അവർ പറഞ്ഞു. തുടർന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മുൻ
ചീഫ് സെക്രട്ടറി ശാരദാമുരളീധരൻ മുഖ്യപ്രഭാഷണവും പതിനായിരം രൂപയും പ്രശംസിപത്രവും അടങ്ങിയ നാലാമത് ‘സൗഹൃദ പാലിയേറ്റിവ്’ പുരസ്കാര ദാനവും നിർവ്വഹിച്ചു. ” ഒരു നാടിൻ്റെ വികസനത്തിൽ പഞ്ചായത്തുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം പ്രധാനമാണ് ക്ഷേമ പ്രവർത്തനങ്ങൾ – പാലിയേറ്റിവ് കെയർ രംഗത്ത് സൗഹൃദ ഒരു മികച്ച മാതൃകയാണ് .ഇത്തരം കാര്യങ്ങൾ ജനപ്രതിനിധികൾ മാതൃകയാക്കണം ” ഒരു കിടപ്പു രോഗിയുള്ള വീട് നമ്മുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് സ്വന്തം അനുഭവ വിവരണത്തലൂടെ ശാരദാ മുരളീധരൻ വിശദീകരിച്ചു.

തുടർന്ന് പാലിയേറ്റിവ് അവാർഡ് സ്വീകരിച്ചു കൊണ്ട് ഡോ: സി.വി പ്രശാന്ത്,- കിടപ്പു രോഗിക്ക് വേണ്ടത് ആത്മവിശ്വാസം പകർന്ന് ജീവിതാവസാന യാത്രയെ സൗഖ്യമാക്കുന്ന
വിശുദ്ധിയാണ് പാലിയേറ്റിവ് കെയർ എന്ന് ഓർമിപ്പിച്ചു. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ പരിചരണവും നമ്മുടെ കടമയാണ്. ഒരു പാലിയേറ്റിവ് ഡോക്ടറുടെ വെല്ലുവിളികൾ സരസമായി സദസിനോട് വിവരിച്ചു.

തുടർന്ന് സംസാരിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ നബീൽ കല്ലമ്പലം, വർക്കല ബ്ലോക്ക്‌ മെമ്പർ രാജീവ്കുമാർ, മണമ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജി.
കുഞ്ഞുമോൾ എന്നിവർ സൗഹൃദയുടെ പ്രവർത്തനം മാതൃകാപരാമെന്നു അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് തലത്തിലും, ബ്ലോക്ക്‌ തലത്തിലും, ജില്ലാത്തലത്തിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 20 ജനപ്രതിനിധികളെയും ‘സൗഹൃദ’ പൊന്നാടയും പ്രശംസിപത്രവും നൽകി ആദരിച്ചു.

ചടങ്ങിൽ ഡോക്ടർ സാബു മുഹമ്മദ്‌ നൈന, ഡോക്ടർ എം. ജെ. അസ്ഹർദീൻ, മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ്‌കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി വി തമ്പി, വാർഡ് മെമ്പർമാരായ മാവിള വിജയൻ, ബൈജു, ശ്രീപ്രസാദ്, മുൻ വൈസ് പ്രസിഡന്റ്‌ ജി. സത്യശീലൻ, സൗഹൃദ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ, സെക്രട്ടറി, ഖാലിദ് പനവിള, ഖജാഞ്ചി സൈനുലബ്ദീൻ, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

പൊന്നറ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം

പൊന്നറ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം

ആറ്റിങ്ങൽ: പൊന്നറ ശ്രീ ഭദ്രകാളിദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ജനുവരി 21, 2026 (മകരം 7) ബുധനാഴ്ച രാവിലെ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം, വൈകുന്നേരം പുഷ്പാലങ്കാരം, വിശേഷാൽ വിളക്ക്, പായസവിതരണം, ഭജന, ആകാശക്കാഴ്ച എന്നിവയോടെ ആഘോഷിക്കുന്നു.