by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത
നിക്ഷേപത്തോടൊപ്പം ഒരു ലൈഫ് ഇന്‍ഷുറന്‍സിനും ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും പണം മുടക്കാനും മറക്കരുത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. രാജ്യത്ത് നിരവധി ഇന്‍ഷുറന്‍സ് സ്‌കീമുകളുണ്ട്. എന്നാല്‍ അവയില്‍ പലതിന്റെയും ഉയര്‍ന്ന പ്രീമിയം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്. ഇതാണ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് പലരും നേരിടുന്ന വലിയ പ്രശ്‌നം. ഇത്തരം സാഹചര്യത്തിലാണ് കുറഞ്ഞ പ്രീമിയമുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ പ്രാധാന്യം വര്‍ധിക്കുന്നത്.
ഓരോ വര്‍ഷവും തുച്ഛമായ തുക മുടക്കിയാല്‍ ലക്ഷങ്ങള്‍ പരിരക്ഷ ഉറപ്പാക്കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളെ പരിരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉറപ്പാക്കുന്ന ഒരു മികച്ച ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്. ഓരോ വര്‍ഷവും വെറും 20 രൂപ മുടക്കിയാല്‍ രണ്ടു ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സ്‌കീമാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. ഈ സ്‌കീം 2015ല്‍ ആരംഭിച്ചതാണ്.
ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി അപകടത്തില്‍ മരിച്ചാല്‍ മുഴുവന്‍ തുകയും നോമിനിക്ക് ലഭിക്കും. അപകടത്തില്‍ ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. പൂര്‍ണ്ണമായും വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ രണ്ടു ലക്ഷം വരെ പരിരക്ഷ ഉറപ്പാക്കാം. 20 രൂപയെന്ന വാര്‍ഷിക പ്രീമിയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 20 രൂപ അടച്ചാല്‍ മതി.18 നും 70 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും സര്‍ക്കാരിന്റെ ഈ സ്‌കീമില്‍ അപേക്ഷിക്കാം.വരുമാന പരിധി ആവശ്യമില്ല. ബാങ്കുകള്‍ വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. അപേക്ഷകന്റെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം. ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ടും ഉണ്ടാവണം.


by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ദേശീയ തലത്തിൽ ഉള്ള വനിതാ നേതാക്കൾ ഉൾപ്പെടുന്ന അന്വേഷണ സംഘം ഇരകളായ കുട്ടികളെ കണ്ടെത്തി അവരുടെ വിഷയം മനസ്സിലാക്കണമെന്ന് സജന ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കെ സുധാകരനെ തള്ളി കെ മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുല്‍ സസ്‌പെന്‍ഷനിലാണെന്നും, പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.


by Midhun HP News | Nov 27, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ് എടുത്തും വരുന്നത് കര്‍ശനമായി തടയണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ. ബുക്കിങ് എടുത്തവരെ കൃത്യസമയം പാലിക്കണമെന്ന് എസ്എംഎസിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പരിഷ്‌കാരങ്ങളും നവീകരണവും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു എന്നതിന് തെളിവായി വരുമാനക്കണക്കുകള്‍. ഓപ്പറേഷണല്‍ വരുമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയാണ് നവംബര്‍ 24 ന് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 9.29 കോടി രൂപയാണ് നവംബര്‍ 24 ലെ കോര്‍പറേഷന്റെ വരുമാനം.
കെഎസ്ആര്‍ടിസി ഈ വര്‍ഷം ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബര്‍ 24. 10.19 കോടി രൂപ നേടിയ 2025 സെപ്തംബര്‍ 8 ആണ് പട്ടികയില്‍ മുന്നിലുള്ളത്. 2025 ഒക്ടോബര്‍ 6 ന് 9.41 കോടി രൂപയും വരുമാനമായി ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ഉയര്‍ന്ന തുകയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയത് എന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകും എന്ന് തുടങ്ങുന്ന കുറിപ്പും ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജില്‍ എംഡി പങ്കുവച്ചിട്ടുണ്ട്. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവിലെ എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളില്‍ നടക്കുന്ന കൂട്ടായ കഠിനപ്രയത്‌നവും ഈ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്.
പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂള്‍ പ്ലാനിംഗ് നടത്തിയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകര്‍ഷകമായ ബസ്സുകള്‍ ഉപയോഗിച്ച് സര്‍വിസുകള്‍ ആരംഭിച്ചും കെഎസ്ആര്‍ടിസി മുന്നേറുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമീപഭാവിയില്‍ത്തന്നെ കെഎസ്ആര്‍ടിസിക്ക് സ്വയംപര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു.
ആയതിലേയ്ക്കുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു എന്നും മാനേജ്‌മെന്റ് അറിയിച്ചു.


by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത
2025-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്റിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്, കൂടാതെ കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാം.
താത്ക്കാലിക അലോട്ട്മെന്റിൽ എന്തെങ്കിലും പിശകുകളോ ക്രമക്കേടുകളോ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരാതികൾ നവംബർ 27 ന് ഉച്ചയ്ക്ക് 12.30 വരെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. നിർദ്ദിഷ്ട സമയത്തിനു ശേഷമുള്ള പരാതികൾ പരിഗണിക്കില്ലെന്ന് കമ്മീഷണർ അറിയിച്ചു.
അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, രേഖകൾ, നിർദ്ദേശങ്ങൾ എന്നിവയും കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് സഹായം ആവശ്യമായാൽ ഹെൽപ് ലൈൻ നമ്പർ 0471-2525300 വഴി ബന്ധപെടുക.


by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് നടി കീർത്തി സുരേഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കീർത്തി. താൻ ആരെയും മോശമാക്കി കാണിക്കാൻ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു.
തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. “ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.
അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്.
അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്’, കീർത്തി സുരേഷ് പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ്‌യുടെ ആണെന്ന് കീർത്തി പറഞ്ഞത്.അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ.


Recent Comments