അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

അര്‍ച്ചനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുടുംബം. മകള്‍ അര്‍ച്ചനയെ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന് മുന്‍വശത്ത് വച്ച് ഭര്‍ത്താവ് ഷാരോണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സെക്യൂരിറ്റിക്കാരന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.’ ഞങ്ങളുമായി ഫോണ്‍ വിളിക്കാന്‍ പോലും അര്‍ച്ചനയെ സമ്മതിച്ചിരുന്നില്ല. ഭാവി ഉണ്ടായിരുന്നു. ക്ലാസില്‍ ഫസ്റ്റ് ആയിരുന്നു. പ്ലേസ്‌മെന്റ് കിട്ടി ജോലിക്ക് പോയി. എന്നാല്‍ പിന്നീട് ഷാരോണ്‍ ജോലിക്ക് പോലും വിട്ടില്ല. ബിടെക് എടുത്ത് കാനഡയില്‍ സെറ്റില്‍ ആകണമെന്നായിരുന്നു ആഗ്രഹം. ഭര്‍ത്താവ് അര്‍ച്ചനയെ ഉപദ്രവിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പേടിപ്പിച്ച് നിര്‍ത്തിയ പോലെയാണ് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാറ്. ഞങ്ങളുമായി അടുപ്പിക്കാന്‍ ഷാരോണ്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല.’- കുടുംബം ആരോപിക്കുന്നു.

‘ആറു മാസം മുന്‍പായിരുന്നു വിവാഹം. അര്‍ച്ചനയുടെ വീടിനു പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു’- ഹരിദാസ് പറയുന്നു.

ഗര്‍ഭിണിയായിരുന്ന അര്‍ച്ചനയെ മാട്ടുമല മാക്കോത്തുള്ള ഷാരോണിന്റെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ചനിലയില്‍ കണ്ടത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിരന്തര ശാരീരിക പീഡനം നേരിട്ടുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഷാരോണ്‍ തമിഴ്‌നാട്ടില്‍ കഞ്ചാവു കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ ഐഐഡിഇഎ ചെയര്‍മാന്‍

ഗ്യാനേഷ് കുമാര്‍ ഐഐഡിഇഎ ചെയര്‍മാന്‍

ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഐഐഡിഇഎ) അധ്യക്ഷനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു. ഡിസംബര്‍ 03 ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന അംഗരാജ്യങ്ങളുടെ കൗണ്‍സില്‍ യോഗത്തില്‍ ഗ്യാനേഷ് കുമാര്‍ ചുമതലയേറ്റെടുക്കും.

ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് സ്വീഡനിലെ സ്റ്റോക് ഹോം ആസ്ഥാനമായി 1995 മുതല്‍ പ്രവര്‍ത്തനം നടത്തുന്ന ഐഐഡിഇഎ. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ സംഘടനയില്‍ അംഗങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സും ജപ്പാനും നിരീക്ഷകരായും സംഘടനയിലുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, സ്ഥിരതയുള്ളതുമായ, ഉത്തരവാദിത്ത ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ചെയര്‍മാന്‍ എന്ന നിലയില്‍ 2026 ലെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും ഗ്യാനേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും.

എൻ. രാഘവൻ പിള്ള (81) നിര്യാതനായി

എൻ. രാഘവൻ പിള്ള (81) നിര്യാതനായി

മേലാറ്റിങ്ങൽ ദീപാ വിലാസത്തിൽ എൻ. രാഘവൻ പിള്ള (81) അന്തരിച്ചു.
വിമുക്ത ഭടനായിരുന്നു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പൂവൻപാറ വാർഡ് മുൻ കൗൺസിലർ ദീപ രാജേഷ് മകളും, ബി ജെ പി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് മാധവൻ മരുമകനുമാണ്.
ദീപ്തി സനൽ, ദിവ്യ സാബു എന്നിവർ മറ്റു മക്കളാണ്.

പരേതൻ്റെ സംസ്കാരച്ചടങ്ങുകൾ നാളെ (28.11.2025 വെള്ളി) രാവിലെ9.00 ന് സ്വവസതിയിൽ.

ലേബര്‍ കോഡ്: തൊഴില്‍ മന്ത്രി വിളിച്ച ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന്

ലേബര്‍ കോഡ്: തൊഴില്‍ മന്ത്രി വിളിച്ച ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കോഡില്‍ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിലും യോഗം തീരുമാനമെടുത്തേക്കും. ഇടതുമുന്നണിയും ട്രേഡ് യൂണിയനുകളും അറിയാതെ ലേബര്‍ കോഡിന്റെ കരട് ചട്ടം സര്‍ക്കാര്‍ തയ്യാറാക്കിയെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.

ചര്‍ച്ച ചെയ്യാതെ തൊഴില്‍ കോഡില്‍ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതില്‍ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ അറിയിക്കും. എന്നാല്‍ കരട് തയ്യാറാക്കിയ സമയത്ത് ട്രേഡ് യൂണിയനുകളെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു എന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രി വിശദീകരിച്ചത്.

ശബരിമലയിൽ തിരക്കേറുന്നു; നാളെ പന്ത്രണ്ട് വിളക്ക്; ഉച്ചയ്ക്ക് അങ്കിചാർത്ത്

ശബരിമലയിൽ തിരക്കേറുന്നു; നാളെ പന്ത്രണ്ട് വിളക്ക്; ഉച്ചയ്ക്ക് അങ്കിചാർത്ത്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്.

അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. പൊലീസ്‌, ഐആർബി, ആർഎഎഫ്‌ സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ്‌ ഒരുക്കുന്നത്‌. മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയുള്ള വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്.

ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; നാലുദിവസം കൂടി മഴ, ഇടിമിന്നലിന് സാധ്യത, ജാഗ്രത

ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; നാലുദിവസം കൂടി മഴ, ഇടിമിന്നലിന് സാധ്യത, ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു .വരും മണിക്കൂറുകളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട്,പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട സെന്യാര്‍ വടക്കുകിഴക്കന്‍ ഇന്‍ഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി വരുംമണിക്കൂറുകളില്‍ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.