റോഡ് ക്രോസ് ചെയ്യവെ കാർ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു

റോഡ് ക്രോസ് ചെയ്യവെ കാർ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരണപ്പെട്ടു

കടയ്ക്കൽ പാങ്ങലുക്കാട് വിഷ്ണു ഭവനിൽ ഗോപനാണ് (60)മരിച്ചത്. ഇന്നലെ വൈകിട്ടു അഞ്ചരമണിയോടെ സ്കൂട്ടറിൽ സ്വാമിമുക്കിൽ എത്തിയതിനു ശേഷം റോഡ്മുറിച്ചു കടക്കവേ കടയ്ക്കലിലേക്ക് വരുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചുവീണ ഗോപനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിലും പ്രേവേശിപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചയോടെ ഗോപൻ മരണത്തിനു കീഴടങ്ങി. മരണപെട്ട ഗോപൻ പങ്ങലുകാട്ടെ സ്വാകാര്യ സ്കൂളിലെ ബസ്സിലെ ജീവനക്കാരനാണ്.. കടക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

നബാർഡിൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

നബാർഡിൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലുൾപ്പടെ ഒഴിവുകളുണ്ട്.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് നബാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ nabard.org വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് (03-02-2026) ആണ്. നബാർഡ് വെബ്‌സൈറ്റായ nabard.org വഴി ഓൺലൈനായി വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്)
തസ്തികയുടെ പേര്: ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി)

ഒഴിവുകളുടെ എണ്ണം: 162 (159 ഡെവലപ്‌മെന്റ് അസിസ്റ്റന്റ്, ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ഹിന്ദിയിൽ മൂന്ന് ഒഴിവുകൾ)

ശമ്പളം : 20,700 – 55,700 രൂപ

യോഗ്യത: 50% മാർക്കോടെ ബിരുദം + കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 21 മുതൽ 35 വയസ്സ് വരെ

അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി മൂന്ന് (03-02-2026)

ഔദ്യോഗിക വെബ്‌സൈറ്റ്: www.nabard.org

അപേക്ഷാ ഫീസ്
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. എന്നാൽ ഇ​ന്റിമേഷൻ ചാ‍ർജ് നൽകണം. ഇത് 100 രൂപയും 18% ജി എസ് ടി ഉൾപ്പടെ ഏകദേശം 118 രൂപ ഒടുക്കണം

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്/മറ്റുള്ളവർ 450 രൂപ അപേക്ഷാ ഫീസും 100 രൂപ 550 രൂപ ഇ​ന്റിമേഷൻ ചാ‍ർജും 18% ജി എസ് ടിയും ഉൾപ്പടെ ഏകദേശം 649 ഒടുക്കണം

നബാർഡ് ജീവനക്കാർ വിഭാഗം അനുസരിച്ച് (ഫീസ് രസീത് സമർപ്പിച്ചാൽ യോഗ്യരായ ജീവനക്കാർക്ക് റീഇംബേഴ്സ്മെന്റ് ലഭിക്കും)

ഓൺലൈൻ ഫീസ്/ഇന്റമേഷൻ ചാർജുകൾ അടയ്ക്കാനുള്ള കാലാവധി: ഫെബ്രുവരി മൂന്ന്( 03/02/2026) വരെ

പരീക്ഷാ തീയതികൾ
ഘട്ടം-I (പ്രിലിമിനറി) ഓൺലൈൻ പരീക്ഷ: ഫെബ്രുവരി 21 (21/02/2026)

ഘട്ടം-II (മെയിൻ) ഓൺലൈൻ പരീക്ഷ:ഏപ്രിൽ 12 (12/04/2026)

ഭാഷാ പ്രാവീണ്യ പരീക്ഷ (LPT) മെയിൻ പരീക്ഷയ്ക്ക് ശേഷം (തീയതി പ്രഖ്യാപിക്കും)

സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

സിബിഐ അന്വേഷണം ആവശ്യപ്പെട്ട തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ച അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക പോലും ചെയ്യാതെയാണോ ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് കോടതി ചോദിച്ചു. എസ്‌ഐടിക്ക് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതികളായവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 10 ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണ്?. ഈ സമയത്ത് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിന് ഒരു കാരണവും കാണാനാകുന്നില്ല. പ്രതികള്‍ നിരപരാധികളാണെന്നാണോ വാദമെന്നും ഹൈക്കോടതി ചോദിച്ചു.

ദ്വാരപാലകശില്‍പ്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടില്ല, സ്വര്‍ണം പൂശിയതാണ് എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. എസ്ഐടി അന്വേഷണം ഫലപ്രദമല്ലെന്നും, അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സ്വാധീനമുള്ളതായും ഹര്‍ജിക്കാര്‍ പറയുന്നു. നാല് മാസമായിട്ടും മോഷ്ടിച്ച സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സമാനഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായി ഫെബ്രുവരി നാലിലേക്ക് ഹര്‍ജി മാറ്റിവെച്ചു.

വാസു വീണ്ടും റിമാന്‍ഡില്‍

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്‍പ്പ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു. തന്ത്രിയെ കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ 22 ന് വിജിലന്‍സ് കോടതി പരിഗണിക്കും.

ഡിജിറ്റല്‍ അറസ്റ്റിലൂടെ 10.5 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി പൊലീസ്

ഡിജിറ്റല്‍ അറസ്റ്റിലൂടെ 10.5 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ നിന്നും അതിസാഹസികമായി പിടികൂടി പൊലീസ്

കണ്ണൂര്‍: വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാം (28) ആണ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ ഡോക്ടറെ വാട്‌സാപ്പ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഡോക്ടറുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തി.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ പ്രജീഷ് ടി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ജ്യോതി ഇ, സി.പി.ഒ സുനില്‍ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ ലൊക്കേഷന്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരുന്നത് അന്വേഷണത്തെ ബാധിച്ചെങ്കിലും, പഞ്ചാബിലെ കൊടും തണുപ്പും പ്രതികൂല സാഹചര്യങ്ങളും വകവെക്കാതെ അഞ്ചുദിവസത്തോളം പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

ദേഹാസ്വാസ്ഥ്യം; വിഎം സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; വിഎം സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിഎം സുധീരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജനുവരി 12 രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണെന്ന് വിഎം സുധീരന്‍ അറിയിച്ചു.

‘ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന വിവരം ക്ഷമാപണത്തോടെ അറിയിക്കുന്നു’- വിഎം സുധീരന്‍ ഫെയ്്സ്ബുക്കില്‍ കുറിച്ചു.

വിഎം സൂധീരന്റെ കുറിപ്പ്
ജനുവരി 12 രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന വിവരം ക്ഷമാപണത്തോടെ അറിയിക്കുന്നു.

‘ഞാന്‍ കടുത്ത വിജയ് ആരാധിക, ഇന്ത്യയിലെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാന്‍’; മലക്കം മറിഞ്ഞ് സുധ കൊങ്കര

‘ഞാന്‍ കടുത്ത വിജയ് ആരാധിക, ഇന്ത്യയിലെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാന്‍’; മലക്കം മറിഞ്ഞ് സുധ കൊങ്കര

പരാശക്തി-ജന നായകന്‍ ക്ലാഷിനെക്കുറിച്ച് പ്രതികരിച്ച് സംവിധായക സുധ കൊങ്കര. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ജന നായകന്‍. സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകുന്നതില്‍ സിനിമയുടെ റിലീസ് മാറ്റിവെക്കപ്പെട്ടിരുന്നു. നേരത്തെ സുധ ഒരുക്കിയ പരാശക്തിയ്‌ക്കൊപ്പം തിയേറ്ററിലെത്തേണ്ടിയിരുന്ന സിനിമയാണ് ജന നായകന്‍.

പരാശക്തി ജന നായകനൊപ്പം റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിജയ് അവസാന ചിത്രവുമായി എത്തുമ്പോള്‍ ക്ലാഷ് വെച്ചതിന് പിന്നിലെ ഉദ്ദേശ ശുദ്ധിയെ ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനിടെയാണ് പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ജന നായകന്റെ റിലീസ് മാറ്റിവെക്കുന്നത്. വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് വെക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സുധ കൊങ്കര പറയുന്നത്. വിജയ് ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തോട് എങ്ങനെയാണ് മത്സരിക്കുകയെന്നും സുധ കൊങ്കര ചോദിക്കുന്നു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധയുടെ പ്രതികരണം.

”ഓഡിയോ ലോഞ്ചില്‍ ഞാന്‍ ആദ്യം പറഞ്ഞത്, എന്റെ സിനിമ 200 തവണ കണ്ടാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുക വിജയ് ചിത്രമായിരിക്കും എന്നാണ്. ആ സിനിമയുടെ റിലീസിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും സംഭവിക്കരുത്. അദ്ദേഹത്തിന്റെ സിനിമയുമായി മത്സരിക്കുക ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ താരത്തോട് എങ്ങനെ മത്സരിക്കാനാണ്? അത് അസാധ്യമാണ്” എന്നാണ് സുധ കൊങ്കര പറയുന്നത്.

താന്‍ വിജയ്യുടെ കടുത്ത ആരാധികയാണ്. അദ്ദേഹവുമൊത്തൊരു സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോവുകയായിരുന്നുവെന്നും സുധ പറയുന്നുണ്ട്.

അതേസമയം ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി ജനുവരി 10ന് തിയേറ്ററുകളിലെത്തി. പരാശക്തിയും സെന്‍സര്‍ ബോര്‍ഡ് പ്രതിസന്ധി നേരിട്ടിരുന്ന ചിത്രമാണ്. 25 കട്ടുകളോടെയാണ് സിനിമയുടെ റിലീസിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. ശ്രീലീലയാണ് സിനിമയിലെ നായിക. രവി മോഹന്‍, അഥര്‍വ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എന്നാല്‍ വിജയ് ചിത്രം ജന നായകന്റെ റിലീസ് ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.