വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

വാട്സ്ആപ്പിലെ തട്ടിപ്പുകാരെ പൂട്ടാന്‍ മെറ്റ; സ്‌കാം അലേര്‍ട്ട് ഫീച്ചര്‍ വരുന്നു

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്‌കാം അലേര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും.

ഫോണിലെ എഐ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. അപരിചിതരില്‍ നിന്ന് വരുന്ന സന്ദേശങ്ങളിലെ ഭാഷയും സംഭാഷണ രീതികളും ഇത് വിശകലനം ചെയ്യും. സന്ദേശം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് എഐ സംശയിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിങ്ങളുടെ സന്ദേശങ്ങളൊന്നും വാട്സ്ആപ്പിന്റെയോ മെറ്റയുടെയോ സെര്‍വറുകളിലേക്ക് അയക്കില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെയും ഇത് ബാധിക്കില്ല.

അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എഐ മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്.

ഒരു സന്ദേശം തട്ടിപ്പാണെന്ന് വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയാല്‍, ആ സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ അല്ലെങ്കില്‍ മുന്നറിയിപ്പ് അവഗണിച്ച് സംഭാഷണം തുടരാനോ ഉപയോക്താവിന് സാധിക്കും. വാട്സ്ആപ്പ് തെറ്റായി ഒരു സന്ദേശത്തെ തട്ടിപ്പായി കണക്കാക്കിയാല്‍, ആ ചാറ്റിനെ ‘ട്രസ്റ്റഡ്’ എന്ന് മാര്‍ക്ക് ചെയ്യാം. അങ്ങനെ ചെയ്താല്‍ പിന്നീട് ആ ചാറ്റില്‍ മുന്നറിയിപ്പുകള്‍ വരില്ല.

നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്ന കാലത്ത്, വാട്സ്ആപ്പിന്റെ ഈ നീക്കം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുമെന്നാണ് പ്രതീക്ഷ.

പൊന്‍ കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലംനിറ നാളെ, തൃപ്പുത്തരി ഓഗസ്റ്റ് 30ന്

പൊന്‍ കതിര്‍ക്കറ്റകളെത്തി; ഗുരുവായൂരില്‍ ഇല്ലംനിറ നാളെ, തൃപ്പുത്തരി ഓഗസ്റ്റ് 30ന്

തൃശൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ഇല്ലംനിറ. ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന ചടങ്ങിനുള്ള കതിര്‍ കറ്റകള്‍ ക്ഷേത്രത്തില്‍ എത്തി.

അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അഴീക്കല്‍ കുടുംബാംഗം വിജയന്‍ നായര്‍, മനയം കുടുംബാംഗം കൃഷ്ണകുമാര്‍, ക്ഷേത്രം അസി.മാനേജര്‍ എ വി പ്രശാന്ത്, സി എസ് ഒ മോഹന്‍കുമാര്‍, ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഇല്ലംനിറയുടെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, നാളെ നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. നാളെ കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നേരത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ചാണ് നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു

സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങോട്: ഇന്ത്യൻ സ്വാതന്ത്യത്തിൻ്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങോട് ജംഗ്ഷനിൽ പ്രസിഡൻ്റ് എം.ആർ. ഷാനവാസ് ദേശീയ പതാക ഉയർത്തി സ്വാതന്ത്യ ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.

പോത്തൻകോട് പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ ആർ.എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു, മണ്ഡലം വൈസ് പ്രസിഡൻ്റ് ശശിധരൻ നായർ, കൊയ്ത്തൂർക്കോണം ഷംനാദ്, ജനറൽ സെകട്ടറിമാരായ കട്ടിയാട് തുളസി, കല്ലുവെട്ടി സജിത്ത്, മുജീബ് കല്ലുവെട്ടി, വേങ്ങോട് മുരളി, ഐ ടി സെൽ കൺവീനറും വാർഡ് പ്രസിഡൻ്റുമായ ഹരീന്ദ്രൻ, ബൂത്ത് പ്രസിഡൻ്റുമാരായ നാരായണൻ നായർ, സജി കുടവൂർ, മണ്ഡലം ഭാരവാഹി വേങ്ങോട് തുളസി, ഐ എൻ ടി യു സി നേതാവ് വേങ്ങോട് ത്യാഗരാജൻ, മുതിർന്ന കോൺഗ്രസ്സ് നേതാവ് അസനാർ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു

അഞ്ചുതെങ്ങ് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് ഷിൻസി ഐവിൻ നിർവ്വഹിച്ചു. മികച്ച മുതിർന്ന കർഷകൻ ദേവരാജ്, മികച്ച ജൈവ കർഷകൻ ഫാദർ ഷിൻ കല്ലുങ്കൽ എസ്. ജെ, മികച്ച വനിതാ കർഷക പ്രസന്ന ആർ, മികച്ച ക്ഷീര കർഷകൻ പ്രസന്നൻ പി, മികച്ച എസ് സി വിഭാഗം കർഷകൻ മോഹനൻ, മികച്ച വിദ്യാർത്ഥി കർഷകൻ മാസ്റ്റർ അഭിനവ് വി ആർ, മികച്ച കർഷക തൊഴിലാളി രജിലു ആർ എന്നിവരെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.

ചടങ്ങിന് വികസന സ്റ്റാന്റിങ് കമ്മറ്റി ചേർമാൻ ആലീസ് ഔസേഫ് അധ്യക്ഷയായി. കൃഷി ഓഫീസർ ശ്യാമ പി ചന്ദ്രൻ സ്വാഗതവും ശ്രീരാമൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചേർപേഴ്സൺ ജയ ശ്രീ രാമൻ ആശംസകളും നേർന്നു.

സ്വാതന്ത്യദിന സ്മൃതി സംഗമം നടത്തി

സ്വാതന്ത്യദിന സ്മൃതി സംഗമം നടത്തി

വേങ്ങോട്: സ്വാതന്ത്യദിനാഘോഷത്തിൻ്റെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിന സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ഡോ.കൊയ്ത്തൂർക്കോണം സുന്ദരൻ മുഖ്യ പ്രഭാഷണം നടത്തി.

യു.ഡി. എഫ് പോത്തൻകോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.എസ് .കെ അഭിജിത്ത്, മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യുട്ടീവ് മെമ്പർ മുംതാസ് ബീഗം, മണ്ഡലം വൈസ് പ്രസിഡൻ്റ് എ ഷംനാദ്, ജനറൽ സെക്രട്ടറിമാരായ സജിത്ത് കല്ലുവെട്ടി, വേങ്ങോട് തുളസി, നൂപുരം ചന്ദ്രൻ, മഞ്ഞമല ഷാജി, കുന്നുകാട് ഷാജി, കുന്നുകാട് സലിം , വേങ്ങോട് ഷറഫ്, അഷറഫ്, ബൂത്ത് പ്രസിഡൻ്റുമാരായ നാരായണൻ നായർ, ഐ ടി സെൽ കൺവീനറും വാർഡ് പ്രസിഡൻ്റുമായ ഹരീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.