by Midhun HP News | Apr 8, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതാനിരിക്കെ, വോട്ടര്‍മാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ മൂന്നാഴ്ച പിന്നിട്ട് ഇന്ന് നിശബ്ദ പ്രചാരണ ദിനം. ഇന്ന് പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. നിശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്ച കേരളം വിധിയെഴുതും. മെയ് നാലിനാണ് വോട്ടെണ്ണല്‍.
കേരളം നാളെ വിധിയെഴുതുമ്പോള്‍ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂര്‍ത്തിയാക്കി.


by Midhun HP News | Apr 8, 2026 | Latest News, ജില്ലാ വാർത്ത
വാഷിങ്ടൺ: ഇറാനിൽ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നിർദ്ദേശം അംഗീകരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തികരിച്ചു. ഇറാനുമായുള്ള ദീർഘകാല സമാധാന കരാർ ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനം.
ഹോർമൂസ് കടലിടുക്ക് ഉടനടി പൂർണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഉണ്ടായ ഈ നീക്കം ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. വെടിനിർത്തലിനായുള്ള ഈ നിബന്ധനകളോടു കൂടിയ കരാറിലേക്ക് നയിച്ച ചർച്ചകളിൽ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു.
ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


by Midhun HP News | Apr 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം മതപരമായ വിശ്വാസത്തിന്റെയും മതത്തിലെ പ്രത്യേക വിഭാഗത്തിന്റെ സ്വയംഭരണാധികാരത്തിന്റെയും പരിധിയില്‍ വരുന്ന കാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അതിനാല്‍ തന്നെ നീതിന്യായ പുനഃപരിശോധനയ്ക്ക് അതീതമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുന്‍ വിധി പുനഃപരിശോധിക്കാനായി നിയോഗിച്ച 9 അംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ആചാരങ്ങളില്‍ ശാസ്ത്രീയമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അതില്‍ മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണ സഭകളാണ്, അല്ലാതെ കോടതികളല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളെയും അന്തസ്സുമായോ ശരീരസ്വാതന്ത്ര്യവുമായോ ബന്ധിപ്പിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു.
ഉദാഹരണമായി ‘ഒരു മസാര്‍ സന്ദര്‍ശിക്കുമ്പോഴോ ഗുരുദ്വാരയില്‍ പോകുമ്പോഴോ തല മറയ്ക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, അവിടെ എന്റെ അന്തസ്സോ അവകാശമോ ചോദ്യം ചെയ്യപ്പെടുന്നു എന്ന് എനിക്ക് പറയാനാവില്ല.’ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും, കോടതികള്‍ ഇത്തരം വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടരുത് എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എം എം സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലുള്ളത്.
നരബലി എന്നത് തങ്ങളുടെ അവിഭാജ്യമായ മതപരമായ ആചാരമാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം കോടതിയെ സമീപിച്ചാല്‍, അത് മതപരമായി അനിവാര്യമാണോ എന്ന് കോടതി പരിശോധിക്കേണ്ട കാര്യമില്ല. മറിച്ച്, അത് പൊതുസമാധാനത്തെയും ധാര്‍മ്മികതയെയും നേരിട്ട് ലംഘിക്കുന്നു എന്ന കാരണത്താല്‍ കോടതിക്ക് അത് തള്ളിക്കളയാം.
എന്നാല്‍ ഒരു മതപരമായ ആചാരം യുക്തിസഹമാണോ, ആധുനികമാണോ, ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണോ, അല്ലെങ്കില്‍ കോടതിയുടെ ബോധ്യങ്ങള്‍ക്ക് സ്വീകാര്യമാണോ എന്ന തരത്തിലുള്ള പരിശോധനാ രീതികള്‍ നിരാകരിക്കണം. ‘പരിവര്‍ത്തനപരമായ ഭരണഘടനാവാദം’ അല്ലെങ്കില്‍ ‘ഭരണഘടനാപരമായ ധാര്‍മ്മികത’ തുടങ്ങിയ വ്യക്തിനിഷ്ഠമായ ആശയങ്ങള്‍ ആചാരങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള പരിശോധന ഭരണഘടനാപരമായ അവലോകനമല്ല. മറിച്ച്, മതപരമായ സ്വയംബോധത്തിന് പകരം കോടതിയുടെ തത്വശാസ്ത്രത്തെ പ്രതിഷ്ഠിക്കലാണ്. മതഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത ബെഞ്ചിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ ആശ്രയിച്ചായിരിക്കും ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്തിയുടെയോ, പ്രായോഗികതയുടെയേ, ഭൂരിപക്ഷ താല്പര്യത്തിന്റെയോ ലൗകിക മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാ രീതികളും നിലനില്‍ക്കുന്നതിനാലാണ് ഭരണഘടന മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്നത് എന്ന് തുഷാര്‍ മേത്ത പറഞ്ഞു.
ഭരണഘടനാപരമായ ധാര്‍മ്മികത എന്ന പദം ഭരണഘടനയില്‍ ഒരിടത്തും കൃത്യമായി നിര്‍വചിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. അത് കോടതികള്‍ സ്വയം വികസിപ്പിച്ചെടുത്ത അസ്പഷ്ടവും കൃത്യതയില്ലാത്തതുമായ ഒരു സങ്കല്‍പ്പമാണ്. ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള ‘ധാര്‍മ്മികത’ എന്ന പദത്തെ ‘ഭരണഘടനാപരമായ ധാര്‍മ്മികത’ എന്ന് വിപുലീകരിച്ച് വ്യാഖ്യാനിക്കുന്നത് കോടതിയുടെ അമിതാധികാര പ്രയോഗം മാത്രമല്ല, ഭരണഘടനയില്‍ വരുത്തുന്ന ഭേദഗതിക്ക് തുല്യവുമാണ്. ഏതെങ്കിലും ഒരു മതത്തെ വ്യാഖ്യാനിക്കാന്‍ കോടതി അതിന്റെ അധികാരം ഉപയോഗിക്കുന്നതില്‍ അന്തര്‍ലീനമായ അപകടസാധ്യതയുണ്ടെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
അപ്പൂപ്പന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി അഹാന കൃഷ്ണ. മാര്‍ച്ച് 29 നായിരുന്നു അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണയുടെ പിതാവ് രംഗനാഥന്‍ മരിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം. അപ്പൂപ്പനോടൊപ്പം തന്റെ ഒരു ഭാഗം തന്നെ പോയെന്നാണ് അഹാന പറയുന്നത്. ആ വാക്കുകളിലേക്ക്:
സംഭവിച്ചതിനോട് പൊരുത്തപ്പെട്ട ശേഷം ഇവിടെ എന്തെങ്കിലും എഴുതാം എന്നു കരുതി. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ഒരിക്കലും പൂര്‍ണമായും അതിനോട് പെരുത്തപ്പെടില്ലെന്നാണ്. എന്റെ മനസിന്റെ ഒരു ഭാഗം എന്നും അത് നിഷേധിക്കും. യാത്ര പറയാതെ, എന്റെ അപ്പൂപ്പന്‍ മാര്‍ച്ച് 29 വൈകുന്നേരം നാലരയോടെ പോയി. അദ്ദേഹത്തോടൊപ്പം എന്റെയൊരു ഭാഗവും പോയി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങള്‍ക്ക് പ്രായമാകുവയും ദുര്‍ബലനായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങളെ നഷ്ടമാകുമോ എന്ന ഭയത്തിലായിരുന്നു ഞാന്‍. അതിനാല്‍ ഒരുനാള്‍ എനിക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിങ്ങള്‍ക്കൊപ്പം സാധ്യമാകുന്നത്ര നല്ല ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.
ഒടുവില്‍ ആ ദിവസം വന്നെത്തി. നമ്മുടെ ഓര്‍മകള്‍ എനിക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും നമ്മള്‍ ഒരുമിച്ച് അതെല്ലാം ചെയ്തപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം കഴിഞ്ഞു പോയെന്നതും ഇനി അതുപോലെയുള്ള സന്തോഷം ഉണ്ടാകില്ലെന്നതും ഇനിയുള്ളതിനെയെല്ലാം അപൂര്‍ണമാക്കുന്നുണ്ട്. കുഞ്ഞായിരിക്കെ എനിക്ക് ഏറ്റവും നല്ല ഉടുപ്പുകള്‍ വാങ്ങി തന്നതിന് നന്ദി അപ്പൂപ്പാ, എന്റെ ആദ്യത്തെ വിമാന ടിക്കറ്റ് വാങ്ങി തന്നതിന് നന്ദി. എന്റെ അമ്മയ്ക്ക് ഏറ്റവും മികച്ച കുട്ടിക്കാലം നല്‍കിയതിന്, ഇന്ന് ഞങ്ങള്‍ അനുഭവിക്കുന്ന ഉന്നത നിലവാരമുള്ള ജീവിതത്തിന് അടിത്തറയിട്ടതിന്, ഞങ്ങളുടെയെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു തന്നതിന്, ഭക്ഷണം എങ്ങനെ ആസ്വദിക്കണമെന്നും പ്ലേറ്റ് ക്ലീനാക്കുന്ന കല കാണിച്ചു തന്നതിനും, ഞങ്ങള്‍ക്കെല്ലാം നല്‍കിയ കരുതലിന് എല്ലാത്തിനും നന്ദി. ഞങ്ങളെയോര്‍ത്ത് എത്രത്തോളം അഭിമാനിക്കുന്നുണ്ടെന്ന് നിങ്ങള്‍ എന്നും പ്രകടിപ്പിച്ചിരുന്നു. ഏറ്റവും പ്രധാനപ്പെട്ടത്, ഒരു അപ്പൂപ്പന്‍ ആയതിന്. എന്റെ ഹൃദയവും ആത്മാവും വീണ്ടും കാണുന്നത് വരെ നിങ്ങളെ മിസ് ചെയ്യും. മറുവശത്തു വച്ച് കണ്ടുമുട്ടാം.
നിങ്ങളെയും കാത്തിരുന്ന കുട്ടൂകാര്‍ക്കൊപ്പം സ്വര്‍ഗം അടിപൊളിയായിരിക്കുമെന്ന് കരുതുന്നു. ദിവസവും 15 കൂട്ടം മരുന്ന് കഴിക്കേണ്ടതില്ലെന്നതില്‍ സന്തോഷിക്കുന്നുണ്ടാകും. ആരുടേയും സഹായമില്ലാതെ ദിനചര്യകള്‍ ചെയ്യാന്‍ സാധിക്കുന്നതും ഇനിയും ആശുപത്രിയില്‍ പോവുകയും പ്രമേഹത്തേയും സ്‌ട്രേക്കിനേയുമൊന്നും നേരിടേണ്ട എന്നതും സമാധാനം നല്‍കുന്നുണ്ടാകുമെന്ന് കരുതുന്നു. നിങ്ങള്‍ ഇപ്പോള്‍ ഹൃദയം നിറഞ്ഞ്, സമാധാനത്തോടെയിരിക്കുകയാകും എന്ന് കരുതുന്നു. ഒരുനാള്‍ നമ്മള്‍ കാണുമ്പോള്‍ അതേക്കുറിച്ചെല്ലാം എന്നോട് പറയണം. വിട അപ്പൂപ്പ, ഇനി ഞാന്‍ ആരെ അപ്പൂപ്പാ എന്ന് വിളിക്കും.
by Midhun HP News | Apr 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതോടെ സംസ്ഥാനം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ കൈയില്‍ കരുതണം. എന്തൊക്കെ സാധനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട് വോട്ടര്‍മാര്‍ അറിയേണ്ടതുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പും ഒപ്പം കരുതാന്‍ വോട്ടര്‍മാര്‍ മറക്കരുത്. തെരഞ്ഞടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആണ് വോട്ടര്‍മാര്‍ കൈയില്‍ കരുതേണ്ടത്. എന്നാല്‍ ഇത് കൈവശം ഇല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മറ്റ് പതിനൊന്ന് അംഗീകൃത തിരിച്ചറിയില്‍ രേഖകള്‍ സമ്മതിദാന അവകാശത്തിന് വിനിയോഗിക്കാം.
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്സ കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാര്‍ക്കും നല്‍കുന്ന ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫിസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, പാര്‍ലമെന്റ് അംഗങ്ങള്‍/നിയമസഭ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ് എന്നിങ്ങനെയാണ്.
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മുന്‍ഗണനയുണ്ട്. ബൂത്തുകളില്‍ റാംപുകളും വീല്‍ചെയറുകളും സജ്ജീകരിക്കും. കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, സഹായത്തിനായി പ്രത്യേക വൊളന്റിയര്‍മാര്‍, ആവശ്യമായ ഇടങ്ങളില്‍ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും.
പോളിങ് ബൂത്തിലെത്തിയാല്‍ സമ്മതിദായകര്‍ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രമമനുസരിച്ച് വോട്ടര്‍മാരെ കടത്തിവിടും. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാര്‍ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് വോട്ടര്‍ സെക്കന്‍ഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോള്‍ ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നു. തുടര്‍ന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററില്‍ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടര്‍ന്ന് വോട്ടേഴ്സ് സ്ലിപ് നല്‍കും.
കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ BALLOT ബട്ടന്‍ അമര്‍ത്തും. ഇതോടെ കണ്‍ട്രോള്‍ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തില്‍ പ്രകാശിക്കും. വോട്ടര്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടന്‍ അമര്‍ത്തുന്നു. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാര്‍ഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തില്‍ പ്രകാശിക്കും. വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും സീരിയല്‍ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തില്‍നിന്നു പുറത്തുവരികയും 7 സെക്കന്‍ഡ് സമയം വിന്‍ഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കണ്‍ട്രോള്‍ യൂണിറ്റില്‍നിന്നു ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി അറിയാന്‍ കഴിയും.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവില്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ voters.eci.gov.in ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം.
by Midhun HP News | Apr 7, 2026 | Latest News, ദേശീയ വാർത്ത
വിശാഖപട്ടണം: ക്രിക്കറ്റ് മത്സരത്തിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് ദാരുണാന്ത്യം. പെഡഗഡിലി സ്വദേശിയായ 21-കാരൻ ദോല അജിത് ബാബുവിനാണ് ജീവൻ നഷ്ടമായത്. മത്സരത്തിൽ അംപയർ ആയിരുന്ന യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അരിലോവ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെഡഗഡിലിയിൽ മൂന്ന് ടീമുകൾ തമ്മിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. വിനായക നഗർ, ചക്കളി പേട്ട, പെഡഗഡിലി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകളാണ് 20 ഓവർ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ വിനായക നഗറും ചക്കളി പേട്ടയും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവങ്ങളുടെ തുടക്കം.
മത്സരത്തിനിടെയുണ്ടായ റൺഔട്ട് തീരുമാനത്തെച്ചൊല്ലി ബാറ്ററായ ഡി അജിത് എതിർ ടീമംഗങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുക ആയിരുന്നു. മത്സരത്തിലെ അംപയർ ആയിരുന്ന ബി ചിരഞ്ജീവി സംഭവത്തിൽ ഇടപെട്ട് വിഷയം പ്രശ്നം പരിഹരിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം വിനായക നഗർ സ്വദേശിയായ കാന്ത കിഷോർ എന്നയാൾ കൊല്ലപ്പെട്ട അജിത്തിനോടും ചിരഞ്ജീവിയോടും സംഭവവുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇത് പിന്നീട് കൈയാങ്കളിയിലേക്ക് എത്തിയെങ്കിലും സമീപവാസികളും മറ്റ് കളിക്കാരും ഇടപെട്ട് ഇരു കൂട്ടരെയും പിന്തിരിപ്പിക്കുക ആയിരുന്നു.എന്നാൽ, രാത്രിയിൽ മത്സരത്തെക്കുറിച്ചു സംസാരിക്കാൻ കിഷോർ അജിത്തിനെയും ചിരഞ്ജീവിയെയും പെഡഗഡിലിയിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ഇവർ തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയും കിഷോർ കൈവശം ഉണ്ടായിരുന്ന കത്തി പുറത്തെടുത്ത് ഇരുവരെയും ആക്രമിക്കുക ആയിരുന്നു. ആക്രമണത്തിൽ അജിത്തിന്റെ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ അജിത്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആക്രമണം തടയാൻ ശ്രമിച്ച ചിരഞ്ജീവിക്കും സമീപവാസികളിൽ നാല് പേർക്ക് കൂടി പരിക്കേറ്റതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Recent Comments